Categories: Diocese

“വൈദീകനോട് ചോദിക്കാം” എന്ന കുഞ്ഞൻപെട്ടി

എല്ലാ പള്ളികളിലും പ്രാവര്‍ത്തികമാക്കാവുന്ന മാതൃക...

ജോസ് മാർട്ടിൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ ഒരിടവകയാണ് തെന്നൂർക്കോണം ക്രിസ്തുരാജാ ദേവാലയം. ഇടവക ചെറുതാണെങ്കിലും ഈ ഇടവക നമുക്ക് നൽകുന്ന മാതൃക വളരെ വലുതാണ്. ദേവാലയത്തിലെ അൾത്താരക്ക് മുൻപിൽ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് സഥാപിച്ച “വൈദികനോട്‌ ചോദിക്കാം” എന്ന് എഴുതിയ ഒരു കുഞ്ഞൻ പെട്ടിയാണ് ഇന്നത്തെ സംസാര വിഷയം.

പെട്ടിയുടെ പുറത്ത് എഴുതിയിരിക്കുന്നത് ഇങ്ങനെ:

വൈദികനോട്‌ ചോദിക്കാം
നിങ്ങളുടെ സഭാ വിശ്വാസപരമായതോ ബൈബിളിൽ ഉള്ളതോ ആയ സംശയങ്ങൾ എഴുതി ഈ പെട്ടിയിൽ നിക്ഷേപിക്കുക. വൈദീകൻ അതിന് ഉത്തരം നൽകുന്നതായിരിക്കും.

സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം വല്ലാതെ കൂടിയിരിക്കുന്ന ഈ കാലത്ത്, സഭാ സംബന്ധമായ കാര്യങ്ങളിൽ തെറ്റുകളിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുവാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരുകൂട്ടം മനുഷ്യർ സദാ സന്നദ്ധരായിരിക്കുന്ന ഈ കാലത്ത് ഈ കുഞ്ഞൻ പെട്ടിയ്ക്ക് ഒരുപാട് വലിയ കാര്യങ്ങൾ നമ്മോട് പങ്കുവെയ്ക്കാനുണ്ട്.

ഉറച്ച വിശ്വാസത്തിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ ആണല്ലോ ഇന്ന് ചുറ്റുപാടും നടക്കുന്നത്. അന്വേഷണങ്ങള്‍ക്ക് ആധാരം വിശ്വാസപരമായ സഭയുടെ പ്രബോധനങ്ങളിലും കാഴ്ചപ്പാടുകളിലും നമുക്കുള്ള വ്യക്തതക്കുറവാണ്. ഒരുപാട് സംശയങ്ങൾ നമുക്കുണ്ട് – പ്രത്യേകിച്ച് കൗമാരപ്രായക്കാരിലും, യുവജനങ്ങളിലും. പക്ഷെ, പലപ്പോഴും മതബോധന അദ്ധ്യാപകരോടോ, ഇടവകയിലെ അച്ചൻമാരോടോ നേരിട്ട് ചോദിക്കാനുള്ള ബുദ്ധിമുട്ടും, ജാള്യതയും സ്വാഭാവികം. തങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ തെറ്റാവുമോ, അവരുടെ പ്രതികരണം എങ്ങനെയാവും എന്നുള്ള മറ്റു നിരവധി ചോദ്യങ്ങൾ വേറെയും. ചുരുക്കത്തിൽ നമ്മുടെ സംശയങ്ങൾ ഉത്തരം ലഭിക്കാത്തതെ ചോദ്യങ്ങളായി അവശേഷിക്കും. ഒടുവിൽ, അവന്റെ മനസ്സിൽ ഉമിതീ പോലെ നീറുന്ന ചിന്തകൾക്ക്, സംശയങ്ങൾക്ക് ഒരുപക്ഷെ ആ വ്യക്തി ഉത്തരം തിരയുന്നത് സാമൂഹ്യമാധ്യമങ്ങളിലായിരിക്കും. അവിടെ തുടങ്ങും അവനിലെ/അവളിലെ മാനസിക സംഘർഷം. കാരണം, സാമൂഹ്യമാധ്യമങ്ങളിൽ പലപ്പോഴും നമ്മെ സമീപിക്കുന്നത് നിരീശ്വരവാദികളും, യുക്തിവാദികളും, ക്രിസ്തുമത വിരുദ്ധ സംഘടനകളും, സഭാ വിരോധികളും, അവര്‍ നിര്‍ദേശിക്കുന്ന പുസ്തകങ്ങളും സൈറ്റുകളും ആയിരിക്കും.

നമ്മുടെ ഇടവകകളിൽ ഒന്ന് മുതല്‍ പതിമൂന്നു വരെയുള്ള മതബോധന ക്ലാസ്കളില്‍, നിർഭാഗ്യം എന്നുപറയട്ടെ സിലബസ്കള്‍ക്ക് അപ്പുറം ഒന്നും പഠിപ്പിക്കുന്നില്ല. എന്തിനേറെ ആരാധനക്രമം എന്താണെന്നോ, ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ അവിടെ സംഭവിക്കുന്നത്‌ എന്താണെന്നോ ഉള്ള കൃത്യമായ ജ്ഞാനം പോലും കുട്ടികള്‍ക്ക് നൽകുന്നതിൽ പരാജയപ്പെടുന്നുണ്ട്. ഉദാഹരണമായി, എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയായ എന്റെ മകള്‍ ഒരിക്കല്‍ ചോദിച്ചു; ‘തിരുവോസ്തിയില്‍ IHS എന്ന് എഴുതിയിട്ടുണ്ട് എന്താണ് ഇതിന്റെ അര്‍ത്ഥമെന്ന്’. ഞാന്‍ പറഞ്ഞു നിന്റെ മതബോധന അധ്യാപകരോട് ചോദിക്കാന്‍ (എനിക്കും ഉത്തരം അറിയില്ലായിരുന്നു). അവരോടു ചോദിച്ചു ഉത്തരം കിട്ടിയില്ല, പിന്നീടു പറയാം എന്നായിരുന്നു മറുപടി. ഇതുപോലുള്ള ചെറിയ ചോദ്യങ്ങള്‍ക്ക് പോലും മതബോധന അധ്യാപകര്‍ക്ക് ചിലപ്പോള്‍ ഉത്തരം നല്കാന്‍ കഴിയാത്ത സാഹചര്യങ്ങളും ഉണ്ടെന്നത് അംഗീകരിക്കണം.

ഈ മുകളിൽ പറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് തെന്നൂർക്കോണം ഇടവകയിൽ സ്ഥാപിച്ചിരിക്കുന്ന ഈ കുഞ്ഞൻ പെട്ടിയുടെ പ്രസക്തി. കെ.സി.വൈ.എം. മുൻയൂണിറ്റ് പ്രസിഡന്റും, മതബോധന അധ്യാപകനുമായ ശ്രീ.അനീഷ് ത്യാഗരാജന്റെ ബുദ്ധിയിൽ തോന്നിയ ഒരാശയമാണ് ഈ കുഞ്ഞൻപെട്ടി. തന്റെ വിദ്യാഭ്യാസകാലത്ത് തനിക്കു ലഭിക്കാതെ പോയത് പുതിയ തലമുറയ്ക്ക് ലഭിക്കണം എന്നതാണ് ഇതിന്റെ പിന്നിലെ ആഗ്രഹമെന്നും, ഇടവകവികാരി ഫാ.ജോർജ്കുട്ടിയുടെ പരിപൂർണ്ണ പിന്തുണയാണ് തന്റെ മാതൃ ദേവാലയത്തില്‍ “വൈദികനോട്‌ ചോദിക്കാം” എന്ന സംശയ നിവാരണ പെട്ടിയുടെ സാധ്യത നിറവേറ്റപ്പെട്ടതെന്നും അനീഷ് പറയുന്നു.

“വൈദികനോട്‌ ചോദിക്കാം” എന്താണ് സംഭവിക്കുന്നത്:

1) വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും ഒരു പേപ്പറിൽ ആ സംശയം എഴുതി ഈ പെട്ടിയിൽ നിക്ഷേപിക്കാം. പേരോ മറ്റു വിവരങ്ങളോ എഴുതേണ്ടതില്ല.

2) എല്ലാ ഞായറാഴ്ച്ചകളിലും ദിവ്യബലിക്ക് ശേഷം വൈദികൻ ഈ പെട്ടിയിലുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകും.

3) ഉടനെതന്നെ ഉത്തരം നല്കാന്‍ കഴിയാത്ത ചോദ്യങ്ങള്‍ക്ക്, ആ വിഷയത്തിൽ പാണ്ഡിത്യം നേടിയവരുമായി ബന്ധപ്പെട്ടിട്ട് അടുത്ത ആഴ്ച കൃത്യമായ മറുപടി നൽകുന്നു.

മൂന്ന് മാസത്തോളമായി ഇടവക പള്ളിയില്‍ ഇത് തുടരുന്നു. വിശ്വാസികളുടെ ഭാഗത്ത് വളരെ ആത്മാർത്ഥമായ പ്രതികരണം ഉണ്ടാക്കുന്നുണെന്ന് അനീഷ് കാത്തലിക് വോക്‌സിനോട് പറഞ്ഞു.

ഒരുപക്ഷെ, തുടക്കത്തില്‍ കുറച്ചു പ്രയോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം, എങ്കിലും ഇത് എല്ലാ പള്ളികളിലും പ്രാവര്‍ത്തികമാക്കാവുന്ന മാതൃകതന്നെയാണ്. ഇടവകയിലെ വികാരിയച്ചന്മാർ മനസുവച്ചാൽ, മതബോധന അധ്യാപകർ മുന്നോട്ട് വന്നാൽ, വരുംതലമുറയ്ക്കുവേണ്ടിയും ഇന്ന് സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്നവർക്കുവേണ്ടിയും വലിയൊരു സഹായമാകും ഈ പ്രവൃത്തി. ചുരുക്കത്തിൽ വിശ്വാസികളുടെ ഇടയിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സാധിക്കും, അവരിൽ വിശ്വാസസംബന്ധമായ കാര്യങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള മാനസിക സംഘർഷം ഇല്ലാതാക്കാൻ സാധിക്കും.

vox_editor

Recent Posts

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

1 week ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

2 weeks ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

2 weeks ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

3 weeks ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

4 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

1 month ago