Categories: Sunday Homilies

അനശ്വരമായ അപ്പം

യേശുവിൽ നിന്നും നമ്മെ അകറ്റുന്ന വ്യർത്ഥമായതിനെ എല്ലാം മാറ്റി നിറുത്താം...

ആണ്ടുവട്ടം പതിനെട്ടാം ഞായർ

ഒന്നാം വായന: പുറപ്പാട് 16:2-4, 12-15
രണ്ടാം വായന: എഫെസോസ് 4: 17, 20-24
സുവിശേഷം: വിശുദ്ധ യോഹന്നാൻ 6: 24-35

ദിവ്യബലിക്ക് ആമുഖം

ശാരീരിക വിശപ്പകറ്റാൻ അപ്പം അന്വേഷിച്ച ജനത്തിന് “ഞാനാണ് ജീവന്റെ അപ്പം” എന്ന് വെളിപ്പെടുത്തിക്കൊണ്ട് ‘എന്റെ അടുക്കൽ വരുന്നവന് ഒരിക്കലും വിശക്കുകയില്ല, എന്നിൽ വിശ്വസിക്കുന്നവന് ദഹിക്കുകയുമില്ല’ എന്ന് യേശുപറയുന്നു. യേശുവിനെ അന്വേഷിച്ച്‌, ദിവ്യബലിയർപ്പണത്തിനായി ദേവാലയത്തിലെത്തുന്ന നമുക്ക് നിരന്തരം നമ്മുടെ മനസിനെ വിശുദ്ധമാക്കി യേശുവാകുന്ന ജീവന്റെ അപ്പത്തെ സ്വീകരിക്കാനായി ശ്രദ്ധിക്കാം.

ദൈവവചന പ്രഘോഷണ കർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,

വിശുദ്ധ യോഹന്നാന്റെ “ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള മതബോധനം” എന്ന് വിശേഷിപ്പിക്കാവുന്ന സുവിശേഷ ഭാഗമാണ് കഴിഞ്ഞ ഞായറാഴ്ചമുതൽ നാം ശ്രവിക്കുന്നത്. ഇന്നത്തെ സുവിശേഷത്തിൽ അപ്പത്തെക്കുറിച്ചുള്ള മൂന്നു തരം വിവരണങ്ങൾ നാം ശ്രവിച്ചു. ഒന്നാമതായി, തന്നെ കാണാനായി കഫെർണാമിലെത്തിയ ജനക്കൂട്ടത്തോട് “അടയാളങ്ങൾ കണ്ടതുകൊണ്ടല്ല അപ്പം ഭക്ഷിച്ച് തൃപ്തരായതുകൊണ്ടാണ് നിങ്ങൾ എന്നെയന്വേഷിക്കുന്നതെന്ന്” യേശു പറയുന്നു. ഇവിടെ, യേശു പരാമർശിക്കുന്നത്, നാം കഴിഞ്ഞ ഞായറാഴ്ച ശ്രവിച്ച “അപ്പം വർധിപ്പിക്കൽ അത്ഭുതമാണ്”. നിലനിൽപ്പിനു വേണ്ടിയുള്ള മനുഷ്യന്റെ അപ്പം ഭക്ഷിക്കലിനെ നമുക്കിവിടെ കാണാൻ സാധിക്കും.

രണ്ടാമതായി, ഒരുപടികൂടി കടന്ന്, മരുഭൂമിയിൽ വച്ച് ഇസ്രായേൽക്കാർ മന്നാ ഭക്ഷിച്ച് അത്ഭുതകരമായി വിശപ്പ് മാറ്റിയതുപോലെ യേശുവിനോടും ജനങ്ങൾ അടയാളം ആവശ്യപ്പെടുന്നു. ഇസ്രായേൽക്കാരുടെ ഇടയിൽ ദൈവം പ്രവർത്തിച്ച ഈ അത്ഭുതം ഇന്നത്തെ ഒന്നാം വായനയിൽ നാം ശ്രവിക്കുകയുണ്ടായി.

മൂന്നാമത്തേതും എന്നാൽ ഏറ്റവും സുപ്രധാനവുമായ അപ്പം, യേശുവിന്റെ വാക്കുകളിൽ തന്നെ നാം ശ്രവിച്ചു: “ഞാനാണ് ജീവന്റെ അപ്പം, എന്റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല”.

നശ്വരമായ അപ്പമെന്നും, അനശ്വരമായ അപ്പമെന്നുമുള്ള വേർതിരിവ് യേശു വളരെ വ്യക്തമായി പറയുന്നുണ്ട്. പുരാതന കാലം മുതൽക്ക് തന്നെ നശ്വരതയും അനശ്വരതയും, മരണവും നിത്യജീവനും, പൂർണ്ണതയും അപൂർണ്ണതയും തമ്മിലുള്ള വേർതിരിവ് എല്ലാ ബൗദ്ധിക മണ്ഡലങ്ങളിലും ഉണ്ടായിരുന്നു. ഗ്രീക്ക് ദാർശനികനായ പ്ളേറ്റോയുടെ ഈ ലോകം അപൂർണ്ണമാണ് പരിപൂർണ്ണതയുടെ മറ്റൊരു ലോകം നിലനിൽക്കുന്നു’വെന്ന തത്വചിന്ത പ്രസിദ്ധമാണ്. നശ്വരതയും അനശ്വരതയും തമ്മിലുള്ള വേർതിരിവ് നാം നമ്മുടെ വിശ്വാസ ജീവിതത്തിലും കാത്തുസൂക്ഷിക്കണം. അനശ്വരമായതിന് നമ്മുടെ ജീവിതത്തിൽ മുഖ്യസ്ഥാനമുണ്ട്. നിർഭാഗ്യവശാൽ അനശ്വരമായതിനെ അവഗണിച്ച്, നശ്വരമായതിന്റെ പിന്നാലെ പായുന്ന ഒരു വ്യഗ്രത നമ്മുടെയിടയിലുണ്ട്. “ഞാനാണ് ജീവന്റെ അപ്പം” എന്ന് യേശു പറയുമ്പോൾ നാം ഓർമ്മിക്കേണ്ടത്, അനശ്വരനായ യേശുവുമായി അഗാധമായൊരു ബന്ധം നാം സ്ഥാപിക്കുന്നു എന്നാണ്.

വിശ്വാസ ജീവിതത്തിൽ നാം പുലർത്തേണ്ട മറ്റൊരു വേർതിരിവിനെക്കുറിച്ച് വിശുദ്ധ പൗലോസാപ്പൊസ്തലൻ എഫെസോസുകാർക്കെഴുതിയ ലേഖനത്തിൽ (ഇന്നത്തെ രണ്ടാമത്തെ വായനയിൽ) നാം ശ്രവിക്കുകയുണ്ടായി. ഒന്നാം നൂറ്റാണ്ടിലെ എഫെസോസ് ക്രിസ്ത്യാനികൾ, സ്വാഭാവികമായും പൂർവ്വ വിജാതീയരോ, ക്രൈസ്തവ വിശ്വാസത്തെ മാനിക്കാത്ത വിജാതീയ സംസ്കാരം പുലർത്തുന്നവരുമായി കൂടിക്കലർന്നുജീവിക്കുകയോ ചെയ്യുന്നവരായിരുന്നു. അവരോട്, “വ്യർത്ഥ ചിന്തയിൽ കഴിയുന്ന വിജാതീയരെപ്പോലെ ജീവിക്കരുതെന്ന്” അപ്പോസ്തലൻ ഉപദേശിക്കുന്നു. വിജാതീയന്റെ വ്യർത്ഥ ചിന്തയും, ക്രൈസ്തവ ചിന്തയും തമ്മിലുള്ള വേർതിരിവ് ഇവിടെ വ്യക്തമാണ്. അന്നത്, ജീവിതത്തെ തകർക്കുന്ന വ്യർത്ഥമായ ചിന്തകളായിരുന്നെങ്കിൽ ഇന്നത്, വ്യർത്ഥമായ വാക്കുകളും, വ്യർത്ഥമായ അഭിപ്രായപ്രകടനങ്ങളും, വ്യർത്ഥമായ വാഗ്വാദ പ്രകടനങ്ങളുമാണ്. അപ്പോസ്തലന്റെ വാക്കുകൾ അന്നത്തെപ്പോലെ തന്നെ ഇന്നും അർത്ഥവത്തതാണ്. യേശുവിൽ നിന്നും നമ്മെ അകറ്റുന്ന വ്യർത്ഥമായതിനെ എല്ലാം മാറ്റി നിറുത്തി, ജീവന്റെ അപ്പമായ ക്രിസ്തുവിനെ സ്വീകരിച്ച്‌ നമുക്കും അനശ്വരതയിൽ പങ്കുകാരാകാം.

ആമേൻ

vox_editor

Recent Posts

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

5 days ago

4th Easter Sunday_2026_ഇടയനും ആടുകളും (യോഹ 10:1-10)

പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…

2 weeks ago

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

4 weeks ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

1 month ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

1 month ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

1 month ago