Categories: Meditation

13th Sunday_തലീത്താ കും (മർക്കോ 5:21-43)

അവനറിയാം ജീവനല്ല, സ്നേഹത്തിനു മാത്രമേ മരണത്തെ കീഴടക്കാൻ സാധിക്കൂ...

ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ

ജായ്റോസ് സിനഗോഗധികാരിയാണ്. ദൈവികതയെ ഉള്ളിൽ സൂക്ഷിക്കുന്നവൻ. അവന്റെ ഭവനത്തിൽ ഒരു ദുരന്തം പെയ്തിറങ്ങിയിരിക്കുന്നു. നൊമ്പരം എല്ലാവരിലും ഒരു ഇത്തിക്കണ്ണി പോലെ പടർന്നു കയറി കഴിഞ്ഞു. അവന്റെ കൊച്ചുമകൾ മരിച്ചു. ഇനി ചെയ്യാൻ സാധിക്കുക കരയുക എന്നത് മാത്രമാണ്. മരണത്തിനോടുള്ള അവസാനത്തെ പ്രതിഷേധമാണത്. ആ പ്രതിഷേധത്തിൽ ചിലപ്പോൾ വിശ്വാസവും കണ്ണീരിനോടൊപ്പം ഒഴുകിപ്പോകും. എന്തിന് ഇനി കണ്ണുകൾ മുകളിലേക്കുയർത്തണം? എന്തിന് ഗുരുവിനെ ഇനിയും ബുദ്ധിമുട്ടിക്കണം?

ഇത്തിരിയോളം അനുകമ്പ ഈ സങ്കടത്തിനുമേൽ ഉണ്ടായിരുന്നെങ്കിൽ… ഇത്തിരിയോളം അർത്ഥം ഈ നൊമ്പരത്തിനുണ്ടായിരുന്നെങ്കിൽ… ഗുരു പറയുന്നു: “ഭയപ്പെടേണ്ട, വിശ്വസിക്കുകമാത്രം ചെയ്യുക”(v.36). എന്നിട്ടവൻ ബഹളം വയ്ക്കുകയും വിലപിക്കുകയും ചെയ്തവരോട് പറഞ്ഞു: “കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” (v.39). അപ്പോൾ അവർ അവനെ പരിഹസിച്ചു. നോക്കുക, എത്ര പെട്ടെന്നാണ് ജനം മാറുന്നത്.
യുക്തിയിലെ ദൈവീകതയില്ലായ്മയാണ് കരച്ചിലിൽ നിന്നും പരിഹാസത്തിലേക്കുള്ള ദൂരം. അങ്ങനെയുള്ളവർക്ക് അത്ഭുതങ്ങൾ കാണാൻ സാധിക്കില്ല. അവരുടെ മുൻപിൽ വാതിലുകൾ എന്നും അടഞ്ഞു കിടക്കും. അതുകൊണ്ടാണ് യേശു അവരെ എല്ലാവരെയും പുറത്താക്കുന്നത്. പരിഹാസത്തെ യുക്തിയുടെ ഉപ്പായി കരുതുന്നവർക്ക് അത്ഭുതങ്ങളുടെ രസത്തെ അനുഭവിച്ചറിയാൻ സാധിക്കില്ല. അവരുടെ സ്ഥാനം എന്നും പുറത്തു തന്നെയായിരിക്കും. അവർ ബഹളം വയ്ക്കും വിലപിക്കും പരിഹസിക്കും, അങ്ങനെ യുക്തിയുടെ തന്മയത്വത്തിൽ മരണത്തിനും തെളിവ് തേടും. എന്നിട്ട് അതിന്റെ മായികതയുടെ മുന്നിൽ വിഷണ്ണരായി നിൽക്കുകയും ചെയ്യും. അപ്പോഴും അവരറിയുന്നില്ല മരണത്തിന്റെ വഴിത്താരയിലും വസന്തം വിരിയിക്കുന്നവനാണ് ദൈവമെന്ന്.

