Categories: Sunday Homilies

3rd Sunday of Easter_Year A_എമ്മാവൂസിലെ സഹയാത്രികൻ എന്റെ ജീവിതത്തിൽ

യേശുവിന്റെ സഞ്ചാരം സ്ഥലകാലങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ഹൃദയങ്ങളിലാണ്...

പെസഹാകാലം മൂന്നാം ഞായർ

ഒന്നാം വായന: അപ്പൊ.പ്രവ. 2:14,22-23
രണ്ടാം വായന: 1പത്രോസ് 1:17-21
സുവിശേഷം: 24:13-35

വചന വിചിന്തനം

ഉത്ഥാനാനന്തര സംഭവങ്ങളിൽ പ്രധാനമായ “എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ യാത്ര”യാണ് നമ്മുടെ മുഖ്യവിചിന്തന വിഷയം. ജറുസലേമിൽ നിന്ന് എമ്മാവൂസിലേയ്ക്ക് ഏകദേശം 12 കിലോമീറ്റർ അകലം ഉണ്ടായിരുന്നു. ജറുസലേമിൽ നിന്ന് എമ്മാവൂസിലേയ്ക്ക് പോയ ശിഷ്യന്മാർ ദുഃഖിതനായിരുന്നു. അവർ സംസാരിച്ചും സംവദിച്ചും കൊണ്ടിരുന്നു. അവരുടെ ദുഃഖത്തിന്റെ കാരണവും, സംവാദത്തിന്റെ മുഖ്യ വിഷയവും ഒന്നുതന്നെയാണ്. അവർ ഇത്രയും കാലം നേതാവായി, നായകനായി ആദരിച്ചിരുന്ന, ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ വാക്കിലും പ്രവർത്തിയിലും ശക്തനായ പ്രവാചകൻ, ഇസ്രായേലിനെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന യേശു ഇതാ ദാരുണമായി ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഒരു നേതാവ് എന്ന് കരുതിയവൻ കുറ്റവാളിയായി കൊല്ലപ്പെട്ടിരിക്കുന്നു. ശിഷ്യന്മാർ എന്താണോ പ്രതീക്ഷിച്ചിരുന്നത് അതിന് വിപരീതമായി സംഭവിച്ചിരിക്കുന്നു.

അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ യേശു അവരുടെ അടുത്തെത്തി, അവരോടൊപ്പം നടന്നു, അവരോട് വിവരങ്ങൾ തിരക്കുന്നു. ശിഷ്യന്മാർ യേശുവിനെ തിരിച്ചറിയുന്നില്ല. യേശുവിനെക്കുറിച്ച് അവർക്കുണ്ടായിരുന്ന പ്രതീക്ഷകളും, നിരാശയും, ശൂന്യമായ കല്ലറയെക്കുറിച്ചുമെല്ലാം അവർ പറയുന്നു. യേശുവാകട്ടെ, മോശ മുതൽ പ്രവാചകന്മാരെല്ലാം യേശുവിനെക്കുറിച്ച് പറഞ്ഞതും, വിശുദ്ധ ലിഖിതങ്ങളിൽ എഴുതിയതും എടുത്തുപറഞ്ഞു വ്യാഖ്യാനിക്കുന്നു. യേശുവിന്റെ സംഭാഷണത്തിലെ മുഖ്യപ്രമേയം അവരുടെ തെറ്റിദ്ധാരണ തിരുത്തുക എന്നതാണ്. ശിഷ്യന്മാർ കരുതിയത് ക്രൂശിതനായവൻ ഒരിക്കലും മിശിഹായാകാൻ (രക്ഷകനാകാൻ) സാധിക്കുകയില്ല എന്നാണ്. ഈ തെറ്റിദ്ധാരണയെ യേശു തിരുത്തുകയാണ്. യേശുവിലൂടെ പൂർത്തിയായ ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ സായുധ വിപ്ലവത്തിലൂടെയല്ല, യുദ്ധവിജയത്തിലൂടെയല്ല മറിച്ച് സഹകരണത്തിലൂടെയും, പീഡനത്തിലൂടെയും, ഉത്ഥാനത്തിലൂടെയുമാണെന്ന് യേശു അവരെ പഠിപ്പിക്കുന്നു. അങ്ങനെ അവർ കാത്തിരുന്ന രക്ഷകൻ യേശു തന്നെയാണെന്നും, ദൈവത്തിന്റെ രക്ഷാകര പദ്ധതി യേശുവിലൂടെ പൂർത്തിയായെന്നും യേശു അവരെ ബോധ്യപ്പെടുത്തുന്നു.

ഇനി രണ്ടാംഘട്ടം ആരംഭിക്കുകയാണ്. ശിഷ്യന്മാരുടെ നിർബന്ധപ്രകാരം അവരോടൊപ്പം താമസിക്കാൻ തയ്യാറായ യേശു ഭക്ഷണത്തിനിരുന്നപ്പോൾ അന്ത്യഅത്താഴ വേളയിൽ ചെയ്തതുപോലെ അപ്പമെടുത്ത് ആശീർവദിച്ച്, മുറിച്ച് അവർക്ക് കൊടുത്തു. അപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു, അവർ യേശുവിനെ തിരിച്ചറിഞ്ഞു. എന്നാൽ യേശു അപ്രത്യക്ഷനായി, അവർ ജറുസലേമിലേക്ക് തിരികെപോയി യേശുവിനെ കണ്ട കാര്യം മറ്റു ശിഷ്യന്മാരുടെ മുൻപിൽ സാക്ഷ്യപ്പെടുത്തുന്നു.

ധ്യാനം

1) എമ്മാവൂസിലേക്ക് പോയ രണ്ടു ശിഷ്യന്മാരിൽ ഒരാളുടെ പേര് ക്ലെയോപാസ് എന്നാണ്, മറ്റൊരാളുടെ പേര് നമുക്ക് അജ്ഞാതമാണ്. ചില ബൈബിൾ പണ്ഡിതന്മാർ പറയുന്നത് ഈ അജ്ഞാതനായ ശിഷ്യൻ നാം ഓരോരുത്തരുമാണ് എന്നാണ്. നമുക്കോരോരുത്തർക്കും ഉത്ഥിതനായ യേശുവിനെ അനുഭവിക്കാനും, അവനെ അറിയാനും, അവന്റെ വാക്കുകൾ ശ്രദ്ധിക്കാനും, അവനോടു സംസാരിക്കാനും, അവസാനമായി യേശുവിനോടൊപ്പം അത്താഴമേശയിലിരിക്കാനും സാധിക്കണം. അതിന് നമ്മുടെ ജീവിതയാത്രയിൽ യേശുവിനെ കൂടെ കൂട്ടണം.

2) നമുക്കോരോരുത്തർക്കും നമ്മുടേതായ ഒരു എമ്മാവൂസ് യാത്രയുണ്ട്. അഥവാ, നാം യേശുവിനോടൊപ്പം സഞ്ചരിക്കേണ്ടതുണ്ട്. ശിഷ്യന്മാരുടെ എമ്മാവൂസ് യാത്ര പരിശോധിച്ചാൽ വിഷാദം, നിരാശ, ദേഷ്യം, നടുക്കം, പാലായനം, ഒളിച്ചോടൽ, യാത്ര, സംസാരം, ശ്രവിക്കൽ, പഠനം, ക്ഷണം, താമസിക്കൽ, തിരിച്ചറിയിൽ, ഊർജ്ജസ്വലത, പ്രത്യാശ, തിരിച്ചുപോക്ക്, സാക്ഷ്യം, തുടങ്ങിയ ഘട്ടങ്ങൾ കാണാം. യേശുവിനോടൊപ്പമുള്ള ജീവിതയാത്രയിൽ നാം ഇതിൽ ഏത് ഘട്ടത്തിലാണെന്ന് നമുക്ക് പരിശോധിക്കാം.

3) എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ സുവിശേഷത്തെ ദിവ്യബലിയുമായി സാദൃശ്യപ്പെടുത്താം. വഴിയേ നടന്നു കൊണ്ട് യേശു വിശുദ്ധ ലിഖിതങ്ങൾ ശിഷ്യന്മാർക്ക് വ്യാഖ്യാനിച്ചു കൊടുക്കുന്നത് ദിവ്യബലിയിലെ വചനപ്രഘോഷണമാണ്. ഒന്നിച്ചിരുന്ന് ഭക്ഷിക്കുമ്പോൾ അപ്പമെടുത്ത് ആശീർവദിച്ച്, മുറിച്ച് കൊടുക്കുന്നത് ദിവ്യബലിയിലെ സ്തോത്രയാഗകർമ്മമാണ്. ജീവിതമാകുന്ന യാത്രയിൽ, നാം യേശുവിനെ അനുഭവിക്കുന്നത് ദിവ്യബലിയിലാണ്. രണ്ടു ശിഷ്യന്മാർക്കും അപ്പം മുറിച്ചു കൊടുത്തപ്പോൾ അവർ യേശുവിനെ തിരിച്ചറിഞ്ഞു, എന്നാൽ യേശു അപ്രത്യക്ഷനായി. ചില ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, അപ്രത്യക്ഷനായ യേശു ആ മുറിച്ചു കൊടുക്കപ്പെട്ട അപ്പത്തിലാണ്. അങ്ങനെ യേശുവിനെ സ്വീകരിച്ചുകൊണ്ടാണ് അവർ ജറുസലേമിലേയ്ക്ക് തിരികെ പോകുന്നത്. ഓരോ ദിവ്യബലിയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്, യേശുവിനെ സ്വീകരിച്ചുകൊണ്ട് നാം സ്വഭവനങ്ങളിലേക്ക് തിരികെ പോകുന്നു.

4) നമുക്ക് യേശുവിനെ നമ്മുടെ ജീവിതങ്ങളിൽ കൂടെ കൂട്ടാം. നമ്മുടെ ജീവിതയാത്രയിൽ നമ്മോടൊപ്പം അദൃശ്യനായി കൂടെ നടക്കാനും, നമ്മുടെ ഹൃദയങ്ങളിൽ ഒളിപ്പിച്ച വിഷമങ്ങളെ പങ്കുവയ്ക്കാനും, വചനത്തിന്റെ അർഥം ആഴത്തിൽ വിശദീകരിക്കാനും, നമ്മുടെ ബുദ്ധിയെ പ്രകാശിപ്പിക്കാനും യേശുവിന് കഴിയും. യേശുവിന്റെ സഞ്ചാരം സ്ഥലകാലങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ഹൃദയങ്ങളിലാണ്. എന്നെ അറിയുന്ന, എന്നെ മനസ്സിലാക്കുന്ന, എന്റെ സഹയാത്രികൻ. നമുക്ക് യേശുവിനെ വഴികാട്ടിയായി കൂടെ കൂട്ടാം. കാരണം, അവനേ അറിയുകയുള്ളൂ നമ്മുടെ യാത്രകൾ എവിടെ, എങ്ങനെ അവസാനിക്കുമെന്ന്.

ആമേൻ.

vox_editor

View Comments

  • Very useful Nd Theological..

    I have a suggestion kindly post Sunday homily in advance....if it is ready on Thursday it will be more helpful.

    Thank u

Recent Posts

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 week ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

2 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

2 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

2 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

3 weeks ago

കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…

3 weeks ago