Categories: Articles

കതിരും പതിരും

സത്യം മൂടിവച്ചുകൊണ്ട് മുൻപോട്ടു നാം പോകുന്നത് ആപത്താണ്...

ഫാ.ജിനു തെക്കേത്തല

പാലാ പിതാവിന്റെ പ്രസംഗത്തിലെ ഉള്ളടക്കം സസൂക്ഷ്മം വീക്ഷിക്കുമ്പോൾ വിദൂരത്തല്ലാത്ത ഒരു സാമൂഹിക പ്രശ്നത്തെയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഈ വാക്കുകൾ വെറും കല്പിതകഥയുടെ വേരുകളിൽ പടർന്നുകയറിയതല്ല, മറിച്ച് സാർവ്വലൗകികമായ ആകസ്മിക ഉപാഖ്യാനങ്ങളുടെ നേർക്കാഴ്ചയാണ്. ഫ്രാൻസിലും, ലെബനാനിലും, ഇറാനിലും, ഇറാഖിലും, ജർമനിയിലും, ലണ്ടനിലും, ശ്രീലങ്കയിലും എന്തിനേറെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉയർന്നുവരുന്ന തീവ്രവാദത്തിന്റെ വിത്തുകൾ അതിന്റെ പലമുഖ ഭീകരതയിൽ നമ്മുടെ കേരളത്തിലും, ഇന്ത്യയൊട്ടാകെയും മുളപൊട്ടുന്നുവെന്ന മുന്നറിയിപ്പാണ് പിതാവിന്റെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നത്. ഇത് ഒരു മതധ്രുവീകരണത്തിന്റെ സ്വാധീനഹേതുവാണെന്നു പറയുന്നവരുടെ വാക്കുകൾ ഒറ്റനോട്ടത്തിൽ ശരിയാണെന്നു തോന്നുമെങ്കിലും, വരികൾക്കിടയിലൂടെ വായന നടത്തുമ്പോൾ, കണ്മുൻപിൽ തെളിയുന്ന സംഭവങ്ങൾ നമുക്ക് സമ്മാനിച്ചതും ഇന്ന് വിപ്ലവാഹ്വാനം നൽകുന്ന മാധ്യമങ്ങൾ തന്നെയാണെന്നുള്ളതാണ് സത്യം. നടന്നതും, നടക്കുന്നതും സത്യമെങ്കിൽ നടക്കാനിരിക്കുന്നതിന്റെ മുന്നറിയിപ്പിനെ നാം ഭയന്ന് അവഗണിക്കുന്നതെന്തിന്? ക്രിസ്തു സ്നേഹത്തിന്റെ അതിരില്ലായ്മക്ക് ഭീകരവാദത്തിന്റെ പങ്കുവയ്ക്കലിന് ഇടം കൊടുക്കാൻ നാം തുനിഞ്ഞാൽ സഹോദരങ്ങളുടെ ജീവന് നാം വലിയ വില കൊടുക്കേണ്ടിവരും. പിതാവിന്റെ ആശയങ്ങളോട് എല്ലാ മത, സാമുദായിക, സാംസ്‌കാരിക വിഭാഗങ്ങളും ബൗദ്ധികവും, സാങ്കേതികവും, സാമൂഹികവുമായ പിന്തുണ നൽകിയാൽ നമുക്ക് രക്ഷിക്കാവുന്നത് ഒത്തൊരുമയുടെ വിളനിലമായി പോറ്റപ്പെട്ട നമ്മുടെ നാടിനെയാണ്, മറിച്ചാണെങ്കിൽ പൂട്ടപ്പെട്ട തലമുറയുടെ കണ്ണീരിൽ വെണ്ണീറാവുന്ന നാടിന്റെ ചരിത്രം അവശേഷിപ്പിക്കേണ്ടതായി വരും. പിതാവിന്റെ വാക്കുകളെ അനുധാവനം ചെയ്ത് ചെറിയൊരു വിശകലനം.

1) ആരാണ് ജിഹാദികൾ?
‘ഉദ്യമം’ എന്ന അടിസ്ഥാന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞ പദമാണ് ജിഹാദി. 1990 കളിൽ ഈ വാക്കിന്റെ ഉദ്ദേശ്യശുദ്ധി പലവിധമായ ഭീകരതയിലേക്ക് ഒതുക്കപ്പെട്ടപ്പോൾ, നല്ലവരായ മുസ്ലിം സഹോദരങ്ങൾ ഈ അറബിവാക്കിന്റെ ഉപയോഗം ആഗോളമായി കുറക്കുകയുണ്ടായി. പിന്നീട് 2001-ലെ ഭീകരാക്രമണത്തിന് ശേഷം ഈ വാക്കിന്റെ ഭീകരത പല കോണുകളിൽനിന്നും ഉയർന്നുവരികയുണ്ടായി. നോർവീജിയൻ ഡിഫൻസ് റിസർച്ച് എസ്റ്റാബ്ലിഷ്മെന്റിലെ തോമസ് ഹെഗ്ഹാമർ അടുത്തിടെ നടത്തിയ ഒരു പഠനം പുതിയ ജിഹാദി ആശയങ്ങളുടെ അഞ്ച് പ്രമുഖ ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞു.

a) സംസ്ഥാനത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ സംഘടനാമാറ്റം.
b) അമുസ്ലിംകൾ ആധിപത്യം പുലർത്തുന്നതായി കണക്കാക്കപ്പെടുന്ന പ്രദേശത്ത് പരമാധികാരം സ്ഥാപിക്കൽ.
c) ബാഹ്യ – അമുസ്ലിം – ഭീഷണികളിൽ നിന്ന് ഉമ്മയെ (UMMA) സംരക്ഷിക്കുന്നു.
d) മറ്റ് മുസ്ലീങ്ങളുടെ ധാർമ്മിക പെരുമാറ്റം തിരുത്തൽ.
e) മറ്റ് മുസ്ലീം വിഭാഗങ്ങളെ ഭീഷണിപ്പെടുത്തുകയും പാർശ്വവൽക്കരിക്കുകയും ചെയ്യുന്നു.

ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ മുസ്ലിം സഹോദരങ്ങളുടെ സംരക്ഷണത്തിന് വേണ്ടിപ്പോലും ഈ ജിഹാദികളെ തിരിച്ചറിയണമെന്നാണ് പിതാവിന്റെ വാക്കുകളിലെ ധ്വനി.

2) ആളുകൾ തമ്മിലുള്ള പ്രണയം എങ്ങനെ ലൗവ് ജിഹാദ് ആകും?
പ്രണയത്തിന്റെ സൗന്ദര്യം മതങ്ങൾക്കതീതമാണെന്ന ആശയം ആവേശം പകരുമെങ്കിലും, യഥാർത്ഥ പ്രണയത്തിന്റെ പങ്കുവയ്ക്കൽ നഷ്ടപ്പെടുമ്പോൾ ആളുകൾ കണ്ണീരിന്റെ വേലിയേറ്റത്തിൽ സമാധാനത്തിന്റെ, ആശ്വാസത്തിന്റെ കണിക തേടി എത്തുന്നത് പ്രപഞ്ചസൃഷ്ടികൾക്ക് അതീതമായ ദൈവാശ്രയബോധം പകരുന്ന ആലയങ്ങളിലാണെന്നുള്ള സത്യം ആവേശം പകരുന്നവർ കാണാനിടയില്ല. ഇവിടെ പ്രണയം ലൗവ് ജിഹാദായി മാറുന്നത് അതിശയോക്തി പകരുന്ന ഒരു പ്രതിഭാസമല്ല, മറിച്ച് സ്വതന്ത്രരഹിതമായ നിർബന്ധിത സ്നേഹബന്ധങ്ങളെ പ്രണയത്തിന്റെ ബാഹ്യചട്ടക്കൂട്‌ നൽകി വ്യാഖ്യാനിക്കുന്ന തീവ്രവാദമാണ്. ഇത്തരമൊരു പ്രവണത നമ്മുടെ ഇടയിൽ ഉണ്ടെന്നതിന് ഉദാഹരണങ്ങൾ നമുക്ക് നൽകിയതും മാധ്യമങ്ങൾ തന്നെയാണ്. അറിഞ്ഞോ അറിയാതെയോ ഇത്തരം സത്യങ്ങൾ പൊതുസമൂഹത്തിന് നൽകിയിട്ട്, പിന്നീട് എരിതീയിൽ എണ്ണ ഒഴിക്കുന്ന മാധ്യമപ്രവണതകളെയും നാം തിരിച്ചറിയേണ്ടതാണ്. ഇത്തരത്തിൽ വ്യക്തികളെ നിർബന്ധിതമായ പ്രണയചട്ടക്കൂടുകളിൽ തളയ്ക്കാൻ സ്വീകരിക്കുന്ന മാർഗ്ഗങ്ങളും നമുക്ക് അജ്ഞാതമല്ല. ഈ പ്രണയരഹിതമായ ലൗവ് ജിഹാദിനെയാണ് പിതാവ് ചൂണ്ടിക്കാണിച്ചത്.

3) ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ ഭീകരവാദ സ്ലീപ്പിങ് സെൽസ് സാന്നിധ്യം?
നാളുകൾക്ക് മുൻപ് കേരളത്തിന്റെ പോലീസ് മേധാവി ചൂണ്ടിക്കാണിച്ച ഈ അപകടമുന്നറിയിപ്പ് ആദ്യത്തേത് ആയിരുന്നില്ല. മറിച്ച് നാളുകളായി സംഭവിക്കുന്ന പല സംഭവങ്ങൾ ഇത്തരത്തിൽ കേരളം നേരിടുന്ന ആപത്ക്കരമായ ഒരു അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നവയാണ്. ചില മാധ്യമങ്ങൾ ഈ അഭിപ്രായത്തിന് നേർമുഖ തെളിവുകൾ ആവശ്യപ്പെടുന്നത് കണ്ടു. പരിതാപകരമെന്നല്ലാതെ എന്ത് പറയാൻ. സ്ലീപ്പിങ് സെൽസ് എന്നാൽ തന്നെ നിഗൂഹനം ചെയ്യപ്പെട്ട ആശയങ്ങളുടെയും, തയ്യാറെടുപ്പുകളുടെയും ബോധ്യമല്ലേ നമുക്ക് നൽകേണ്ടത്? പക്ഷെ ഇത്തരം തയ്യാറെടുപ്പുകളുടെ ബഹിർസ്ഫുരണങ്ങൾ അങ്ങുമിങ്ങും ഉയർന്നുവരുമ്പോൾ യാഥാർഥ്യബോധത്തോടെ അവയെ ചെറുത് തോൽപ്പിക്കുവാൻ മതവ്യത്യാസമെന്യേ നാമെല്ലാവരും തയ്യാറാവണം.

4) സമാധാനം തകർക്കുന്ന ആയുധധാരികളായ മതഭ്രാന്തന്മാർ?
ആയുധധാരികളായ മതഭ്രാന്തന്മാരെ പറ്റിയും പിതാവ് സംസാരിക്കുകയുണ്ടായി. അവിടെ ഇന്ന് ഭീകരവാദത്തിന്റെ കരിനിഴൽ വീഴ്‌ത്തുന്ന വിഭാഗങ്ങളെ പറ്റിയുള്ള അറിവ് നമുക്ക് പരിചിതമാണ്. ഇത്തരം ആളുകൾ, ആയുധകൈവശാവകാശമുള്ള രാജ്യങ്ങളിൽ തോക്കിൻ മുനയിൽ ആളുകളെ നിർത്തി ഭരിക്കുമ്പോൾ, നമ്മുടെ നാട്ടിൽ ആയുധമുനയിലേക്ക് ആളുകളെ എത്തിക്കാൻ ഉപയോഗിക്കുന്ന രീതിയെയാണ് ‘നാർക്കോട്ടിക് ജിഹാദ്’ എന്ന പേര് നൽകി പിതാവ് വ്യക്തമാക്കിയത്. ഓരോ ദിവസവും ഒഴുകുന്ന മയക്കുമരുന്നുകളുടെയും മറ്റും വാർത്തകൾ, വിളമ്പിത്തന്നവർ മറന്നാലും കഴിച്ച നാം മറക്കില്ല എന്ന് കൂടി എല്ലാവരും മനസിലാക്കണം.

5) ഭീകരവാദ ക്യാമ്പുകളിലേക്ക് എത്തുന്ന നമ്മുടെ മക്കൾ?
ഈ വാദത്തിനു നേരെയും മുഖം തിരിക്കാൻ നമുക്കാവില്ല. കാരണം അഫ്‌ഗാനിസ്ഥാനിൽ നിന്നും ഉയരുന്ന ജല്പനങ്ങൾക്ക് കണ്ണുനീർ ഒഴുക്കുന്ന മാതാപിതാക്കൾ പലരുണ്ട് നമ്മുടെ നാട്ടിൽ. ഇത് വീട്ടിൽ അനുഭവിക്കാത്തവർക്ക് ഈ കണ്ണുനീരിന്റെ ഉപ്പുരസം വെറും ലവണകണികയായി മാത്രമേ തോന്നുകയുള്ളൂ. മറിച്ച് ഈ വിതുമ്പലുകളുടെ പിന്നാമ്പുറങ്ങളിൽ നടക്കുന്ന അസ്വാരസ്യങ്ങളുടെയും, ബലാത്ക്കാരത്തിന്റെയും കഥകൾ ഉള്ളിൽ ഒതുക്കുന്ന സാധാരണക്കാരായ നമ്മുടെ മാതാപിതാക്കളെ മനസിലാക്കിയ പിതാവിന്റെ വാക്കുകൾ മത വ്യത്യാസം കൂടാതെ ഇത്തരം ബലാത്ക്കാരമായ ബന്ധങ്ങളും പ്രേരണകളും കാലതാമസം കൂടാതെ സമൂഹത്തിൽ നിന്നും പിഴുതെറിയുവാൻ നമുക്ക് പ്രേരണ നൽകണം. കൃത്യമായ ലക്‌ഷ്യം മുൻനിർത്തി ഇത്തരം പ്രവൃത്തികൾക്ക് സാമൂഹികമായ പ്രണയ പരിവേഷം നൽകുന്ന കാപാലികന്മാരെ ഒറ്റപ്പെടുത്താനും ശിക്ഷിക്കാനുമുള്ള നിയമസംഹിത പ്രാബല്യത്തിൽ എത്തിക്കാൻ ഭരണകൂടങ്ങൾ തയ്യാറാവണം.

6) എന്താണ് എതിർക്കപ്പെടേണ്ടത് സ്നേഹമോ അതോ ജിഹാദോ?
പലപ്പോഴും ഈ മതാഭിമുഖ്യമായ വാക്കിന്റെ പേരിൽ വിഷമിക്കുന്ന മുസ്ലിം സഹോദരങ്ങൾ ധാരാളമുണ്ട്. അവരോടുള്ള സ്നേഹവും ബഹുമാനവും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് തന്നെ ഇത്തരം മതത്തിന്റെ പേരിൽ ധ്രുവീകരണം നടത്തി ഇളംതലമുറയെ ആയുധധാരികളാക്കുന്നവരോടുള്ള കടുത്ത എതിർപ്പും അറിയിക്കട്ടെ. സ്നേഹത്തെ വെറും ജിഹാദിപരമായ തലത്തിലേക്ക് ഒതുക്കി മാനുഷികതയും മാനവികതയും തകർക്കുന്ന കരാളഹസ്തങ്ങളിലേക്ക് നമ്മുടെ മക്കളെ തള്ളിവിടാതിരിക്കാൻ ഈ പിതാവിന്റെ വാക്കുകൾക്ക് നാം ചെവികൊടുത്തേ മതിയാകൂ.

ഇത്രയും ധൈര്യമായി ഇന്നത്തെ അവസ്ഥയെ തുറന്നുകാണിച്ച പിതാവിന് നേരെ വിരൽചൂണ്ടുന്നവർ മോശക്കാരാണെന്നു പറയാൻ നമുക്കാവില്ല, കാരണം യാഥാർഥ്യത്തെ പറ്റിയുള്ള അജ്ഞത നമ്മിലെ മാനുഷിക പരിമിതിയുൾപ്പെട്ട വികാരതയിലേക്ക് നമ്മെ നയിച്ചേക്കാം. ഇവിടെ മറ്റു മതത്തിൽപ്പെട്ട സഹോദരങ്ങൾ വിഷമിക്കുമല്ലോ എന്ന കരുതലും ആവാം യാഥാർഥ്യം തുറന്ന് കാട്ടുന്നതിൽ നിന്ന് നമ്മെ തടഞ്ഞത്. പക്ഷെ സത്യം മൂടിവച്ചുകൊണ്ട് മുൻപോട്ടു നാം പോകുന്നത് ആപത്താണ്. പിതാവിന്റെ വാക്കുകൾ മേല്പറഞ്ഞ വസ്തുതകളിൽ ഒതുക്കാമെങ്കിലും, അവ സൃഷ്ടിക്കുന്ന അനന്തരഫലങ്ങൾക്ക് ചോരയുടെ ഗന്ധമില്ലാതാക്കേണ്ടത് നമ്മുടെ കടമയാണ്.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

6 days ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

2 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

3 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

3 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

4 weeks ago