Categories: Articles

ഈന്തപ്പഴങ്ങളുടെയും വിമാന ടിക്കറ്റുകളുടെയും വിലപിടിച്ച സമ്മാനങ്ങളുടെയും മുമ്പില്‍ സിലക്ടീവാകുന്ന, കഴുത്തില്‍ ബെല്‍റ്റു വീണ സാംസ്‌കാരിക നായകന്മാർ

അവർക്ക് ഏറ്റവും എളുപ്പമുള്ള ടാർജറ്റാണ് കത്തോലിക്കാസഭ...

ഫാ. ജോഷി മയ്യാറ്റിൽ

സാംസ്‌കാരിക മേഖലയിലെ ഇന്നത്തെ പരമ ദയനീയമായ കാഴ്ച ‘കഴുത്തില്‍ ബെല്‍റ്റു വീണ’ സാംസ്‌കാരിക നായകന്മാരാണ്. സമൂഹത്തെ അതിഗുരുതരമായി ബാധിക്കുന്ന പൊതുവായുള്ള വിഷയങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കി, തികച്ചും അപ്രസക്തങ്ങളായ വിഷയങ്ങൾ ഉയര്‍ത്തിക്കാട്ടാന്‍ കഷ്ടപ്പെടുകയാണ് കേരളത്തിലെ ഒട്ടുമിക്ക സാംസ്‌കാരിക നേതാക്കളും. വിഷയ ദാരിദ്ര്യമുള്ളവരായി അഭിനയിക്കുന്നതോടൊപ്പം, അവർ പേരിന് ചില ഇടപെടലുകൾ ഇടയ്ക്കിടെ നടത്തുകയും ചെയ്യും. ആ ഇടപെടലുകളുടെ പ്രതിപാദ്യവിഷയമാകട്ടെ, മിക്കവാറും കത്തോലിക്കാ സഭയായിരിക്കും. അവർക്ക് ഏറ്റവും എളുപ്പമുള്ള ടാർജറ്റാണ് കത്തോലിക്കാസഭ!

സക്കറിയായുടെ അടിയന്തരം

ആഗസ്റ്റ് മൂന്നാം തീയതിയിലെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ എഡിറ്റോറിയല്‍ പേജിലെ പി.സക്കറിയായുടെ ലേഖനം ഇതിനു കൃത്യമായ ഒരു ഉദാഹരണമാണ്. ആത്മീയപ്രസ്ഥാനമായ സഭ ഒരു കോര്‍പ്പറേറ്റുപ്രസ്ഥാനമായി മാറിയെന്നും, ബ്രഹ്മചര്യമെന്ന അസാധ്യകാര്യം നിര്‍ബന്ധിതമാക്കിയതിലൂടെ വൈദികരെയും സന്ന്യസ്തരെയും സഭ അതിന്റെ നിലനില്പിനായി നേച്ചക്കോഴികളാക്കി മാറ്റിയെന്നും ആരോപിക്കുകയാണ് ഈ മഹാൻ. തെളിവുകള്‍ നിരത്താതെ, ഏകപക്ഷീയമായി, സഭയ്ക്ക് ഇല്ലാത്തത് സത്യസന്ധതയാണെന്ന് പറഞ്ഞുവയ്ക്കുകയും കൂടി ചെയ്യുന്നുണ്ട്, അദ്ദേഹം!

സാമാന്യബോധമുള്ള ആര്‍ക്കും ഈ ലേഖനത്തിന്റെ പൊള്ളത്തരം എളുപ്പത്തില്‍ വ്യക്തമാകും. സക്കറിയായുടെ കൃതികളില്‍ കാണാറുള്ള യുക്തിയുടെ ഏഴയലത്തുപോലും എത്താത്ത ഇത്തരമൊരു കുറിപ്പ് ഇദ്ദേഹം എന്തിനെഴുതി എന്ന് അതു വായിക്കുന്ന ആരും സ്വയം ചോദിച്ചുപോകും!

സത്യസന്ധതയുടെ ബൂമറാങ്

സത്യസന്ധതയുടെ ചില ഉപചോദ്യങ്ങളെ ഇത്തരം എഴുത്തുകൾ ക്ഷണിച്ചു വരുത്തുന്നുണ്ടെന്ന് വ്യക്തമാക്കാതെ വയ്യാ. കേരള സമൂഹത്തില്‍ പൊള്ളുന്ന പ്രശ്‌നങ്ങളില്ലാത്തതിനാലാണോ സാംസ്‌കാരിക കേരളം ആദരിക്കുന്ന എഴുത്തുകാര്‍ ഇത്തരം പരദൂഷണക്കുറിപ്പുകളുമായി ഇറങ്ങുന്നത്? അതോ, യഥാര്‍ത്ഥപ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇവരെ ആരൊക്കെയോ നിയോഗിച്ചിരിക്കുകയാണോ?

ഈ മഹാമാരിക്കാലത്ത് ജനം കടന്നുപോകാൻ സാധ്യതയുള്ള പട്ടിണിയും, പി.എസ്.സി.യുടെ വാതിൽക്കൽ ജോലി സ്വപ്നം കണ്ട് കാവൽകിടക്കുന്ന ചെറുപ്പക്കാരെ ചതിക്കുന്ന പിൻവാതിൽ നിയമനങ്ങളും, ജനാധിപത്യത്തിനു തുരങ്കംവയ്ക്കുന്ന പണാധിപത്യവും, രാഷ്ട്രീയത്തെ മലീമസമാക്കുന്ന പാർട്ട്യാധിപത്യവും, ദളിതരും പിന്നാക്കക്കാരും നേരിടുന്ന വിവേചനങ്ങളും ഇവർക്ക് വിഷയമല്ലാതാകുന്നതെങ്ങനെ?

തീവ്രവാദസംഘടനകളുമായുള്ള മുസ്ലീം ലീഗിന്റെ പരിണയമോ, പാണക്കാട് തങ്ങളുടെ നെറിവില്ലാത്ത എര്‍ദോഗന്‍ സ്തുതിയോ, കേരളത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഐഎസ് ഭീകരസംഘടനയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസംഘടനയുടെ അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടോ, ഡിപ്ലോമാറ്റിക് പരിരക്ഷ ഉപയോഗപ്പെടുത്തിയുള്ള സ്വര്‍ണക്കടത്തോ അതിന്റെ തീവ്രവാദബന്ധങ്ങളോ ഇക്കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തമോ, കേരളരാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മതേതരത്വത്തിന്റെ ക്ഷയമോ ഒന്നും ഇത്തരം മഹാന്മാരായ കൂലിയെഴുത്തുകാരുടെ ഇടപെടലുകള്‍ക്ക് വിഷയീഭവിക്കുന്നില്ല എന്നതല്ലേ യഥാര്‍ത്ഥത്തില്‍ സത്യസന്ധതയില്ലായ്മ?

ദീപ്തമാകട്ടെ ബോധവും മനസ്സും!

സാംസ്‌കാരികനായകരേ, എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം ഗുരുതരമായ വിഷയങ്ങളില്‍ ഒട്ടുമിക്കപ്പോഴും ബധിരരും മൂകരുമായിപ്പോകുന്നത്? നിങ്ങൾ ആദര്‍ശബോധമുള്ളവരാണെന്നതില്‍ ഞങ്ങൾക്കു രണ്ടുപക്ഷമില്ല. പക്ഷേ, ഈന്തപ്പഴങ്ങളുടെയും വിമാനടിക്കറ്റുകളുടെയും വിലപിടിച്ച സമ്മാനങ്ങളുടെയും മുമ്പില്‍ നിങ്ങൾ വല്ലാതെ ‘സിലക്ടീവ്’ ആയിപ്പോകുന്നതും, സമൂഹത്തിന്റെ പൊതുനന്മയെപ്പറ്റി ചിന്തയില്ലാത്തവരായിത്തീരുന്നതും, വെറും നാരദന്മാരുടെ നിലവാരത്തിലേക്ക് താഴ്ന്നുപോകുന്നതും ഞങ്ങളെ വല്ലാതെ ആശങ്കപ്പെടുത്തുന്നു.

നിങ്ങൾ അടിമകളല്ലെങ്കിൽ, ദയവായി സമൂഹത്തിലെ ഗുരുതരമായ പ്രശ്നങ്ങൾക്കു നേരേ കണ്ണു തുറക്കൂ! സത്യം സംസാരിക്കൂ!

vox_editor

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

1 week ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

2 weeks ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

2 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

2 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

2 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

2 weeks ago