Categories: Sunday Homilies

18th Sunday_Ordinary time_Year A_അഞ്ചപ്പവും രണ്ടു മീനും വീണ്ടും വിളമ്പുമ്പോൾ

മനുഷ്യന്റെ വിശപ്പ് ആഹാരത്തിന് വേണ്ടി മാത്രമല്ല...

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ
ഒന്നാം വായന: ഏശയ്യാ 55:1- 3.
രണ്ടാം വായന: റോമാ 8:35,37-39.
സുവിശേഷം: വി.മത്തായി 14:13-21.

ദിവ്യബലിക്ക് ആമുഖം

“ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ആരു നമ്മെ വേർപെടുത്തും? ക്ലേശമോ, ദുരിതമോ, പീഡനമോ, പട്ടിണിയോ, നഗ്നതയോ, ആപത്തോ, വാളോ?” എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ വചനം നാം ഇന്നത്തെ രണ്ടാം വായനയിൽ ശ്രവിക്കുന്നു. നാം ആത്മീയമായും ശാരീരികമായും വലിയൊരു വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ, ഓരോ ദിവസവും ഏറ്റുചൊല്ലേണ്ട തിരുവചനമാണിത്. ഇന്നത്തെ ഒന്നാം വായനയിൽ ദൈവം തന്റെ ജനത്തെ സംതൃപ്തിയിലേക്ക് ക്ഷണിക്കുമ്പോൾ, സുവിശേഷത്തിൽ യേശു തനിക്കു ചുറ്റും കൂടിയ ജനസമൂഹത്തിന് അപ്പം വർധിപ്പിച്ച നൽകി സംതൃപ്തരാക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

വചനപ്രഘോഷണ കർമ്മം

നമുക്കേവർക്കും സുപരിചിതമായ “യേശു അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ” സംതൃപ്തരാക്കുന്ന അത്ഭുതമാണ് നാമിന്ന് ശ്രവിച്ചത്.

ദൈവശാസ്ത്രപരമായ വ്യാഖ്യാനം

ഇന്നത്തെ സുവിശേഷത്തിന് ജീവന്റെ അപ്പമായ ദിവ്യകാരുണ്യമായി ബന്ധമുള്ളത് വളരെ വ്യക്തമാണ്. “സായാഹ്നമായപ്പോൾ ശിഷ്യന്മാർ അവനെ സമീപിച്ചു പറഞ്ഞു” എന്ന വാക്യം തന്നെ യേശുവിന്റെ അന്ത്യ അത്താഴ വേളയെ സൂചിപ്പിക്കുന്ന വാക്യമാണ്. യേശു അപ്പവും മത്സ്യവും എടുത്ത് “സ്വർഗ്ഗത്തിലേക്ക് നോക്കി, ആശീർവദിച്ച്, അപ്പം മുറിച്ച് ശിഷ്യന്മാരെ ഏൽപ്പിച്ചു” ഈ പ്രവർത്തിയും പ്രാർത്ഥനയുമെല്ലാം ദിവ്യബലിയെ ഓർമിപ്പിക്കുന്നത് തന്നെയാണ്. അതോടൊപ്പം “മീൻ” എന്നത് ആദിമ ക്രൈസ്തവ സഭയിൽ ക്രിസ്തുവിനും, പിന്നീട് ക്രിസ്ത്യാനികൾക്കും ഉപയോഗിച്ചിരുന്ന അടയാളമാണെന്നും നമുക്ക് ഓർമ്മിക്കാം.

പഴയനിയമത്തിൽ മരുഭൂമിയിൽ വച്ച് ഇസ്രായേൽ ജനത്തിന് അത്ഭുതമായ രീതിയിൽ “മന്ന” നൽകി സംതൃപ്തനാക്കിയ അതേ ദൈവം തന്നെയാണ് പുതിയ നിയമത്തിൽ തന്റെ പുത്രനിലൂടെ വിജനപ്രദേശത്ത് ഒരുമിച്ചു കൂടിയ വലിയൊരു സമൂഹത്തെ വീണ്ടും അത്ഭുതകരമായ രീതിയിൽ “അപ്പവും മീനും” നൽകി സംതൃപ്തരാക്കുന്നത്. സൗജന്യമായി ഭക്ഷണവും, വീഞ്ഞും, പാലും സ്വീകരിക്കുവാനും, ദൈവത്തിന്റെ അടുക്കൽ വന്ന് ദൈവവചനം കേൾക്കാനുമായി ഇന്നത്തെ ഒന്നാമത്തെ വായനയിൽ പ്രവാചകൻ നടത്തുന്ന ക്ഷണം ഇന്നത്തെ സുവിശേഷത്തിൽ പൂർത്തിയാക്കപ്പെടുന്നു. അന്ന് ഗലീലയിലെ അയ്യായിരത്തോളം പുരുഷന്മാരും കൂടാതെ സ്ത്രീകളും കുട്ടികളും യേശു നൽകിയ അപ്പം ഭക്ഷിച്ച് തൃപ്തരായി എങ്കിൽ ഇന്ന് ലോകത്തെ കോടാനുകോടി മനുഷ്യർ യേശുവാകുന്ന ജീവൻറെ അപ്പം ഭക്ഷിച്ച് തൃപ്തരാകുന്നു.

ഒരു വലിയ അത്ഭുതത്തിന് ഇടയിലെ രണ്ടു ചെറിയ അത്ഭുതങ്ങൾ

“അപ്പം വർദ്ധിപ്പിക്കൽ” എന്ന വലിയ അത്ഭുതത്തിന് ഇടയിൽ രണ്ടു ചെറിയ അത്ഭുതങ്ങളും ഉള്ളതായി ബൈബിൾ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഈ രണ്ടു ചെറിയ അത്ഭുതങ്ങളാണ് വലിയ അത്ഭുതത്തെ യാഥാർഥ്യമാകുന്നത്.

ഒന്നാമത്തെ ചെറിയ അത്ഭുതം “അത് എടുത്തു കൊണ്ടുവരിക” എന്ന വാക്കിൽ അടങ്ങിയിരിക്കുന്നു. ശിഷ്യന്മാരുടെ കൈയിൽ സൂക്ഷിച്ചിരുന്ന അഞ്ചപ്പവും രണ്ടു മത്സ്യവും യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവരാനായി യേശു പറയുന്നു. ഈ അപ്പവും മീനും യേശുവിനും ശിഷ്യന്മാർക്കും അത്താഴത്തിനായി അവർ സൂക്ഷിച്ചു വച്ചിരുന്നതാവണം എന്ന് അഭിപ്രായമുണ്ട്. നമുക്കുള്ളത് യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവരാൻ യേശു ആവശ്യപ്പെടുകയാണ്. നമ്മുടെ അനുദിന ജീവിതത്തിൽ നമുക്ക് ഉള്ളതെന്ന് നാം കരുതുന്നത് എന്തും യേശുവിന് നൽകാൻ യേശു ആവശ്യപ്പെടുന്നു. ‘അപ്പം’ വയലിൽ നിന്ന് ലഭിക്കുന്ന ധാന്യമണികൾ കൊണ്ടുണ്ടാക്കുന്നതാണെന്നും, ‘മീൻ’ കടലിൽനിന്ന് പിടിക്കുന്നതാണെന്നും നമുക്കറിയാം. ഇതിന്റെ അർത്ഥം നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന്, അഥവാ ജീവിതത്തെ തന്നെ യേശുവിന് നൽകാനാണ്. യേശുവത് വാഴ്ത്തി തിരികെ നൽകുന്നു.

രണ്ടാമത്തെ ചെറിയ അത്ഭുതം “ശിഷ്യന്മാർ അത് ജനങ്ങൾക്ക് വിളമ്പി” എന്ന വാക്യത്തിലാണ്. തങ്ങളുടേത് മാത്രമെന്ന് കരുതി സൂക്ഷിച്ചവ ആശീർവദിച്ച് തിരികെ ലഭിച്ചപ്പോൾ, അത് മറ്റുള്ളവരുമായി പങ്കുവച്ചപ്പോൾ എല്ലാവർക്കും തൃപ്തിയാകുവോളം തികയുന്നു. ബാക്കിവന്ന കഷണങ്ങൾ 12 കുട്ടനിറയെ ശേഖരിക്കുകയും ചെയ്യുന്നു.

യേശുവിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും ചെയ്യേണ്ട രണ്ട് കാര്യങ്ങൾ നാം ഇന്നത്തെ സുവിശേഷത്തിൽ കാണുന്നു. നമുക്കുള്ളത് നാം യേശുവിലേക്ക് കൊണ്ടുവരിക, യേശുവിൽ നിന്ന് ആശീർവദിച്ച് ലഭിക്കുന്ന അനുഗ്രഹങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക, യേശു അത് വർദ്ധിപ്പിക്കും, നമുക്കും, ആർക്കും ഒരു കുറവും വരികയില്ല.

ഉപസംഹാരം

ആദിമ ക്രൈസ്തവ സഭയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ സുവിശേഷ ഭാഗങ്ങളിൽ ഒന്നാണിത്. യേശുവിന്റെ നാമത്തിൽ പ്രാർത്ഥനയിലും അപ്പം മുറിക്കൽ ശുശ്രൂഷയിലും ഒരുമിച്ചു കൂടിയവർ തങ്ങൾക്കുള്ളത് പങ്കുവെച്ചിരുന്നു, എല്ലാവരും സംതൃപ്തരാകുകയും ചെയ്തിരുന്നു. ആധുനിക സഭയുടെ പങ്കുവയ്ക്കൽ മനോഭാവത്തിന് ഒരു ഉത്തമ മാതൃകയാണിത്. യേശുവിന് ജനക്കൂട്ടത്തെ കണ്ട് അനുകമ്പ തോന്നിയത് പോലെ നമുക്കും (സഭയ്ക്കും) ഈ ലോകത്തിനോട് അനുകമ്പ തോന്നണം.

മനുഷ്യന്റെ വിശപ്പ് ആഹാരത്തിന് വേണ്ടി മാത്രമല്ല, സ്നേഹത്തിനും അംഗീകാരത്തിനും കരുതലിനും വേണ്ടിയും കൂടിയാണെന്ന് നമുക്ക് ഓർമ്മിക്കാം. നമുക്കത് യേശുവിന്റെ നാമത്തിൽ പങ്കുവയ്ക്കാൻ സാധിച്ചാൽ എല്ലാവരും സംതൃപ്തരാവും

ആമേൻ.

vox_editor

Recent Posts

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

4 days ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

2 weeks ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

2 weeks ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

3 weeks ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

4 weeks ago

4th Easter Sunday_2026_ഇടയനും ആടുകളും (യോഹ 10:1-10)

പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…

1 month ago