ചില സ്ത്രീജന്മങ്ങളുണ്ട് അവർ പുരുഷാരത്തിനിടയിലും തലയുയർത്തി നിൽക്കും; സുവിശേഷത്തിലെ രക്തസ്രാവക്കാരിയെ പോലെ. വിളിച്ചു ചൊല്ലാൻ ഒരു പേരുണ്ടാവില്ല അവർക്ക്, പക്ഷേ ദൈവത്തെ പോലും തോൽപ്പിക്കാൻ സാധിക്കുന്ന നിശ്ചയദാർഢ്യമുള്ളവർ. യാന്ത്രികമല്ല അവരുടെ വിശ്വാസം. നൊമ്പരങ്ങൾ കൊണ്ടു വളർത്തിയ വിശ്വാസമാണവർക്കുള്ളത്. അങ്ങനെയുള്ളവർക്ക് ദൈവം പോലുമറിയാതെ സ്വർഗ്ഗത്തെ കൊള്ളയടിക്കാൻ സാധിക്കും. കാണുക രക്തസ്രാവക്കാരിയുടെ ചിത്രം: ജനക്കൂട്ടത്തിന്റെ തിങ്ങിഞെരങ്ങലിനിടയിൽ ദൈവപുത്രനിൽ നിന്നും അവനറിയാതെ കൃപയെ സ്വന്തമാക്കുന്നു. യുക്തിയേയും വിശ്വാസത്തെയും അതിലംഘിക്കുന്ന ഹൃദയ നൈർമല്യത്തിന് മാത്രം സാധിക്കുന്ന കാര്യമാണത്. അങ്ങനെയുള്ളവരുടെ മുൻപിൽ ദൈവം പോലും അത്ഭുതപ്പെടും. എന്നിട്ട് ജനക്കൂട്ടത്തിനു നേരെ തിരിഞ്ഞു ചോദിക്കും; “ആരാണ് എന്റെ വസ്ത്രത്തിൽ സ്പർശിച്ചത്?” അപ്പോഴും പരിഹാസധ്വനി കലർന്ന മറുചോദ്യം ശിഷ്യരിൽ നിന്നും തന്നെയുണ്ടായി എന്നതാണ് ഈയുള്ളവനെ അത്ഭുതപ്പെടുത്തുന്നത്. ഹൃദയവിചാരങ്ങളുടെ പാഠം ഓതിയ ഗുരുവിനെ യുക്തിവിചാരങ്ങൾ കൊണ്ട് അളക്കുന്ന ശിഷ്യർ. ശിഷ്യത്വത്തിന്റെ അന്തഗതിയാണത്. അങ്ങനെയുള്ളവർക്ക് അത്ഭുതങ്ങൾ കാണാൻ പറ്റില്ല.

ജായ്റോസിന്റെ മകളുടെ മുറിയിലേക്ക് തനിച്ചല്ല യേശു പോകുന്നത്. തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന മൂന്ന് ശിഷ്യരേയും ആ കുഞ്ഞിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന മാതാപിതാക്കളെയും കൂട്ടിയാണ്. സ്നേഹസ്പന്ദനം നിറഞ്ഞു നിൽക്കുന്ന ഒരു ചെറിയ കൂട്ടമാണത്. മരണവുമായുള്ള യേശുവിന്റെ കണ്ടുമുട്ടലിന്റെ പിൻബലമാണ് ഈ ഹൃദയങ്ങൾ. എന്തിനാണ് അവൻ അവരെ കൂടെ കൂട്ടിയത്? കാരണം അവനറിയാം ജീവനല്ല, സ്നേഹത്തിനു മാത്രമേ മരണത്തെ കീഴടക്കാൻ സാധിക്കൂ.

തലീത്താ കും. ബാലികേ, എഴുന്നേൽക്കൂ. എത്ര ലളിതമായാണ് ഗുരു ഒരാളെ മരണത്തിൽ നിന്നും ജീവനിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. ഇങ്ങനെ തന്നെയാണ് അവൻ നമ്മുടെ ജീവിതത്തിലേക്കും കടന്നു വരുന്നത്. ജനക്കൂട്ടത്തിന്റെ ആർപ്പുവിളികളിലോ മരണവീട്ടിലെ അലമുറയിലോ മയങ്ങുന്ന വൈകാരികതയല്ല യേശുവിന്റെ ദൈവീകത, നിശബ്ദമായ സ്നേഹമാണ് അവന്റെ തന്മയീഭാവം. സ്നേഹം എവിടെയുണ്ട്, അവിടെ യേശുവുണ്ട്. യേശു എവിടെയുണ്ട്, അവിടെ ജീവനുണ്ട്. അവൻ കൽപിക്കുന്നു; എഴുന്നേൽക്കുക. മരണത്തിന്റെ മാരകത്വത്തിൽ നിന്നും മാത്രമല്ല, മരണവുമായി കൂട്ടുള്ള ചിന്തകളിൽ നിന്നും വികാരങ്ങളിൽ നിന്നും വിവേചനങ്ങളിൽ നിന്നുമെല്ലാം എഴുന്നേൽക്കുക. നിന്നെ സ്നേഹിക്കുന്നവർ നിന്നെ കാത്തിരിക്കുന്നു. ഒരു ഉണർവ് നിന്നിൽ സംഭവിക്കട്ടെ. കുഞ്ഞേ, സ്നേഹത്തിന്റെ ഒരു വഴിത്താര നിനക്കായി മാത്രം അവൻ ഒരുക്കിയിട്ടുണ്ട്.

vox_editor

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

6 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago