Categories: Meditation

4th Sunday_Ordinary Time_2026_സുവിശേഷഭാഗ്യങ്ങൾ (മത്താ 5:1-12)

ആനന്ദമാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. അതുതന്നെയാണ് അവന്റെ ഇച്ഛയും സ്വപ്നവും...

ആണ്ടുവട്ടത്തിലെ നാലാം ഞായർ

“ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി”. തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ, സാധ്യതകൾ, പരിമിതികൾ, മൂർത്തമായ സാഹചര്യങ്ങൾ എന്നിവ ഹൃദയത്തോട് ചേർത്തുവച്ചാണ് അവൻ മലകയറുന്നത്. അങ്ങനെയാണ് സുവിശേഷഭാഗ്യങ്ങൾ ഉണ്ടാകുന്നത്. ഒരു മലയിൽ വച്ച് മോശ കൽപ്പനകൾ നൽകിയതുപോലെ, മറ്റൊരു മലയിൽ വച്ച് യേശു സുവിശേഷഭാഗ്യങ്ങൾ നൽകുന്നു. ഇത്തവണ നിയമം കല്ലിൽ കൊത്തിവച്ചിട്ടില്ല, മറിച്ച് മനുഷ്യരുടെ ഹൃദയങ്ങളിലാണ്.

പുതിയ നിയമത്തിന്റെ കാതലാണ് സുവിശേഷഭാഗ്യങ്ങൾ. ഒമ്പത് തവണയാണ് “മക്കാരിയോയി” (Μακάριοι) അഥവാ അനുഗൃഹീതർ എന്ന വാക്ക് പ്രതിധ്വനിക്കുന്നത്. ദരിദ്രരും കരയുന്നവരും തെറ്റിദ്ധരിക്കപ്പെട്ടവരുമൊക്കെയാണ് ആ പദത്തിനുള്ളിൽ കയറിപ്പറ്റുന്നത്. കരുണയുള്ളവരും ഹൃദയശുദ്ധിയുള്ളവരും നീതിക്കുവേണ്ടി യാചിക്കുന്നവരുമെല്ലാം ആ പട്ടികയിൽ ഉൾപ്പെടുന്നു.

ഒരു വിധത്തിൽ പറഞ്ഞാൽ യേശുവിന്റെ മാനിഫെസ്റ്റോയാണ് സുവിശേഷഭാഗ്യങ്ങൾ. അതിലൂടെയാണ് ആരാണ് ദൈവമെന്നും ആരാണ് നമ്മളെന്നും അവൻ വെളിപ്പെടുത്തുന്നത്. സീനായ് മലയിലെ കൽപ്പനകൾ അടിസ്ഥാനപരമായി നമ്മൾ എന്തുചെയ്യണം, ചെയ്യരുത് എന്നൊക്കെ പ്രതിപാദിക്കുമ്പോൾ യേശുവിന്റെ വചസ്സുകൾ നമ്മൾ എങ്ങനെയായിരിക്കണമെന്നാണ് പറയുന്നത്. നമുക്ക് എന്തായിത്തീരാൻ കഴിയുമെന്നും, നാം എന്തിനുവേണ്ടിയാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും അവ കാണിച്ചുതരുന്നു. നമ്മുടെ പ്രഘോഷണങ്ങളിലും മതബോധനങ്ങളിലും മോശയുടെ കൽപ്പനകൾക്ക് കൊടുക്കുന്ന പ്രാധാന്യം സുവിശേഷഭാഗ്യങ്ങൾക്ക് നമ്മൾ കൊടുക്കാറുണ്ടോ?

ഇസ്രായേലിലെ ഗുരുക്കന്മാരെപ്പോലെ യേശു ഒരിടത്ത് ഇരിക്കുന്നു. എന്നിട്ടവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി. അക്ഷരാർത്ഥത്തിൽ, ഗ്രീക്ക് പാഠത്തിൽ “അവൻ തന്റെ വായ തുറന്നു അവരെ പഠിപ്പിക്കാൻ തുടങ്ങി” എന്നാണുള്ളത്. “വായ തുറന്നു” (ἀνοίξας τὸ στόμα) എന്നത് ആരെങ്കിലും ഒരു ഗൗരവമേറിയ പ്രഖ്യാപനം ആരംഭിക്കാൻ പോകുമ്പോൾ ഉപയോഗിക്കുന്ന ഒരു സെമിറ്റിക് പദപ്രയോഗമാണത്.

ആനന്ദമാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. അതുതന്നെയാണ് അവന്റെ ഇച്ഛയും സ്വപ്നവും. അതിനുവേണ്ടി മാത്രമാണ് അവൻ ചെലവഴിക്കുന്ന സമയവുമെല്ലാം. എന്നിട്ടും ചോദ്യങ്ങൾ അവശേഷിക്കുന്നു: ആരാണ് സന്തുഷ്ടൻ? ആരാണ് യഥാർത്ഥത്തിൽ ഭാഗ്യവാൻ? നമുക്ക് എങ്ങനെ സന്തുഷ്ടനാകാൻ കഴിയും?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം സുവിശേഷഭാഗ്യങ്ങളിലുണ്ട്. അത് നിലവിലുള്ള ചിന്തകളെ അസ്വസ്ഥമാക്കുകയും തകിടംമറിക്കുകയും ചെയ്യുന്നു. ഒറ്റനോട്ടത്തിൽ, അത് നിർഭാഗ്യത്തെ പ്രശംസിക്കുന്നതായി തോന്നും. ദരിദ്രരെയും കരയുന്നവരെയുമാണ് അവൻ ആനന്ദിക്കുന്നവർ എന്നു വിളിക്കുന്നത്. അപ്പോഴും അവൻ വേദനയെയും കഷ്ടപ്പാടിനെയും സഹിഷ്ണുതയെയും മഹത്വവൽക്കരിക്കുകയല്ല. യേശുവിന്റെ ദൈവം വേദനയെ സ്നേഹിക്കുന്ന ദൈവമല്ല. നൊമ്പരങ്ങളോട് രാജിയാകാൻ അവൻ നമ്മെ ക്ഷണിക്കുന്നുമില്ല. നോക്കുക, യേശു ആനന്ദത്തെക്കുറിച്ച് പറയുമ്പോൾ, അവൻ ഭാവി കാലഘട്ടത്തിലാണ് സംസാരിക്കുന്നത്. കാരണം നമ്മൾ സന്തോഷവാനായിരിക്കാൻ നോക്കേണ്ടത് ഭാവിയിലേക്കാണ്. അപ്പോഴും ആദ്യത്തെ സുവിശേഷഭാഗ്യം വർത്തമാനകാലത്തിലാണ് (“ദൈവരാജ്യം നിങ്ങളുടേതാണ്”). നാളെയല്ല ദരിദ്രരുടെ ആനന്ദമുള്ളത്, ഇന്നാണ്. കാരണം, ദരിദ്രരിലൂടെയാണ് ദൈവം ചരിത്രത്തെ മാറ്റിയെഴുതുന്നത്.

ബൈബിളിൽ, സന്തുഷ്ടരായിരിക്കുക അല്ലെങ്കിൽ അനുഗൃഹീതരായിരിക്കുക എന്നതിനർത്ഥം ദൈവത്തെ എല്ലാത്തിനും, എല്ലാവർക്കും മുമ്പായി നിർത്തുക എന്നാണ്. ആനന്ദം ഒരു ലക്ഷ്യവും ലക്ഷ്യസ്ഥാനവുമല്ല, അത് പാതയാണ്.

ആനന്ദം എന്നതിന്റെ ഒരു ഹീബ്രൂ പദം אושר (Osher) ആണ്. അതിന് “മുന്നോട്ട് പോകുക, നയിക്കുക” എന്നും അർത്ഥങ്ങളുണ്ട്. ആനന്ദം എന്നത് ലക്ഷ്യസ്ഥാനമല്ല, മറിച്ച് നമ്മെ നയിക്കുന്ന പാതയാണ്. ആനന്ദം ഇന്നാണ് അല്ലെങ്കിൽ ഒരിക്കലും ഇല്ല. ഈ വർത്തമാന നിമിഷം എങ്ങനെ ആസ്വദിക്കണമെന്ന് അറിയുക അല്ലെങ്കിൽ ഭാവിയിൽ ഒരിക്കലും അത് ഉണ്ടാകില്ല. സന്തോഷം എന്നത് “നന്മ അനുഭവിക്കുക” മാത്രമല്ല, ജീവിതം ജീവിക്കുക എന്നതുമാണ്. ഭൂമിയിൽ എങ്ങനെ ജീവിക്കണമെന്ന് അറിയാത്തവർക്ക് അപ്പുറത്ത് ഒരു പറുദീസ ഉണ്ടാകില്ല. ഇന്ന് സന്തോഷമില്ലാത്തവർക്ക് നാളെ അനന്തമായ സന്തോഷമുണ്ടാകണമെന്നുമില്ല.

vox_editor

Recent Posts

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

2 weeks ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

4 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

2 months ago