Categories: Daily Reflection

ഡിസംബർ 1 – നമുക്ക് എളിമയും, വിനയവും പരിശീലിക്കാം

ദൈവഹിതത്തിന് പൂർണ്ണമായും കീഴ്‌വഴങ്ങാൻ മറിയത്തെ സഹായിച്ചത്, ദൈവത്തിലുള്ള അവളുടെ അചഞ്ചലമായ വിശ്വാസമാണ്...

ഡിസംബർ ഒന്നാം ദിനമായ ഇന്ന് നമുക്ക് പരിശുദ്ധ അമ്മയെക്കുറിച്ച് ധ്യാനിക്കാം.

മറിയം: ദൈവഹിതം ജീവിതവ്രതമാക്കിയവള്‍. നസ്രത്ത് എന്ന ചെറിയ പട്ടണത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനനം. മാതാപിതാക്കളുടെ ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം, വാർദ്ധക്യത്തിൽ പിറന്ന മകളെ അവർ ജീവനുതുല്യം സ്നേഹിച്ചു. മാതാപിതാക്കളോടുള്ള അവളുടെ സ്നേഹവും, അനുസരണയും, മുതിർന്നവരോടുള്ള ബഹുമാനവും, കരുതലും, സമപ്രായക്കാരായ മറ്റു കുട്ടികളിൽ നിന്നും അവളെ വ്യത്യസ്തയാക്കി.

കത്തോലിക്കാ ബൈബിളിൽ, മാതാവിന്റെ ബാല്യകാലത്തെകുറിച്ചോ, അവളെ ദേവാലയത്തിൽ സമർപ്പിക്കുന്നതിനെ കുറിച്ചോ ഒന്നും തന്നെ വിവരിക്കുന്നില്ല. എന്നാൽ, മറിയത്തെ മൂന്നാമത്തെ വയസ്സിൽ ദേവാലയത്തിൽ കൊണ്ടുപോയി ദൈവത്തിന് കാഴ്ചവെച്ചുവെന്ന് കത്തോലിക്കാ സഭയുടെ അപ്പോക്രിഫൽ ഗ്രന്ഥമായ “സ്യൂഡോ മത്തായിയുടെ സുവിശേഷം” രേഖപ്പെടുത്തുന്നുണ്ട്. കുഞ്ഞു മേരി ശൈശവത്തിൽ തന്നെ ദൈവസ്നേഹത്താൽ നിറഞ്ഞിരുന്നു. യഹൂദാചാരപ്രകാരമുള്ള പ്രാർത്ഥനകളിലും മത കർമ്മങ്ങളിലും മറ്റുള്ള കുട്ടികളെക്കാൾ അവൾ ഉത്സാഹം പ്രകടിപ്പിച്ചിരുന്നു.

വാഴ്ത്തപ്പെട്ട കാതറിൻ എമറിച്ചിന്റെ ദർശനങ്ങളിൽ, പരിശുദ്ധ കന്യകാമറിയം ദേവാലയത്തിൽ എങ്ങനെയായിരിക്കാം ചെലവഴിച്ചത് എന്നതിനെക്കുറിച്ച് ഒരു ചെറുവിവരണം നൽകുന്നുണ്ട്: “വാഴ്ത്തപ്പെട്ട കന്യകയെ ദേവാലയത്തിൽ ഞാൻ കണ്ടു. മതപരമായ പഠനത്തിലും, പ്രാർത്ഥനയിലും, ജോലിയിലും എപ്പോഴും അവൾ വ്യാപൃതയായിരുന്നു. ചില സമയങ്ങളിൽ മറ്റു പെൺകുട്ടികളോടൊപ്പം സ്നേഹ സംഭാഷണത്തിലേർപ്പെട്ടും വളരെ ഉത്സാഹവതിയായും കാണപ്പെട്ടു. ദേവാലയ ആവശ്യത്തിനുള്ള തുണികൾ സ്വയം നെയ്യുന്നതിലും, ദേവാലയ ശുദ്ധീകരണം നടത്തുന്നതിലും അവൾ ആനന്ദം കണ്ടെത്തി. നിശബ്ദതയുടെ യാമങ്ങളിൽ ദൈവത്തോട് ഉണർന്നിരുന്നു പ്രാർത്ഥിക്കുമായിരുന്ന മറിയം ദൈവപ്രഭയാൽ വലയം ചെയ്യപ്പെട്ടിരുന്നു”.

ദൈവത്തെ സേവിക്കാൻ മാത്രം ആഗ്രഹിച്ച്, സ്വയം സമർപ്പിച്ചുകൊണ്ട് ജീവിച്ച മറിയത്തെ അവളുടെ തമ്പുരാനും കൈവിട്ടില്ല. അതുകൊണ്ടാണല്ലോ, ഗബ്രിയേൽ ദൂതൻ, മറിയത്തെ “ദൈവകൃപ നിറഞ്ഞവളേ സ്വസ്തി, കർത്താവു നിന്നോടുകൂടെ” എന്നു പ്രകീർത്തിച്ചത്. മാനവരാശിയുടെ രക്ഷകനായ ദൈവപുത്രനെ ഉദരത്തിൽ വഹിക്കാൻ യഹൂദകന്യകമാർ തങ്ങളെത്തന്നെ ഒരുക്കി കാത്തിരിക്കുകയായിരുന്നു. എന്നാൽ മറിയമാകട്ടെ ദൈവമാതാവിന്റെ ദാസിയാകാനാണ് ആഗ്രഹിച്ചത്. ദിവ്യ കന്യകയുടെ എളിമയും, ജീവിതവിശുദ്ധിയുമാവാം അവളെ തെരഞ്ഞെടുക്കുവാൻ ദൈവത്തെ പ്രേരിപ്പിച്ചത്.

ദൈവദൂതന്റെ മംഗളവാർത്തയുടെ സംക്ഷിപ്തം ഇതായിരുന്നു: “കഴിയുമോനിനക്ക്, രക്ഷകന്റെ അമ്മയാകാൻ?” ‘തന്റെ ജീവിതവും സ്വപ്നങ്ങളുമാണ് എല്ലാം ദൈവത്തിന്റേതാക്കി പരിവർത്തനം ചെയ്യുക’ എന്ന അസാധാരണമായ ഒരു ഉടമ്പടിയാണ് ഗബ്രിയേൽ മാലാഖയുടെ മുമ്പിൽ മറിയം ഒപ്പുവെച്ചത്.
ഒട്ടും പതറാതെ അവൾ പറഞ്ഞു: “ഇതാ കർത്താവിൻറെ ദാസി”. രക്ഷകന്റെ അമ്മയാകാനുള്ള അവളുടെ യോഗ്യതയും ഇതുതന്നെയായിരുന്നു; തന്റെ യജമാനന് വേണ്ടിയുള്ള സമ്പൂർണ്ണ സമർപ്പണം.

ദൈവഹിതത്തിന് പൂർണ്ണമായും കീഴ്‌വഴങ്ങാൻ മറിയത്തെ സഹായിച്ചത്, ദൈവത്തിലുള്ള അവളുടെ അചഞ്ചലമായ വിശ്വാസമാണ്. ദൈവം ഒരിക്കലും തന്നെ കൈവിടില്ല എന്നുള്ള ഉറച്ച വിശ്വാസം…! തന്റെ യജമാനന്റെ ഹിതം അല്ലാതെ തനിക്ക് സ്വന്തമായി ഇഷ്ടങ്ങളൊന്നുമില്ല. താനൊരു ദാസി മാത്രമാണെന്ന് അവളെ പറയാൻ പ്രേരിപ്പിച്ചതും ഈ വിശ്വാസം തന്നെയാണ്.

ത്യാഗോജ്വലമായ തീരുമാനം എടുത്തുകൊണ്ട്, വളരെ എളിമയോടും വിനയത്തോടും കൂടി നിൽക്കുന്ന മറിയത്തെ നമുക്കിവിടെ ദർശിക്കാൻ കഴിയുന്നു. അതിനാലാണ് അംബ്രോസ് മറിയത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞത്: “എത്ര വലിയ വിനയം, എത്ര വലിയ വിധേയത്വം…! ദൈവത്തിന്റെ അമ്മയായി തിരഞ്ഞെടുക്കപ്പെട്ടവൾ, അവിടുത്തെ ദാസിയെന്ന് സ്വയം സംബോധന ചെയ്യുന്നു”. തമ്പുരാൻ കനിഞ്ഞു നൽകിയ ദാനമാണ്, അല്ലാതെ തന്റെ കഴിവും, പ്രാപ്തിയും കൊണ്ടല്ല, ദൈവസുതന്റെ അമ്മയാകാൻ തന്നെ തിരഞ്ഞെടുത്തതെന്ന് മനസ്സിലാക്കിയ മറിയം, തമ്പുരാന്റെ ഈ കൃപയ്ക്ക് തന്റെ ജീവിതംകൊണ്ട് സ്തോത്രം ആലപിക്കുന്നു. സ്വയസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി “സകല തലമുറകളും ഭാഗ്യവതി” എന്ന് കന്യകാമറിയത്തെ എല്ലാവരും വാഴ്ത്തുന്നു.

ഈ ആഗമന കാലത്ത് നമുക്കും ഒരു യഥാർത്ഥ ക്രിസ്ത്യാനിയാകാൻ ആഗ്രഹിക്കാം. അതിനുവേണ്ടി പരിശുദ്ധ അമ്മയെപ്പോലെ നമ്മെ തന്നെ പൂർണ്ണമായും കർത്താവിന് വിട്ടുകൊടുക്കാം.
ഈ ലോകത്തിൽ സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ നമുക്ക് അവകാശമുണ്ട്. എന്നാൽ ജെറമിയാ പ്രവാചകന്റെ പുസ്തകത്തിൽ 28-ാംഅധ്യായം 11-ാംവാക്യത്തിൽ കാണുന്ന ദൈവത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്: “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി”. ഈ ദൈവികപദ്ധതികൾ നടപ്പാക്കണമെങ്കിൽ ദൈവത്തിന് നമ്മുടെ സമ്മതം ആവശ്യമാണ്. പരിശുദ്ധ അമ്മയെപ്പോലെ നമ്മുടെ ഇഷ്ടങ്ങളല്ല, അവിടുത്തെ ഇഷ്ടങ്ങളും, ഹിതങ്ങളും നിറവേറട്ടെ. “ഇതാ ഞാൻ അങ്ങയുടെ ദാസൻ / ദാസി” എന്നു നമുക്കും പ്രത്യുത്തരിക്കാം. തന്റെ പുത്രൻ പിറക്കുന്നതിനുവേണ്ടി, ത്യാഗോജ്വലമായ ഹൃദയങ്ങളെയാണ് ദൈവം ഇന്നും അന്വേഷിക്കുന്നത്. നമുക്കൊരുക്കാം ഒരു പുൽക്കൂട്, നമ്മുടെ ഹൃദയങ്ങളിൽ …!!!

ഇന്നത്തെ ദിവസം, എളിമയും, വിനയവും നമുക്ക് പരിശീലിക്കാം.

ലൂക്ക 1:38 മനപ്പാഠമാക്കാം: “ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! എല്ലാവർക്കും പരിശുദ്ധ അമ്മയോടൊത്ത് ഒരു നന്മ നിറഞ്ഞ ദിവസം ആശംസിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

1 day ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago