Categories: Sunday Homilies

വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം

വിചിന്തനം:- "എന്റെ കർത്താവേ, എന്റെ ദൈവമേ" (യോഹ 20: 24 - 29)

തിരിച്ചു വരുന്നവരുടെ ചിത്രമാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. ആദ്യത്തേത് മൃതിദേശത്തിലൂടെ കടന്നുപോയ ഗുരുനാഥൻ തന്റെ ശിഷ്യരെ അന്വേഷിച്ചു വരുന്നു. ഉപേക്ഷിക്കപ്പെട്ടവൻ ഉപേക്ഷിച്ചവരുടെ ഇടയിലേക്ക് വരുന്നു. അവരുടെ നടുവിൽത്തന്നെ വന്നു നിൽക്കുന്നു. ഒന്നും ചോദിക്കാനോ, ഒന്നും അടിച്ചേൽപ്പിക്കാനോ അല്ല. അവരുടെ ഭയമാണ് അവൻ്റെ ആകുലത. മഗ്ദലേനയുടെ കണ്ണീരും എമ്മാവൂസ് വഴിത്താരയിലെ നൈരാശ്യവും കണ്ടു കഴിഞ്ഞവൻ. ആരെയും വിധിക്കാനല്ല. സഹായിക്കാനാണ്, സേവിക്കാനാണ് അവൻ വന്നിരിക്കുന്നത്. അന്ത്യ അത്താഴത്തിനുപയോഗിച്ച ആ അരക്കച്ച ഇപ്പോഴും അവൻ ചുറ്റിയിട്ടുണ്ട്!

രണ്ടാമത്തേത് തോമസിന്റെ തിരിച്ചുവരവാണ്. ഗുരുവിനോടൊപ്പം മരിക്കാം എന്ന് പറഞ്ഞവൻ കൂട്ടംതെറ്റി അലയുന്നു. അന്വേഷിയാണവൻ. അതോ, മരിക്കാം എന്ന് പറഞ്ഞത് കപടധൈര്യം മാത്രമായിരുന്നോ? എല്ലാവരെയുംപോലെ ഗത്സമനിയിൽ നിന്നും ഓടിയൊളിച്ചവനാണ് അവനും. എന്നിട്ടും അവൻ ആവശ്യപ്പെടുന്നത് മുറിവുകളിൽ തൊടാനാണ്.

തോമസിനെ അന്വേഷിച്ചാണ് ഉത്ഥിതൻ എട്ടാം ദിവസം വരുന്നത്. ആടിനെ അന്വേഷിച്ചിറങ്ങിയ ഇടയന്റെ പ്രതീതിയാണവിടെ. കൂട്ടത്തിൽ ഇല്ലാതിരുന്ന ഒരുവനെ മാത്രം അന്വേഷിച്ചുള്ള വരവ്. ചിലരുണ്ട്. കൂട്ടത്തിൽ നിന്നും തെന്നിമാറി തനി വഴി തേടുന്നവരാണവർ. അവർ സ്വയം കരുതുന്നത് ധൈര്യശാലികളെന്നോ വിപ്ലവകാരികളെന്നോ മറ്റോ ആയിരിക്കാം. പക്ഷേ പലതും നഷ്ടപ്പെടുത്തുന്നവരാണവർ. അങ്ങനെ നഷ്ടം അനുഭവിച്ച ധീരശാലിയാണ് തോമസ്. ഉത്ഥിതൻ നൽകിയ പരിശുദ്ധാത്മാവിന്റെ അനുഭവവും സമാധാനവും ലഭിക്കാതെ പോയ ഒരുവൻ. ഓർക്കണം, അവന്റെ അഭാവത്തിലാണ് ഉത്ഥിതൻ ശിഷ്യരുടെ മേൽ നിശ്വസിച്ചു കൊണ്ട് പരിശുദ്ധാത്മാവിനെ പകർന്നു നൽകുന്നതെന്ന കാര്യം (20: 22 – 23).

സ്വന്തം ധീരതയിൽ ആശ്രയിച്ച് ശാന്തി തേടിയലയുന്നവർക്ക് നഷ്ടമാകുന്ന നന്മയാണ് ഭവനത്തിനുള്ളിലെ ദൈവീകാനുഭവങ്ങൾ. അവർ തോമസിനെ പോലെ പുറത്ത് ഉത്ഥിതനെ അന്വേഷിച്ചു നടക്കുകയാണ്. പക്ഷേ ഉത്ഥിതൻ സ്വയം വെളിപ്പെടുത്തുന്നതോ ഭവനത്തിനകത്തും. ഭവനം പ്രതീകാത്മകമാണ്. അതിനെ വേണമെങ്കിൽ സഭയെന്നു വിളിക്കാം, നിന്റെ ഹൃദയമെന്നും വിളിക്കാം. ക്രിസ്തുവിനെ തേടി പുറത്ത് അധികം അലയേണ്ട കാര്യമില്ല. ഒന്ന് ഉള്ളിലേക്കു പ്രവേശിച്ചാൽ മതി, അവിടെ നിനക്കായി മാത്രം അവൻ ദർശനം നൽകും.

മുറിപ്പാടുകളുമായി നിന്റെ ജീവിതത്തിലേക്ക് വരുന്നവനാണ് ഉത്ഥിതൻ. അവനെ കാണുന്നതിന് ചരിത്രത്തിന്റെ താളുകൾ മറിക്കണമെന്നില്ല, നിന്റെ ഇരുവശങ്ങളിലും ഒന്ന് നോക്കിയാൽ മാത്രം മതി.

മുറിവുകളെ വിശുദ്ധമാക്കുന്ന പ്രക്രിയയാണ് ഉത്ഥാനം. അശുദ്ധമായ മുറിവുകൾ പ്രതികാരമാകുമ്പോൾ, വിശുദ്ധ മുറിവുകളിൽ നിന്നും ആർദ്രതയുടെ പ്രകാശം അനർഗളമായി ഒഴുകും. അത് കരുണയുടെ പ്രവാഹമാണ്. അതിൽ കയ്യിടുവാൻ ആഗ്രഹിക്കുന്നവൻ സംശയാലുവല്ല, വീണുപോയവനാണ്. തനി വഴി തേടി തളർന്നുപോയവനാണ്. അവനിനി വേണ്ടത് ഇത്തിരി കരുണയാണ്. ആർദ്രമായൊരു തലോടലാണ്. അത് കിട്ടിയാൽ അവൻ ശക്തനാകും. എന്നിട്ടവൻ ചങ്കു പിളർന്നു കൊണ്ട് തന്നെ എല്ലാവരോടുമായി ഉച്ചത്തിൽ പറയും: “ഈ തിരുമുറിവുള്ളവൻ എന്റെ കർത്താവാണ്, എന്റെ ദൈവമാണ്”.

“നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ” (v. 29). ഇതാ, നമുക്കു മാത്രമായുള്ള ഒരു സുവിശേഷ ഭാഗ്യം. വിശ്വാസജീവിതത്തിൽ സംഘർഷങ്ങൾ അനുഭവിക്കുന്നവർക്കുള്ള ഭാഗ്യമാണിത്. തോമസിനെ പോലെ ഒത്തിരി സംശയങ്ങൾ ഉണ്ടെങ്കിലും ഒരു അടയാളവും ആവശ്യപ്പെടാതെ വിശ്വസിക്കുന്ന ആത്മധൈര്യമുണ്ടല്ലോ, ആ ധൈര്യത്തെയാണ് യേശു പുകഴ്ത്തുന്നത്. അങ്ങനെയുള്ള വിശ്വാസത്തിൽ ജീവിതം തന്നെ “എന്റെ കർത്താവേ, എന്റെ ദൈവമേ!” എന്ന പ്രഖ്യാപനവും പ്രഘോഷണവുമാകും.

vox_editor

Recent Posts

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

1 week ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

2 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

2 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

4 weeks ago