Categories: Kerala

20th Sunday_സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

അവൻ തേടുന്നത്, എമ്മാവൂസിലെന്നപോലെ, ജ്വലിക്കുന്ന ഹൃദയമുള്ളവരെയാണ്...

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ

“ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” (v.51). ബൈബിളിൽ നിന്നും പ്രതീക്ഷിക്കാത്ത ഒരു വാചകമാണിത്. അതും യേശുവിൽ നിന്നും നമ്മൾ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. അങ്ങനെയെങ്കിൽ അവൻ നൽകാത്ത സമാധാനത്തെ കുറിച്ചാണ് ആദ്യം നമ്മൾ ചിന്തിക്കേണ്ടത്. എല്ലാ സമാധാനവും സമാധാനം ആകണമെന്നില്ലല്ലോ. ഭയപ്പെടുത്തി സന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന വ്യാജസമാധാനമുണ്ട്, ചില വിട്ടുവീഴ്ചകളുടെ വിരിപ്പാവിനെ സമാധാനമെന്ന് വിളിക്കാറുണ്ട്, ശ്മശാനങ്ങളുടെ ഉള്ളിൽ മൂകമായ സമാധാനമുണ്ട്, അക്രമങ്ങൾ മരുഭൂമിവൽക്കരിച്ച സമാധാനവുമുണ്ട്. അതെ, ഇവയല്ല അവൻ നൽകുന്ന സമാധാനം. അപ്പോൾ എന്താണ് സമാധാനം?

ഇന്ന് സമാധാനം ഒരു ഊതിപ്പെരുപ്പിച്ച സങ്കല്പമാണ്. ഹിംസയുടെ പ്രത്യയശാസ്ത്രം പ്രഘോഷിക്കുന്നവർ പോലും വാഗ്ദാനം ചെയ്യുന്നത് സമാധാനമാണ്. കെട്ടുകഥകളിലെ ലോകം പോലെ ഏക അർത്ഥം നൽകാത്ത ഒരു പദമായി മാറിയിരിക്കുകയാണ് അത്. സത്യമാണ്, യേശു തന്റെ ശിഷ്യന്മാർക്ക് സമാധാനം വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ, അവൻ വ്യക്തമാക്കുന്നതുപോലെ, ആ സമാധാനം ലോകം നൽകുന്ന സമാധാനമല്ല (യോഹ 14:27). അങ്ങനെയാകുമ്പോൾ സമാധാനം എന്നത് ഒരു ബാഹ്യ യാഥാർത്ഥ്യമല്ല, ആന്തരിക ദാനമാണ്. അതുകൊണ്ടുതന്നെ, ലോകം വിഭാവനം ചെയ്യുന്ന സമാധാനത്തെ യേശുവിൽ നിന്നും പ്രതീക്ഷിക്കരുത്. ആ സമാധാനമെന്ന നിശ്ചലത ദൈവീക ക്രിയാത്മകതയ്ക്ക് വിരുദ്ധമാണ്.

യേശു കൊണ്ടുവരുന്നത് ഭിന്നതയാണ് എന്ന ചിന്ത അംഗീകരിക്കാൻ പ്രയാസമാണ്. അപ്പോഴും ഒരു കാര്യം ഓർക്കണം, എല്ലാ ഭിന്നതയും മോശമല്ല. കാരണം, ഉല്പത്തി പുസ്തകം ഒരു ഭിന്നതയുടെ ചരിത്രം നമ്മുടെ മുൻപിൽ വയ്ക്കുന്നുണ്ട്: “നീയും സ്‌ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും” (3:15). ഇവിടെ നമ്മൾ സർപ്പത്തിന്റെ സന്തതികളുമായുള്ള ദൈവിക ശത്രുതയുടെ സൂക്ഷിപ്പുകാരായി മാറുകയാണ്.

ശിശുവായിരുന്ന യേശുവിനെ നോക്കി വയോധികനായ ശിമയോൻ പറയുന്നുണ്ട് അവൻ വൈരുദ്ധ്യത്തിന്റെ അടയാളമായിരിക്കുമെന്ന് (ലൂക്കാ 2:34). ദൈവീകമായ വിരോധാഭാസമാണ് യേശു. ആധിപത്യത്തിന്റെ പ്രത്യയശാസ്ത്രത്തെയും ആർഭാടത്തിന്റെ ആത്മീയതയേയും എതിർത്ത അവൻ തന്നെയാണ് ചുങ്കക്കാരുടെ ഭവനങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കുകയും തന്റെ തന്നെ ജീവിതത്തെ ഒരു ബലിയായി മാറ്റുകയും ചെയ്തത്. ജീവിതം കൂടുതൽ സുവിശേഷാത്മകമാകുമ്പോൾ ലോകത്തിനു മുന്നിൽ വൈരുദ്ധ്യത്തിന്റെ അടയാളമാകും നമ്മൾ. അത് ഭിന്നത സൃഷ്ടിക്കും. കാരണം, സുവിശേഷത്തിന്റെ നിലപാട് ഒരേ സമയം സ്വർഗ്ഗത്തിന്റെയും മാനുഷികതയുടെയും നിലപാടാണ്. അത് കപട സദാചാരത്തിന്റെ അതിരുകളുമായി പൊരുത്തപ്പെടില്ല. മറിച്ച്, അത് നമ്മുടെ ഹൃദയത്തിന്റെ ഭൂപ്രകൃതിയുമായി ഇണങ്ങിചേരും.

ഭൂമിയില്‍ തീയിടാനാണ്‌ ഞാന്‍ വന്നതെന്ന് യേശു പറയുന്നു (v.49). അതേ, ഒരു പന്തവും വഹിച്ചു കൊണ്ട് ഇതാ, അവൻ നമ്മുടെ മുന്നേ നടക്കുന്നു. കത്തിജ്ജ്വലിക്കുകയാണ് അവന്റെ അഗ്നിനാളങ്ങൾ. അണഞ്ഞ അടുപ്പുകളിൽ ഇനി തീപടരും, സ്നേഹത്തിൽ നമ്മൾ ഊഷ്മളത കണ്ടെത്തും. തണുത്ത ബന്ധങ്ങളിലും കെട്ടുപോയ വികാരങ്ങളിലും അഭിനിവേശത്തിന്റെ തീക്കനൽ ആളിക്കത്തും.

അവൻ തേടുന്നത്, എമ്മാവൂസിലെന്നപോലെ, ജ്വലിക്കുന്ന ഹൃദയമുള്ളവരെയാണ്. അവൻ നിരസിക്കുന്നത് ലവൊദീക്യായിലെ പോലെ “ചൂടും തണുപ്പുമില്ലാത്ത” നിസ്സംഗരായ ക്രിസ്ത്യാനികളെയുമാണ് (വെളി. 3:16). വിശ്വാസം, പ്രത്യാശ, ഉപവി തുടങ്ങിയവ ലളിതമായ ബോധ്യങ്ങളാണെന്നു കരുതരുത്. ഒന്നുകിൽ നമുക്ക് അവയെ കത്തിജ്വലിക്കുന്ന പുണ്യങ്ങളാക്കാം അല്ലെങ്കിൽ അവയെ ഒന്നുമല്ലാതെയുമാക്കാം.

ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നമ്മള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ അറിയില്ല (v. 56). ഇതാണ് നമ്മുടെ ദുരന്തം: വിവേചനബുദ്ധി നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇനി നമ്മൾ പ്രാർത്ഥിക്കേണ്ടത് അത്ഭുതങ്ങൾക്കല്ല, ജ്വലിക്കുന്ന ഒരു ഹൃദയത്തിനു വേണ്ടിയാണ്. എങ്കിൽ മാത്രമേ തിരിച്ചറിവുകൾ നമ്മളിലും ഉണ്ടാകു. അപ്പോഴും ഒരു കാര്യം ഓർക്കണം, വിശ്വാസം സന്തോഷം ഉറപ്പ് നൽകുന്നില്ല. മറിച്ച്, അത് ജീവിതത്തെ തീവ്രവും, ഊർജ്ജസ്വലവും, വികാരഭരിതവും, പ്രകാശപൂരിതവും, തിളക്കമുള്ളതുമാക്കുകയാണ്. ഇത് സ്വർഗ്ഗത്തിന്റെ പടയാളികളായി മാറുമ്പോൾ കിട്ടുന്ന ആനന്ദമാണ്. ഇതുതന്നെയാണ് മാനുഷികതയ്ക്ക് വേണ്ടി നിലപാടെടുക്കുന്നവരുടെ ഭാഗധേയവും.

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

3 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago