Categories: Sunday Homilies

13th Sunday Ordinary Time_Year B_വിശ്വസിക്കുക മാത്രം

യേശുവിന്റെ സ്പർശനത്തിലൂടെ സൗഖ്യപ്പെടുവാൻ നാമും ആഗ്രഹിക്കാറുണ്ട്...

ആണ്ടുവട്ടം പതിമൂന്നാം ഞായർ

ഒന്നാം വായന: ജ്ഞാനം – 1:13-15, 2:23-24
രണ്ടാം വായന: 2 കൊറിന്തോസ് – 8:7.9.13-15
സുവിശേഷം: വി.മാർക്കോസ് – 5:21-43

ദിവ്യബലിയ്ക്ക് ആമുഖം

ദീർഘകാലം ആരോഗ്യത്തോടെ ഈ ഭൂമിയിൽ ജീവിക്കണമെന്നും, മരണശേഷം ദൈവത്തോടൊപ്പം ആയിരിക്കണമെന്നതും നമ്മുടെ ആഗ്രഹമാണ്. തീർച്ചയായും ദൈവാനുഗ്രഹം ഉണ്ടങ്കിലെ ഇതു സാധിക്കുകയുള്ളു. ഈ അനുഗ്രഹം സാധ്യമാക്കുന്നത് നമ്മുടെ വിശ്വാസമാണ്. ഇന്നത്തെ ഒന്നാം വായനയും സുവിശേഷവും നമ്മെ പഠിപ്പിക്കുന്നതും അതുതന്നെയാണ്. രക്തസ്രാവക്കാരി സ്ത്രീയെ സുഖപ്പെടുത്തിയ, ജയ്റോസിന്റെ മകളെ ഉയർപ്പിച്ച യേശു ഇന്ന് നമ്മുടെ മദ്ധ്യേ സന്നിഹിതനാണ്.

ദൈവവചന പ്രഘോഷണകർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,

സുപ്രധാനങ്ങളായ രണ്ട് അത്ഭുതങ്ങൾ ഇന്നത്തെ സുവിശേഷത്തിൽ കാണാം.

ഒന്നാമത്തേത്: യേശു രക്തസ്രാവക്കാരി സ്ത്രീയെ സുഖപ്പെടുത്തുന്നു. അക്കാലത്തെ സൗഖ്യപ്പെടാത്ത രോഗം, മതപരമായ നിയമമനുസരിച്ച് ആ സ്ത്രീ അശുദ്ധമാണ്, സാധാരണ കുടുംബ ജീവിതം നയിക്കുവാൻ അവൾക്ക് സാധിക്കുകയില്ല. ദേവാലയത്തിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും അവൾ മാറിനിൽക്കണം. രക്തം ജീവനുമായി ബന്ധപ്പെട്ടതാണ്. അമിതമായ രക്തസ്രാവം അവളെ മരണോന്മുഖയാക്കിയിരുന്നു. ചികിത്സക്കായി അവൾ കൈവശമുള്ളതെല്ലാം ചിലവഴിക്കുകയും ധാരാളം വൈദ്യന്മാരെ കാണുകയും ചെയ്തു. അക്കാലത്തെ വൈദ്യന്മാർ പ്രധാനമായും ഗ്രീക്ക് (വിജാതിയ) പുരോഹിതന്മാരായിരുന്നു. അവർക്കൊന്നും അവളെ സൗഖ്യമാക്കുവാൻ സാധിച്ചില്ല. യേശുവിന്റെ വസ്ത്രത്തിൽ സ്പർശിച്ച് കൊണ്ട് അവൾ സൗഖ്യം പ്രാപിക്കുന്നു.

വലിയൊരു ജനസമൂഹം തിങ്ങിനെരുങ്ങി പിൻതുടർന്ന യേശുവിനെ സ്വാഭാവികമായും ധാരാളം ആളുകൾ സ്പർശിച്ചിരിക്കും എന്നാൽ അവർക്കും യേശുവിനും ഒന്നും സംഭവിക്കുന്നില്ല. എന്നാൽ ആ സ്ത്രീ വിശ്വാസത്തോടുകൂടി യേശുവിന്റെ വസ്ത്രത്തിൽ സ്പർശിച്ചപ്പോൾ അവൾ സൗഖ്യയാക്കെപ്പെടുന്നു. യേശുവിലുള്ള വിശ്വാസം അവളെ രക്ഷിച്ചു.

രണ്ടാമത്തെ അത്ഭുതം: യേശു ജായ്റോസിന്റെ മകളെ ഉയിർത്തെഴുന്നേൽപ്പിക്കുന്നതാണ്. ‘ജായ്റോസ്’ എന്ന വാക്കിന്റെ അർത്ഥം തന്നെ “ദൈവം ഉയർത്തും” അല്ലങ്കിൽ “ദൈവം ഉണർത്തും” എന്നാണ്. ജായ്റോസ് സിനഗോഗ് അധികാരിയായിരുന്നു. അതായത്, റബ്ബിമാരോടൊപ്പം ചേർന്ന് സിനഗോഗിൽ പ്രാർത്ഥന നയിക്കുവാൻ ഉത്തരവാദിത്വപ്പെട്ടയാൾ. ഇദ്ദേഹമാണ് തന്റെ മകളെ സൗഖ്യമാക്കുവാൻ യേശുവിനോട് പറയുന്നത്. വഴിമധ്യേ ബാലിക മരണപ്പെട്ടു എന്നു പറയുമ്പോഴും യേശു പറയുന്നത് “ഭയപ്പെടേണ്ട വിശ്വസിക്കുക മാത്രം ചെയ്യുക”. ഇവിടെയും വിശ്വാസം അത്ഭുതത്തിന്റെ അടിസ്ഥാനമാകുന്നു.  മൃതയായ ബാലികയെ നോക്കി യേശു പറയുന്നത് അവൾ ഉറങ്ങുകയെന്നാണ്.

വി.യോഹന്നാന്റെ സുവിശേഷത്തിൽ ലാസർ മരിച്ചുവെന്ന് കേട്ടപ്പോഴും യേശു പറയുന്നത് “അവൻ ഉറങ്ങുകയാണെന്നാണ്”. മാനുഷിക കാഴ്ചപ്പാടിലെ “മരണം” ദൈവീക കാഴ്ചപ്പാടിലെ “ഉറക്കമാണ്” പുനരുത്ഥാനത്തിന് മുൻപുള്ള ഉറക്കം.

യേശു ആ ബാലികയുടെ കൈയ്ക്ക് പിടിച്ചുകൊണ്ട് “ബാലികേ എഴുന്നേൽക്കുക” എന്ന് പറയുന്നു. സുവിശേഷത്തിൽ അവൾക്ക് പന്ത്രണ്ട് വയസ്സ് പ്രായമുള്ളതായിട്ടാണ് പറയുന്നത്. അക്കാലത്തെ യഹൂദ പാരമ്പര്യമനുസരിച്ച് പന്ത്രണ്ടാം വയസ്സിൽ ഒരുവൾ ശാരീരക പക്വതവന്ന് വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുവാൻ തയാറാകുന്ന സമയമാണ്. ആരംഭത്തിൽ തന്നെ അവസാനികേണ്ട അവളുടെ ജീവിതത്തിന് ഈ അത്ഭുതത്തിലൂടെ യേശു പരിപൂർണ്ണത നൽകുന്നു.

ഈ രണ്ട് അത്ഭുതങ്ങളിലും പൊതുവായ ചിലകാര്യങ്ങളുണ്ട്:
1) രക്തസ്രാവക്കാരി സ്ത്രീ പന്ത്രണ്ട് വർഷം രോഗിയായിരുന്നു. ആ ബാലികയ്ക്ക് പ്രായം പന്ത്രണ്ട് വയസ്സ്. പന്ത്രണ്ട് എന്ന സംഖ്യയ്ക്ക് പഴയ നിയമത്തിലും പുതിയ നിയമത്തിലും വലിയ പ്രാധാന്യമുണ്ട്. തന്റെ അത്ഭുതങ്ങളിലൂടെ ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങൾക്കും താൻ ജീവന്റെയും, പുനരുത്ഥാനത്തിന്റെയും കർത്താവാണന്ന് യേശു വെളിപ്പെടുത്തുന്നു.
2) രണ്ടാമത്തെ പൊതുവായഘടകം വിശ്വാസമാണ്. രക്തസ്രാവക്കാരിയായ സ്ത്രീയുടെ ഭാഗത്ത് നിന്നും, ജായ്റോസിന്റെ ഭാഗത്ത് നിന്നും വിശ്വാസത്തിലൂന്നിയ ആദ്യ നീക്കം ഉണ്ടാകുന്നു. യേശു അതിനോട് അനുകൂലമായി പ്രതികരിക്കുന്നു.
3) മൂന്നാമത്തെ പൊതു ഘടകം സ്പർശനമാണ്. രക്ത സ്രാവക്കാരി യേശുവിന്റെ വസ്ത്രത്തിൽ സ്പർശിക്കുന്നു. യേശു മൃതയായ ബാലികയെ സ്പർശിക്കുന്നു.

യേശുവിന്റെ സ്പർശനത്തിലൂടെ സൗഖ്യപ്പെടുവാൻ നാമും ആഗ്രഹിക്കാറുണ്ട്. നമ്മുടെ സമ്പത്തും, സമയവും, പ്രതീക്ഷയും അവസാനിച്ച് നിരാശരാകുമ്പോൾ രക്ത സ്രാവക്കാരിയുടെ വിശ്വാസം നമുക്ക് മാതൃകയാക്കാം. തന്റെ മകൾ മരിച്ചു എന്നു കേട്ടിട്ടുപോലും യേശുവിന്റെ വാക്കുകളെ വിശ്വസിച്ച ജായ്റോസിൽ നിന്ന് നമുക്ക് പഠിക്കാം. ഇന്ന് യേശു നമ്മോടും പറയുന്നത് ഇപ്രകാരമാണ് “ഭയപ്പെടേണ്ട വിശ്വസിക്കുക മാത്രം ചെയ്യുക”.

ആമേൻ

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago