Categories: Meditation

Baptism of the Lord_2025_നീ എന്റെ പ്രിയപുത്രൻ (ലൂക്കാ 3: 15-16, 21-22)

അർഹതയില്ലാത്ത സ്നേഹത്തിന്റെ ആദ്യാനുഭവമാണ് ജ്ഞാനസ്നാനം...

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ

പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും വളർന്നു വലിയൊരു മനുഷ്യനായി മാറിയിരിക്കുന്നു. ഇതാ, അവൻ പരസ്യജീവിതം ആരംഭിക്കുന്നു. ജോർദാനിലെ ജ്ഞാനസ്നാനം: അത്ഭുതങ്ങളും വലിയ രോഗശാന്തിയും ഒന്നുമില്ലാതെ പാപികളോടൊപ്പം ഇഴുകിച്ചേരുന്ന ദൈവപുത്രന്റെ ചിത്രം വരച്ചു കാണിക്കുന്നു. മനുഷ്യപുത്രൻ പരസ്യജീവിതം ആരംഭിക്കുന്നത് ദേവാലയത്തിൽ നിന്നല്ല, ജോർദാനിൽ സ്നാനമേൽക്കാൻ നിൽക്കുന്ന സാധാരണ മനുഷ്യരുടെ ഇടയിൽനിന്നാണ്. ഇങ്ങനെയാണ് ദൈവം അത്ഭുതമാകുന്നത്. വ്യത്യസ്തമാണ് ഈ പാത. നാളെ ഇത് അവന് അപമാനമായി മാറും. കാരണം, ഈ വഴി കാൽവരിയിലേക്കുള്ളതാണ്. അവിടെവച്ച് രണ്ടു പാപികളുടെയിടയിൽ അവനും ക്രൂശിക്കപ്പെടും.

യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ച യേശു ആരെയും സ്നാനപ്പെടുത്തിയിട്ടില്ല എന്നാണ് സുവിശേഷകർ പറയുന്നത് (യോഹ 4 :2). സ്നാനത്തെ സഹനമായി ചേർത്തു വായിച്ചു ക്ഷമയായി വ്യാഖ്യാനിച്ചവനാണ് അവൻ. അതുകൊണ്ടുതന്നെ ജോർദാനിലെ സംഭവത്തിന് ആഴമായ ദൈവശാസ്ത്ര അർത്ഥതലങ്ങളുണ്ട്. അതിൽ ശ്രവണവും ആർദ്രതയും മൈത്രിയുമുണ്ട്.

പാപമോചനവും മാനസാന്തരവുമാണ് സ്നാപകൻ പ്രഘോഷിക്കുന്നതെങ്കിലും വരികളിൽ നിറഞ്ഞുനിൽക്കുന്ന ദൈവസങ്കല്പം ഭയമാണ്. ആത്മീയതയിലെ ധാർമികതയെ ഭയത്തോടു ചേർത്തുനിറുത്തിയാണ് സ്നാപകൻ ഭക്തിയെ സൃഷ്ടിക്കുന്നത്. മറിച്ച് ഭയമല്ല, സ്നേഹമാണ് ദൈവം എന്ന പുതിയ ജ്ഞാനസ്നാനത്തിലേക്കാണ് യേശു മുങ്ങുന്നത്. അതുകൊണ്ടാണ് സ്നേഹ പ്രകടനത്തിന്റെ ഒരു ഉജ്ജ്വല നാദം സ്വർഗ്ഗത്തിൽ നിന്നും പുറപ്പെട്ടു എന്ന് സുവിശേഷകന്മാർ സാക്ഷ്യപ്പെടുത്തുന്നത്. ത്യാഗവും തപസ്സും മാത്രമല്ല സ്നേഹം. അത് ശ്രവണവും കൂടിയാണ്. ആർദ്രതയുടെ ആദ്യപടിയാണ് ശ്രവണം.

സ്നാപകന്റെ വഴിയല്ല യേശുവിന്റെ വഴി. സ്നാപകൻ പ്രഘോഷിച്ച ദൈവസങ്കല്പവുമല്ല യേശുവിന്റേത്. യേശുവിന്റെ ദൈവം ഭയമല്ല, സ്നേഹമാണ്. താൻ സ്പർശിച്ച, ജീവിച്ച, അനുഭവിച്ച, ആ സ്നേഹത്തെ അവൻ പകർന്നു നൽകും. അത് തണുപ്പല്ല, ചൂടാണ്. അതും സ്നാനമാണ്; അഗ്നിസ്നാനം. ആ സ്നാനം ഒരു കണ്ടുമുട്ടലാണ്; ദൈവവുമായുള്ള കണ്ടുമുട്ടൽ. അത് പ്രണയത്തിലാകുമ്പോഴുള്ളതുപോലെ നമ്മിലും, നമ്മുടെ ഹൃദയത്തിലും, നമ്മുടെ ആന്തരിക അവയവങ്ങളിലും പ്രവേശിക്കുന്ന ഒരു കത്തിപ്പടരലാണ്.

അവൻ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു എന്നാണ് സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നത്. ഇതാ, സ്വർഗം നമ്മുടെ അടുത്ത്. അത് അപ്രാപ്യമല്ല. ആ സ്വർഗം ഇതാ യേശുവിനെക്കുറിച്ച് വലിയൊരു രഹസ്യം വെളിപ്പെടുത്തുന്നു: “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” അതെ, ജ്ഞാനസ്നാനം സ്നേഹിക്കപ്പെടലിന്റെ മൂർത്തമായ അനുഭവമാണ്. സ്നേഹം ശക്തിയാണ്. സ്നേഹിക്കപ്പെടുമ്പോൾ നമ്മളും ശക്തരാകും. ദൈവത്താൽ സ്നേഹിക്കപ്പെടുമ്പോൾ നമ്മുടെ ശക്തി അവർണനീയമായിരിക്കും. അതുകൊണ്ടാണ് സ്നാനം സ്വീകരിച്ചവനെ പിശാചിന് സ്വന്തമാക്കാൻ സാധിക്കില്ല എന്ന് പറയുന്നത്.

ലൂക്കായുടെ സുവിശേഷത്തിൽ ദൈവം രണ്ടുതവണ മാത്രമേ സംസാരിക്കുന്നുള്ളൂ: ഇവിടെയും രൂപാന്തരീകരണത്തിലും. തന്റെ പുത്രൻ വെള്ളത്തിലും വെളിച്ചത്തിലും മുങ്ങിനിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് പിതാവ് സാക്ഷ്യമായി ഇറങ്ങിവരുന്നത്. സഹനത്തിന്റെ ഒരു കൂടൊരുക്കൽ അവിടെയുണ്ട്. എങ്കിലും പുത്രൻ ഒറ്റയ്ക്കായിരിക്കില്ല എന്ന സന്ദേശമാണ് സ്വർഗ്ഗം ഏറ്റുപറയുന്നത്. ഇവൻ എന്റെ പ്രിയ പുത്രൻ എന്നാണ് പിതാവ് പറയുന്നത്. നമ്മുടെ ജ്ഞാനസ്നാന ദിനത്തിലും ഇതേ വാക്കുകൾ പ്രതിധ്വനിക്കുന്നുണ്ട്. ദൈവത്തിനു മാത്രമേ “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” എന്ന ഉറപ്പ് നമുക്ക് നൽകാൻ കഴിയുക. യേശുവിന് ഈ ഉറപ്പ് വ്യക്തമായി ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവൻ പറയുന്നത്: “അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്നേഹിച്ചതുപോലെതന്നെ അവരെയും സ്നേഹിച്ചുവെന്നും ലോകം അറിയട്ടെ” (യോഹ 17 : 23).

ബൈബിളിൽ “പുത്രൻ” എന്നത് ഒരു സാങ്കേതിക പദമാണ്: പിതാവിനോട് സാമ്യമുള്ളവൻ, അതേ പ്രവൃത്തികൾ ചെയ്യുന്നവൻ, ആയുസ്സ് വർദ്ധിപ്പിക്കുന്നവൻ. “ദൈവപുത്രൻ” എന്ന പ്രയോഗം ചലനാത്മകമായ ഒരു രൂപകമല്ല, മറിച്ച് ഒരു യഥാർത്ഥ അവസ്ഥയാണ്, ഒരു വർത്തമാനകാല യാഥാർത്ഥ്യമാണ്. പുതിയ നിയമം പഠിപ്പിക്കുന്നു, ക്രിസ്തുവിൽ നമ്മളും ദൈവമക്കളാണ്. “തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി” (യോഹ 1 : 12). ഭൂമിയിലെ നമ്മുടെ ജീവിതം ത്രിത്വൈക ജീവിതത്തിന്റെ ഒരു വിപുലീകരണമാണ്. ദൈവത്തിന് നമ്മളെല്ലാവരും കുഞ്ഞുങ്ങളാണ്. ഓരോ മാതാപിതാക്കളും ഓരോ കുഞ്ഞിനെയും വ്യക്തിപരമായി സ്നേഹിക്കുന്നതുപോലെ, ദൈവം നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി സ്നേഹിക്കുന്നു.

ദൈവസ്നേഹത്തിന്റെ കരുതലാണ് ജ്ഞാനസ്നാനത്തിന്റെ ദൈവശാസ്ത്രം. എല്ലാ ധാർമിക-സദാചാര ചിന്തകൾക്കും മുകളിൽ നമ്മെ വ്യക്തിപരമായി സ്നേഹിക്കുന്ന ദൈവം. നമ്മൾ കൽപ്പനകൾ പാലിക്കുന്നതിനു മുമ്പേ, ഏതെങ്കിലും യോഗ്യതയ്ക്ക് മുമ്പേ, നമ്മെ സ്നേഹിക്കുന്ന ദൈവം. അർഹതയില്ലാത്ത സ്നേഹത്തിന്റെ ആദ്യാനുഭവമാണ് ജ്ഞാനസ്നാനം. അപ്രതിരോധാത്മകമാണ് ആ സ്നേഹം. നമ്മുടെ ഓരോരുത്തരുടെയും ജ്ഞാനസ്നാനത്തിന്റെ അർത്ഥം ഇതാണ്: ജീവിതത്തിൽ നമ്മൾ എങ്ങനെ പെരുമാറിയാലും, നമ്മൾ എപ്പോഴും ദൈവത്തിന്റെ കുഞ്ഞായിരിക്കും. നമ്മെ ഭ്രാന്തമായി, നിരുപാധികമായി സ്നേഹിക്കുന്ന ഒരു ദൈവം നമ്മുടെ കൂടെയുണ്ട്. നാം നല്ലവരും ദയയുള്ളവരുമായതുകൊണ്ടല്ല ദൈവം നമ്മെ സ്നേഹിക്കുന്നത്, മറിച്ച് അവൻ നമ്മെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മൾ നല്ലവരും ദയയുള്ളവരുമാകുന്നത്.

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago