Categories: Sunday Homilies

ചിതറിപ്പിക്കുന്ന ബാബേൽ ഒരുമിപ്പിക്കുന്ന പെന്തക്കൊസ്ത

ചിതറിപ്പിക്കുന്ന ബാബേൽ ഒരുമിപ്പിക്കുന്ന പെന്തക്കൊസ്ത

പെന്തക്കൊസ്ത ഞായർ

ഒന്നാം വായന: അപ്പോ 2:1-11

രണ്ടാം വായന: 1കൊറി 12:3b-7.12-13

സുവിശേഷം: വി.യോഹന്നാൻ 20:19-23

പെന്തക്കൊസ്ത തിരുനാളോടുകൂടി പെസഹാക്കാലം അതിന്റെ പരിപൂർണ്ണതയിലെത്തുകയാണ്. യേശു വാഗ്ദാനം ചെയ്ത സഹായകൻ ഈ ലോകത്തിലേയ്ക്ക് വരുന്നു.  പെന്തക്കൊസ്ത ഈ ഒരു ദിവസത്തെ തിരുനാൾ മാത്രമല്ല മറിച്ച് ദൈവാത്മാവിന് വേണ്ടി ദാഹിക്കുന്ന വിശ്വാസിയുടെ ജീവിതത്തിൽ ഓരോ ദിവസവും സംഭവിക്കുന്നതാണ്.  പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാനായി നമുക്കും നമ്മുടെ ഹൃദയങ്ങളെ ഒരുക്കാം.

ദൈവവചന പ്രഘോഷണ കർമ്മം

യേശുവിൽ സേനഹം നിറഞ്ഞ സഹോദരി സഹോദരന്മാരേ,

പന്തക്കോസ്ത ദിനം യഹൂദരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട തിരുനാളായിരുന്നു.  ദൈവം സീനായ് മലയിൽ വച്ച് ഇസ്രായേൽ ജനത്തിന് പത്ത് കല്പനകൾ നൽകി അവരുമായുള്ള ഉടമ്പടി ഉറപ്പിക്കുന്നതിന്റെ അനുസ്മരണമാണിത്.  അന്നേ ദിനം തന്നെ പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെ മേൽ അഗ്നിജ്വാലയുടെ രൂപത്തിൽ ഇറങ്ങി വന്ന് അവരെ “വരങ്ങളും ദാനങ്ങളും” കൊണ്ട് നിറച്ച് “തിരുസഭയുടെ കാലം” ലോക ചരിത്രത്തിൽ ആരംഭിക്കുന്നു.

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലും അദ്ദേഹം തന്നെ എഴുതിയ അപ്പോസ്തല പ്രവർത്തനത്തിലും ആദ്യം യേശുവും പിന്നീട് ശിഷ്യന്മാരും പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിൽ സാമ്യതകളുണ്ട്.  വി.ലൂക്കായുടെ സുവിശേഷത്തിൽ ജോർദ്ദാനിൽ നിന്ന് സ്നാനം സ്വീകരിച്ച യേശു അതിനുശേഷം സ്വന്തം ഗ്രാമമായ നസ്രത്തിലെ സിനഗോഗിൽ പ്രസംഗിക്കുന്നു.  അപ്പോസ്തല പ്രവർത്തനത്തിൽ ജറുസലേമിലായിരുന്നു കൊണ്ട് പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന ശിഷ്യന്മാർ അവിടെ കൂടിയിരുന്ന ജനങ്ങളോട് ദൈവരാജ്യം പ്രഘോഷിക്കുന്നു.

പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പോസ്തലന്മാർ വിവിധ ഭാഷകൾ സംസാരിക്കുന്നതും അവിടെ കൂടിയിരുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അവരവരുടെ മാതൃഭാഷകളിൽ ശ്രവിച്ചതും പെന്തക്കൊസ്ത ദിനത്തിലെ ഏറ്റവും വലിയ അത്ഭുതമാണ്.  വിവിധ ഭാഷകളെ പ്രതിപാദിക്കുന്നത് കൊണ്ട് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത് ഉത്പത്തി പുസ്തകത്തിലെ ബാബേൽ ഗോപുരത്തിന്റെ നിർമ്മാണമാണ്. ബാബേൽ ഗോപുരം നിർമ്മാണ വേളയിൽ അവർ ഓരോ ഭാഷ സംസാരിച്ചിട്ടും അവർക്ക് പരസ്പരം മനസ്സിലാകുന്നില്ല.  എന്നാൽ പെന്തക്കുസ്ത ദിനത്തിൽ അപ്പോസ്തലന്മാർ വിവിധ ഭാഷകളിൽ സംസാരിച്ചിട്ടും എല്ലാവർക്കും അവരവരുടെ മാതൃഭാഷകളിൽ മനസ്സിലാകുന്നു.  ബാബേൽ ഗോപുര നിർമ്മാണത്തിൽ അവർ ശ്രദ്ധിച്ചത് അവരവരുടെ സ്വന്തം നാമത്തിന് പേരും, പ്രശസ്തിയും, മഹത്വവും ഉണ്ടാകുവാൻ വേണ്ടിയാണ്.  എന്നാൽ പെന്തക്കുസ്ത ദിനത്തിൽ ശിഷ്യന്മാർ ദൈവത്തിന്റെ വലിയ പ്രവൃത്തികൾ ജനത്തോട് പ്രഘോഷിച്ച് ദൈവത്തിന് മഹത്വം നൽകുന്നു.  ബാബേൽ ഗോപുരം മനുഷ്യനെ ചിതറിക്കുന്നു, പെന്തക്കുസ്ത ലോകം മുഴുവനേയും ഒരുമിച്ചുകൂട്ടുന്നു.  ബാബേൽ ഗോപുരം അഹന്തയുടേയും ഭിന്നിപ്പിന്റേയും പ്രതീകമാണെങ്കിൽ, പെന്തക്കുസ്ത ഒരുമയുടേയും ഐക്യത്തിന്റെയും അടയാളമാണ്.  എല്ലാവർക്കും മനസ്സിലാകുന്ന പരിശുദ്ധാത്മാവിന്റെ ഭാഷ സ്നേഹത്തിന്റെയും, കരുണയുടെയും, പരസ്പരം മനസ്സിലാക്കുന്നതിന്റെയും ഭാഷയാണ്.  നമ്മുടെ ജീവിതവും, ഭാഷയും, പ്രവൃത്തികളും, ബന്ധങ്ങളും ഒന്നുകിൽ ബാബേൽ ഗോപുരമാക്കി മാറ്റാം അല്ലങ്കിൽ പെന്തക്കുസ്ത അനുഭവമാക്കി മാറ്റാം.

ഈ ലോകത്തിന് ആത്മാവിനെ പകർന്ന് കൊടുക്കുന്ന ദൗത്യം പെന്തക്കുസ്ത തിരുനാൾ നമുക്ക് നൽകുന്നുണ്ട്. ഒന്നാം വായനയിലെ രാജ്യങ്ങളുടെ പേരുകൾ സൂചിപ്പിക്കുന്നത് ഈ ലോകം മുഴുവനേയുമാണ്.  ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യന്റെ നസാരന്ധ്രികളിലേയ്ക്ക് ജീവശ്വാസം നൽകിയത് പോലെ ശിഷ്യന്മാരുടെ മേലും നിശ്വസിച്ചു കൊണ്ട് അവർക്ക് പരിശുദ്ധാത്മാവിനെ നല്കി ഈ ദൗത്യത്തിനായി യേശു അവരെ ഒരുക്കുന്നു.  ഈ തിരുനാളിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ച് കൊണ്ട് നമുക്കും ഈ ദൗത്യത്തിനായി ഒരുങ്ങാം.

ആമേൻ

ഫാ.സന്തോഷ് രാജൻ

vox_editor

Recent Posts

നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു

ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആ​ഗോള കത്തോലിക്ക സഭയുടെ…

8 hours ago

3rd_Easter Sunday_സ്നേഹം ആത്മസമർപ്പണമാണ് (യോഹ 21:1-19)

പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…

6 days ago

ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ പാപ്പായുടെ തിരഞ്ഞെടുപ്പിനായുള്ള പ്രാർത്ഥന

എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…

1 week ago

ഫ്രാൻസിസ് പാപ്പായ്ക്ക് യാത്രാ മൊഴി നൽകി പാപ്പാ നഗർ നിവാസികൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…

2 weeks ago

സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…

3 weeks ago

സംയുക്ത കുരിശിന്റെ വഴി ആചരിച്ചു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…

3 weeks ago