Categories: Articles

കുരിശിന്റെ വഴിയിലെ കണ്ടുമുട്ടൽ

ചിലരുടെ സഹനങ്ങൾ കണ്ടു നമ്മൾ നൊമ്പരപ്പെടുമ്പോൾ അവർ നമ്മളിൽ ഉത്തേജനമായി ആളിപ്പടരും...

റവ.ഡോ.മാർട്ടിൻ എൻ.ആന്റണി

പീലാത്തോസിന്റെ പ്രത്തോറിയത്തിന്റെ പരിസരത്ത് ഹൃദയം നുറുങ്ങി കരഞ്ഞ് തളർന്നവശയായി ഇരിക്കുന്ന ഒരു അമ്മയെ മെൽഗിബ്സൺന്റെ The Passion of Christ ൽ ചിത്രീകരിക്കുന്നുണ്ട്. മകന്റെ വേദനയിൽ അവളും പിടയുകയാണ്. അവനിൽ പതിയുന്ന ഓരോ ചമ്മട്ടിയടിയും അവളുടെ ഹൃദയത്തിലുമാണ് പതിയുന്നത്. ഇത്തിരി ആശ്വാസമായി അവൾക്കരികിലുള്ളത് മകനെ ഏറ്റവും അധികം സ്നേഹിച്ച ഒരു ശിഷ്യനും ശിഷ്യയുമാണ്. മകന്റെ ശരീരത്തിൽ നിന്നും തെറിച്ചു വീണ രക്തം പോലും ഒപ്പിയെടുക്കാൻ അവൾ ശ്രമിക്കുന്നുണ്ട്. വ്യാകുലയാണവൾ, വ്യാകുലമാതാവാണവൾ.

പീഡനമുറിയിൽ നിന്നും മകനെ പടയാളികൾ കൊണ്ടുപോയി കഴിഞ്ഞു. ഇനി സംഭവിക്കാനിരിക്കുന്നത് അവന്റെ മരണമാണ്. അതിനു മുമ്പേ കുരിശു വഹിച്ചു അവൻ തലയോട്ടിടത്തിലേക്ക് നടക്കണം.

അമ്മ പ്രത്തോറിയത്തിന്റെ കൽപ്പടവിൽ അവശയായി ഇരിക്കുന്നു. കൂടെ മകന്റെ അരുമ ശിഷ്യനുമുണ്ട്. അപ്പോഴാണ് അവൾ ആ കാഴ്ച്ച കണ്ടത്. മകൻ തളർന്നൊടിഞ്ഞ് കുരിശും പേറി വരുന്നു. അതാ, അവൻ ആ കുരിശുമായി വീഴുന്നു. പക്ഷെ അവൾ കാണുന്നത് ഒരു കുഞ്ഞു വീഴുന്നതായിട്ടാണ്. അതേ, തന്റെ കുഞ്ഞു വീഴുന്നു. അമ്മ ഓടി ചെന്നു വാരിപ്പുണരുന്നു. “മോനെ, ഞാനിവിടെയുണ്ട്”.

ഇല്ല. അത് ഓർമ്മയാണ്. ഇന്നിതാ തന്റെ മകൻ കുരിശിന്റെ ഭാരത്താൽ തന്റെ മുന്നിൽ വീണു കിടക്കുന്നു. തളർന്നവശയായിരുന്ന ആ അമ്മ എങ്ങനെയൊ ശക്തി സംഭരിച്ച് അവനരികിലേക്ക് ഓടിച്ചെന്നു. “Son, I’m here”. അപ്പോൾ ആ മകൻ തന്റെ ഇരുകരങ്ങളും അവളുടെ കവിളുകളിൽ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു: “See, Mother, I make all things new”.

ഈ വാചകം കേട്ടപാടെ അമ്മയുടെ മുഖഭാവം ആകെ മാറുന്നു. തളർന്നവശയായ ഒരു സ്ത്രീയായിട്ടല്ല പിന്നീടവൾ അവിടെ നിന്നും എഴുന്നേൽക്കുന്നത്. നിശ്ചയദാർഢ്യത്തിന്റെ ഭാവമാണ് അവളുടെ മുഖത്ത് തെളിയുന്നത്. സ്വർഗീയമായ ഒരു ആത്മധൈര്യം അവളുടെ ഉള്ളിൽ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. പിന്നീടവൾ കരയുന്നില്ല. നൊമ്പരങ്ങളെല്ലാം ഉള്ളിലൊതുക്കി മകനു ശക്തി നൽകുന്ന സാന്നിധ്യമായി കാൽവരിയിലേക്ക് അവനെ അനുഗമിക്കുന്നു. കുരിശിൻ കീഴിൽ നിൽക്കുമ്പോഴും, മകന്റെ സഹനവും മരണവും കണ്ണുകളിൽ പച്ചയായി നിറയുമ്പോഴും അവൾ വിങ്ങിപ്പൊട്ടുന്നില്ല. അനിർവചനീയമായ ഏതൊ ഒരു ചൈതന്യം അവളുടെ മുഖത്ത് നിറഞ്ഞിട്ടുണ്ട്. അതെ, കുരിശിൻ വഴിയിലെ കണ്ടുമുട്ടൽ വ്യക്തമായ ഒരു ബോധ്യമായിരുന്നു അവൾക്ക് നൽകിയത്; “ഇതാ, സകലവും ഞാൻ നവീകരിക്കുന്നു” (വെളി 21:5). മകന്റെ വെളിപ്പെടുത്തൽ.

ചില കണ്ടുമുട്ടലുകൾ അങ്ങനെയാണ്. ചിലരുടെ സഹനങ്ങൾ കണ്ടു നമ്മൾ നൊമ്പരപ്പെടുമ്പോൾ അവർ നമ്മളിൽ ഉത്തേജനമായി ആളിപ്പടരും. അങ്ങനെ പരസ്പരം ശക്തിപകർന്നു കൊണ്ട് കാൽവരി മലയിലേക്ക് നമ്മളൊന്നിച്ചു കയറും. വഹിക്കുന്ന കുരിശിന്റെ ഭാരത്തിന് ഒരു കുറവും വരില്ലെങ്കിലും “ഇതാ, ഞാനിവിടെയുണ്ട് ” എന്ന് പറയുന്ന ഒരു ആർദ്രമനസ്സ് ദൈവീകമാണ്. നൊമ്പര വഴികളിലൂടെ സഞ്ചരിക്കുന്നവർക്ക് മാത്രം ദൈവം നൽകുന്ന സമ്മാനമാണത്. യേശുവിന് അത് അവന്റെ അമ്മയായിരുന്നു.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

21 hours ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago