Categories: Meditation

2nd Sunday of Lent_Year B_ദൈവീക ലാവണ്യം (മർക്കോ 9:2-10)

തപസ്സു കാലം രണ്ടാം ഞായർ

എപ്പോഴെല്ലാം ഗുരുനാഥൻ കൂട്ടത്തിൽ നിന്നും ചിലരെ തിരഞ്ഞെടുത്ത് കൂടെ കൊണ്ടു പോയിട്ടുണ്ടോ അപ്പോഴെല്ലാം അവർക്കായി അവൻ ചില വിസ്മയ കാഴ്ചകൾ ഒരുക്കിയിട്ടുണ്ടാകും. അതിൽ നിന്നും അവർക്ക് എന്തെങ്കിലും ആഴമായ സന്ദേശം ലഭിക്കുകയും ചെയ്യും. ഇന്ന് അവരെ അവൻ കൂട്ടിക്കൊണ്ടുപോയത് ദൈവിക സാന്നിധ്യത്തിന്റെ കളരിയിലേക്കാണ്. ഒരു മലയാണത്. ആ മലയിൽ വച്ച് അവൻ രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രം പ്രകാശം പോലെ ധവളമായി. ഇതാണോ രൂപാന്തരീകരണം? അല്ല. ഇത് ബാഹ്യമായ ചില പ്രതിഫലനങ്ങൾ മാത്രമാണ്. ദൈവ പിതാവിന്റെയും പൂർവ്വപിതാക്കന്മാരുടെയും സാന്നിധ്യം തന്റെ ജീവിതത്തിൽ മൂർത്തമായ അനുഭവമാണ് എന്ന സത്യത്തിന്റെ വെളിപ്പെടുത്തലാണ് യേശുവിന്റെ രൂപാന്തരീകരണം. അവന്റെ പിതാവ് മേഘ തണലായും അഗ്നിനാളമായും ഒരു ജനതയുടെ കൂടെ നടന്ന സാന്നിധ്യമാണ്. പ്രവാചകന്മാരുടെ നാവുകളിൽ തീക്കനലിന്റെ വാക്കുകൾ പകുത്തു നൽകിയ നന്മ. സ്നേഹത്തിന്റെ ഉടമ്പടി ഓരോ കുഞ്ഞു യഹൂദരുടെയും ഹൃദയത്തിൽ കൊത്തിവച്ച അതേ ആർദ്രത ഇന്നിതാ മൂന്ന് ശിഷ്യന്മാരുടെ മുമ്പിൽ വെളിപ്പെടുന്നു. എന്തിനാണീ വെളിപ്പെടുത്തൽ? ഉത്തരം ഒന്ന് മാത്രമേയുള്ളൂ. ഈ ജീവിത സഞ്ചാരത്തിൽ നമ്മളാരും ഒറ്റയ്ക്കല്ല. ഒരു മലയും നമ്മൾ ഒറ്റയ്ക്ക് കയറുന്നുമില്ല.

കുരിശു മരണമാണ് രൂപാന്തരീകരണത്തിന്റെ പശ്ചാത്തലം. യേശു തന്റെ പീഡാനുഭവ -മരണത്തെക്കുറിച്ച് ആദ്യ മുന്നറിയിപ്പ് നൽകുന്ന അവസരമാണിത്. അവൻ പറയുന്നു; “മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും എല്ലാവരാലും തിരസ്ക്കരിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു” (8:31). ഈ തമസ്സിന്റെ നിമിഷത്തിൽ നിന്നും സുവിശേഷകൻ പെട്ടെന്ന് ചിത്രീകരിക്കുന്നത് പ്രകാശപൂരിതമായ യേശുവിന്റെ ചിത്രമാണ്. നൊമ്പരങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവരുടെയും നേത്രങ്ങൾ പതിയേണ്ടത് ആ പ്രഭാപൂരിതമായവന്റെ മുഖത്ത് ആയിരിക്കണമെന്ന സന്ദേശവും ഈ അവതരണത്തിൽ അടങ്ങിയിട്ടുണ്ട്.

അവൻ മലമുകളിലേക്ക് കയറുന്നു. സ്വർഗത്തിലേക്കുള്ള ഭൂമിയുടെ ചൂണ്ട് വിരലുകളാണ് മലകൾ. ആ വിരലുകൾ ദൈവീകതയുടെ രഹസ്യത്മകതയെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജീവിതമെന്നാൽ പ്രകാശത്തിലേക്കും പുതിയ ചക്രവാളത്തിലേക്കും സ്വർഗ്ഗീയ തനിമയിലേക്കുമുള്ള നിശബ്ദമായ കയറ്റമാണെന്ന് മലകൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. പ്രാർത്ഥനയും ഒരു മലകയറ്റമാണ്. അതിന്റെ ലക്ഷ്യം താബോറാണ്. നിശബ്ദതയിലും പ്രകാശത്തിലും മുങ്ങി നിവരേണ്ട ഇടം. ഏതു സഹനത്തെയും ഏതുതരത്തിലുള്ള ഭാവിയെയും അഭിമുഖീകരിക്കാൻ ശക്തി സംഭരിക്കാനുള്ള ഇടം. നമുക്കും ഉണ്ടായിരിക്കണം നിശബ്ദതയിൽ ദൈവത്തിന്റെ ഹൃദയത്തിൽ നിന്നും നിർഗളിക്കുന്ന വെളിച്ചത്തിൽ മുങ്ങാനുള്ള ചില താബോർ ഇടങ്ങൾ.

“ഗുരോ, നാം ഇവിടെയായിരിക്കുന്നത് നല്ലതാണ്” (v.5). പത്രോസിന്റെ ഈ വാക്കുകൾ ദൈവികാനുഭവത്തിന്റെ ലാവണ്യത്തെ വ്യക്തമായി നമ്മോട് പങ്കുവയ്ക്കുന്നുണ്ട്. ദൈവം എത്രയോ നല്ലവനാണ്! ദൈവത്തിന്റെ നന്മയെയും സൗന്ദര്യത്തെയും പത്രോസ് ചൂണ്ടിക്കാണിക്കുന്നു. ഇവിടെയായിരിക്കുന്നത് എത്രയോ നല്ലതാണ് കാരണം ഇവിടെ ദൈവികാനുഭവമുണ്ട്. ഇവിടെ അവന്റെ നന്മകൾ നിറഞ്ഞിട്ടുണ്ട്. സുന്ദരമായ ദൈവത്തിന്റെ വാഗ്മയ ചിത്രമാണിത്. ചരിത്രം ദൈവത്തെ വേദനകളുടെ ഉടയോനും പാപികളുടെ ശിക്ഷകനുമായി ചിത്രീകരിച്ചപ്പോൾ പത്രോസും അനുയായികളും താബോർ മലയിൽവച്ച് ദൈവത്തിന്റെ സുന്ദരമായ മുഖം ദർശിക്കുന്നു. ആ മുഖ വർണ്ണനയാണ് അവരുടെ പ്രഘോഷണങ്ങളും സാക്ഷ്യങ്ങളും. ഈ ദൈവം ഭൂതകാലത്തെ ചൂഴ്ന്നെടുക്കുന്ന ദൈവമല്ല. ഇത് ഭാവിയുടെയും വസന്തത്തിന്റെയും ദൈവമാണ്. ഈ ദൈവത്തെയാണ് നമ്മൾ ആരാധിക്കേണ്ടത്. ആശിക്കേണ്ടത്. സ്വന്തമാക്കേണ്ടത്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് പ്രാർത്ഥിച്ചത് പോലെ “നീ അതിസൗന്ദര്യമാണ്, അതിസൗന്ദര്യമാണ്” എന്ന് നമ്മളും ഇനിമുതൽ പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. ദൈവം ഒരു അനുഭവമാകാതെ പോയ നാളുകളെ ഓർത്ത് വിശുദ്ധ അഗസ്റ്റിൻ കണ്ണീരൊഴുക്കിയതു പോലെ “നവ്യ നൂതന സൗന്ദര്യമേ…” എന്ന് പറഞ്ഞു നമ്മളും കണ്ണീരൊഴുക്കേണ്ടിയിരിക്കുന്നു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

2 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

3 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

6 days ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

6 days ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

6 days ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

7 days ago