Categories: Meditation

4th Sunday_Year A_അനുഗൃഹീതർ (മത്താ 5:1:12)

അനുഗ്രഹം ഒരു ലക്ഷ്യമല്ല, വഴിത്താരയാണ്.

ആണ്ടുവട്ടത്തിലെ നാലാം ഞായർ

വ്യാഖ്യാനിച്ചാൽ തനിമ നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു വചനഭാഗം. അതാണ് മത്തായിയുടെ സുവിശേഷത്തിലെ സുവിശേഷഭാഗ്യങ്ങൾ. അവയിൽ അനിർവചനീയമായ പ്രത്യാശയുണ്ട്. ഒപ്പം ആന്തരികമായ സംഘർഷവുമുണ്ട്. അതാണ് സുവിശേഷഭാഗ്യങ്ങളുടെ പ്രത്യേകത.

മനുഷ്യ ചിന്തയുടെ ലാവണ്യമാണ് സുവിശേഷഭാഗ്യങ്ങൾ എന്ന് പറഞ്ഞത് മഹാത്മാഗാന്ധിയാണ്. ഒരേ നിമിഷം നമ്മെ ചിന്താശേഷിയുള്ളവരും നിരായുധരുമാക്കാൻ സാധിക്കുന്ന വാക്കുകളാണവ. നന്മയുടെയും ആത്മാർത്ഥതയുടെയും നീതിയുടെയും ഗൃഹാതുരത പുനർജീവിപ്പിക്കുന്ന വചനം. കള്ളവും ചതിയുമില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ചിന്തനകൾ. പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണെന്ന് നമുക്ക് തോന്നുകയും ഒപ്പം ഹൃദയത്തോട് ചേർത്തുവയ്ക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വചനഭാഗം. എവിടെയൊക്കെയോ ഒരു സൗഹൃദ ഭാവം നമുക്ക് ആ വചനത്തിനോട് തോന്നും. അറിയാമല്ലോ, സൗഹൃദം ഒരിക്കലും പുതിയ കൽപ്പനകൾ സ്ഥാപിക്കില്ല. മറിച്ച്, ജീവിതത്തെ ആഘോഷമാക്കും.

“മക്കാരിയോയി” (Μακάριοι) അഥവാ അനുഗൃഹീതർ എന്ന പദമാണ് നമ്മൾ ആദ്യം ധ്യാനിക്കേണ്ടത്. നമ്മുടെ സന്തോഷവുമായി സഖ്യം ഉണ്ടാക്കുന്ന ഒരു ദൈവത്തെ ആ പദത്തിൽ കാണാൻ സാധിക്കും. ജീവിതത്തിന് അർത്ഥം ലഭിക്കുന്നത് അതിൽ ആനന്ദത്തിന്റെ പൂർണ്ണത ഉണ്ടാകുമ്പോഴാണ്. ആ ആനന്ദത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് സുവിശേഷഭാഗ്യങ്ങൾ. അത് നമ്മെ ദൈവസ്വപ്നത്തിലേക്ക് നയിക്കും. കൽപ്പനയല്ല, നിർദ്ദേശങ്ങളാണവ. എല്ലാവരും സ്ഥിരമായി നടക്കുന്ന ഒരു പാതയല്ല അത്, എതിർ ദിശയാണ്. ഒമ്പതെണ്ണമാണ് ആ നിർദ്ദേശങ്ങൾ: സന്തുഷ്ടരായ ദരിദ്രർ, നീതിക്കുവേണ്ടി ശാഠ്യം പിടിക്കുന്നവർ, സമാധാനം സ്ഥാപിക്കുന്നവർ, മാധുര്യമുള്ള ഹൃദയമുള്ളവർ, നിഷ്കളങ്കമായ മിഴികളുള്ളവർ, ഹിംസയെ ധ്യാനിക്കാത്തവർ, ആർദ്ര മാനസർ, ധീരരായ നിസ്സഹായർ, ക്രിസ്തുവിനെ ഉള്ളിൽ കൊണ്ടുനടക്കുന്നവർ… അവർ മാത്രമാണ് അദൃശ്യമായ സ്വർഗ്ഗീയശക്തിയെ സ്വന്തം ജീവിതത്തിൽ ആവഹിച്ചിട്ടുള്ളത്. ഒരുകാര്യം ഉറപ്പാണ്, നമ്മുടെ ഈ ലോകം എല്ലായ്പ്പോഴും അതിസമ്പന്നരുടെയും ശക്തരുടെയും കാൽക്കീഴിൽ മാത്രം നിൽക്കും എന്ന് കരുതരുത്. ഇവിടെ നന്മയായി മാറുന്നവർ മാത്രമാണ് ഇതിന്റെ യഥാർത്ഥ അവകാശികൾ.

വിശുദ്ധഗ്രന്ഥത്തിലെ സങ്കീർത്തനങ്ങൾ അനുഗൃഹീതർ എന്ന പദത്തിന്റെ ആഴമായ അർത്ഥങ്ങൾ പകർന്നു തരുന്ന ഒരു പുസ്തകമാണ്. അനുഗ്രഹം ഒരു ലക്ഷ്യമല്ല, വഴിത്താരയാണ്. സങ്കീർത്തകന്റെ വാക്കുകൾ ശ്രദ്ധിക്കുക; “ദുഷ്‌ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ അനുഗൃഹീതൻ” (സങ്കീ 1:1). ഒപ്പം ഇതൊരു ആന്തരികാവസ്ഥകൂടിയാണെന്ന് സങ്കീർത്തനങ്ങൾ പറയുന്നുണ്ട്: “അങ്ങയില്‍ ശക്തി കണ്ടെത്തിയവര്‍ അനുഗൃഹീതർ; അവരുടെ ഹൃദയത്തില്‍ സീയോനിലേക്കുള്ള രാജവീഥികളുണ്ട്‌”
(സങ്കീ 84:5).

“കരയുന്നവരെ, നിങ്ങൾ എഴുന്നേൽക്കുക. മുന്നോട്ട് നടക്കുക. കൂടെ നടക്കുവാൻ ദൈവം ഉണ്ട്. അവൻ നിങ്ങളുടെ കണ്ണുനീർ തുടയ്ക്കും, ഹൃദയത്തെ ശക്തമാക്കും, പാതകൾ തുറന്നു തരും”. ഇതാണ് അനുഗ്രഹിക്കപ്പെടുക എന്നതിന്റെ യഥാർത്ഥ അർത്ഥം. നിശ്ചലതയല്ല, സഞ്ചാരമാണ് അനുഗ്രഹം. ധ്യാനമോ മനനമോ അല്ല, പ്രവർത്തിയാണ് അനുഗ്രഹം.

ദരിദ്രരെ, വിലപിക്കുന്നവരെ, ശാന്തശീലരെ, നീതിക്കുവേണ്ടി വിശക്കുന്നവരെ, കരുണയുള്ളവരെ, ഹൃദയശുദ്ധിയുള്ളവരെ, സമാധാനകാംക്ഷികളെ, നീതിക്കുവേണ്ടി പീഡനമേൽക്കുന്നവരെ നിങ്ങൾ കീഴടങ്ങരുത്. നിങ്ങളുടെ അവകാശങ്ങൾക്ക് സ്വർഗ്ഗീയ മൂല്യമുണ്ട്. സമ്പത്തുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കും ഹിംസയുടെ അവതാരമായി മാറുന്നവർക്കും ഒരിടത്തും നന്മയായി മാറാൻ സാധിക്കില്ല. ധനവാന്മാർ നിറകുടങ്ങൾ പോലെയാണ്, അതിൽ മറ്റുള്ളവർക്ക് സ്ഥാനമില്ല. അവരുടെ ഹൃദയത്തിൽ വഴികളില്ല. നോക്കുക, സുവിശേഷഭാഗ്യങ്ങളുടെ യുക്തി ഹൃദയ പരിവർത്തനത്തിന്റെ യുക്തിയാണ്. അത് ദൈവത്തിന്റെ അളവാണ്. ആ യുക്തിയുള്ളവർക്ക് മാത്രമേ ഭൂമിയെ പരിചരിക്കാൻ സാധിക്കു.

vox_editor

Recent Posts

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

3 weeks ago