Public Opinion

ആഘോഷങ്ങൾ അതിരു കടക്കുമ്പോൾ… ദൈവത്തെ മറക്കുമ്പോൾ…

ഓണാഘോഷത്തിന്റെ ഭാഗമായി പള്ളിക്കുള്ളിൽ വെച്ച് ഓണസദ്യ വിളമ്പുന്ന ചിത്രം...

ജോസ് മാർട്ടിൻ

പുനലൂർ രൂപതയിലെ ആലപ്പുഴ ജില്ലയിലുള്ള നൂറനാട് “പടനിലം” എന്ന സ്ഥലത്തെ “ഫാത്തിമ മാതാ പള്ളി”യിൽ ഓണാഘോഷത്തിന്റെ ഭാഗമായി പള്ളിക്കുള്ളിൽ വെച്ച് ഓണസദ്യ വിളമ്പുന്ന ചിത്രം കാണാനിടയായി. ദൈവത്തിന്റെ ആലയത്തിനുള്ളിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചിരിക്കുന്നത്.

ഇതിന്റെ നിജസ്ഥിതി അറിയാൻ ഇടവക വികാരിയുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിൽ നിന്ന് ലഭിച്ച മറുപടി ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തിലെ അംഗമെന്ന നിലയിൽ ഒരുവിശ്വാസിക്ക് ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്തതായിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ വാക്കുകൾ: “ഞങ്ങൾക്ക് ഇവിടെ പാരിഷ് ഹാൾ ഇല്ല, പുറത്ത് വെച്ച് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ആയതുകൊണ്ടാണ് ദൈവാലയത്തിനുള്ളിൽ വച്ച് സദ്യ നടത്തിയത്” – വിചിത്രമായ പ്രതികരണം. ഇടവക വികാരിയായി ചുമതലയേറ്റപ്പോൾ രൂപതാ മെത്രാൻ ഭരമേല്പിച്ച പള്ളിയുടെ താക്കോലിനേയും വിശ്വാസ സമൂഹത്തെയും എത്രയോ ലാഘവത്തോടെയായിരിക്കും ഈ വൈദീകൻ സ്വീകരിച്ചത് എന്ന് ചിന്തിച്ചുപോയി.

ഒരു വൈദീകന്റെ പതിമൂന്നും, പതിനാലും വർഷത്തെ സെമിനാരി പരിശീലന കാലഘട്ടത്തിൽ എന്താണ് ദൈവാലയമെന്നും, അതിന്റെ വിശുദ്ധി എങ്ങിനെ കാത്തു സൂക്ഷിക്കണമെന്നുമുള്ള അടിസ്ഥാന പഠനങ്ങൾ പോലും നൽകുന്നില്ലേ എന്ന് സംശയിച്ചുപോകും ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ.

തലമുറകളായി കൈമാറി വന്ന നമ്മുടെ പള്ളിയെന്ന / ദൈവാലയമെന്ന വിശുദ്ധ പാരമ്പര്യങ്ങൾക്ക് എവിടെയാണ് അപചയം സംഭവിച്ചത്?

“സംസ്ക്കാര അനുരൂപണം” അല്ലെങ്കിൽ “ഭാരത വൽക്കരണം” എന്നീ പേരുകളിൽ നമ്മുടെ ദിവ്യബലിയർപ്പണത്തിലും ആരാധനാ ക്രമങ്ങളിലും പള്ളിക്കുള്ളിലും അന്യമതാചാരങ്ങളുടെ ഭാഗമായ ആരതി, മഹാരതി, നിലവിളക്ക്, കതിന, പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങി ക്രിസ്തീയമല്ലാത്ത അനുരൂപണങ്ങളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതോടൊപ്പം, കത്തോലിക്കാ സഭാ പ്രബോധനങ്ങൾക്ക് വിരുദ്ധമായി ചില വൈദികർ നൽകിയിട്ടുള്ള ദുർവ്യാഖ്യാനങ്ങളും സെക്കുലർ നിലപാടുകളും കൂടി ചേരുമ്പോൾ എന്താണ് യഥാർത്ഥത്തിൽ കത്തോലിക്കാ സഭയെന്നും സഭയുടെ പ്രബോധനം നൽകുന്ന ഉൾക്കാഴ്ചയെന്തെന്നും മനസിലാക്കാനാവാതെ യുവതലമുറ പള്ളിയിൽ നിന്നും പട്ടക്കാരനിൽ നിന്നും പുറത്തുപോവുക സ്വാഭാവികം.

“എന്റെ പിതാവിന്റെ ഭവനം നിങ്ങൾ മലിനമാക്കരുതെന്ന” ക്രിസ്തു വചനം പോലും അതിന്റെ അർത്ഥത്തിൽ ഉൾക്കൊള്ളാൻ ചില വൈദീകർക്കെങ്കിലും കഴിയാതെപോകുന്നുണ്ടോ? ആഘോഷങ്ങൾ നല്ലതാണ് പക്ഷേ അത് ആരാധനാലയത്തിന് പുറത്തായിരിക്കണം.

ക്രിസ്തു നാഥൻ അപ്പത്തിന്റെ രൂപത്തിൽ എഴുന്നുള്ളിയിരിക്കുന്ന അതിവിശുദ്ധ സ്ഥലമായ ദൈവാലയം ദൈവജനത്തിന് ഒരുമിച്ച് ചേർന്ന് ദൈവത്തെ ആരാധിക്കാനുള്ള സ്ഥലമാണ്. അല്ലാതെ സദ്യ നടത്താനും മറ്റുകാര്യങ്ങൾക്കുമായുള്ള ഓഡിറ്റോറിയമല്ല അച്ചോ.

കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ദൈവാലയത്തിന്റെ / പള്ളിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹബഹുമാനമുള്ള സഭാ പിതാക്കന്മാരെ,
1) ധൈര്യസമേതം വിശ്വാസ സംരക്ഷണം ഏറ്റെടുക്കുക.
2) ആൾക്കാരെ പ്രീതിപ്പെടുത്താൻ വേണ്ടി സഭാ പ്രബോധനകളിലും വിശ്വാസ സത്യങ്ങളിലും വെള്ളം ചേർക്കാതിരിക്കാൻ വൈദീകരെയും വിശ്വാസ സമൂഹത്തെയും താക്കീത് ചെയ്യുക.
3) സാംസ്ക്കാരികാഘോഷങ്ങൾക്ക് പള്ളിയും പള്ളിപ്പരിസരവും ഒരിക്കലും ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുക.
5) തിരുനാളുകൾ വിശ്വാസത്തിന്റെ ആഘോഷങ്ങളാണെന്ന് വൈദീകരെയും വിശ്വാസ സമൂഹത്തെയും പഠിപ്പിക്കുക, ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.
സ്നേഹത്തോടെ,
ജോസ് മാർട്ടിൻ.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker