Categories: Articles

കുരിശിന്റെ വഴിയിലെ കണ്ടുമുട്ടൽ

ചിലരുടെ സഹനങ്ങൾ കണ്ടു നമ്മൾ നൊമ്പരപ്പെടുമ്പോൾ അവർ നമ്മളിൽ ഉത്തേജനമായി ആളിപ്പടരും...

റവ.ഡോ.മാർട്ടിൻ എൻ.ആന്റണി

പീലാത്തോസിന്റെ പ്രത്തോറിയത്തിന്റെ പരിസരത്ത് ഹൃദയം നുറുങ്ങി കരഞ്ഞ് തളർന്നവശയായി ഇരിക്കുന്ന ഒരു അമ്മയെ മെൽഗിബ്സൺന്റെ The Passion of Christ ൽ ചിത്രീകരിക്കുന്നുണ്ട്. മകന്റെ വേദനയിൽ അവളും പിടയുകയാണ്. അവനിൽ പതിയുന്ന ഓരോ ചമ്മട്ടിയടിയും അവളുടെ ഹൃദയത്തിലുമാണ് പതിയുന്നത്. ഇത്തിരി ആശ്വാസമായി അവൾക്കരികിലുള്ളത് മകനെ ഏറ്റവും അധികം സ്നേഹിച്ച ഒരു ശിഷ്യനും ശിഷ്യയുമാണ്. മകന്റെ ശരീരത്തിൽ നിന്നും തെറിച്ചു വീണ രക്തം പോലും ഒപ്പിയെടുക്കാൻ അവൾ ശ്രമിക്കുന്നുണ്ട്. വ്യാകുലയാണവൾ, വ്യാകുലമാതാവാണവൾ.

പീഡനമുറിയിൽ നിന്നും മകനെ പടയാളികൾ കൊണ്ടുപോയി കഴിഞ്ഞു. ഇനി സംഭവിക്കാനിരിക്കുന്നത് അവന്റെ മരണമാണ്. അതിനു മുമ്പേ കുരിശു വഹിച്ചു അവൻ തലയോട്ടിടത്തിലേക്ക് നടക്കണം.

അമ്മ പ്രത്തോറിയത്തിന്റെ കൽപ്പടവിൽ അവശയായി ഇരിക്കുന്നു. കൂടെ മകന്റെ അരുമ ശിഷ്യനുമുണ്ട്. അപ്പോഴാണ് അവൾ ആ കാഴ്ച്ച കണ്ടത്. മകൻ തളർന്നൊടിഞ്ഞ് കുരിശും പേറി വരുന്നു. അതാ, അവൻ ആ കുരിശുമായി വീഴുന്നു. പക്ഷെ അവൾ കാണുന്നത് ഒരു കുഞ്ഞു വീഴുന്നതായിട്ടാണ്. അതേ, തന്റെ കുഞ്ഞു വീഴുന്നു. അമ്മ ഓടി ചെന്നു വാരിപ്പുണരുന്നു. “മോനെ, ഞാനിവിടെയുണ്ട്”.

ഇല്ല. അത് ഓർമ്മയാണ്. ഇന്നിതാ തന്റെ മകൻ കുരിശിന്റെ ഭാരത്താൽ തന്റെ മുന്നിൽ വീണു കിടക്കുന്നു. തളർന്നവശയായിരുന്ന ആ അമ്മ എങ്ങനെയൊ ശക്തി സംഭരിച്ച് അവനരികിലേക്ക് ഓടിച്ചെന്നു. “Son, I’m here”. അപ്പോൾ ആ മകൻ തന്റെ ഇരുകരങ്ങളും അവളുടെ കവിളുകളിൽ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു: “See, Mother, I make all things new”.

ഈ വാചകം കേട്ടപാടെ അമ്മയുടെ മുഖഭാവം ആകെ മാറുന്നു. തളർന്നവശയായ ഒരു സ്ത്രീയായിട്ടല്ല പിന്നീടവൾ അവിടെ നിന്നും എഴുന്നേൽക്കുന്നത്. നിശ്ചയദാർഢ്യത്തിന്റെ ഭാവമാണ് അവളുടെ മുഖത്ത് തെളിയുന്നത്. സ്വർഗീയമായ ഒരു ആത്മധൈര്യം അവളുടെ ഉള്ളിൽ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. പിന്നീടവൾ കരയുന്നില്ല. നൊമ്പരങ്ങളെല്ലാം ഉള്ളിലൊതുക്കി മകനു ശക്തി നൽകുന്ന സാന്നിധ്യമായി കാൽവരിയിലേക്ക് അവനെ അനുഗമിക്കുന്നു. കുരിശിൻ കീഴിൽ നിൽക്കുമ്പോഴും, മകന്റെ സഹനവും മരണവും കണ്ണുകളിൽ പച്ചയായി നിറയുമ്പോഴും അവൾ വിങ്ങിപ്പൊട്ടുന്നില്ല. അനിർവചനീയമായ ഏതൊ ഒരു ചൈതന്യം അവളുടെ മുഖത്ത് നിറഞ്ഞിട്ടുണ്ട്. അതെ, കുരിശിൻ വഴിയിലെ കണ്ടുമുട്ടൽ വ്യക്തമായ ഒരു ബോധ്യമായിരുന്നു അവൾക്ക് നൽകിയത്; “ഇതാ, സകലവും ഞാൻ നവീകരിക്കുന്നു” (വെളി 21:5). മകന്റെ വെളിപ്പെടുത്തൽ.

ചില കണ്ടുമുട്ടലുകൾ അങ്ങനെയാണ്. ചിലരുടെ സഹനങ്ങൾ കണ്ടു നമ്മൾ നൊമ്പരപ്പെടുമ്പോൾ അവർ നമ്മളിൽ ഉത്തേജനമായി ആളിപ്പടരും. അങ്ങനെ പരസ്പരം ശക്തിപകർന്നു കൊണ്ട് കാൽവരി മലയിലേക്ക് നമ്മളൊന്നിച്ചു കയറും. വഹിക്കുന്ന കുരിശിന്റെ ഭാരത്തിന് ഒരു കുറവും വരില്ലെങ്കിലും “ഇതാ, ഞാനിവിടെയുണ്ട് ” എന്ന് പറയുന്ന ഒരു ആർദ്രമനസ്സ് ദൈവീകമാണ്. നൊമ്പര വഴികളിലൂടെ സഞ്ചരിക്കുന്നവർക്ക് മാത്രം ദൈവം നൽകുന്ന സമ്മാനമാണത്. യേശുവിന് അത് അവന്റെ അമ്മയായിരുന്നു.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago