Categories: Meditation

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആദ്യം അവന്റെ അടുത്തേക്ക് പോകുക. കേൾക്കുക. സംസാരിക്കുക. ബന്ധത്തിന് ഒരു അവസരം നൽകുക...

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ

മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ പലരും യഹൂദപാരമ്പര്യത്തിൽ വളർന്നവരല്ലാത്തതിനാൽ മോശയുടെ നിയമങ്ങളും ആചാരങ്ങളും നന്നായി അറിയാത്തവരാണ്. അതുകൊണ്ട് അവരുടെ തെറ്റുകൾ എളുപ്പത്തിൽ ചൂണ്ടിക്കാണിക്കപ്പെടാമായിരുന്നു.

എന്നാൽ യേശുവിന്റെ സമീപനം കുറ്റം കണ്ടെത്തുന്നതല്ല; മനുഷ്യനെ വീണ്ടെടുക്കുന്നതാണ്. മത്തായി തന്റെ സമൂഹത്തിന് ചില നിയമങ്ങളും നിർദ്ദേശങ്ങളും നൽകുന്നു. അവയെ അക്ഷരാർത്ഥത്തിൽ മാത്രം സ്വീകരിച്ചാൽ ഇന്നത്തെ ജീവിതത്തിൽ പലതും അസ്വാഭാവികമായി തോന്നാം. എന്നാൽ അവയുടെ പിന്നിലുള്ള യേശുവിന്റെ മനോഭാവമാണ് നാം കണ്ടെത്തേണ്ടത്. കാലം മാറുമ്പോൾ നിയമങ്ങളും രീതികളും മാറാം; എന്നാൽ സ്നേഹം, കരുണ, സഹോദരത്വം എന്നീ സുവിശേഷത്തിന്റെ ആത്മാവ് മാറുന്നില്ല.

“നിന്‍റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക” (മത്താ 18 : 15). അവന്റെ തെറ്റ് ആദ്യം മറ്റുള്ളവരോട് പറയരുത്. പരസ്യമായി അപമാനിക്കരുത്. ആദ്യം അവന്റെ അടുത്തേക്ക് പോകുക. ഇവിടെ യേശു നമ്മെ പഠിപ്പിക്കുന്നത് ഒരു പ്രധാനപ്പെട്ട മനുഷ്യബന്ധത്തിന്റെ ശീലമാണ്: മറ്റൊരാളെക്കുറിച്ച് സംസാരിക്കുന്നതിനുമുമ്പ് അവനോട് സംസാരിക്കുക. തിരുത്തൽ ആവശ്യമായിരിക്കാം. തെറ്റിനെ തെറ്റെന്ന് വിളിക്കേണ്ടി വരാം. എന്നാൽ അതിന്റെ ലക്ഷ്യം അപമാനിക്കുകയോ ശിക്ഷിക്കുകയോ അല്ല; ബന്ധം സംരക്ഷിക്കുകയും മനുഷ്യനെ നേടുകയുമാണ്. കാരണം, അവൻ ഒരു കുറ്റവാളിയല്ല — സഹോദരനാണ്.

ഇതാണ് ക്രിസ്തീയ തിരുത്തലിന്റെ അടിസ്ഥാനഭാവം. നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും പ്രശ്നങ്ങൾ ആരംഭിക്കുന്നത് ഒരു തെറ്റിൽ നിന്നല്ല; മറിച്ച് ആ തെറ്റിനെക്കുറിച്ച് ബന്ധപ്പെട്ട വ്യക്തിയോട് സംസാരിക്കാതെ മറ്റുള്ളവരോട് സംസാരിക്കുന്നതിൽ നിന്നാണ്. യേശു പറയുന്നത്: ആദ്യം അവന്റെ അടുത്തേക്ക് പോകുക. കേൾക്കുക. സംസാരിക്കുക. ബന്ധത്തിന് ഒരു അവസരം നൽകുക.

ഇവിടെ ഒരു വലിയ ചോദ്യം ഉയരുന്നു: തെറ്റിനെ തിരുത്തുമ്പോൾ സ്നേഹത്തിനാണോ പ്രാധാന്യം, അതോ സത്യത്തിനോ? യേശുവിന്റെ വഴി രണ്ടിലൊന്ന് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നില്ല. സത്യം സ്നേഹത്തിൽ പറയാനും സ്നേഹത്തെ സത്യത്തിൽ വേരൂന്നിക്കാനും അവൻ നമ്മെ പഠിപ്പിക്കുന്നു. സ്നേഹമില്ലാത്ത സത്യം മുറിവേൽപ്പിക്കും. സത്യരഹിതമായ സ്നേഹം വളർച്ചയ്ക്ക് സഹായിക്കുകയുമില്ല. അതുകൊണ്ട്, “ഞാൻ പറഞ്ഞത് ശരിയല്ലേ?” എന്ന ചോദ്യത്തേക്കാൾ പ്രധാനമാണ്: “ഞാൻ പറഞ്ഞത് എങ്ങനെ അവന്റെ നന്മയ്ക്കായി മാറും?” എന്നതാണ്. നമ്മുടെ ശരിതെളിയിക്കലിനേക്കാൾ വലുതാണ് ഒരു ബന്ധത്തെ സംരക്ഷിക്കുന്നത്. സിമോൺ വെയിലിന്റെ ചിന്ത ഇവിടെ പ്രസക്തമാണ്: “വ്യക്തിയെക്കാൾ സത്യത്തെ മുൻപിൽ നിർത്തുന്നതാണ് ദൈവദൂഷണത്തിന്റെ സാരം.” സത്യം മനുഷ്യനെ രക്ഷിക്കാനുള്ളതായിരിക്കണം; അവനെ തകർക്കാനുള്ള ആയുധമാകരുത്.

അവൻ കേൾക്കുന്നില്ലെങ്കിൽ ഒന്നോ രണ്ടോ പേരെക്കൂടി കൂട്ടിക്കൊണ്ടുപോകാൻ യേശു പറയുന്നു. ഇവിടെ പ്രശ്നം വ്യക്തിപരമായ ഒരു തർക്കത്തിൽനിന്ന് സമൂഹത്തിന്റെ ഉത്തരവാദിത്വമായി മാറുന്നു. എന്നാൽ ലക്ഷ്യം ഇപ്പോഴും ശിക്ഷയല്ല — പരിഹാരമാണ്. ഒരു വ്യക്തിയുടെ വീഴ്ചയെ കണ്ട് അവനെ സമൂഹത്തിൽനിന്ന് അകറ്റുക എളുപ്പമാണ്. എന്നാൽ അവനെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതാണ് സുവിശേഷത്തിന്റെ വഴി. സഭ എന്നത് തെറ്റില്ലാത്തവരുടെ കൂട്ടായ്മയല്ല. തെറ്റിപ്പോകുന്നവരെ തിരികെ കൊണ്ടുവരാൻ തയ്യാറുള്ളവരുടെ കൂട്ടായ്മയാണ്.

അവൻ സമൂഹത്തെയും കേൾക്കുന്നില്ലെങ്കിൽ, സഭയുടെ മുമ്പിൽ വിഷയം കൊണ്ടുവരണമെന്ന് യേശു പറയുന്നു. ഇത് ഗൗരവമുള്ള ഘട്ടമാണ്. കാരണം ഒരാളുടെ പ്രവൃത്തി ഇനി അവന്റെ വ്യക്തിപരമായ കാര്യം മാത്രമല്ലാതെ സമൂഹത്തിന്റെ ജീവിതത്തെ ബാധിക്കുന്നതായി മാറുന്നു. എങ്കിലും “വിജാതീയനും ചുങ്കക്കാരനും ആയിരിക്കട്ടെ” എന്ന വാക്കുകൾ പോലും യേശുവിന്റെ ജീവിതത്തിന്റെ വെളിച്ചത്തിൽ വായിക്കണം. യേശു വിജാതീയരെ തള്ളിക്കളഞ്ഞില്ല.

ചുങ്കക്കാരെ വെറുത്തില്ല. സമൂഹം അകറ്റിനിർത്തിയവരുടെ അടുത്തേക്കാണ് അവൻ പലപ്പോഴും നടന്നുചെന്നത്. അതുകൊണ്ട് സഭയുടെ വാതിൽ അടയ്ക്കുന്നത് ഒരിക്കലും അവസാന വാക്കാകരുത്. തിരിച്ചുവരാനുള്ള വഴിയുണ്ടാകണം.

ഈ സുവിശേഷ ഭാഗത്തിൻ്റെ പ്രത്യേകത “കേൾക്കുക” എന്ന ആശയത്തിൻ്റെ ആവർത്തനമാണ്. ഒരുപക്ഷേ ഇന്നത്തെ കുടുംബജീവിതത്തിനും സമൂഹജീവിതത്തിനും ഏറ്റവും ആവശ്യമായ വാക്കുകളിൽ ഒന്നാണിത്: കേൾക്കുക. നാം പലപ്പോഴും മറുപടി പറയാൻ കേൾക്കുന്നു; മനസ്സിലാക്കാൻ കേൾക്കുന്നില്ല. ഒരു അഭിപ്രായവ്യത്യാസം ഉണ്ടായാൽ ഉടൻ ബന്ധം അവസാനിപ്പിക്കണമെന്നില്ല. ചിലപ്പോൾ ഒരു സംഘർഷം നമ്മുടെ ബന്ധത്തെ കൂടുതൽ സത്യസന്ധവും പക്വവുമാക്കാൻ അവസരം നൽകും. പ്രശ്നമില്ലാത്ത സമൂഹമല്ല നല്ല സമൂഹം; പ്രശ്നങ്ങളെ സ്നേഹത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന സമൂഹമാണ് നല്ല സമൂഹം. പ്രതിസന്ധി ഒരു അവസാനമാകേണ്ടതില്ല. അത് കൂടുതൽ ആഴമുള്ള ഒരു ബന്ധത്തിലേക്കുള്ള വഴിത്തിരിവാകാം.

“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും” (മത്താ 18 : 18) ഇത് അധികാരം കൈവശം വയ്ക്കുന്നതിനെക്കാൾ വലിയ ഉത്തരവാദിത്വമാണ്. നമുക്കെല്ലാവർക്കും ചില ബന്ധനങ്ങൾ അഴിക്കാൻ കഴിയും: വൈരത്തിന്റെ ബന്ധനം, ക്ഷമിക്കാനാകാത്തതിന്റെ ബന്ധനം, ഒറ്റപ്പെടലിന്റെ ബന്ധനം, സ്വാർത്ഥതയുടെ ബന്ധനം. അതുപോലെ സ്നേഹത്തിന്റെയും സേവനത്തിന്റെയും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും നമുക്കാകും. ഒരു വാക്കുകൊണ്ട് ഒരാളെ നിരാശപ്പെടുത്താം; മറ്റൊരു വാക്കുകൊണ്ട് അവന് പ്രത്യാശ നൽകാം. ഒരു തീരുമാനത്തിലൂടെ ഒരാളെ അകറ്റാം; ഒരു ക്ഷമയിലൂടെ അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം. അതുകൊണ്ട് സഭയുടെ ദൗത്യം ചിലരുടെ മാത്രം ഉത്തരവാദിത്വമല്ല. മാമ്മോദീസായിലൂടെ ലഭിച്ച വിശ്വാസദൗത്യത്തിൽ നാം ഓരോരുത്തരും പങ്കാളികളാണ്. പാപ്പായും മെത്രാന്മാരും വൈദികരും സഭയെ നയിക്കുന്നു; എന്നാൽ സഭയുടെ സാക്ഷ്യം നമ്മുടെ ദൈനംദിന ജീവിതത്തിലൂടെയും പ്രകടമാകണം.

“എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്‍റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും” (മത്താ 18 : 20) ഒടുവിൽ യേശു ഇന്നത്തെ സുവിശേഷത്തിന്റെ ഏറ്റവും ആശ്വാസകരമായ വാഗ്ദാനം നൽകുന്നു. ശ്രദ്ധിക്കേണ്ടത് “രണ്ടോ മൂന്നോ വിശുദ്ധന്മാർ” എന്നല്ല, “രണ്ടോ മൂന്നോ പേർ” എന്നാണ്. അവർ പൂർണ്ണരായിരിക്കണമെന്നില്ല. അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. മുറിവുകളും ദൗർബല്യങ്ങളും ഉണ്ടായിരിക്കാം. എന്നാൽ അവർ ക്രിസ്തുവിന്റെ നാമത്തിൽ ഒരുമിച്ചുകൂടുമ്പോൾ അവൻ അവരുടെ മധ്യേ ഉണ്ടാകും. അതിനാൽ നമ്മുടെ കുടുംബങ്ങളോടും സമൂഹങ്ങളോടും ഒരു ചോദ്യം ചോദിക്കാം: നാം ആരുടെ നാമത്തിലാണ് ഒരുമിച്ചുകൂടുന്നത്? ഒരു ശീലത്തിന്റെ പേരിലോ? പാരമ്പര്യത്തിന്റെ പേരിലോ? സ്വന്തം താൽപര്യങ്ങളുടെ പേരിലോ? അതോ ക്രിസ്തുവിന്റെ നാമത്തിലോ? ക്രിസ്തുവിന്റെ നാമത്തിൽ ഒരുമിച്ചുകൂടുക എന്നത് അവനെക്കുറിച്ച് സംസാരിക്കുക മാത്രമല്ല. അവന്റെ മനോഭാവം സ്വീകരിക്കുക എന്നതാണ്. അവന്റെ ക്ഷമ, അവന്റെ കരുണ, അവന്റെ സത്യം, അവന്റെ സഹോദരസ്നേഹം — ഇവ നമ്മുടെ ബന്ധങ്ങളിൽ പ്രതിഫലിക്കുമ്പോഴാണ് നമ്മുടെ കൂട്ടായ്മ യഥാർത്ഥത്തിൽ ക്രിസ്തീയമാകുന്നത്.

vox_editor

Recent Posts

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

4 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

4 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

2 months ago