
ക്രിസ്തുവിൽ പ്രിയ സഹോദരരെ,
യേശുവിന്റെ അമ്മയും സഭയുടെ മാതാവുമായ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വർഗാരോപണതിരുനാളിന്റെ മംഗളങ്ങളും ദൈവാനുഗ്രഹവും ആശംസിക്കുന്നു.
ഓഗസ്റ്റ് 15 രണ്ടു വിധത്തിൽ നമുക്ക് പ്രാധാന്യം ഉള്ളതാണ്. ഒന്നാമതായി പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വർഗാരോപണം, രണ്ടാമതായി നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം. അപ്പോൾ രണ്ടു മേഖലകളിലുള്ള സ്വാതന്ത്ര്യ ചിന്തകൾ നമ്മുടെ മനസ്സിൽ കടന്നുവരും. ഒന്ന് ഭാതിക സ്വാതന്ത്ര്യവും, രണ്ട് ആത്മീയ സ്വാതന്ത്ര്യവും. നമ്മുടെ രാജ്യം ഈ കാലഘട്ടത്തിൽ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികളിൽ നിന്ന് പൂർണ്ണമായ സ്വാതന്ത്ര്യം ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കാം.
ലൂക്കാ സുവിശേഷം 1:46-49-ൽ വായിക്കുന്ന “മറിയത്തിന്റെ സ്തോത്രഗീതം” ഈ വിചിന്തനം ആരംഭിക്കാം. മറിയം പറഞ്ഞു : “എന്റെ ആത്‌മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു.
അവിടുന്ന് തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്‌ധമാണ്”.
കത്തോലിക്കാ സഭ പരിശുദ്ധ കന്യകാ മറിയത്തെക്കുറിച്ചുള്ള 4 വിശ്വാസ സത്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 1) മറിയം നിത്യകന്യക, 2) മറിയം ദൈവ മാതാവ്, 3) മറിയം അമലോത്ഭവ, 4) മറിയം ആത്മ ശരീരങ്ങളോടെ സ്വർഗത്തിലേയ്ക്ക് സംവഹിക്കപ്പെട്ടു. മനുഷ്യ ബുദ്ധിയ്ക്ക് ഗ്രഹിക്കാൻ ആവാത്തതും, ദൈവ വചനത്തിൽ ആഴപ്പെട്ട വിശ്വാസിക്ക് ഗ്രഹിക്കാനാവുന്നതുമായ വിശ്വാസ സത്യങ്ങൾ.
1950 നവംബർ 1-ന് റോമിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കാ അങ്കണത്തിൽ തടിച്ചു കൂടിയ വൻജനാവലിയുടെ മുൻപിൽ പന്ത്രണ്ടാo പീയുസ് പാപ്പാ “മുനിഫിചെന്തിസിമുസ് ദേവുസ്” എന്ന പ്രമാണ രേഖയിലൂടെ വിളംബരം ചെയ്തു : ‘അമലോത്ഭവയും, ദൈവമാതാവും, നിത്യകന്യകയുമായ പരിശുദ്ധ കന്യകാ മറിയം ഈ ലോക ജീവിതത്തിനു ശേഷം ആത്മ ശരീരങ്ങളോടെ സ്വർഗത്തിലേയ്ക്ക് സംവഹിക്കപ്പെട്ടു’. അന്നുമുതൽ, ഈ വിശ്വാസ സത്യത്തെ ഒരു തിരുനാൾ ആഘോഷത്തിലൂടെ തിരുസഭ അനുസ്മരിക്കുന്നു.
ഈ തിരുനാൾ ആഘോഷിക്കുമ്പോൾ മറിയത്തിന്റെ ആദധ്യാത്മിക ജീവിതസവിശേഷതകൾ നമുക്ക് ധ്യാന വിഷയമാകണം.
1) പരിശുദ്ധ മറിയം പരിപൂർണ്ണ ആദധ്യാത്മിക സ്വാതന്ത്ര്യം ലഭിച്ച വ്യക്തിയായിരുന്നു : ദൈവകൃപയോടും, വചനത്തോടുമുള്ള വിദേയത്വത്തിലൂടെ പാപത്തിൽ നിന്നും നിത്യ മരണത്തിൽ നിന്നും മുക്തി നേടിയവളാണ് മറിയം. മറിയത്തിന്റെ ആയുഷ്ക്കാലം മുഴുവൻ അവൾ നിറവേറ്റിയ ദൈവേഷ്ടത്തോടുള്ള കീഴ് വഴക്കത്തിന്റെ പ്രകടനമായി നമ്മൾ കാണുന്നത് ലൂക്കാ 1:38 ലെ വചന ഭാഗമാണ്. “ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നിൽ നിറവേറട്ടെ”. മറിയം ജനനം മുതൽ മരണം വരെ ദൈവഹിതം നിറവേറ്റി, പാപ രഹിതയായി ജീവിച്ചു, സ്വർഗ സൗഭാഗ്യത്തിലേയ്ക്ക് കടന്നു പോയി. ഇതായിരുന്നു മറിയത്തിന്റെ ജീവിത രഹസ്യം. വിശുദ്ധ പൗലോസ് പറയുന്നത് പോലെ പരസ്പരം സ്നേഹിച്ചും ശുശ്രുഷിച്ചും ജീവിച്ചാൽ, ദൈവ വചനം അനുസരിച്ചും ദൈവേഷ്ടം നിറവേറ്റിയും പാപ രഹിതമായി ജീവിച്ചാൽ മറിയം ഇന്ന് അനുഭവിക്കുന്ന സ്വർഗ സൗഭാഗ്യത്തിൽ നമുക്കും പങ്കുചേരാൻ സാധിക്കുമെന്ന് മറിയം പഠിപ്പിക്കുന്നു.
2)മനുഷ്യജീവിതം പരാജിതരാകുമ്പോൾ, മറിയം പ്രത്യാശയുടെ സന്ദേശമാണ് :
മനുഷ്യ ജീവിതത്തിൽ പരാജിതരാകുമ്പോൾ, വഴിമുട്ടിയും ഗതിമുട്ടിയും തകരുന്ന വ്യക്തികളുടെ പക്കൽ പ്രത്യാശയുടെ സന്ദേശവുമായി മറിയം ഉണ്ട് എന്ന് കാനായിലെ കല്യാണം സാക്ഷ്യപ്പെടുത്തുന്നു. യോഹന്നാൻ 2:5 – ൽ നാം ഇങ്ങനെ വായിക്കുന്നു : “അവൻ പറയുന്നത് പോലെ ചെയ്യുവിൻ”. നമ്മുടെ ജീവിതങ്ങളെ വിജയത്തിലേയ്ക്ക് ആനയിക്കാനുള്ള രക്ഷാകര താക്കോൽ ദൈവം മറിയത്തെ ഭരമേൽപ്പിച്ചിരിക്കുന്നു എന്ന് സാരം. മാത്രമല്ല, ആദി മാതാപിതാക്കളെ വഞ്ചിച്ച പാമ്പിന്റെ തല തകർക്കാനുള്ള അധികാരവും, കാൽവരി മുകളിൽ വച്ച് യേശു മനുഷ്യ കുലത്തിന്റെ പ്രതീകമായി യോഹന്നാനെ മറിയത്തിനു ഭരമേൽപ്പിച്ചതും, മറിയത്തിന്റെ സാന്നിധ്യത്തിൽ പ്രാർഥനാ നിരതരായിരുന്ന ശിഷ്യൻമാരുടെമേൽ പരിശുദ്ധാത്മാവ് വന്നതും ദൈവം മറിയത്തിന് നൽകിയ അംഗീകാരത്തിന്റെ ഉദാഹരണങ്ങളാണ്.
രണ്ടാം വത്തിക്കാൻ കൗൺസിൽ പുറപ്പെടുവിച്ച ‘ജനതകളുടെ പ്രകാശം’ എന്ന പ്രമാണ രേഖയിൽ നമ്പർ 59 ലും, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ 966, 972, 974 നമ്പറുകളിലും സ്വര്ഗാരോപിത മറിയത്തെ ദൈവം എപ്രകാരം അംഗീകരിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നു.
മറിയം യുഗാന്ത്യ ദർശനത്തിൽ പ്രത്യാശ ഗോപുരമായി നിലകൊള്ളുന്നു. ഈ ലോകജീവിതം സ്വർഗ സൗഭാഗ്യം കരസ്ഥമാക്കുവാനായി യോഗ്യത നേടുവാനുള്ള അവസരമാണെന്നും, മനുഷ്യ ജീവിതം ശവകല്ലറയ്ക്കുള്ളിൽ അവസാനിക്കുന്നില്ല മറിച്ച് മരണമാകുന്ന കവാടത്തിലൂടെ തീർഥാടനം ചെയ്തു സ്വർഗസൗഭാഗ്യം കൈവരിക്കുവാനുള്ള ആഹ്വാനം പരിശുദ്ധ മറിയം നമുക്ക് നൽകുന്നു.
പോൾ ആറാമൻ പാപ്പായുടെ ചാക്രിക ലേഖനത്തിൽ കാണുന്ന സ്വര്ഗാരോപിതയായ മറിയത്തെക്കുറിച്ചുള്ള പ്രകീർത്തനം ഉദ്ധരിച്ച് ഈ വിചിന്തനത്തെ അവസാനിപ്പിക്കാം.
പോൾ ആറാമൻ പാപ്പായുടെ “മരിയാലിസ് കൾത്തിസ്” ചാക്രിക ലേഖനത്തിൽ മറിയത്തെ പ്രകീർത്തിച്ചിരിക്കുന്നതു ഇങ്ങനെ :
“മറിയത്തിന്റെ സ്വർഗ്ഗാരോപണം നിരാശയുടെ മേൽ പ്രത്യാശയുടെയും
ഏകാന്തതയുടെ മേൽ സഹവാസത്തിന്റെയും
ആശങ്കയുടെ മേൽ സമാധാനത്തിന്റെയും
മരണത്തിന്റെ മേൽ ഉയിർപ്പിന്റെയും വിജയമാണ്”.
തിരുനാൾ മംഗളങ്ങൾ നേരുന്നു. ആമേൻ.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.