Categories: Articles

ആമസോൺ സിനഡും നിലയ്ക്കാത്ത വിവാദങ്ങളും; പത്രോസിന്റെ പിൻഗാമിയായ പാപ്പായുടെ പദവിയെ നിഷേധിക്കുന്നവരുടെ ഗൂഡാലോചന

ആമസോൺ സിനഡും നിലയ്ക്കാത്ത വിവാദങ്ങളും; പത്രോസിന്റെ പിൻഗാമിയായ പാപ്പായുടെ പദവിയെ നിഷേധിക്കുന്നവരുടെ ഗൂഡാലോചന

ഡോ. നെൽസൺ തോമസ്

വിവാദപരമായതൊന്നും ആമസോൺ സിനഡിൽ കാണുന്നില്ലെങ്കിലും സെഡവാക്കന്റിസ്സറ്റുകൾക്ക് ഇത് ആഘോഷത്തിന്റെ ദിനങ്ങളായിരുന്നു. പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ ഇപ്പോഴുള്ള പാപ്പായുടെ പദവിയെ നിഷേധിക്കുന്നവരാണ് ഇത്തരക്കാർ. പാപ്പായുടെ പദവിയെ അംഗീകരിച്ച പരിശുദ്ധാത്മാവിലും ഇവർക്ക് വിശ്വാസമില്ലാതായിരിക്കുന്നു. ഈ നിഷേധാത്മക സ്വഭാവത്താൽ തന്നെ ശുദ്ധീകരണ വരപ്രസാദം നഷ്ടമാക്കിയേക്കാവുന്ന ശീശ്മ എന്ന അതിഗൗരവമായ നിയമലംഘനത്തിൽ അവർ ഉൾപ്പെട്ടിരിക്കുന്നു. സംശയത്തിന്റെ വ്യാഖ്യാനരീതിശാസ്ത്രം എന്ന തിമിരം ബാധിച്ച ഇക്കൂട്ടർ പാപ്പായുടെ സകല പ്രവർത്തികളെയും നിഷേധാത്മക സംശയത്തോടെ നോക്കിക്കാണുന്നു. പാപ്പാ തുമ്മുന്നതിൽ വരെ ഇക്കൂട്ടർ ദൈവനിന്ദ ആരോപിക്കുന്നു. വസ്തുതകൾ നിരത്തിയുള്ള സംവാദങ്ങളൊ സന്ദർഭോചിതമാക്കിയുള്ള വ്യാഖ്യാനങ്ങളോ ഇവരുടെ അസുഖത്തിന് ചികിത്സയാകില്ല. എന്നിരുന്നാലും, ചില ആരോപണങ്ങൾക്ക് മറുപടികൾ തരാൻ ഈ കുറിപ്പ് ഉപയോഗിക്കുന്നു.

സിനഡിലെ വിവാദ തീരുമാനങ്ങൾ

സിനഡ് വിവാദ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ, സിനഡിന് ഒരു തീരുമാനവും എടുക്കാനുള്ള അധികാരം ഇല്ല എന്നതാണ് സത്യം. സിനിഡ് നൽകുന്നത് കേവലം നിർദ്ദേശങ്ങളാണ്. സിനഡ് പാപ്പായുടെ ഉപദേശിക സമിതിയായാണ് പ്രർത്തിക്കുന്നത്. സിനഡിന്റെ നിർദേശങ്ങളെ പരിശുദ്ധ പിതാവ് വിചിന്തനത്തിന് ശേഷം സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാം. സിനഡിനുശേഷം പാപ്പാ പുറപ്പെടുവിക്കുന്ന സിനിഡാനന്തര അപ്പസ്തോലിക ഉദ്ബോധനം ആണ് സഭയുടെ ഔദ്യോഗിക പഠനം. ഈ വരുന്ന ഡിസംബറിന് മുമ്പ് അത് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഭയുടെ പഠനങ്ങൾ അറിയാൻ അതുവരെയും ക്ഷമയോടെ കാത്തിരിക്കുക. പരക്കെ പ്രചരിപ്പിക്കപ്പെടുന്ന അഭ്യൂഹങ്ങളിൽ ആശങ്കപ്പെടാതിരിക്കുക.

വിവാഹിതരായവരുടെ പൗരോഹിത്യം

പ്രചരിപ്പിക്കപ്പെട്ട ഒരു പ്രധാന ആശങ്ക ആമസോൺ മേഖലയിലെ വിവാഹിതരായവർക്ക് പൗരോഹിത്യം നൽകുന്നതിനെ പറ്റിയാണ്. വിവാഹിതരായ പുരോഹിതർ കത്തോലിക്കാസഭയ്ക്ക് അന്യമല്ല. പൗരസ്ത്യ റീത്തുകളിൽ വിവാഹിതരായ പുരോഹിതർ കത്തോലിക്കസഭയിൽ ഇപ്പോഴുമുണ്ട്. രൂപതാ പുരോഹിതരുടെ ബ്രഹ്മചര്യം എന്നത് കേവലം അച്ചടക്കം നിഷ്കർഷിക്കുന്ന വാഗ്ദാനം മാത്രമാണ്. ഈ അച്ചടക്കത്തെ എടുത്തുകളയാനൊ ചില പ്രത്യേക സാഹചര്യങ്ങളിൽ അതിൽ ഭേദഗതി വരുത്താനോ പരിശുദ്ധ പിതാവിന് പരിപൂർണ്ണ അധികാരം ഉണ്ട്. പാപ്പായുടെ തീരുമാനം അറിയാൻ അപ്പസ്തോലിക ഉദ്ബോധനം പുറപ്പെടുവിക്കുന്നത് വരെ കാത്തിരിക്കുക തന്നെ വേണം.

സ്ത്രീകളുടെ ഡീക്കൻ പദവി

ആമസോൺ മേഖലയിൽ ശുശ്രൂഷകരുടെ അഭാവം നികത്താൻ സ്ത്രീകൾക്ക് ഡീക്കൻ പദവി നൽകുന്നതിനെ ചൊല്ലിയുള്ളതാണ് രണ്ടാമത്തെ വിവാദം. ഇവിടെ ശ്രദ്ധിക്കേണ്ടത് പൗരോഹിത്യം എന്ന കൂദാശയുടെ ആദ്യ പട്ടമായ ഡീക്കൻ പട്ടത്തെ പറ്റിയല്ല പരാമർശിക്കുന്നത് എന്ന വസ്തുതയാണ്. ഡീക്കൻ പട്ടം പൗരോഹിത്യം എന്ന കൂദാശയുടെ ഭാഗമാണ്. “Diaconate” എന്നാണ് പൗരോഹിത്യം എന്ന കൂദാശയുടെ ഭാഗമായ ഡീക്കൻ പട്ടത്തെ പറയുന്നത്. സിനിഡിൽ പറയുന്നത് “Deaconess” നെ പറ്റിയാണ്. ഇത് ദിവ്യകാരുണ്യ ശുശ്രൂഷകർ പോലെ കൗദാശികമല്ലാത്ത മറ്റൊരു ശിശ്രൂഷ പദവി മാത്രമാണ്. ഇതിനെ പറ്റിയുള്ള സാധ്യതകൾ പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കാം എന്നാണ് പാപ്പാ പറഞ്ഞത്. ഔദ്യോഗിക തീരുമാനം അറിയാൻ അപ്പസ്തോലിക ഉദ്ബോധനം വരുന്നവരെ കാത്തിരിക്കുക തന്നെ വേണം.

പൗരോഹിത്യം എന്ന കൂദാശയുടെ പൗരുഷ സ്വഭാവം കത്തോലിക്ക സഭയിലെ വിശ്വാസ സത്യമാണ്. വിശ്വാസത്യങ്ങളെ തിരുത്തുവാൻ പാപ്പായ്ക്ക് അധികാരമില്ലാത്തതിനാൽ സ്ത്രീ പൗരോഹിത്യം എന്ന സാധ്യത കത്തോലിക്ക സഭയിൽ ഒരു കാലത്തും സംഭവിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം. അതിനുവേണ്ടിയുള്ള മുറവിളികളും വിവാദങ്ങളും ഒക്കെയും അറിവില്ലാത്തവരുടെ പാഴ് വേലകളാണ്.

പക്കാമാമ – ആമസോൺ മാതാവ്?

പക്കാമാമ – ആമസോൺ മാതാവ് ആണെന്നും അല്ലെന്നും ഉള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ആണെങ്കിലും അല്ലെങ്കിലും കത്തോലിക്കാ വിശ്വാസത്തിന് ഒരു വ്യത്യാസവുമില്ല എന്നതാണ് യഥാർത്ഥ്യം. ഉദരത്തിൽ കുഞ്ഞിനെ വഹിക്കുന്ന ഒരു സ്ത്രീയുടെ രൂപം. അതിനെ മുഖാമുഖം ദർശിക്കുന്ന ഉദരത്തിൽ കുഞ്ഞിനെ വഹിക്കുന്ന മറ്റൊരു സ്ത്രീയുടെ രൂപം. ആദ്യ കാഴ്ചയിൽ തന്നെ ഗർഭിണിയായ പരിശുദ്ധ കന്യകാമറിയത്തെ സന്ദർശിക്കുന്ന എലിസബത്തിനെയാണ് എനിക്ക് ഓർമ്മ വന്നത്. സാംസ്കാരികാനുരൂപണത്തിന്റെ ദാർശനിക മാനങ്ങൾ ഉൾക്കൊണ്ട് ആമസോൺ ജനത സവിശേഷമായി കരുതി ആരാധിക്കുന്ന കലാരൂപത്തെ പരിശുദ്ധ കന്യകാമറിയമായി പുനർവ്യാഖ്യാനം ചെയ്യുന്നതിൽ അടിസ്ഥാനപരമായി ഒരു തെറ്റുമില്ല. പരിശുദ്ധ മാതാവിനെ മനസ്സിൽ കണ്ട് നാം എന്ത് വരയ്ക്കുന്നുവോ അതാണ് അവരുടെ ചിത്രം, എന്ത് നിർമ്മിക്കുന്നുവൊ അതാണ് അവരുടെ പ്രതിമ. അതിൽപരം അർത്ഥങ്ങൾ ആരോപിച്ച് അതിനെ വിഗ്രഹമായി വ്യാഖ്യാനിക്കുന്നവരാണ് ഒന്നാം പ്രമാണം ലംഘിക്കുന്നത്.

പ്രതിമയുടെ നഗ്നതയാണ് ചിലരുടെ പ്രശ്നം. സിസ്റ്റൈൻ ചാപ്പലിന്റെ അൾത്താരയിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന മൈക്കിളാഞ്ചലോ വരച്ച ‘അന്ത്യവിധിയുടെ’ ചിത്രം കണ്ടാൽ തീരാവുന്നതാണ് ഈ പ്രശ്നം. നഗ്ന കലാരൂപങ്ങളെ അശ്ലീല കലാസൃഷ്ടികളിൽ നിന്ന് തിരിച്ചറിയാൻ കഴിയാത്തതാണ് ഇവരുടെ അജ്ഞതയുടെ കാരണം. നഗ്ന കലാരൂപ നിർമ്മാണ പ്രവർത്തിയുടെ വിഷയത്തിന്റെ “teleological” പാരമ്യം സൃഷ്ടിയുടെ മകുടമമായ മനുഷ്യനെ ചായാഗ്രഹം ചെയ്യുക എന്നതുമാത്രമാണ്. അശ്ലീല കലാസൃഷ്ടികളുടെ നിർമ്മാണ പ്രവർത്തിയുടെ വിഷയത്തിന്റെ പാരമ്യം മറ്റൊന്നാണ്.

പരിശുദ്ധ പിതാവിന് സമ്മാനമായി ലഭിച്ച പക്കാമാമയുടെ പ്രതിമകൾ പ്രദർശന സ്ഥലത്തുനിന്ന് തലതിരിഞ്ഞ തീവ്ര പാരമ്പര്യവാദികൾ മോഷ്ടിച്ച് പുഴയിൽ എറിയുകയുണ്ടായി. അത് തിരിച്ചെടുത്ത് പാപ്പാ അതിന്റെ പേരിൽ ആമസോൺ ജനതയോട് ക്ഷമ ചോദിക്കുകയും ചെയ്തു. പക്കാമാമയുടെ പ്രതിമ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. അത് ജീവന്റെ പ്രതീകമാണെന്നാണ് ഒരു വത്തിക്കാൻ വക്താവ് പറഞ്ഞത്. അത് എന്ത് തന്നെയാണെങ്കിലും അതിനെയെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന വിശാലതയുള്ളതാണ് കത്തോലിക്കാ വിശ്വാസം.

ഉപസംഹാരം

പരിശുദ്ധപിതാവിനെ ദുർബലപ്പെടുത്താനുള്ള പ്രചാരണമുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. പശ്ചാത്തലത്തിൽ നിന്ന് അടർത്തിയെടുത്ത് അസ്ഥാനങ്ങളിൽ സംശയത്തിന്റെ വ്യാഖ്യാന രീതിശാസ്ത്രം കുത്തിനിറച്ചാണ് ഇവർ പരിശുദ്ധ പിതാവിനെ ആക്രമിക്കുന്നത്. പരിശുദ്ധ പിതാവ് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദ്രുതഗതിയിൽ ഒരു അഭിപ്രായം രൂപീകരിക്കേണ്ട ആവശ്യമില്ല. ശത്രുക്കളുടെ ദൂഷിത വലയം തീർക്കുന്ന പുകമറയിൽ വിദൂരതയിലിരുന്ന് അഭിപ്രായം രൂപീകരിക്കുക സാധ്യവുമല്ല. ആധികാരിക ഉറവിടങ്ങളെ കേൾക്കാൻ ശ്രമിക്കുക. മലയാളത്തിൽ പോലും പല പേജുകളിലൂടെ തെറ്റായ വിവരങ്ങൾ നിങ്ങളുടെ ഫേസ്ബുക്കിലും വാട്ട്സാപ്പിലും വരും, അതിനാൽ ജാഗ്രതയോടെ തുടരുക.

vox_editor

Recent Posts

കര്‍ദിനാള്‍ ഫിലിപ് നേരി സിസിബിഐ പ്രസിഡന്‍റ്

സ്വന്തം ലേഖകന്‍ ഭുവനേശ്വര്‍ : കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്‍റായി കര്‍ദ്ദിനാള്‍ ഫിലിപ്പ് നേറി…

3 days ago

ലത്തീന്‍ ദിവ്യബലിക്ക് റോമന്‍ മിസാളിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി

സ്വന്തം ലേഖകന്‍ ഭൂവനേശ്വര്‍ : ലത്തീന്‍ ദിവ്യബലിക്കുപയോഗിക്കുന്ന റോമന്‍ മിസാളിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി സിസിബിഐ. ഒഡീഷയിലെ ഭൂവനേശ്വറില്‍ നടക്കുന്ന…

4 days ago

4rth Sunday_എതിർക്കപ്പെടുന്ന അടയാളം (ലൂക്കാ 2:22-40)

യേശുവിന്റെ സമർപ്പണത്തിരുന്നാൾ "മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി" (ലൂക്കാ 2…

4 days ago

അമേരിക്കയിലെ വിമാനാപകടം : അനുശോചനം അറിയിച്ച് ഫ്രാന്‍സിസ് പാപ്പ

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : അമേരിക്കയില്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളും പ്രാര്‍ഥനയുമായി ഫ്രാന്‍സിസ് പാപ്പ. വാഷിംഗ്ടണ്‍ ഡിസിയിലെ പൊട്ടോമാക്…

5 days ago

പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും വാതില്‍ തുറന്നിടാന്‍ ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പ്മാരോട് പാപ്പ

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : പാവപ്പെട്ടവരെയും ദുര്‍ബലരെയും സ്വീകരിക്കുവാനായി തുറന്നിട്ട ഒരിടമായി സഭ മാറണമെന്ന് ഇന്ത്യന്‍ കത്തോലിക്കാസഭാനേതൃത്വങ്ങളെ ഓര്‍മ്മിപ്പിച്ച്…

6 days ago

ഇന്ത്യയില്‍ ക്രൈസ്തവര്‍ ആശങ്കയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ദിനാള്‍ ഫിലിപ്പ് നേരി

  അനില്‍ ജോസഫ് ഭുവനേശ്വര്‍ (ഒഡീഷ) : ഇന്ത്യയിലെ മതസ്വാതന്ത്രിത്തില്‍ കടുത്ത ആശങ്ക അറിയിച്ച് ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പും സിസിബിഐ…

1 week ago