Categories: Articles

തോരാത്ത കണ്ണീര്‍

തോരാത്ത കണ്ണീര്‍

ഡോ. അലക്‌സ്‌ കളരിക്കല്‍

2018 ജൂലൈ മാസത്തിന്റെ രണ്ടാം പകുതിയില്‍ നമ്മെ തേടിയെത്തിയ വാര്‍ത്ത ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ വെള്ളപ്പൊക്കമായിരുന്നു. ഈ വാര്‍ത്ത അതീവ ദു:ഖത്തോടെയാണ്‌ കേരളം കേട്ടത്‌. വിവിധ ജില്ലകളില്‍ നിന്ന്‌ “കുട്ടനാട്ടിനൊരു സഹായം” എന്നപേരില്‍ ധനസഹായം സ്വരൂപിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ വളരെ അപ്രതീക്ഷിതമായി കേരളത്തെ മുഴുവനും ദുരിതത്തിലാക്കിയ മഹാമാരി പെയ്‌തിറങ്ങിയത്‌.

മലയാളിയെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തെ ആഗസ്‌ത്‌ മാസം ആഘോഷത്തിന്റെ ഒരു കാലയളവ്‌ ആകേണ്ടതായിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തില്‍ തുടങ്ങി ഓണം വരെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഒരാഴ്‌ച. വിലക്കിഴിവില്‍ വീട്ടുസാധനങ്ങളും, വസ്‌ത്രങ്ങളും, പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണുകളും വാങ്ങികൂട്ടുന്നതിന്റെ ഒരു വാരം.

വളരെ പെട്ടെന്നാണ്‌ കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞത്‌. തുടക്കത്തില്‍, ഏതാനും ജില്ലകളെ മാത്രം ബാധിച്ചിരുന്ന വര്‍ഷക്കാലകെടുതിയുടെ അളവും വ്യാപ്‌തിയും പിന്നീട്‌ കേരളക്കരയാകെ വര്‍ദ്ധിച്ചുവരുന്ന കാഴ്‌ചയാണ്‌ നമ്മള്‍ കണ്ടത്‌. ഡാമിന്റെ ജലനിരപ്പ്‌ ഉയരുന്നതിനനുസരിച്ച്‌ മലയാളിയുടെ ചങ്കിടിപ്പും കൂടിയ ദിനരാത്രങ്ങള്‍.

കേരളത്തെ ദുരന്തഭൂവാക്കിയ പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും നിരവധിയാളുകളുടെ ജീവന്‍ കവര്‍ന്നു; അനവധിയാളുകളെ നിരാലംബരും വഴിയാധാരങ്ങളുമാക്കി. അങ്ങനെ “ക്രൂരമായ” ഒരു സന്ദര്‍ശനത്തിന്റെ തിരുശേഷിപ്പുകള്‍ ആവോളം മലയാളക്കരയില്‍ നിക്ഷേപിച്ചിട്ടാണ്‌ ഈ പ്രാവശ്യം വെള്ളപൊക്കം പടിയിറങ്ങിയത്‌.

“വയനാട്‌ ഒറ്റപ്പെട്ടു”

പ്രളയദിനങ്ങളില്‍ ഓണ്‍ലൈന്‍ പത്രങ്ങളിലും ടിവി സ്‌ക്രീനിലെ ഫ്‌ളാഷ്‌ ന്യൂസിലുമൊക്കെ മിന്നിമറിഞ്ഞൊരു തലക്കെട്ടാണിത്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 700-2100 മീറ്റര്‍ ഉയരത്തിലുള്ളതും ചുറ്റും പച്ചപുതച്ചുകിടക്കുന്ന വയനാട്ടിലേക്ക്‌ എത്തിച്ചേരുന്നതിനുള്ള താമരശ്ശേരി ചുരം, കൂടാതെ പേര്യ, നാടുകാണി എന്നീ ചുരങ്ങളിലും മണ്ണിടിഞ്ഞ്‌ മരങ്ങള്‍ കടപുഴകി വീണതും ഗതാഗതത്തെ സ്‌തംഭിപ്പിച്ചു. കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ പുഴ നിറഞ്ഞൊഴുകിയതും വയനാടിനെ തീര്‍ത്തും ഒറ്റപ്പെട്ട പ്രദേശമാക്കി മാറ്റി. മഴക്കാലത്ത്‌ വയനാടന്‍ ചുരത്തില്‍ മണ്ണിടിച്ചില്‍ സാധാരണമാണെങ്കിലും ഈ വര്‍ഷം കൂടുതല്‍ തവണ, കൂടുതല്‍ ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്‌ ഗൗരവമായി കാണേണ്ടയൊന്നാണ്‌.

പ്രളയദുരിതവും വയനാടും

കോഴിക്കോട്‌, മലപ്പുറം, വയനാട്‌ എന്നീ റവന്യൂജില്ലകളില്‍ ഉള്‍ക്കൊള്ളുന്നതാണ്‌ മലബാറിലെ ആദ്യരൂപതയായ കോഴിക്കോടിന്റെ സേവനപരിധി. ഈ രൂപതയുടെ പരിധിയില്‍ ഏറ്റവും കൂടുതല്‍ ഇടവകകളും, സ്ഥാപനങ്ങളും, വിശ്വാസികളും ഉള്ള സ്ഥലമാണ്‌ വയനാട്‌ ജില്ല. ടൂറിസത്തിന്റെയും വികസനത്തിന്റെയും കടന്നുവരവ്‌ വയനാടിന്‌ ലോകമാപ്പില്‍ ഇടം നേടിക്കൊടുത്തെങ്കിലും അവിടുത്തെ ഗ്രാമീണ-കാര്‍ഷിക, ആദിവാസി മേഖലകള്‍ ഇന്നും വികസനം കാത്തുകിടക്കുന്നുവെന്ന സത്യം വിസ്‌മരിച്ചുകൂടാ. വയനാട്ടിലെ വൈത്തിരി, മാനന്തവാടി, ബത്തേരി എന്നീ താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന കോഴിക്കോട്‌ രൂപതയിലെ അംഗങ്ങളില്‍ ഏറെയും തോട്ടം കാര്‍ഷിക മേഖലകളില്‍ ജോലിയെടുത്ത്‌ ഉപജീവനം നടത്തുന്ന സാധാരണക്കാരാണ്‌. അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ജലപ്രളയവും കുറച്ചൊന്നുമല്ല ഈ ജനതയെ ദുരിതത്തിലാക്കിയത്‌. ജൂണ്‍, ജൂലൈ മാസങ്ങളില്‍ പെയ്‌തുകൊണ്ടിരുന്ന കനത്ത മഴമൂലം പലര്‍ക്കും കാര്‍ഷികമേഖലയിലെ ജോലിക്കു പോകാന്‍ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. “കണ്ണീരും നെടുവീര്‍പ്പും” കൈമുതലായി കഴിയുകയായിരുന്നു ഇവിടുത്തെ സാധാരണക്കാര്‍. കേരളക്കരയാകെ ജലപ്രളയത്താല്‍ മുക്കിയ മഹാദുരന്തത്തിന്റെ കണക്കുകള്‍ വിശകലനം ചെയ്‌ത്‌ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുമ്പോള്‍ വയനാടന്‍ ജനതയുടെ ആശങ്കകള്‍ കൂടി കേള്‍ക്കപ്പെടേതുണ്ട്.

ടൂറിസം വയനാട്‌ കയറുന്നതിന്‌ മുമ്പേ കാര്‍ഷികവൃത്തി അവിടെ ചുവടുറപ്പിച്ചിരുന്നു. നെല്ലും തേയിലയും കുരുമുളകും റബറും ഇഞ്ചിയും കപ്പയും വാഴയുമെല്ലാം മുഖ്യകൃഷികളായും ഇടവിളകളായും ഇവിടെ നട്ടിരുന്നു. ചെറിയ തോതിലെങ്കിലും സ്വന്തമായി കൃഷി നടത്തുന്നവര്‍ “കാര്‍ഷിക ലോണ്‍” എടുത്താണ്‌ വിളയിറക്കുന്നത്‌. കാര്‍ഷിക വിളകള്‍ക്ക്‌ വിലയില്ലാത്ത സാഹചര്യം നിലനില്‍ക്കുമ്പോഴാണ്‌ വെള്ളപ്പൊക്കം സകലതും നശിപ്പിച്ചിരിക്കുന്നത്‌. കാര്‍ഷിക കടങ്ങള്‍ തിരിച്ചടയ്‌ക്കുന്നതിനുള്ള സാവകാശവും, സാധിക്കുന്ന പക്ഷം അത്‌ പൂര്‍ണ്ണമായും എഴുതിതള്ളുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേതാണ്‌.

സ്വന്തമായൊരു വീട്‌ ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ്‌, അടിസ്ഥാനാവശ്യമാണ്‌. കാര്‍ഷികമേഖലയിലെ ഉയര്‍ച്ച-താഴ്‌ചകള്‍ക്കു നടുവിലും സ്വന്തം അദ്ധ്വാനിച്ചും, മുണ്ടുമുറുക്കിയുടുത്തും, പാടത്തും പറമ്പത്തും വിയര്‍പ്പൊഴുക്കി പണിതുയര്‍ത്തിയ വീടുകള്‍ ഒറ്റ രാത്രിയില്‍ ഇരച്ചുകയറിയ മലവെള്ളത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകരുകയോ വെള്ളത്തിനടിയിലാവുകയോ ചെയ്‌തു. വയനാട്‌ ജില്ലാധികാരികള്‍ പുറത്ത്‌ വിട്ട കണക്കനുസരിച്ച്‌ 381 വീടുകള്‍ പൂര്‍ണ്ണമായും 1492 വീടുകള്‍ ഭാഗികമായും തകര്‍ന്നു (മാതൃഭൂമി പത്രം, 22/08/2018). ഭവനനിര്‍മ്മാണത്തിനായി വായ്‌പയെടുത്തവരും തുല്യദു:ഖിതരാണ്‌. വീടിന്റെ പുനരുദ്ധാരണവും, വായ്‌പയെടുക്കലും സാധാരണക്കാരന്റെ ജീവിതത്തെ ഏറെ ദുസ്സഹമാക്കിമാറ്റുകയാണ്‌. ഇവര്‍ക്കും സര്‍ക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും കൈത്താങ്ങ്‌ നിഷേധിച്ചു കൂടാ.

വയനാട്‌ പോലുള്ള ഗ്രാമീണ-കാര്‍ഷികമേഖലയില്‍ ജീവസന്ധരണത്തിനായി വളര്‍ത്തിയിരുന്ന കന്നുകാലി സമ്പത്തുകള്‍ വെള്ളപൊക്കത്തില്‍ ഒലിച്ചുപോവുകയോ ചത്തൊടുങ്ങുകയോ ചെയ്‌തു. വായ്‌പയെടുത്ത്‌ വാങ്ങിയ പശുക്കള്‍ ചത്തൊടുങ്ങിയത്‌ ക്ഷീരകര്‍ഷകരെയും ക്ഷീരോല്‍പാദനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. 2018 ജൂണ്‍ മുതല്‍ ആഗസ്‌ത്‌ 21 വരെയുള്ള കണക്കനുസരിച്ച്‌ 40,698 വളര്‍ത്തുമൃഗങ്ങളും പക്ഷികളും നശിച്ചിട്ടുണ്ട് (മാതൃഭൂമി പത്രം, 22/08/2018).

ദുരിതാശ്വാസക്യാമ്പുകളില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ വസ്‌ത്രങ്ങളും, കിടക്കകളും, വീട്ടുപകരണങ്ങളും, പണിയായുധങ്ങളും, ഇലക്‌ട്രോണിക്‌ സാധനങ്ങളും പാടെ നശിച്ച സ്ഥിതിയിലാണുള്ളത്‌. പലര്‍ക്കും പൂജ്യത്തില്‍ നിന്നും തുടങ്ങേണ്ട ദയനീയ സ്ഥിതി. വേണ്ടത്ര മുന്നറിയിപ്പും മുന്നൊരുക്കവും നടത്താതെ വിചാരിക്കാത്ത സമയത്ത്‌ ഡാമുകള്‍ തുറന്നത്‌ മഴക്കെടുതിയുടെ ആധിക്യം വര്‍ദ്ധിപ്പിച്ചതായി പൊതുവെ ആരോപണം ഉയരുന്നുണ്ട്. സുരക്ഷിതമായി വീടുകളില്‍ സൂക്ഷിച്ചിരുന്ന പല പ്രധാന രേഖകളും, സര്‍ട്ടിഫിക്കറ്റുകളും, കുട്ടികളുടെ പാഠപുസ്‌തകങ്ങളുമെല്ലാം ഭാഗികമായോ പൂര്‍ണ്ണമായോ നശിച്ചു.

കുടിവെള്ളത്തിനായി വയനാടുകാര്‍ പൊതുവെ ആശ്രയിക്കാറുള്ള കിണറുകള്‍ മലീമസമായി, പലയിടത്തും കിണറുകള്‍ താഴ്‌ന്നു പോവുകയോ, അപ്രത്യക്ഷമാവുകയോ ചെയ്‌തു. ജലസ്രോതസ്സുകള്‍ ചെളി നിറഞ്ഞ്‌ അടഞ്ഞുപോയി. വീട്ടാവശ്യങ്ങള്‍ക്കും കുടിക്കുന്നതിനും ശുദ്ധജലം ലഭിക്കുന്നതിന്‌ ഇനിയും ഏറെ ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരും. കിണര്‍ ശുചീകരണം, ശുദ്ധജലപൈപ്പ്‌ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ധാരാളം സാമ്പത്തിക ഭാരം ഉണ്ടാക്കുന്നതാണ്‌.

*വയനാട്‌ വീണ്ടും പുഞ്ചിരിക്കാന്‍*

മഹാപ്രളയത്തില്‍ നിന്നും അതിജീവനത്തിന്റെ കരയിലേക്ക്‌ കേരളം നീന്തുകയാണ്‌. കണ്ണീര്‍ മാറി പുഞ്ചിരി വിടരണമെങ്കില്‍ ദുരന്താനന്തര-പരിഹാരമാര്‍ഗ്ഗങ്ങള്‍ ശ്രദ്ധയോടെയും ദീര്‍ഘവീക്ഷണത്തോടെയും നടപ്പിലാക്കേതാണ്‌.

* പുനരധിവാസത്തിനായി സര്‍ക്കാര്‍ സഹായം നല്‍കേതുണ്ട്. എങ്കില്‍ മാത്രമേ തകര്‍ന്ന വീടുകള്‍ പുനരുദ്ധരിച്ച്‌ വാസയോഗ്യമാക്കിത്തീര്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. നഷ്‌ടപ്പെട്ട കൃഷിയിടങ്ങളും, കൃഷിയും, കന്നുകാലി സമ്പത്തുമെല്ലാം ഭാഗികമായെങ്കിലും വീണ്ടെടുക്കണമെങ്കില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പും അധ്വാനവും അനിവാര്യമാണ്‌.

* സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ സ്വീകരിക്കുക. പരിസ്ഥിതിലോലപ്രദേശങ്ങളില്‍ നിയമവിരുദ്ധമായി വീടുവയ്‌ക്കുന്നതും, വലിയ അപ്പാര്‍ട്ട്‌മെന്റുകള്‍ പണിയുന്നതും ഒഴിവാക്കുക. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുന്ന തരത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക.

* പുനരധിവാസത്തിനായി സമാഹരിക്കുന്ന വസ്‌തുക്കളും സംഭാവനകളുമെല്ലാം ദുരിതബാധിതര്‍ക്ക്‌ ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്‌.

* പ്രളയവും, മണ്ണിടിച്ചിലും, ഉരുള്‍പൊട്ടലും തകര്‍ത്ത ഒരു ദേശത്തിന്റെ പുനര്‍സൃഷ്‌ടി അത്യന്തം ക്ലേശകരമാണ്‌. തകര്‍ക്കപ്പെട്ട റോഡുകളും, പാലങ്ങളും, മാര്‍ക്കറ്റുകളും, കളിയിടങ്ങളും, സ്‌ക്കൂളുകളും, വിമാനത്താവളങ്ങളും ഉള്‍പ്പെടെ പൊതുസമൂഹത്തിന്‌ ആവശ്യമുള്ള പലതും വീണ്ടും കെട്ടിപ്പടുക്കേതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അതിനാല്‍ കൊടുക്കുന്ന സംഭാവനകള്‍ എത്ര ചെറുതായാല്‍ തന്നെ അത്‌ വ്യാജനിധികളില്‍ എത്താതെ നോക്കേണ്ട കടമ നമുക്കുണ്ട്.

* സാമൂഹ്യവും സാമ്പത്തികവും മാനുഷികവുമായ തലങ്ങളെ സ്‌പര്‍ശിച്ചുകൊണ്ടായിരിക്കണം ദേശത്തിന്റെയും പൗരന്‍മാരുടെയും പുനരധിവാസം സര്‍ക്കാര്‍ നടത്തേത്‌. ഭരണകൂടം അതിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമ്പോള്‍ തന്നെ, കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്ക്‌ നമ്മളാലാവുന്ന സഹായം നല്‍കിയും പുറമെ നിന്നുള്ള സഹായങ്ങള്‍ സ്വീകരിച്ചും മുന്നേറേതാണ്‌.

* ക്രിസ്‌തുവിനാല്‍ സ്ഥാപിക്കപ്പെട്ട്‌ മനുഷ്യരാല്‍ പടുത്തുയര്‍ത്തപ്പെടുന്ന സഭയ്‌ക്ക്‌ ദുരിതമനുഭവിക്കുന്നവരുടെ വേദനയും ഉല്‍ക്കണ്‌ഠയുമെല്ലാം സഭ മുഴുവന്റെയുമാണ്‌. “കേരളത്തിന്‌ ഒരു കൈത്താങ്ങ്‌” എന്ന മുദ്രാവാക്യവുമായി സഭ മുന്‍പന്തിയിലുണ്ട്. എന്നുള്ളത്‌ ഏറെ ചാരിതാര്‍ത്ഥ്യജനകമാണ്‌. ജലപ്രളയം വരുത്തിവെച്ച കെടുതികള്‍ തരണം ചെയ്യാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കാവുന്ന ഈ സാഹചര്യത്തില്‍ അനാവശ്യമായ ആഘോഷങ്ങളും, ധൂര്‍ത്തും, ആര്‍ഭാടങ്ങളും ഒഴിവാക്കി ഒരു നവകേരളസൃഷ്‌ടിക്കായി നമുക്ക്‌ കൈകള്‍ കോര്‍ക്കാം.

vox_editor

Recent Posts

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

2 weeks ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

4 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

2 months ago