Categories: Daily Reflection

മാർച്ച് 23: മടങ്ങിവരവ്

ഇളയമകൻ പിതാവിന് നൽകിയ ഹൃദയവേദനപോലെ, നമ്മുടെ പാപങ്ങളും ദൈവത്തിന്റെ പിതൃഹൃദയത്തെ വേദനിപ്പിക്കുന്നു

ലൂക്കായുടെ സുവിശേഷം 15:11-32-ൽ യേശു പറയുന്ന ഉപമയാണ് ഇന്ന് ദിവ്യബലിയിൽ നാം വായിക്കുന്നത്. ഇത് യഥാർത്ഥത്തിൽ രണ്ടുമക്കളുള്ള ഒരു പിതാവിനെ കുറിച്ചുള്ള കഥയാണ്. കാരണം യേശു കഥ തുടങ്ങുന്നത് തന്നെ ആ പിതാവിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ്. ഈ ഉപമ പറയാൻ കാരണം, ഫരിസേയരുടെയും നിയമജ്ഞരുടെയും പിറുപിറുപ്പാണ്‌. നഷ്ടപ്പെട്ടുപോയവൻ തിരികെ വരുമ്പോൾ ഏതു പിതാവിനുമുള്ള സന്തോഷമാണ് പാപികളുടെ മടങ്ങിവരവിൽ ദൈവത്തിനുമുള്ളത്.

സാധാരണഗതിയിൽ, പിതാവിന്റെ മരണശേഷമാണ് മക്കൾക്കു സ്വത്തിന്റെ ഓഹരി ലഭിച്ചിരുന്നത്. മരണത്തിനു മുന്നേ തന്നെ സ്വത്ത് വീതം വെച്ച് നൽകണമെങ്കിൽ, അത് പിതാവാണ് തീരുമാനിക്കേണ്ടിയിരുന്നത്. അല്ലാതെ, മക്കൾ ചോദിക്കാൻ പാടില്ലായിരുന്നു. ഇവിടെ, ഇളയമകൻ സ്വത്തിന്റെ ഓഹരി ചോദിക്കുന്നു. അതായത്, ആ മകൻ ചെയ്യുന്നത് പിതാവിനോടുള്ള കടുത്ത ബഹുമാനക്കുറവാണ്. പിതാവിനെ മരിച്ചവനായിട്ടാണ് അയാൾ കണക്കാക്കുന്നത്. പിതാവ് തന്റെ സ്വത്തിന്റെ ഓഹരി തന്റെ മരണത്തിനും മുന്നേതന്നെ മക്കൾക്കു കൊടുത്തുകഴിഞ്ഞാലും, മക്കൾ പിതാവിനെ ഉപേക്ഷിച്ചു പോകാൻ പാടില്ലായിരുന്നു. കാരണം, പിതാവ് തന്റെ സ്വത്തെല്ലാം മക്കൾക്കു വിഭജിച്ചുകൊടുത്തതുകൊണ്ട്, ഇനി പിതാവിനെ ശുശ്രൂഷിക്കാനുള്ള മുഴുവൻ ബാധ്യതയും മക്കളുടേതായിരുന്നു. ഈ ഉത്തരവാദിത്ത്വത്തിൽ നിന്നാണ് ഇളയമകൻ ഓടിപ്പോകുന്നത്…

മറ്റൊരു കാര്യം, ഒരാൾക്ക് അയാളുടെ സ്വത്വം (identity) ലഭിക്കുന്നത് അയാളുടെ കുടുംബത്തിന്റെ പേരിലായിരുന്നു. ആ കുടുംബബന്ധം പോലും ഉപേക്ഷിച്ചാണ്, ഇളയമകൻ യാത്രയാകുന്നത്. മകന്റെ ഈ പ്രവൃത്തികൾ പിതാവിന് എന്തുമാത്രം ഹൃദയവേദന സമ്മാനിച്ചിട്ടുണ്ടായിരിക്കണം. എന്നിട്ടും ആ മകന്റെ തിരിച്ചുവരവിൽ പിതാവിനുള്ള ആനന്ദം വളരെ വലുതാണ്. തിരിച്ചുവരുന്ന മകനെ ദൂരെ വച്ചുതന്നെ പിതാവ് കാണുന്നു. വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരാൾക്കല്ലേ ദൂരെ വച്ചുതന്നെ മകനെ കാണാൻ സാധിക്കൂ. പിതാവ് ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു സ്വീകരിക്കുന്നു. അവന്റെ ഏറ്റുപറച്ചിലുകൾ മുഴുവനാക്കാൻ പോലും പിതാവ് അനുവദിക്കുന്നില്ല. മകന്റെ തിരിച്ചുവരവിൽ ആഘോഷിക്കുന്ന പിതാവിന്റെ ചിത്രമാണ് യേശു ഈ ഉപമയിൽ അവതരിപ്പിക്കുന്നത്. “ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു” (ലൂക്ക 15:2) എന്ന നിയമജ്ഞരുടെയും ഫരിസേയരുടെയും പിറുപിറുപ്പിന് യേശു മറുപടി പറയുന്നത്, മാനസാന്തരപ്പെട്ട് തിരികെ വരുന്ന ഇളയമകനെ ആനന്ദത്തോടെയും ആഘോഷത്തോടെയും സ്വീകരിക്കുന്ന പിതാവിന്റെ കഥപറഞ്ഞുകൊണ്ടാണ്.

ദൈവമാണ് ഈ കഥയിലെ പിതാവ്. പിതാവിന്റെ സ്വത്തു ധൂർത്തടിക്കുന്ന മകൻ – ദൈവമക്കളെന്ന നിലയിൽ നമുക്ക് അവകാശമായി ലഭിച്ചിരിക്കുന്ന കൃപകളും വരങ്ങളും വിലകല്പിക്കാതെ ജീവിക്കുന്ന നാം ഓരോരുത്തരുമാണ്. ഇളയമകൻ പിതാവിന് നൽകിയ ഹൃദയവേദനപോലെ, നമ്മുടെ പാപങ്ങളും ദൈവത്തിന്റെ പിതൃഹൃദയത്തെ വേദനിപ്പിക്കുന്നു. നമ്മുടെ മടങ്ങിവരവിനായി വഴിക്കണ്ണുകളുമായി കാത്തിരിക്കുന്ന ആ പിതാവിന്റെ പക്കലേക്കു നല്ലൊരു കുമ്പസാരം നടത്തി നമുക്കും തിരിച്ചുവരാം. അവിടുന്ന് ഓടിവന്നു കെട്ടിപ്പിടിച്ചു ചുംബിച്ച് നമ്മെ സ്വീകരിക്കും.

vox_editor

Share
Published by
vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago