
പെസഹാകാലം രണ്ടാം ഞായർ
ഒന്നാം വായന: അപ്പോ.പ്രവർത്തനങ്ങൾ 2:42-47
രണ്ടാം വായന: 1പത്രോസ് 1:3-9
സുവിശേഷം: വി.യോഹന്നാൻ 20:19-31
വചന വിചിന്തനം
ഉയിർപ്പ് ഞായർ കഴിഞ്ഞു വരുന്ന ഞായർ “ദൈവകരുണയുടെ തിരുനാളാ”യി ആചരിക്കുകയാണ്. 1937 ഫെബ്രുവരി 22-ന് വിശുദ്ധ ഫൗസ്തീനായ്ക്ക് യേശുനാഥനിൽ നിന്നും ലഭിച്ച വെളിപാടനുസരിച്ചാണ് നാം ഈ തിരുനാൾ ആഘോഷിക്കുന്നത്. ദൈവ കരുണയുടെ ചിത്രം നമുക്ക് സുപരിചിതമാണ്. യേശുവിന്റെ ഒരുകരം അനുഗ്രഹിക്കാനായി ഉയർത്തി പിടിച്ചിരിക്കുന്നു. മറ്റേ കരം ഹൃദയത്തിനരികിലായിരുന്നു. യേശുവിന്റെ ഹൃദയത്തിൽ നിന്ന് രണ്ടു ശക്തിയേറിയ ചുവപ്പുനിറത്തിലുള്ളതും നീലകലർന്ന വെള്ളനിറത്തിലുള്ളതുമായ പ്രകാശരശ്മികൾ പുറത്തേക്ക് വരുന്നു. ഇതുരണ്ടും ക്രൂശിതനായ യേശുവിന്റെ വിലാവിൽ നിന്നൊഴുകിയ “രക്തത്തിന്റെയും വെള്ളത്തിന്റെയും” അടയാളമാണ് (വി.യോഹ.19:34). ചിത്രത്തിന്റെ താഴ്ഭാഗത്തായി “യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു” എന്ന പ്രാർത്ഥനയുമുണ്ട്. അതോടൊപ്പം തന്നെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് (യേശുവിന്റെ മരണസമയം) ചൊല്ലുന്ന ‘കരുണ കൊന്തയും’ നമുക്ക് സുപരിചിതമാണ്.
ദൈവത്തിന്റെ കരുണ ഏതു കാലത്തേക്കാളും ഉപരിയായി ഏറ്റവുമധികം നമുക്കും ലോകത്തിനും ആവശ്യമായ സമയത്താണ് നാമിപ്പോൾ. ഇപ്പോൾ ദൈവത്തിന്റെ കരുണയല്ലാതെ മറ്റൊന്നും ആശ്രയിക്കാൻ നമുക്കില്ല. ദൈവത്തിന്റെ കാരുണ്യത്തിനുമാത്രമേ നമ്മുടെ ജീവനെയും, ഈ ലോകത്തെയും രക്ഷിക്കാൻ സാധിക്കുകയുള്ളൂ. കരുണയുമായി ബന്ധപ്പെട്ട മൂന്നു നിരീക്ഷണങ്ങൾ നമുക്ക് ഇന്നത്തെ തിരുവചനങ്ങളിൽ നിന്ന് മനസ്സിലാക്കാം.
1) ദൈവ കരുണയിലുള്ള നമ്മുടെ വിശ്വാസം (സുവിശേഷം)
ഇന്നത്തെ സുവിശേഷത്തിൽ യേശു കഴിഞ്ഞാലുള്ള പ്രധാനകഥാപാത്രം വി.തോമസാണ്. ഉത്ഥിതനായ യേശു ആദ്യം ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ തോമസ് അവരുടെ കൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഉത്ഥിതനായ യേശുവിനെ കുറിച്ച് മറ്റു ശിഷ്യന്മാർ വിവരിച്ചപ്പോൾ തോമസപ്പോസ്തലന് അത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. തന്റെ സംശയം പൂർണമായും പ്രകടിപ്പിച്ചുകൊണ്ട് “യേശുവിന്റെ കൈകളിൽ ആണി പഴുതുകൾ ഞാൻ കാണുകയും, അവയിൽ വിരലിടുകയും, അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല” എന്ന് അപ്പൊസ്തലൻ പറയുന്നു. തോമസപ്പോസ്തലൻ യേശുവിന്റെ കൂടെ നടക്കുകയും, യേശുവിന്റെ പരസ്യജീവിതം മുഴുവൻ കാണുകയും കേൾക്കുകയും അറിയുകയും ചെയ്ത വ്യക്തിയാണ്. എന്നിട്ടുപോലും യേശു ഉയർത്തെഴുന്നേറ്റു, വീണ്ടും ജീവിക്കുന്നു എന്ന് വിശ്വസിക്കുവാൻ അദ്ദേഹത്തിനാവുന്നില്ല.
ഒരുവിധത്തിൽ വിശുദ്ധ തോമസപ്പോസ്തലന്റെ ഈ അനുഭവത്തിനോട് നാം നന്ദിയുള്ളവരായിരിക്കണം. കാരണം, ഇത്തരമൊരു അനുഭവത്തിലൂടെ നാം കടന്നു പോകുന്നുണ്ട്. ഇത്രയുംകാലം യേശുവിന്റെ സംരക്ഷണവും, സ്നേഹവും, ശക്തിയും ജീവിതത്തിൽ അനുഭവിച്ചറിഞ്ഞിട്ടും; ഈ ദുരന്ത കാലഘട്ടത്തിൽ “ദൈവം ഈ ലോകത്തെ ഉപേക്ഷിച്ചുവോ? ദൈവം ലോകത്തെ വെറുക്കുന്നുവോ? ദൈവത്തിന് ശക്തി ഇല്ലേ? തുടങ്ങിയ സംശയങ്ങൾ നമ്മുടെ മനസ്സിലും ഉടലെടുക്കുന്നുണ്ട്. ദൈവത്തെയും ദൈവത്തിന്റെ അസ്തിത്വത്തെയും സംശയിക്കുകയും, ദൈവത്തെ അന്വേഷിക്കുകയും ചെയ്യുന്നവരുടെ പ്രതിനിധിയാണ് വി.തോമസ്. വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ സ്പർശിച്ച് മനസ്സിലാക്കാൻ യേശു വീണ്ടും തോമസപ്പോസ്തലനെ ക്ഷണിക്കുന്നു. സത്യത്തിൽ അപ്പോസ്തലൻ യേശുവിനെ അല്ല, മറിച്ച് യേശു അപ്പോസ്തലനെയാണ് സ്പർശിക്കുന്നത്. വി.തോമസിന്റെ ബുദ്ധിയേയും, ബോധ്യങ്ങളെയും യേശു സ്പർശിക്കുകയാണ്. ആ നിറവിൽ നിന്നുകൊണ്ടാണ് “എന്റെ കർത്താവേ, എന്റെ ദൈവമേ!” എന്ന് അപ്പോസ്തലൻ പ്രഖ്യാപിക്കുന്നത്. അതുപോലെ, യേശുവിനെ രക്ഷകനും കർത്താവുമായി പ്രഖ്യാപിച്ചുകൊണ്ട്, ഈ ദിവസങ്ങളെ ദൈവത്തെയും ദൈവകരുണയെയും സംശയിക്കുവാനല്ല, മറിച്ച് ദൈവത്തിന്റെ കരുണ കൂടുതൽ അനുഭവിക്കുന്ന ദിനങ്ങളാക്കി നമുക്ക് മാറ്റാം.
2) പ്രത്യാശ നൽകുന്ന വിശ്വാസം (രണ്ടാം വായന)
ആദ്യ നൂറ്റാണ്ടിൽ റോമൻ ചക്രവർത്തിമാരുടെ മതപീഡനങ്ങൾക്ക് വിധേയരായി ഞെരുക്കപ്പെടുന്ന ഒരു ചെറിയ വിശ്വാസ സമൂഹത്തെ ശക്തിപ്പെടുത്തി കൊണ്ട് വി.പത്രോസപ്പൊസ്തലൻ എഴുതിയ ഒന്നാം ലേഖനം ഇന്ന് ജീവിതത്തിൽ ഞെരുങ്ങുന്ന നമ്മെയും ശക്തിപ്പെടുത്തുകയാണ്. ക്രിസ്തുവിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനായി സഹിക്കുന്ന വിശ്വാസികളോട് അപ്പോസ്തലൻ പറയുന്നത് ഇപ്രകാരമാണ്: “അല്പകാലത്തേക്ക് വിവിധ പരീക്ഷകൾ നിമിത്തം നിങ്ങൾക്ക് വ്യസനിക്കേണ്ട വന്നാലും, അതിൽ ആന്ദിക്കുവിൻ. കാരണം അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണ്ണത്തേക്കാൾ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം”. വിവിധ പരീക്ഷകളാൽ നാം വ്യസനിക്കപ്പെടുന്ന ഈ വേളയിൽ, നമുക്ക് യേശുവിലുള്ള വിശ്വാസം മുറുകെ പിടിക്കാം. ദൈവ കരുണയിൽ ആശ്രയിക്കാം. കാരണം, ഈ കഷ്ടതകളെ ധൈര്യപൂർവ്വം നേരിടാനും, തരണം ചെയ്യാനുള്ള പ്രത്യാശ ദൈവകരുണ നമുക്ക് നൽകുന്നുണ്ട്.
3) ദൈവകരുണ മറ്റുള്ളവരോടും കാരുണ്യം കാണിക്കാൻ നമ്മെ പഠിപ്പിക്കുന്നു (ഒന്നാം വായന)
നമ്മുടെ ഇടവകകൾക്ക് എന്നും, എക്കാലവും മാതൃകയാകേണ്ട 5 കാര്യങ്ങൾ ഇന്നത്തെ ഒന്നാം വായനയിൽ അപ്പോസ്തല പ്രവർത്തനത്തിൽ ആദിമ സഭയെ കുറിച്ച് പറയുന്നുണ്ട്.
1) അപ്പോസ്തലന്മാരുടെ പ്രബോധനം
2) കൂട്ടായ്മ
3) അപ്പം മുറിക്കൽ
4) പ്രാർത്ഥന
5) അത്ഭുതങ്ങളും അടയാളങ്ങളും.
ഈ അഞ്ച് അടിസ്ഥാന ഘടകങ്ങൾക്ക് പുറമേ അവർ ഒരു പൊതുസമൂഹമായി, തങ്ങൾക്ക് ഉണ്ടായിരുന്നതെല്ലാം പൊതുവായി കരുതി. അവർ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവർക്കുമായി വീതിച്ചുവെന്നും വിവരിക്കുന്നു. ഇതിൽ അവസാനം പറഞ്ഞ കാര്യം നമ്മുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം അനുസരിച്ച് നാം അക്ഷരംപ്രതി പാലിക്കുന്നില്ല എങ്കിലും, നമ്മുടെ സമൂഹത്തിലുള്ള അത്യാവശ്യക്കാരെ സഹായിക്കാനുള്ള ചുമതല നമുക്കുണ്ട്. പ്രത്യേകിച്ച് നാമിന്ന് ആഘോഷിക്കുന്ന ദൈവകരുണയുടെ തിരുനാളുമായി ഇതിന് ബന്ധമുണ്ട്. ആദിമ ക്രൈസ്തവ സഭയിലെ “പങ്കുവയ്ക്കുന്ന” മനോഭാവം നാം പുലർത്തണം. ദൈവം നമ്മോടു കരുണ കാണിക്കുന്നത് പോലെ നമ്മുടെ സഹോദരങ്ങളോട് കരുണ കാണിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഈ സമയത്ത് ഭക്ഷണം ഇല്ലാത്തവന് ഭക്ഷണം നൽകുന്നതും, നമ്മുടെ കഴിവിനനുസരിച്ച് സാമ്പത്തികമായി ദരിദ്രരെ സഹായിക്കുന്നതും, രോഗികളെ ശുശ്രൂഷിക്കുന്നതും കാരുണ്യ പ്രവൃത്തികൾ തന്നെയാണ്. ഈ നന്മകൾ ചെയ്തു കൊണ്ട് നമുക്ക് കൂടുതൽ കൂടുതൽ ദൈവകരുണയ്ക്ക് അർഹരായി തീരാം.
ആമേൻ.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.