19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)
ഒരു ക്രൈസ്തവനും വിശ്വാസമില്ലാത്ത ഒരാളും തമ്മിലുള്ള വ്യത്യാസം - തന്റെ ജീവിതവഞ്ചിയിൽ താൻ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് അവന് ഉറപ്പുണ്ട്.

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ
നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം… തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ… മക്കളെക്കുറിച്ചുള്ള നെഞ്ചിടിപ്പ്… ജോലിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം… പരാജയത്തിന്റെ കയ്പേറിയ അനുഭവം… അല്ലെങ്കിൽ, ആരും മനസ്സിലാക്കാനില്ലെന്ന വേദനയിൽ ഹൃദയത്തെ തളർത്തുന്ന ഏകാന്തത… കൊടുങ്കാറ്റുകളില്ലാത്ത ഒരു ജീവിതം ഈ ഭൂമിയിൽ ആർക്കും ലഭിച്ചിട്ടില്ല. അവ കടന്നുവരുമ്പോൾ, നമ്മുടെ കരുത്തിന്റെ പരിമിതിയും മനുഷ്യജീവിതത്തിന്റെ നിസ്സഹായതയും അവ നമ്മെ പഠിപ്പിക്കുന്നു. എല്ലാം നമ്മുടെ നിയന്ത്രണത്തിലാണെന്ന് നാം വിചാരിച്ചിരിക്കാം. എന്നാൽ ഒരു ഫോൺവിളി… ഒരു രോഗനിർണയം… അപ്രതീക്ഷിതമായി ജീവിതത്തെ പിടിച്ചുലയ്ക്കുന്ന ഒരു പ്രതിസന്ധി… ഇതിലൊന്നുമതി, നാം ആശ്രയിച്ചിരുന്ന എല്ലാ ഉറപ്പുകളും ഒരു നിമിഷംകൊണ്ട് തകർന്നുവീഴാൻ. അപ്പോൾ നമ്മൾ നടുക്കടലിൽ അകപ്പെട്ട ഒരു തോണിപോലെ ആയിത്തീരും. ചുറ്റും ഇരുട്ട്, മുകളിൽ കൊടുങ്കാറ്റ്, താഴെ ആഴക്കടൽ. ഏത് ദിശയിലേക്കാണ് നീങ്ങേണ്ടതെന്ന് അറിയാതെ, മറുകരയിലെത്താനാകുമോ എന്ന ഭയത്തോടെ ഹൃദയം വിറയ്ക്കും. കടലിന്റെ നടുവിൽ പിടിച്ചുനിൽക്കാൻ ഒരു പാറയില്ല; താങ്ങായി നിൽക്കാൻ ഒരു മരക്കൊമ്പുപോലുമില്ല. അവിടെ നമ്മുടെ കഴിവും അഹങ്കാരവും അസ്തമിക്കുന്നു. നിസ്സഹായതയുടെ ആ ആഴങ്ങളിൽ, നമ്മൾ എത്ര ചെറുതാണെന്നും ദൈവം എത്ര അനിവാര്യമാണെന്നും നമ്മൾ തിരിച്ചറിയും.
ഇന്നത്തെ സുവിശേഷം നമ്മെ ഒരു ഭയാനകമായ അനുഭവത്തിന്റെ മുമ്പിലാണ് നിർത്തുന്നത്: ഗലീലി തടാകത്തിന്റെ നടുവിൽ കാറ്റിലും കോളിലും അകപ്പെട്ട ശിഷ്യന്മാരോടൊപ്പം. ആദ്യമായല്ല ശിഷ്യന്മാർ കടലിൽ മരണത്തെ മുഖാമുഖം കാണുന്നത്. മറ്റൊരു സന്ദർഭത്തെ കുറിച്ച് സുവിശേഷത്തിൽ നാം വായിക്കുന്നുണ്ട്. കൊടുങ്കാറ്റിൽ പെട്ട വഞ്ചി മുങ്ങാനൊരുങ്ങുമ്പോൾ യേശു ഉറങ്ങുകയായിരുന്നുവെന്നും, ഭയന്നുപോയ ശിഷ്യന്മാർ “കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ; ഞങ്ങൾ നശിച്ചുപോകുകയാണ്!” എന്നു പറഞ്ഞ് കരഞ്ഞുവെന്നും. നമ്മുടെയും ജീവിതത്തിൽ പലപ്പോഴും ഇതുതന്നെയാണ് അനുഭവം. എല്ലാം അവസാനിച്ചുവെന്ന തോന്നൽ… ഇനി രക്ഷയില്ലെന്ന ഭയം…
ഇന്നത്തെ സുവിശേഷത്തിൽ യേശു ശിഷ്യന്മാരെ അവർ ഒരിക്കലും സ്വമേധയാ ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു കാര്യത്തിലേക്ക് നിർബന്ധിക്കുകയാണ്. സന്ധ്യയായിരിക്കുന്നു. കാറ്റ് പ്രതികൂലമാണ്. ചുറ്റും ഇരുട്ട്. അത്തരം സാഹചര്യത്തിൽ വിവേകമുള്ള ഒരു മത്സ്യത്തൊഴിലാളിയും കടലിലിറങ്ങുകയില്ല. അതുമാത്രമല്ല, ഭൗമശാസ്ത്രപരമായ പ്രത്യേകതകളാൽ തിബേരിയസ് തടാകം പെട്ടെന്നുയരുന്ന അതിശക്തമായ കൊടുങ്കാറ്റുകൾക്ക് പേരുകേട്ടതായിരുന്നു. എന്നിട്ടും സുവിശേഷം വ്യക്തമായി പറയുന്നു: “യേശു ശിഷ്യന്മാരെ വഞ്ചിയിൽ കയറാനും മറുകരയ്ക്ക് പോകാനും നിർബന്ധിച്ചു.” ഈ വഞ്ചിയാത്ര നമ്മുടെ ജീവിതത്തിന്റെ തന്നെ പ്രതീകമാണ്. ഈ ലോകത്തിലേക്ക് ജനിച്ചുവരാൻ നമ്മിൽ ആരും തീരുമാനിച്ചിട്ടില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ, ജീവിതമെന്ന വഞ്ചിയിൽ കയറാൻ നാമെല്ലാവരും “നിർബന്ധിതരായവരാണ്.” ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഈ യാത്രയ്ക്ക് ഒരു അനിവാര്യമായ ലക്ഷ്യമുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം—മരണം. ഈ യാത്ര എപ്പോൾ ആരംഭിക്കണമെന്നോ എപ്പോൾ അവസാനിക്കണമെന്നോ നമുക്ക് തീരുമാനിക്കാനാവില്ല. എന്നാൽ ഒരു കാര്യം നമുക്ക് തിരഞ്ഞെടുക്കാം: ഈ യാത്ര എങ്ങനെ നടത്തണം, അതിലുപരി ആരോടൊപ്പം നടത്തണം എന്നത്. യാത്രാമധ്യേ എന്തെല്ലാം കൊടുങ്കാറ്റുകളെ നേരിടേണ്ടിവരുമെന്നും നമുക്ക് തീരുമാനിക്കാനാവില്ല. രോഗങ്ങൾ, വേദനകൾ, നിരാശകൾ, പ്രിയപ്പെട്ടവരുടെ വേർപാട്, യുദ്ധങ്ങൾ, പരാജയങ്ങൾ… ഇവയിൽ പലതും നമ്മുടെ നിയന്ത്രണത്തിന് അതീതമാണ്. എന്നാൽ ആ തിരമാലകളെ എങ്ങനെ നേരിടണമെന്ന് നമുക്ക് തീരുമാനിക്കാം. ഭയത്തിന് കീഴടങ്ങി നമ്മുടെ ജീവിതവഞ്ചി മുങ്ങാൻ അനുവദിക്കണോ, അതോ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ട് തുഴയണോ? ശിഷ്യന്മാർ ഭയത്താൽ അത്രമാത്രം കീഴടക്കപ്പെട്ടിരുന്നു; വെള്ളത്തിനുമീതെ നടന്ന് വരുന്ന യേശുവിനെപ്പോലും അവർ തിരിച്ചറിഞ്ഞില്ല. അവർ അവനെ ഒരു പ്രേതമാണെന്ന് കരുതി..നമ്മുടെ ജീവിതത്തിലും അങ്ങനെ സംഭവിക്കാറില്ലേ? ഭയം നമ്മുടെ ഹൃദയത്തെ കീഴടക്കുമ്പോൾ, ദൈവസാന്നിധ്യം തിരിച്ചറിയാനുള്ള കണ്ണുകൾ മങ്ങിപ്പോകുന്നു. അതിലുപരി, ഏറ്റവും കഠിനമായ നിമിഷങ്ങളിൽ നാം ദൈവത്തെ തന്നെ ചോദ്യം ചെയ്യുന്നു: “ദൈവമുണ്ടെങ്കിൽ ഇതെല്ലാം എന്തുകൊണ്ട് അനുവദിക്കുന്നു?” അപ്പോഴാണ് നമ്മുടെ മുമ്പിൽ രണ്ട് വഴികൾ തുറക്കുന്നത്. ഒന്നാമത്തേത്—ദൈവത്തെ തിരിച്ചറിയാതെ, ഭയത്തിന്റെയും നമ്മുടെ സ്വന്തം ഭ്രമങ്ങളുടെയും അടിമകളായി ജീവിക്കുക. രണ്ടാമത്തേത്—യേശുവിനെ നമ്മുടെ ജീവിതവഞ്ചിയിലേക്ക് ക്ഷണിക്കുക. കൊടുങ്കാറ്റുകൾ ഒരുപക്ഷേ ഉടൻ അവസാനിക്കണമെന്നില്ല. തിരമാലകൾ തൽക്ഷണം ശമിക്കണമെന്നുമില്ല. എന്നാൽ യേശു നമ്മോടൊപ്പമുണ്ടെങ്കിൽ, അവയെ നേരിടുന്ന നമ്മുടെ ഹൃദയം മാറും. യാത്രയുടെ ദിശ മാറും. ഭയം വിശ്വാസത്തിന് വഴിമാറും. ഒടുവിൽ, കൊടുങ്കാറ്റിനേക്കാൾ വലിയവൻ നമ്മുടെ വഞ്ചിയിലുണ്ടെന്ന ഉറച്ച ബോധ്യത്തോടെ നാം മറുകരയിലെത്തും.
ഓർക്കുക, യേശു നമുക്ക് കൊടുങ്കാറ്റുകളില്ലാത്ത ഒരു ജീവിതം വാഗ്ദാനം ചെയ്യുന്നില്ല. മറിച്ച് അതിനേക്കാൾ മഹത്തായ ഒരു വാഗ്ദാനമാണ് അവിടുന്ന് നൽകുന്നത്: “ധൈര്യമായിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ” (14 : 27).
വിശ്വാസം കൊടുങ്കാറ്റുകളെ ഇല്ലാതാക്കുന്നില്ല. എന്നാൽ അവയെ ഒറ്റയ്ക്ക് നേരിടാൻ നമ്മെ ഒരിക്കലും അനുവദിക്കുന്നില്ല. ഒരു ക്രൈസ്തവനും വിശ്വാസമില്ലാത്ത ഒരാളും തമ്മിലുള്ള വ്യത്യാസം, ക്രൈസ്തവന്റെ ജീവിതത്തിൽ പ്രശ്നങ്ങളില്ല എന്നതല്ല; അവന്റെ വഴി എളുപ്പമാണെന്നുമല്ല. വ്യത്യാസം ഇത്രമാത്രമാണ്: തന്റെ ജീവിതവഞ്ചിയിൽ താൻ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് അവന് ഉറപ്പുണ്ട്. അതുകൊണ്ട്, പ്രതികൂലമായ കാറ്റ് വീശിവരുമ്പോൾ—അത് ഇന്നല്ലെങ്കിൽ നാളെ എല്ലാവരുടെയും ജീവിതത്തിൽ എത്തും—അപ്പോൾ നമ്മുടെ ചോദ്യം, “ഈ കൊടുങ്കാറ്റിനെ ഞാൻ എങ്ങനെ അതിജീവിക്കും?” എന്നതായിരിക്കരുത്. പകരം നാം സ്വയം ചോദിക്കേണ്ടത്, “എന്റെ ജീവിതവഞ്ചിയിൽ എന്നോടൊപ്പം ആരുണ്ട്?” എന്നതാണ്. ആ വഞ്ചിയിൽ യേശുവുണ്ടെങ്കിൽ, അർദ്ധരാത്രിയുടെ കനത്ത ഇരുളിലും നമുക്ക് യാത്ര തുടരാം. തിരമാലകൾ ആഞ്ഞടിച്ചാലും, കാറ്റ് എതിരായി വീശിയാലും, നമ്മുടെ പ്രത്യാശ അസ്തമിക്കുകയില്ല. കാരണം, ഇന്നത്തെ സുവിശേഷത്തിലെ യഥാർത്ഥ അത്ഭുതം യേശു വെള്ളത്തിനുമീതെ നടന്നതല്ല; പത്രോസ് ഏതാനും ചുവടുകൾ വെള്ളത്തിനുമീതെ നടന്നതുമല്ല. യഥാർത്ഥ അത്ഭുതം ഇതാണ്: പ്രപഞ്ചത്തിന്റെ നാഥനായ യേശു നമ്മുടെ ജീവിതവഞ്ചിയിലേക്ക് കയറാൻ തിരഞ്ഞെടുക്കുന്നു. നമ്മുടെ യാത്രയിൽ പങ്കാളിയാകാൻ അവിടന്ന് ആഗ്രഹിക്കുന്നു. നമ്മുടെ കൊടുങ്കാറ്റുകളെ ദൂരെ നിന്ന് നോക്കുന്ന ദൈവമല്ല അവൻ; അവയെ നമ്മുടെ കൂടെ നിന്നുകൊണ്ട് അതിജീവിക്കുന്ന ഇമ്മാനുവേലാണ്—”നമ്മോടുകൂടെ വസിക്കുന്ന ദൈവം.”
ചിലപ്പോഴൊക്കെ നമ്മൾ സ്വയം ചോദിക്കണം: എന്റെ ജീവിതവഞ്ചിയിൽ യേശുവിന് ഞാൻ സ്ഥാനം നൽകിയിട്ടുണ്ടോ? അതോ, എല്ലാം ഞാൻ തന്നെ നിയന്ത്രിക്കാമെന്ന അഹങ്കാരത്തിൽ ഇന്നും ഞാൻ ഒറ്റയ്ക്ക് തുഴഞ്ഞുകൊണ്ടിരിക്കുകയാണോ? അവൻ ആരെയും നിർബന്ധിക്കുന്നില്ല; സ്നേഹത്തോടെ ക്ഷണിക്കുകയാണ്. നമ്മുടെ ഭയങ്ങളും മുറിവുകളും കണ്ണീരും പരാജയങ്ങളുമുള്ള നമ്മുടെ ജീവിതവഞ്ചിയിലേക്ക് അവനെ സ്വാഗതം ചെയ്യാൻ. യേശു നമ്മുടെ വഞ്ചിയിലുണ്ടെങ്കിൽ, എല്ലാ കൊടുങ്കാറ്റുകളും ഉടൻ അവസാനിക്കണമെന്നില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്: നാം ഒരിക്കലും മുങ്ങിപ്പോകുകയില്ല. കാരണം, വഞ്ചിയുടെ ശക്തിയല്ല നമ്മെ രക്ഷിക്കുന്നത്; വഞ്ചിയിലുള്ള അവന്റെ സാന്നിധ്യമാണ്. അതിനാൽ, ജീവിതം എത്ര ഇരുണ്ട രാത്രിയിലേക്കു നമ്മെ കൊണ്ടുപോയാലും, എത്ര ശക്തമായ കൊടുങ്കാറ്റുകൾ വീശിയാലും, നമുക്ക് ധൈര്യത്തോടെ മുന്നോട്ട് പോകാം. കാരണം, നമ്മുടെ ഹൃദയത്തിൽ ഇന്നും അവിടുത്തെ ശബ്ദം മുഴങ്ങുന്നു: “ധൈര്യമായിരിക്കുവിന്‍; ഞാനാണ്. ഭയപ്പെടേണ്ട.”



