Categories: Diocese

“വൈദീകനോട് ചോദിക്കാം” എന്ന കുഞ്ഞൻപെട്ടി

എല്ലാ പള്ളികളിലും പ്രാവര്‍ത്തികമാക്കാവുന്ന മാതൃക...

ജോസ് മാർട്ടിൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ ഒരിടവകയാണ് തെന്നൂർക്കോണം ക്രിസ്തുരാജാ ദേവാലയം. ഇടവക ചെറുതാണെങ്കിലും ഈ ഇടവക നമുക്ക് നൽകുന്ന മാതൃക വളരെ വലുതാണ്. ദേവാലയത്തിലെ അൾത്താരക്ക് മുൻപിൽ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് സഥാപിച്ച “വൈദികനോട്‌ ചോദിക്കാം” എന്ന് എഴുതിയ ഒരു കുഞ്ഞൻ പെട്ടിയാണ് ഇന്നത്തെ സംസാര വിഷയം.

പെട്ടിയുടെ പുറത്ത് എഴുതിയിരിക്കുന്നത് ഇങ്ങനെ:

വൈദികനോട്‌ ചോദിക്കാം
നിങ്ങളുടെ സഭാ വിശ്വാസപരമായതോ ബൈബിളിൽ ഉള്ളതോ ആയ സംശയങ്ങൾ എഴുതി ഈ പെട്ടിയിൽ നിക്ഷേപിക്കുക. വൈദീകൻ അതിന് ഉത്തരം നൽകുന്നതായിരിക്കും.

സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം വല്ലാതെ കൂടിയിരിക്കുന്ന ഈ കാലത്ത്, സഭാ സംബന്ധമായ കാര്യങ്ങളിൽ തെറ്റുകളിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുവാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരുകൂട്ടം മനുഷ്യർ സദാ സന്നദ്ധരായിരിക്കുന്ന ഈ കാലത്ത് ഈ കുഞ്ഞൻ പെട്ടിയ്ക്ക് ഒരുപാട് വലിയ കാര്യങ്ങൾ നമ്മോട് പങ്കുവെയ്ക്കാനുണ്ട്.

ഉറച്ച വിശ്വാസത്തിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ ആണല്ലോ ഇന്ന് ചുറ്റുപാടും നടക്കുന്നത്. അന്വേഷണങ്ങള്‍ക്ക് ആധാരം വിശ്വാസപരമായ സഭയുടെ പ്രബോധനങ്ങളിലും കാഴ്ചപ്പാടുകളിലും നമുക്കുള്ള വ്യക്തതക്കുറവാണ്. ഒരുപാട് സംശയങ്ങൾ നമുക്കുണ്ട് – പ്രത്യേകിച്ച് കൗമാരപ്രായക്കാരിലും, യുവജനങ്ങളിലും. പക്ഷെ, പലപ്പോഴും മതബോധന അദ്ധ്യാപകരോടോ, ഇടവകയിലെ അച്ചൻമാരോടോ നേരിട്ട് ചോദിക്കാനുള്ള ബുദ്ധിമുട്ടും, ജാള്യതയും സ്വാഭാവികം. തങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ തെറ്റാവുമോ, അവരുടെ പ്രതികരണം എങ്ങനെയാവും എന്നുള്ള മറ്റു നിരവധി ചോദ്യങ്ങൾ വേറെയും. ചുരുക്കത്തിൽ നമ്മുടെ സംശയങ്ങൾ ഉത്തരം ലഭിക്കാത്തതെ ചോദ്യങ്ങളായി അവശേഷിക്കും. ഒടുവിൽ, അവന്റെ മനസ്സിൽ ഉമിതീ പോലെ നീറുന്ന ചിന്തകൾക്ക്, സംശയങ്ങൾക്ക് ഒരുപക്ഷെ ആ വ്യക്തി ഉത്തരം തിരയുന്നത് സാമൂഹ്യമാധ്യമങ്ങളിലായിരിക്കും. അവിടെ തുടങ്ങും അവനിലെ/അവളിലെ മാനസിക സംഘർഷം. കാരണം, സാമൂഹ്യമാധ്യമങ്ങളിൽ പലപ്പോഴും നമ്മെ സമീപിക്കുന്നത് നിരീശ്വരവാദികളും, യുക്തിവാദികളും, ക്രിസ്തുമത വിരുദ്ധ സംഘടനകളും, സഭാ വിരോധികളും, അവര്‍ നിര്‍ദേശിക്കുന്ന പുസ്തകങ്ങളും സൈറ്റുകളും ആയിരിക്കും.

നമ്മുടെ ഇടവകകളിൽ ഒന്ന് മുതല്‍ പതിമൂന്നു വരെയുള്ള മതബോധന ക്ലാസ്കളില്‍, നിർഭാഗ്യം എന്നുപറയട്ടെ സിലബസ്കള്‍ക്ക് അപ്പുറം ഒന്നും പഠിപ്പിക്കുന്നില്ല. എന്തിനേറെ ആരാധനക്രമം എന്താണെന്നോ, ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ അവിടെ സംഭവിക്കുന്നത്‌ എന്താണെന്നോ ഉള്ള കൃത്യമായ ജ്ഞാനം പോലും കുട്ടികള്‍ക്ക് നൽകുന്നതിൽ പരാജയപ്പെടുന്നുണ്ട്. ഉദാഹരണമായി, എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയായ എന്റെ മകള്‍ ഒരിക്കല്‍ ചോദിച്ചു; ‘തിരുവോസ്തിയില്‍ IHS എന്ന് എഴുതിയിട്ടുണ്ട് എന്താണ് ഇതിന്റെ അര്‍ത്ഥമെന്ന്’. ഞാന്‍ പറഞ്ഞു നിന്റെ മതബോധന അധ്യാപകരോട് ചോദിക്കാന്‍ (എനിക്കും ഉത്തരം അറിയില്ലായിരുന്നു). അവരോടു ചോദിച്ചു ഉത്തരം കിട്ടിയില്ല, പിന്നീടു പറയാം എന്നായിരുന്നു മറുപടി. ഇതുപോലുള്ള ചെറിയ ചോദ്യങ്ങള്‍ക്ക് പോലും മതബോധന അധ്യാപകര്‍ക്ക് ചിലപ്പോള്‍ ഉത്തരം നല്കാന്‍ കഴിയാത്ത സാഹചര്യങ്ങളും ഉണ്ടെന്നത് അംഗീകരിക്കണം.

ഈ മുകളിൽ പറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് തെന്നൂർക്കോണം ഇടവകയിൽ സ്ഥാപിച്ചിരിക്കുന്ന ഈ കുഞ്ഞൻ പെട്ടിയുടെ പ്രസക്തി. കെ.സി.വൈ.എം. മുൻയൂണിറ്റ് പ്രസിഡന്റും, മതബോധന അധ്യാപകനുമായ ശ്രീ.അനീഷ് ത്യാഗരാജന്റെ ബുദ്ധിയിൽ തോന്നിയ ഒരാശയമാണ് ഈ കുഞ്ഞൻപെട്ടി. തന്റെ വിദ്യാഭ്യാസകാലത്ത് തനിക്കു ലഭിക്കാതെ പോയത് പുതിയ തലമുറയ്ക്ക് ലഭിക്കണം എന്നതാണ് ഇതിന്റെ പിന്നിലെ ആഗ്രഹമെന്നും, ഇടവകവികാരി ഫാ.ജോർജ്കുട്ടിയുടെ പരിപൂർണ്ണ പിന്തുണയാണ് തന്റെ മാതൃ ദേവാലയത്തില്‍ “വൈദികനോട്‌ ചോദിക്കാം” എന്ന സംശയ നിവാരണ പെട്ടിയുടെ സാധ്യത നിറവേറ്റപ്പെട്ടതെന്നും അനീഷ് പറയുന്നു.

“വൈദികനോട്‌ ചോദിക്കാം” എന്താണ് സംഭവിക്കുന്നത്:

1) വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും ഒരു പേപ്പറിൽ ആ സംശയം എഴുതി ഈ പെട്ടിയിൽ നിക്ഷേപിക്കാം. പേരോ മറ്റു വിവരങ്ങളോ എഴുതേണ്ടതില്ല.

2) എല്ലാ ഞായറാഴ്ച്ചകളിലും ദിവ്യബലിക്ക് ശേഷം വൈദികൻ ഈ പെട്ടിയിലുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകും.

3) ഉടനെതന്നെ ഉത്തരം നല്കാന്‍ കഴിയാത്ത ചോദ്യങ്ങള്‍ക്ക്, ആ വിഷയത്തിൽ പാണ്ഡിത്യം നേടിയവരുമായി ബന്ധപ്പെട്ടിട്ട് അടുത്ത ആഴ്ച കൃത്യമായ മറുപടി നൽകുന്നു.

മൂന്ന് മാസത്തോളമായി ഇടവക പള്ളിയില്‍ ഇത് തുടരുന്നു. വിശ്വാസികളുടെ ഭാഗത്ത് വളരെ ആത്മാർത്ഥമായ പ്രതികരണം ഉണ്ടാക്കുന്നുണെന്ന് അനീഷ് കാത്തലിക് വോക്‌സിനോട് പറഞ്ഞു.

ഒരുപക്ഷെ, തുടക്കത്തില്‍ കുറച്ചു പ്രയോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം, എങ്കിലും ഇത് എല്ലാ പള്ളികളിലും പ്രാവര്‍ത്തികമാക്കാവുന്ന മാതൃകതന്നെയാണ്. ഇടവകയിലെ വികാരിയച്ചന്മാർ മനസുവച്ചാൽ, മതബോധന അധ്യാപകർ മുന്നോട്ട് വന്നാൽ, വരുംതലമുറയ്ക്കുവേണ്ടിയും ഇന്ന് സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്നവർക്കുവേണ്ടിയും വലിയൊരു സഹായമാകും ഈ പ്രവൃത്തി. ചുരുക്കത്തിൽ വിശ്വാസികളുടെ ഇടയിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സാധിക്കും, അവരിൽ വിശ്വാസസംബന്ധമായ കാര്യങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള മാനസിക സംഘർഷം ഇല്ലാതാക്കാൻ സാധിക്കും.

vox_editor

Recent Posts

12th Sunday_Ordinary Time_2026_”ഭയപ്പെടേണ്ട” (മത്താ 10: 26-33)

ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…

3 hours ago

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

2 weeks ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

4 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago