Categories: Articles

വന്ദ്യ ആചാര്യ ശ്രേഷ്ഠാ, അങ്ങേയ്ക്ക് പ്രണാമം… ഫാ.ജോസ് കുളത്തൂർ എഴുതുന്നു

'ആടിന്റെ ചൂരുള്ള ഇടയൻ' എന്ന പരാമർശത്തിന് എന്ത് കൊണ്ടും യോഗ്യനായിരുന്നു...

ഫാ.ജോസ് കുളത്തൂർ

ഒരു വലിയ ഇടയൻ വിടവാങ്ങിയിരിക്കുന്നു. നോക്കും, വാക്കും, വിചാരവും, ചലനവും ദൈവത്തിനും ദൈവജനത്തിനുമായി സമർപ്പിച്ച ഇടയശ്രേഷ്ഠൻ.

സീറോ മലബാർ സഭയിലെ സായാഹ്‌ന പ്രാർത്ഥനയിൽ ഇടയനെ കുറിച്ചധികമാരും പരാമർശിക്കാത്ത ഒരു വിശേഷണമുണ്ട് “കർത്താവെ, നിന്റെ അജഗണത്തിന്റെ രക്തത്തിനായി ദാഹിക്കുന്ന ചെന്നായ്ക്കൾ ഞങ്ങളെ ഉപദ്രവിക്കാതെ, തൊഴുത്തിന് മുറ്റത്തു വസിക്കുന്ന, ഉറങ്ങാത്ത കാവൽക്കാരനായിരിക്കണമേ”. അക്ഷരാർത്ഥത്തിൽ ഒരു ജനതയുടെ, ഒരു നാടിന്റെ പണവും പ്രതാപവും സ്വാധീനവും ഇല്ലാത്തതിന്റെ പേരിൽ ചവിട്ടി മെതിക്കപ്പെട്ട ഒരു ജനതയുടെ കാവലാളും, ചങ്കുറപ്പുമായിരുന്നു അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവ്. മൈനർ സെമിനാരിയിൽ എന്റെ ഒരു വർഷത്തെ റെക്ടർ ആയിരുന്നു പിതാവ്. എന്നാൽ, അതിനേക്കാളും പിതാവിനെക്കുറിച്ചുള്ള ഓർമ്മകൾ ‘ഇടുക്കിയുടെ ഇടയൻ’ എന്ന നിലയിൽ സൂക്ഷിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഈ അടുത്ത കാലത്ത് ആത്മാർത്ഥതകൊണ്ടും ശുദ്ധനിയോഗംകൊണ്ടും ഒരു ജനതയ്ക്ക് ഇത് പോലെ ആവേശം പകർന്ന ഒരു ജനകീയ നേതാവിനെ കണ്ടെത്തുക പ്രയാസമാണ്. ശാരീരിക ഭാഷകൊണ്ടോ വാഗ്‌വിലാസം കൊണ്ടോ ‘Crowd Puller’ അല്ലായിരുന്നു, എങ്കിൽ കൂടി നിർഭയമായ നിലപാടുകൾ അവതരിപ്പിച്ച് ഒരു ജനതയുടെ പിതാവാകുകയായിരുന്നു അദ്ദേഹം. പരുവപ്പെടുത്തിയ വാക്കുകൾ കൊണ്ട് മനുഷ്യരെ രസിപ്പിക്കാനല്ല, പരുപരുത്ത വാക്കുകൾ കൊണ്ട് മനുഷ്യരെയും കുടുംബങ്ങളെയും പരുവപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചു. സഭയുടെ സ്വത്വത്തോടും തനിമയോടും വിട്ടുവീഴ്ച ചെയ്യാതെ, സഭാസ്നേഹത്തിൽ ആഴപ്പെടാൻ വിശ്വാസികളെ പഠിപ്പിച്ച ഗുരുനാഥൻ. മുതലാളിത്തത്തിനും മാക്സിസത്തിനും അടിയറവു പറയാതെ, ക്രിസ്തുവിന്റെ വിമോചന ദൈവശാസ്ത്രത്തെ തന്റെ ജനതക്കായി വ്യാഖ്യാനിക്കുകയും, പുനർനിർവചിക്കുകയും ചെയ്ത ദൈവശാസ്ത്രജ്ഞൻ.

മൈനർ സെമിനാരിയിൽ പഠിപ്പിച്ചപ്പോൾ പൗരസ്ത്യ സഭകളെക്കുറിച്ചുള്ള ഡിക്രിയിൽ അവയെ പരാമർശിക്കുമ്പോൾ ഉപയോഗിച്ചിരുന്ന ഒരു പദമുണ്ട്: ‘Venerable Antiquity’. അദ്ദേഹം വളരെ ആവേശത്തോടെ അത് ക്ലാസിൽ പഠിപ്പിച്ചിരുന്നു. നഗരങ്ങൾക്കും നഗരവാസികൾക്കും നാഗരിക സംസ്കാരത്തിനും മാത്രമേ പൈതൃകമുള്ളൂ, മലയോര മക്കൾ അനധികൃത കുടിയേറ്റക്കാരാണെന്ന് പല മാന്യന്മാരും പ്രചരിപ്പിച്ചപ്പോൾ, കുടിയേറ്റ ജനതയ്ക്ക് ഒരു Venerable Antiquity’ ഉണ്ട് എന്ന് ലോകത്തോട് പറയുകയും അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു ഈ വത്സല പിതാവ്.

രാഷ്ട്രീയവും ഈ ഇടയന്റെ അജപാലന മേഖലകളിൽ ഇടം പിടിച്ചിരുന്നു. ജനത്തിന്റെ പ്രശ്നങ്ങളോട് ‘മുഖം തിരിച്ച’ രാഷ്ട്രീയക്കാരെല്ലാവരും പിതാവിന്റെ ‘നിഴലിനെ പോലും’ ഭയപ്പെട്ടു. ജനാധിപത്യം രാഷ്ട്രീയക്കാർ പറയുന്ന ഒരാളെ തിരഞ്ഞെടുക്കക മാത്രമല്ല, ജനകീയ പ്രശ്നങ്ങളിൽ ഇടപെടാത്തവരെ താഴെ ഇറക്കുക കൂടിയാണെന്ന രാഷ്ട്രമീമാംസയുടെ വിശാലവീക്ഷണം കേരള ചരിത്രത്തിൽ എഴുതിച്ചേർത്തു. വലത്-ഇടതു പക്ഷങ്ങൾ പിതാവിന്റെ ‘തല്ലും തലോടലും’ അനുഭവിച്ചു. കാരണം, കക്ഷി രാഷ്ട്രീയമായിരുന്നില്ല അദ്ദേഹത്തിന്റെ രാഷ്ട്രീയം, മറിച്ച് ജനങ്ങളും ജനങ്ങളുടെ പ്രശ്നങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ മുന്നിൽ. ഈ ജനത്തിന്റെ നൊമ്പരമായിരുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥനാ വിഷയം. ഈ ജനമായിരുന്നു അദ്ദേഹത്തിന്റെ പാഠപുസ്തകം. ഈ ജനത്തിന്റെ സമഗ്ര വിമോചനവും സമഗ്ര ഉന്നമനവുമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ഈ ജനതയുടെ വേദനകൾ അദ്ദേഹത്തിന്റെ നൊമ്പരങ്ങളായിരുന്നു. ‘ആടിന്റെ ചൂരുള്ള ഇടയൻ’ എന്ന പരാമർശത്തിന് എന്ത് കൊണ്ടും യോഗ്യനായിരുന്നു അദ്ദേഹം.

യുവജനതയുടെ പിതാവ് എന്ന് പറയുക മാത്രമല്ല, അവർക്കു വേണ്ടി വാദിച്ച പിതാവായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് പട്ടയ പ്രശ്നങ്ങളുടെ പേരിൽ എല്ലാം തകർന്ന ഒരു ജനതയുടെ അടുക്കലേക്ക് മക്കളെ കല്യാണം കഴിപ്പിച്ചയയ്ക്കാൻ പലരും മടിച്ചതിന്റെ പേരിൽ 30 നും 40 നും ഇടയിൽ പ്രായമായ അവിവാഹിത യുവാക്കന്മാരെക്കുറിച്ചുള്ള നൊമ്പരം അദ്ദേഹത്തിന്റെ വാക്കുകളിലും നിലപാടുകളിലും നിഴലിച്ചിരുന്നത്. കൂടുതൽ മക്കളുള്ള കുടുംബം, സുസ്ഥിരമായ കുടുംബം, കുടുംബങ്ങളിലെ മൂല്യച്യുതി, ലവ് ജിഹാദ് എന്നീ വിഷയങ്ങളിലെല്ലാം പ്രവാചക തുല്യമായ കാഴ്ചപ്പാടുകളും നിലപാടുകളും കാത്തുസൂക്ഷിച്ചു. ആരെയും ഭയപ്പെടാതെ വിളിച്ചു പറഞ്ഞു. അത് പറഞ്ഞതിന്റെ പേരിൽ അദ്ദേഹം ക്രൂശിക്കപ്പെട്ടപ്പോഴും, ഒരു മന്ദഹാസം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നത് ആ ആല്മീയതയുടെ ആഴം വിളിച്ചോതുന്നതായിരുന്നു.

വിദേശ സർവകലാശാലയിലെ പഠനത്തിനോ, കൈവന്ന സ്ഥാനമാനങ്ങൾക്കോ കീഴ്പ്പെടുത്താൻ കഴിയാത്തതായിരുന്നു അദ്ദേഹത്തിന്റെ കർഷക ഹൃദയവും, പൗരസ്ത്യ ആദ്ധ്യാത്മികതയോടും ആരാധനാക്രമത്തോടുമുള്ള സ്നേഹവും അഭിനിവേശവും. വത്തിക്കാൻ സൂനഹദോസിലെ നിർണായക സ്വാധീനത്തെക്കുറിച്ചുള്ള ഒരു ചൊല്ല് ഇപ്രകാരമായിരുന്നു: Rhine flows to Tiber. ജർമൻ ചിന്താധാരകൾ വത്തിക്കാൻ സൂനഹദോസിനെ സ്വാധീനിച്ചു എന്ന് പറയുന്നതുപോലെ, ഇടുക്കി ഇന്നലെ പറഞ്ഞത് ഇന്ന് സീറോ മലബാർ സഭയും കേരളസഭയും അംഗീകരിച്ച നിരവധി സന്ദർഭങ്ങൾ ഉണ്ടായത് അദ്ദേഹത്തിലെ ക്രാന്തദർശിത്വത്തിന്റെയും, പ്രവാചകധീരതയുടെയും, അടിയറവു വെക്കാത്ത ആത്മാഭിമാനത്തിന്റെയും, ദൈവത്തിന്റെ കരംപിടിച്ചു നടന്ന ആത്മീതയുടെയും തെളിവാണ്.

ഒരു കർഷകന്റെ നിഷ്കളങ്കതയോടെ ദൈവസന്നിധിയിൽ പ്രാർത്ഥിക്കാൻ, കുടുംബകേന്ദ്രീകൃതമായ ഒരു ആദ്ധ്യാത്മികത കെട്ടിപ്പടുക്കാൻ, ഈ ജനത്തിന്റെ സന്തോഷവും സങ്കടവും സ്വപ്നവും സഭയുടേതെന്ന് പഠിപ്പിച്ച വത്തിക്കാൻ സൂനഹോദോസിന്റെ തീരുമാനങ്ങളെ പ്രവർത്തിമാക്കാൻ പരിശ്രമിച്ച ഇടയ ശ്രേഷ്ഠൻ ആരെയും ഒരിക്കലും തനിക്കു വേണ്ടി ബുദ്ധിമുട്ടിച്ചില്ല, ബുദ്ധിമുട്ടിക്കുകയുമില്ല. അതുകൊണ്ട് യാത്ര പറയാൻ പോലും ആരെയും ബുദ്ധിമുട്ടിക്കാതെ, സഹോദരങ്ങളെല്ലാവരും ഒരുമിച്ചു കൂടാമെന്ന് പറഞ്ഞ ദിനം തന്നെ, അദ്ദേഹം സന്തോഷത്തോടെ കർത്താവിന്റെ സന്നിധിയിലേക്ക് യാത്രയായി.

വന്ദ്യ ആചാര്യ ശ്രേഷ്ഠാ അങ്ങയുടെ വേർപാടിൽ ഈ ബലിപീഠവും ദൈവജനവും ദുഃഖിതമായിരിക്കുന്നു. അങ്ങേക്ക് പ്രണാമം.

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 week ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

2 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago