
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ
അഞ്ചപ്പവും രണ്ടു മീനും എങ്ങനെ പൂർണ്ണതയുടെ അടയാളമായി എന്ന് അനുഭവിച്ചറിഞ്ഞവർ. ജലത്തിനുമീതെ നടന്നവന്റെ ദൈവികതയിൽ വിശ്വസിച്ച അതെ ശിഷ്യർ. ഇപ്പോഴിതാ ചില മറു ചോദ്യങ്ങളുമായി വരുന്നു: “ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാൻ ആർക്കു കഴിയും?” (v.60). ശിഷ്യന്മാരിൽ വളരെപ്പേർ അവനെ വിട്ടു പോകുന്നു. കഫർണാമിലാണ് ഇതെല്ലാം സംഭവിക്കുന്നത്. സ്വന്തം നാട്, സ്വന്തം ജനങ്ങൾ, സ്വന്തം ശിഷ്യർ. എന്നിട്ടും നിലപാടിൽ മാറ്റമില്ലാതെ അവൻ പന്ത്രണ്ടു പേരോടുമായി ചോദിച്ചു: “നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?” (v.67).
അവന്റെ വാക്കുകളിലാണ് അവർ ഇടറി വീഴുന്നത്. ഈ വചനം കഠിനമാണ്. ആർക്ക് ശ്രവിക്കാൻ സാധിക്കും? അതെ, കഠിനമാണ്. കാരണം, ചിന്തകൾക്കതീതമായ തലത്തിലേക്ക് ഉയരാനാണ് അവൻ പറയുന്നത്. ഇത്രയും നാളും ഉണ്ടായിരുന്ന ദൈവസങ്കൽപ്പങ്ങളെ തകിടം മറിക്കുകയാണവൻ. ഒരു അക്ഷരലിപിയായി, അപ്പക്കഷണമായി, മാംസ-രക്തമായി പരിണമിക്കുന്ന ദൈവം. കൂദാശകളിലെ ദൈവം. അത് ദൈവവിചാരങ്ങളുടെ അട്ടിമറിയാണ്. കാഴ്ചകളിൽ കുരുങ്ങിക്കിടക്കുന്നവർക്ക് അവന്റെ വചനം ഇടർച്ച തന്നെയാണ്.
ഈശോയുടെ ചോദ്യത്തിലാണ് ഇതിവൃത്തത്തിന്റെ ട്വിസ്റ്റ് അടങ്ങിയിരിക്കുന്നത്: “നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?” കൊടുങ്കാറ്റിന്റെ ശക്തിയുള്ള ചിന്താശകലമാണ് ഈ ചോദ്യം. കൂടെയുള്ളവരിൽ നിന്നും മഹാശാന്തമായ അജ്ഞതയും അതിലധിഷ്ഠിതമായ വിശ്വാസവും അവൻ ആഗ്രഹിക്കുന്നില്ല. നിലനിൽപ്പിന്റെ ധർമ്മസങ്കടത്തിനുള്ളിൽ നിന്നുകൊണ്ട് വ്യക്തമായ ഒരുത്തരം നൽകണം. നിൽക്കണോ, അതോ പോകണോ? നിലപാട് അറിയിക്കണം; ഹൃദയത്തിൽ തൊട്ടു കൊണ്ട് തന്നെ.
വിസ്മനീയമാണ് പത്രോസിന്റെ മറുപടി. വിശ്വസിക്കുക എന്ന ക്രിയയുടെ ആനന്ദം മുഴുവനും അതിലുണ്ട്: “കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്” (v.68). നിന്നിലാണ് ഞങ്ങളുടെ ജീവൻ, ഞങ്ങളുടെ ഉൾകമലം, ഞങ്ങളുടെ വാക്കുകളുടെ ഛന്ദസ്സ്. എന്തിന് നിന്നെ ഞങ്ങൾ ഉപേക്ഷിക്കണം? നിന്റെ പക്കലുള്ള നിത്യജീവന്റെ വചനങ്ങൾ ആരെയും ഭയപ്പെടുത്തുന്നില്ല, ആരെയും അടിച്ചേൽപ്പിക്കുന്നുമില്ല. ഒരു ഇളംതെന്നൽപോലെ ഞങ്ങളുടെ ഹൃദയത്തുടിപ്പിനോടൊപ്പം നിത്യതയുടെ ഈണം തീർക്കുന്നു അത്.
ആരെയും ഭയപ്പെടുത്താത്ത ഒരു ദൈവം. അതാണ് യഥാർത്ഥ മതം. അതിനു വിപരീതമായതെല്ലാം ലഹരി മാത്രമാണ്. അത് അടിമകളെ സൃഷ്ടിക്കും. നോക്കുക, ഭീഷണിപ്പെടുത്തികൊണ്ട് വിശ്വാസത്തിന്റെ അതീതതലത്തിലേക്ക് ഈശോ ആരെയും കൂട്ടിക്കൊണ്ടു പോകുന്നില്ല. ശരിയാണ്, അവന്റെ ചിന്തകളും വാക്കുകളും യുക്തിക്കതീതമാണ്. പക്ഷേ അവയെ സ്വീകരിക്കാൻ അവൻ ആരെയും നിർബന്ധിക്കുന്നില്ല. വാൾമുനയിൽ നിർത്തിക്കൊണ്ട് സ്വർഗ്ഗരാജ്യം വാഗ്ദാനം ചെയ്യുന്നുമില്ല. നിങ്ങൾക്ക് പോകണമോ? പോകാം. കാരണം അവനറിയാം പിതാവില്‍നിന്നു വരം ലഭിച്ചാലല്ലാതെ തന്റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്ന് (v.65).
നിത്യജീവൻ നൽകുന്ന വചനങ്ങൾ – അതാണ് ഇനി നമ്മൾക്ക് വേണ്ടത്. ചിലർ ആത്മീയപ്രഭാഷണങ്ങളിൽ സങ്കുചിത മനോഭാവം കൂട്ടികലർത്തുമ്പോൾ, വാക്കുകളുടെ അർത്ഥങ്ങളിൽ സഹജരെ ഒറ്റപ്പെടുത്തുമ്പോൾ, വിദ്വേഷത്തിൻ പന്ഥാവ് ആരാധനാലയങ്ങളിൽ നിന്നും ആരംഭിക്കാൻ തുടങ്ങുമ്പോൾ നമ്മളും നിൽക്കുന്നത് ഒരു ധർമ്മസങ്കടത്തിന്റെ മുൻപിലാണ്. എവിടെ പോകും? പോകാൻ ഒരിടവുമില്ല. നിത്യജീവന്റെ വചനങ്ങൾ നൽകുന്ന ഈശോയുടെ അടുത്തേക്കല്ലാതെ. അവനോട് ചേർന്ന് നിൽക്കാം. അവന്റെ വഴിയെ സഞ്ചരിക്കാം.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.