Categories: Meditation

5th Sunday of Lent_Year C_കല്ലെറിയുന്നതിനു മുമ്പ് (യോഹ 8:1-11)

ഇല്ല, കർത്താവേ, ഇനി ഞാൻ കല്ലെറിയില്ല ആരുടെമേലും...

തപസ്സുകാലം അഞ്ചാം ഞായർ

“ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കൽപിച്ചിരിക്കുന്നത്”. പക്ഷെ, ഗുരുവാകട്ടെ, കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. സഹജരുടെ കുറ്റങ്ങളുമായി വരുന്നവരുടെ മുഖത്തുപോലും അവൻ നോക്കുന്നില്ല. മരണവെറിയുമായി വന്നവരുടെ കണ്ണുകളെ പോലും അവൻ ഒഴിവാക്കുന്നു.

“നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ”. നിയമത്തെ അവൻ നിരാകരിക്കുന്നില്ല. മറ്റുള്ളവരെ വിധിക്കാൻ വേണ്ടി നിയമ സംരക്ഷകരാകുന്നവർ, ആദ്യം നിയമം പാലിക്കണം എന്നുമാത്രമാണ് അവൻ ഉദ്ദേശിക്കുന്നത്.

“മുതിർന്നവർ തുടങ്ങി ഓരോരുത്തരായി സ്ഥലംവിട്ടു”. എല്ലാവരും അതിൽ ഉൾപ്പെട്ടു; സഹജരെ വിധിക്കാൻ ആർക്കാണ് അവകാശം? അവസാനം യേശുവും ആ സ്ത്രീയും മാത്രം. അവൻ കണ്ണുകളുയർത്തി അവളെ നോക്കി, ബഹുമാനമർഹിക്കുന്ന ഒരു വ്യക്തിയെ എന്നപോലെ. നിലത്തെ പൊടിയിൽ നിന്നും അവളുടെ കണ്ണുകളിലെ ഈറനിലേക്ക് അവന്റെ നോട്ടം എത്തുന്നു.

എന്താണ്, കർത്താവേ, അവളുടെ കണ്ണുകളിൽ നീ കണ്ടത്? മൃതിഭയം, നാണക്കേട്, മരണത്തിന്റെ കറുത്ത ശവപ്പെട്ടി, അതോ പ്രത്യാശയുടെ ഇമവെട്ടലൊ? എന്നിട്ട് അവൻ അവളോട് സംസാരിച്ചു. ഇതുവരെ ആരും അവളോട് ഒന്നും സംസാരിച്ചിട്ടില്ല, ഒന്നും ചോദിച്ചിട്ടുമില്ല. എല്ലാവരുടെയും നടുവിലേക്ക് വലിച്ചിഴക്കപ്പെട്ട ഒരു കാഴ്ചവസ്തു മാത്രമായിരുന്നു അവൾ.

അവൻ അവളെ സ്ത്രീയെ എന്ന് വിളിക്കുന്നു. അവളിൽ ഒരു പാപിനിയെ അവൻ കാണുന്നില്ല, ഒരു സ്ത്രീയെ മാത്രമാണ്. ദുർബലയാണവൾ, പക്ഷേ സത്യമുള്ളവളാണ്. സഹജരെ സ്നേഹിക്കാൻ കഴിവുള്ളവളാണ്. അവൾക്ക് വേണ്ടത് ഒരു അവസരം കൂടി മാത്രമാണ്. അവൾ ചെയ്ത പാപമല്ല അവൾ. അവൾ ഇനി ഭൂതകാലത്തിന്റേതുമല്ല, ഭാവിയുടെതാണ്.

“അവർ എവിടെ?” കല്ലെറിയാനും കൊന്നു കുഴിച്ചുമൂടാനും മാത്രം അറിയുന്നവർ എവിടെ? ചുറ്റിനും കുറവുകളെ മാത്രം കാണുകയും സ്വന്തം ഉള്ളിൽ അവ കാണാതിരിക്കുകയും ചെയ്യുന്നവർ എവിടെ? ഇല്ല, അവരെല്ലാവരും പോയി കഴിഞ്ഞു. അവർക്ക് ഇവിടെ സ്ഥാനമില്ല. കുറ്റാരോപണം നടത്തുന്നവർ മറഞ്ഞു പോകണം, അവന്റെ കണ്മുമ്പിൽ നിന്നും അവർ പോയതുപോലെ. സൗഹൃദ കൂട്ടായ്മയിൽ നിന്നും ദേവാലയ പരിസരത്തിൽ നിന്നും സാമൂഹിക ഇടപെടലുകളിൽ നിന്നും അവർ മറഞ്ഞു പോകണം. എങ്കിൽ മാത്രമേ കാരുണ്യം ഒരു മഴയായി നമ്മിൽ വർഷിക്കു.

“ഞാനും നിന്നെ വിധിക്കുന്നില്ല”. വ്യഭിചാരത്തെ യേശു ന്യായീകരിക്കുന്നില്ല, ആ തെറ്റിനെ നിസ്സാരവൽക്കരിക്കുന്നുമില്ല, മറിച്ച് ജീവിതം പുനരാരംഭിക്കാൻ ഒരു അവസരം നൽകുന്നു, അവളുടെ ഭാവിയിലേക്ക് അവൻ മറ്റൊരു വാതിൽ തുറന്നു കൊടുക്കുന്നു.

“പൊയ്ക്കൊള്ളുക. ഇനിമേൽ…” മുന്നിലേക്ക് പോകുക എന്നത് തന്നെയാണ് പ്രധാനം. “ഇനിമേൽ” എന്നത് ഹൃദയത്തോട് ചേർത്ത് നിർത്തേണ്ട ജാഗ്രതയാണ്. മുന്നിലുള്ളത് നീണ്ടു നിവർന്നു കിടക്കുന്ന വഴിയാണ്, ഓരോ കാലടിയിലും ജാഗ്രത വേണം. പ്രകൃതിയുടെ കനിവിൽ നിന്നിലുള്ള വിത്തുകൾ നൂറുമേനിയാകും. ഒരു പുതിയ മാനുഷികതയിലേക്ക് നിനക്ക് നടന്നു കയറാൻ സാധിക്കും.

പ്രാർത്ഥിക്കണം നമ്മൾ ഗുരുവിന്റെ മുമ്പിൽ മുട്ടുകുത്തി നിന്ന്. ഒരു കുഞ്ഞു മനസ്സിന്റെ നൈർമല്യത്തിനല്ല, സഹജർക്കെതിരെ കല്ലെറിയുന്നതിനു മുമ്പ് അവനെ കണ്ടുമുട്ടുന്നതിന് വേണ്ടി, കൈയിലെ കല്ലുകൾ നിലത്തിട്ട് നിശബ്ദമായി തിരിഞ്ഞു നടക്കുന്നതിനു വേണ്ടി, കയ്യുയർത്തുന്നതിനു മുമ്പ് അവന്റെ സ്വരം കേൾക്കുന്നതിനു വേണ്ടി.

ഇല്ല, കർത്താവേ, ഇനി ഞാൻ കല്ലെറിയില്ല ആരുടെമേലും.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

12 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago