Categories: Sunday Homilies

18th Sunday_Ordinary time_Year A_അഞ്ചപ്പവും രണ്ടു മീനും വീണ്ടും വിളമ്പുമ്പോൾ

മനുഷ്യന്റെ വിശപ്പ് ആഹാരത്തിന് വേണ്ടി മാത്രമല്ല...

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ
ഒന്നാം വായന: ഏശയ്യാ 55:1- 3.
രണ്ടാം വായന: റോമാ 8:35,37-39.
സുവിശേഷം: വി.മത്തായി 14:13-21.

ദിവ്യബലിക്ക് ആമുഖം

“ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ആരു നമ്മെ വേർപെടുത്തും? ക്ലേശമോ, ദുരിതമോ, പീഡനമോ, പട്ടിണിയോ, നഗ്നതയോ, ആപത്തോ, വാളോ?” എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ വചനം നാം ഇന്നത്തെ രണ്ടാം വായനയിൽ ശ്രവിക്കുന്നു. നാം ആത്മീയമായും ശാരീരികമായും വലിയൊരു വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ, ഓരോ ദിവസവും ഏറ്റുചൊല്ലേണ്ട തിരുവചനമാണിത്. ഇന്നത്തെ ഒന്നാം വായനയിൽ ദൈവം തന്റെ ജനത്തെ സംതൃപ്തിയിലേക്ക് ക്ഷണിക്കുമ്പോൾ, സുവിശേഷത്തിൽ യേശു തനിക്കു ചുറ്റും കൂടിയ ജനസമൂഹത്തിന് അപ്പം വർധിപ്പിച്ച നൽകി സംതൃപ്തരാക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

വചനപ്രഘോഷണ കർമ്മം

നമുക്കേവർക്കും സുപരിചിതമായ “യേശു അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ” സംതൃപ്തരാക്കുന്ന അത്ഭുതമാണ് നാമിന്ന് ശ്രവിച്ചത്.

ദൈവശാസ്ത്രപരമായ വ്യാഖ്യാനം

ഇന്നത്തെ സുവിശേഷത്തിന് ജീവന്റെ അപ്പമായ ദിവ്യകാരുണ്യമായി ബന്ധമുള്ളത് വളരെ വ്യക്തമാണ്. “സായാഹ്നമായപ്പോൾ ശിഷ്യന്മാർ അവനെ സമീപിച്ചു പറഞ്ഞു” എന്ന വാക്യം തന്നെ യേശുവിന്റെ അന്ത്യ അത്താഴ വേളയെ സൂചിപ്പിക്കുന്ന വാക്യമാണ്. യേശു അപ്പവും മത്സ്യവും എടുത്ത് “സ്വർഗ്ഗത്തിലേക്ക് നോക്കി, ആശീർവദിച്ച്, അപ്പം മുറിച്ച് ശിഷ്യന്മാരെ ഏൽപ്പിച്ചു” ഈ പ്രവർത്തിയും പ്രാർത്ഥനയുമെല്ലാം ദിവ്യബലിയെ ഓർമിപ്പിക്കുന്നത് തന്നെയാണ്. അതോടൊപ്പം “മീൻ” എന്നത് ആദിമ ക്രൈസ്തവ സഭയിൽ ക്രിസ്തുവിനും, പിന്നീട് ക്രിസ്ത്യാനികൾക്കും ഉപയോഗിച്ചിരുന്ന അടയാളമാണെന്നും നമുക്ക് ഓർമ്മിക്കാം.

പഴയനിയമത്തിൽ മരുഭൂമിയിൽ വച്ച് ഇസ്രായേൽ ജനത്തിന് അത്ഭുതമായ രീതിയിൽ “മന്ന” നൽകി സംതൃപ്തനാക്കിയ അതേ ദൈവം തന്നെയാണ് പുതിയ നിയമത്തിൽ തന്റെ പുത്രനിലൂടെ വിജനപ്രദേശത്ത് ഒരുമിച്ചു കൂടിയ വലിയൊരു സമൂഹത്തെ വീണ്ടും അത്ഭുതകരമായ രീതിയിൽ “അപ്പവും മീനും” നൽകി സംതൃപ്തരാക്കുന്നത്. സൗജന്യമായി ഭക്ഷണവും, വീഞ്ഞും, പാലും സ്വീകരിക്കുവാനും, ദൈവത്തിന്റെ അടുക്കൽ വന്ന് ദൈവവചനം കേൾക്കാനുമായി ഇന്നത്തെ ഒന്നാമത്തെ വായനയിൽ പ്രവാചകൻ നടത്തുന്ന ക്ഷണം ഇന്നത്തെ സുവിശേഷത്തിൽ പൂർത്തിയാക്കപ്പെടുന്നു. അന്ന് ഗലീലയിലെ അയ്യായിരത്തോളം പുരുഷന്മാരും കൂടാതെ സ്ത്രീകളും കുട്ടികളും യേശു നൽകിയ അപ്പം ഭക്ഷിച്ച് തൃപ്തരായി എങ്കിൽ ഇന്ന് ലോകത്തെ കോടാനുകോടി മനുഷ്യർ യേശുവാകുന്ന ജീവൻറെ അപ്പം ഭക്ഷിച്ച് തൃപ്തരാകുന്നു.

ഒരു വലിയ അത്ഭുതത്തിന് ഇടയിലെ രണ്ടു ചെറിയ അത്ഭുതങ്ങൾ

“അപ്പം വർദ്ധിപ്പിക്കൽ” എന്ന വലിയ അത്ഭുതത്തിന് ഇടയിൽ രണ്ടു ചെറിയ അത്ഭുതങ്ങളും ഉള്ളതായി ബൈബിൾ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഈ രണ്ടു ചെറിയ അത്ഭുതങ്ങളാണ് വലിയ അത്ഭുതത്തെ യാഥാർഥ്യമാകുന്നത്.

ഒന്നാമത്തെ ചെറിയ അത്ഭുതം “അത് എടുത്തു കൊണ്ടുവരിക” എന്ന വാക്കിൽ അടങ്ങിയിരിക്കുന്നു. ശിഷ്യന്മാരുടെ കൈയിൽ സൂക്ഷിച്ചിരുന്ന അഞ്ചപ്പവും രണ്ടു മത്സ്യവും യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവരാനായി യേശു പറയുന്നു. ഈ അപ്പവും മീനും യേശുവിനും ശിഷ്യന്മാർക്കും അത്താഴത്തിനായി അവർ സൂക്ഷിച്ചു വച്ചിരുന്നതാവണം എന്ന് അഭിപ്രായമുണ്ട്. നമുക്കുള്ളത് യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവരാൻ യേശു ആവശ്യപ്പെടുകയാണ്. നമ്മുടെ അനുദിന ജീവിതത്തിൽ നമുക്ക് ഉള്ളതെന്ന് നാം കരുതുന്നത് എന്തും യേശുവിന് നൽകാൻ യേശു ആവശ്യപ്പെടുന്നു. ‘അപ്പം’ വയലിൽ നിന്ന് ലഭിക്കുന്ന ധാന്യമണികൾ കൊണ്ടുണ്ടാക്കുന്നതാണെന്നും, ‘മീൻ’ കടലിൽനിന്ന് പിടിക്കുന്നതാണെന്നും നമുക്കറിയാം. ഇതിന്റെ അർത്ഥം നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന്, അഥവാ ജീവിതത്തെ തന്നെ യേശുവിന് നൽകാനാണ്. യേശുവത് വാഴ്ത്തി തിരികെ നൽകുന്നു.

രണ്ടാമത്തെ ചെറിയ അത്ഭുതം “ശിഷ്യന്മാർ അത് ജനങ്ങൾക്ക് വിളമ്പി” എന്ന വാക്യത്തിലാണ്. തങ്ങളുടേത് മാത്രമെന്ന് കരുതി സൂക്ഷിച്ചവ ആശീർവദിച്ച് തിരികെ ലഭിച്ചപ്പോൾ, അത് മറ്റുള്ളവരുമായി പങ്കുവച്ചപ്പോൾ എല്ലാവർക്കും തൃപ്തിയാകുവോളം തികയുന്നു. ബാക്കിവന്ന കഷണങ്ങൾ 12 കുട്ടനിറയെ ശേഖരിക്കുകയും ചെയ്യുന്നു.

യേശുവിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും ചെയ്യേണ്ട രണ്ട് കാര്യങ്ങൾ നാം ഇന്നത്തെ സുവിശേഷത്തിൽ കാണുന്നു. നമുക്കുള്ളത് നാം യേശുവിലേക്ക് കൊണ്ടുവരിക, യേശുവിൽ നിന്ന് ആശീർവദിച്ച് ലഭിക്കുന്ന അനുഗ്രഹങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക, യേശു അത് വർദ്ധിപ്പിക്കും, നമുക്കും, ആർക്കും ഒരു കുറവും വരികയില്ല.

ഉപസംഹാരം

ആദിമ ക്രൈസ്തവ സഭയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ സുവിശേഷ ഭാഗങ്ങളിൽ ഒന്നാണിത്. യേശുവിന്റെ നാമത്തിൽ പ്രാർത്ഥനയിലും അപ്പം മുറിക്കൽ ശുശ്രൂഷയിലും ഒരുമിച്ചു കൂടിയവർ തങ്ങൾക്കുള്ളത് പങ്കുവെച്ചിരുന്നു, എല്ലാവരും സംതൃപ്തരാകുകയും ചെയ്തിരുന്നു. ആധുനിക സഭയുടെ പങ്കുവയ്ക്കൽ മനോഭാവത്തിന് ഒരു ഉത്തമ മാതൃകയാണിത്. യേശുവിന് ജനക്കൂട്ടത്തെ കണ്ട് അനുകമ്പ തോന്നിയത് പോലെ നമുക്കും (സഭയ്ക്കും) ഈ ലോകത്തിനോട് അനുകമ്പ തോന്നണം.

മനുഷ്യന്റെ വിശപ്പ് ആഹാരത്തിന് വേണ്ടി മാത്രമല്ല, സ്നേഹത്തിനും അംഗീകാരത്തിനും കരുതലിനും വേണ്ടിയും കൂടിയാണെന്ന് നമുക്ക് ഓർമ്മിക്കാം. നമുക്കത് യേശുവിന്റെ നാമത്തിൽ പങ്കുവയ്ക്കാൻ സാധിച്ചാൽ എല്ലാവരും സംതൃപ്തരാവും

ആമേൻ.

vox_editor

Recent Posts

30th Sunday_രണ്ടു പ്രാർത്ഥനകൾ (ലൂക്കാ 18: 9-14)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഫരിസേയനും ചുങ്കക്കാരനും: ലൂക്കായുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു ഉപമ. ന്യായാധിപനും വിധവയും എന്ന ഉപമയോടൊപ്പം…

1 day ago

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

2 weeks ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

3 weeks ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

4 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

4 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

4 weeks ago