Categories: Sunday Homilies

18th Sunday_Ordinary time_Year A_അഞ്ചപ്പവും രണ്ടു മീനും വീണ്ടും വിളമ്പുമ്പോൾ

മനുഷ്യന്റെ വിശപ്പ് ആഹാരത്തിന് വേണ്ടി മാത്രമല്ല...

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ
ഒന്നാം വായന: ഏശയ്യാ 55:1- 3.
രണ്ടാം വായന: റോമാ 8:35,37-39.
സുവിശേഷം: വി.മത്തായി 14:13-21.

ദിവ്യബലിക്ക് ആമുഖം

“ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ആരു നമ്മെ വേർപെടുത്തും? ക്ലേശമോ, ദുരിതമോ, പീഡനമോ, പട്ടിണിയോ, നഗ്നതയോ, ആപത്തോ, വാളോ?” എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ വചനം നാം ഇന്നത്തെ രണ്ടാം വായനയിൽ ശ്രവിക്കുന്നു. നാം ആത്മീയമായും ശാരീരികമായും വലിയൊരു വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ, ഓരോ ദിവസവും ഏറ്റുചൊല്ലേണ്ട തിരുവചനമാണിത്. ഇന്നത്തെ ഒന്നാം വായനയിൽ ദൈവം തന്റെ ജനത്തെ സംതൃപ്തിയിലേക്ക് ക്ഷണിക്കുമ്പോൾ, സുവിശേഷത്തിൽ യേശു തനിക്കു ചുറ്റും കൂടിയ ജനസമൂഹത്തിന് അപ്പം വർധിപ്പിച്ച നൽകി സംതൃപ്തരാക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

വചനപ്രഘോഷണ കർമ്മം

നമുക്കേവർക്കും സുപരിചിതമായ “യേശു അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ” സംതൃപ്തരാക്കുന്ന അത്ഭുതമാണ് നാമിന്ന് ശ്രവിച്ചത്.

ദൈവശാസ്ത്രപരമായ വ്യാഖ്യാനം

ഇന്നത്തെ സുവിശേഷത്തിന് ജീവന്റെ അപ്പമായ ദിവ്യകാരുണ്യമായി ബന്ധമുള്ളത് വളരെ വ്യക്തമാണ്. “സായാഹ്നമായപ്പോൾ ശിഷ്യന്മാർ അവനെ സമീപിച്ചു പറഞ്ഞു” എന്ന വാക്യം തന്നെ യേശുവിന്റെ അന്ത്യ അത്താഴ വേളയെ സൂചിപ്പിക്കുന്ന വാക്യമാണ്. യേശു അപ്പവും മത്സ്യവും എടുത്ത് “സ്വർഗ്ഗത്തിലേക്ക് നോക്കി, ആശീർവദിച്ച്, അപ്പം മുറിച്ച് ശിഷ്യന്മാരെ ഏൽപ്പിച്ചു” ഈ പ്രവർത്തിയും പ്രാർത്ഥനയുമെല്ലാം ദിവ്യബലിയെ ഓർമിപ്പിക്കുന്നത് തന്നെയാണ്. അതോടൊപ്പം “മീൻ” എന്നത് ആദിമ ക്രൈസ്തവ സഭയിൽ ക്രിസ്തുവിനും, പിന്നീട് ക്രിസ്ത്യാനികൾക്കും ഉപയോഗിച്ചിരുന്ന അടയാളമാണെന്നും നമുക്ക് ഓർമ്മിക്കാം.

പഴയനിയമത്തിൽ മരുഭൂമിയിൽ വച്ച് ഇസ്രായേൽ ജനത്തിന് അത്ഭുതമായ രീതിയിൽ “മന്ന” നൽകി സംതൃപ്തനാക്കിയ അതേ ദൈവം തന്നെയാണ് പുതിയ നിയമത്തിൽ തന്റെ പുത്രനിലൂടെ വിജനപ്രദേശത്ത് ഒരുമിച്ചു കൂടിയ വലിയൊരു സമൂഹത്തെ വീണ്ടും അത്ഭുതകരമായ രീതിയിൽ “അപ്പവും മീനും” നൽകി സംതൃപ്തരാക്കുന്നത്. സൗജന്യമായി ഭക്ഷണവും, വീഞ്ഞും, പാലും സ്വീകരിക്കുവാനും, ദൈവത്തിന്റെ അടുക്കൽ വന്ന് ദൈവവചനം കേൾക്കാനുമായി ഇന്നത്തെ ഒന്നാമത്തെ വായനയിൽ പ്രവാചകൻ നടത്തുന്ന ക്ഷണം ഇന്നത്തെ സുവിശേഷത്തിൽ പൂർത്തിയാക്കപ്പെടുന്നു. അന്ന് ഗലീലയിലെ അയ്യായിരത്തോളം പുരുഷന്മാരും കൂടാതെ സ്ത്രീകളും കുട്ടികളും യേശു നൽകിയ അപ്പം ഭക്ഷിച്ച് തൃപ്തരായി എങ്കിൽ ഇന്ന് ലോകത്തെ കോടാനുകോടി മനുഷ്യർ യേശുവാകുന്ന ജീവൻറെ അപ്പം ഭക്ഷിച്ച് തൃപ്തരാകുന്നു.

ഒരു വലിയ അത്ഭുതത്തിന് ഇടയിലെ രണ്ടു ചെറിയ അത്ഭുതങ്ങൾ

“അപ്പം വർദ്ധിപ്പിക്കൽ” എന്ന വലിയ അത്ഭുതത്തിന് ഇടയിൽ രണ്ടു ചെറിയ അത്ഭുതങ്ങളും ഉള്ളതായി ബൈബിൾ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഈ രണ്ടു ചെറിയ അത്ഭുതങ്ങളാണ് വലിയ അത്ഭുതത്തെ യാഥാർഥ്യമാകുന്നത്.

ഒന്നാമത്തെ ചെറിയ അത്ഭുതം “അത് എടുത്തു കൊണ്ടുവരിക” എന്ന വാക്കിൽ അടങ്ങിയിരിക്കുന്നു. ശിഷ്യന്മാരുടെ കൈയിൽ സൂക്ഷിച്ചിരുന്ന അഞ്ചപ്പവും രണ്ടു മത്സ്യവും യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവരാനായി യേശു പറയുന്നു. ഈ അപ്പവും മീനും യേശുവിനും ശിഷ്യന്മാർക്കും അത്താഴത്തിനായി അവർ സൂക്ഷിച്ചു വച്ചിരുന്നതാവണം എന്ന് അഭിപ്രായമുണ്ട്. നമുക്കുള്ളത് യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവരാൻ യേശു ആവശ്യപ്പെടുകയാണ്. നമ്മുടെ അനുദിന ജീവിതത്തിൽ നമുക്ക് ഉള്ളതെന്ന് നാം കരുതുന്നത് എന്തും യേശുവിന് നൽകാൻ യേശു ആവശ്യപ്പെടുന്നു. ‘അപ്പം’ വയലിൽ നിന്ന് ലഭിക്കുന്ന ധാന്യമണികൾ കൊണ്ടുണ്ടാക്കുന്നതാണെന്നും, ‘മീൻ’ കടലിൽനിന്ന് പിടിക്കുന്നതാണെന്നും നമുക്കറിയാം. ഇതിന്റെ അർത്ഥം നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന്, അഥവാ ജീവിതത്തെ തന്നെ യേശുവിന് നൽകാനാണ്. യേശുവത് വാഴ്ത്തി തിരികെ നൽകുന്നു.

രണ്ടാമത്തെ ചെറിയ അത്ഭുതം “ശിഷ്യന്മാർ അത് ജനങ്ങൾക്ക് വിളമ്പി” എന്ന വാക്യത്തിലാണ്. തങ്ങളുടേത് മാത്രമെന്ന് കരുതി സൂക്ഷിച്ചവ ആശീർവദിച്ച് തിരികെ ലഭിച്ചപ്പോൾ, അത് മറ്റുള്ളവരുമായി പങ്കുവച്ചപ്പോൾ എല്ലാവർക്കും തൃപ്തിയാകുവോളം തികയുന്നു. ബാക്കിവന്ന കഷണങ്ങൾ 12 കുട്ടനിറയെ ശേഖരിക്കുകയും ചെയ്യുന്നു.

യേശുവിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും ചെയ്യേണ്ട രണ്ട് കാര്യങ്ങൾ നാം ഇന്നത്തെ സുവിശേഷത്തിൽ കാണുന്നു. നമുക്കുള്ളത് നാം യേശുവിലേക്ക് കൊണ്ടുവരിക, യേശുവിൽ നിന്ന് ആശീർവദിച്ച് ലഭിക്കുന്ന അനുഗ്രഹങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക, യേശു അത് വർദ്ധിപ്പിക്കും, നമുക്കും, ആർക്കും ഒരു കുറവും വരികയില്ല.

ഉപസംഹാരം

ആദിമ ക്രൈസ്തവ സഭയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ സുവിശേഷ ഭാഗങ്ങളിൽ ഒന്നാണിത്. യേശുവിന്റെ നാമത്തിൽ പ്രാർത്ഥനയിലും അപ്പം മുറിക്കൽ ശുശ്രൂഷയിലും ഒരുമിച്ചു കൂടിയവർ തങ്ങൾക്കുള്ളത് പങ്കുവെച്ചിരുന്നു, എല്ലാവരും സംതൃപ്തരാകുകയും ചെയ്തിരുന്നു. ആധുനിക സഭയുടെ പങ്കുവയ്ക്കൽ മനോഭാവത്തിന് ഒരു ഉത്തമ മാതൃകയാണിത്. യേശുവിന് ജനക്കൂട്ടത്തെ കണ്ട് അനുകമ്പ തോന്നിയത് പോലെ നമുക്കും (സഭയ്ക്കും) ഈ ലോകത്തിനോട് അനുകമ്പ തോന്നണം.

മനുഷ്യന്റെ വിശപ്പ് ആഹാരത്തിന് വേണ്ടി മാത്രമല്ല, സ്നേഹത്തിനും അംഗീകാരത്തിനും കരുതലിനും വേണ്ടിയും കൂടിയാണെന്ന് നമുക്ക് ഓർമ്മിക്കാം. നമുക്കത് യേശുവിന്റെ നാമത്തിൽ പങ്കുവയ്ക്കാൻ സാധിച്ചാൽ എല്ലാവരും സംതൃപ്തരാവും

ആമേൻ.

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

1 day ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago