Categories: Sunday Homilies

2nd Sunday of Easter_Year B_ഉത്ഥാനവും കരുണയും

സംശയം വിശ്വാസത്തിന്റെ മുന്നോടിയാണ്...

പെസഹാക്കാലം രണ്ടാം ഞായർ
(ദൈവകരുണയുടെ ഞായർ)

ഒന്നാം വായന: അപ്പോ. 4:32-35
രണ്ടാം വായന: 1യോഹ. 5:1-6
സുവിശേഷം: വി.യോഹന്നാൻ 20:19-31

ദിവ്യബലിയ്ക്ക്  ആമുഖം

നാമിന്ന് തിരുസഭയോടൊപ്പം ചേർന്ന് ദൈവകരുണയുടെ തിരുനാൾ ആഘോഷിക്കുകയാണ്. ദൈവകരുണയുടെ സ്രോതസ്സായ യേശു അപ്പോസ്തലന്മാർക്ക് പ്രത്യക്ഷപ്പെടുന്നതും, വി.തോമസ് അപ്പോസ്തലൻ ആദ്യം സംശയിച്ചെങ്കിലും പിന്നീട് യേശുവിൽ ആഴമേറിയ വിശ്വാസം പ്രഖ്യാപിക്കുന്നതും ഇന്നത്തെ സുവിശേഷം വിവരിക്കുന്നു. ആദിമ ക്രൈസ്തവസഭ ഒരു ഹൃദയവും, ഒരാത്മാവുമായി കൂട്ടായ്മയിൽ ജീവിക്കുന്നതും നാം ഇന്നത്തെ ഒന്നാം വായനയിൽ ശ്രവിക്കുന്നു. കൊറോണാ മഹാമാരിയുടെ ഭീതിയിലായിരിക്കുന്ന നമുക്ക് ആഴമായ വിശ്വാസത്തോടെ ഉത്ഥിതനായ ക്രിസ്തുനാഥനോട് നമ്മുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ എന്ന് പ്രാർത്ഥിക്കാം.

ദൈവവചന പ്രഘോഷണകർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,

ഉത്ഥാനത്തിന് ശേഷം ശിഷ്യന്മാർക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്ന യേശു അവർക്ക് സമാധാനം ആശംസിക്കുകയാണ്. ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും അനുസ്മരിക്കുന്ന ഓരോ ദിവ്യബലിയിലും ഈ സമാധാനം നാം സ്വീകരിക്കാറുണ്ട്, പരസ്പരം നൽകാറുമുണ്ട് കാരണം യേശുവിനറിയാം അന്നും ഇന്നും നമുക്കാവശ്യം ക്രിസ്തു നൽകുന്ന സമാധാനമാണെന്ന്. ശിഷ്യന്മാരിൽ നിശ്വസിച്ചുകൊണ്ട് അവർക്ക് യേശു പരിശുദ്ധാത്മാവിനെ നല്കി നമ്മെ അനുസ്മരിപ്പിക്കുന്നത് ഉൽപ്പത്തി പുസ്തകത്തിൽ മനുഷ്യനെ രൂപപ്പെടുത്തി അവന്റെ നാസാരന്ധ്രങ്ങളിലേയ്ക്ക് നിശ്വസിക്കുന്ന ദൈവത്തെയാണ് (ഉൽപ്പത്തി 2:7). പഴയ നിയമത്തിൽ ദൈവത്തിന്റെ നിശ്വാസം മനുഷ്യന് ജീവൻ നൽകുന്നു. പുതിയ നിയമത്തിൽ യേശുവിന്റെ നിശ്വാസം നമുക്ക് പുതുജീവൻ നൽകുന്നു.

യേശു യഥാർത്ഥത്തിൽ ഉയിർത്തെഴുന്നേറ്റോ? എന്ന് സംശയിക്കുന്നവരുടെ പ്രതിനിധിയായി വി.തോമസ് അപ്പോസ്തലൻ ഇന്നത്തെ സുവിശേഷത്തിൽ നിറഞ്ഞ് നിൽക്കുന്നു. വി.യോഹന്നാന്റെ സുവിശേഷത്തിൽ വി.തോമസ് അപ്പോസ്തലന് സവിശേഷമായ സ്ഥാനമാണുള്ളത്. ഒരവസരത്തിൽ “നമുക്കും അവനോടൊപ്പം പോയി മരിക്കാം” എന്ന് പറഞ്ഞ് കൊണ്ട് അവൻ തന്റെ ധീരത പ്രകടിപ്പിക്കുന്നുണ്ട് തോമസ് അപ്പോസ്തലൻ (യോഹ 11:16).  മറ്റൊരവസരത്തിൽ “കർത്താവേ നീ എവിടേയ്ക്ക് പോകുന്നുവെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ പിന്നെ വഴി ഞങ്ങൾ എങ്ങനെയറിയും? (യോഹ 14:5)  എന്ന് പറഞ്ഞുകൊണ്ട് യേശുവിനെ പിൻതുടരുന്നതെങ്ങനെയെന്ന് ആത്മാർത്ഥമായി ചോദിക്കുന്നു. അവസാനമായി മറ്റുള്ളവരുടെ സാക്ഷ്യത്തെക്കാളും ഉത്ഥിതനായ യേശുവിനെ നേരിട്ടു കാണുവാൻ ആഗ്രഹിക്കുന്നു. വി.തോമസിനെ കുറിച്ചുള്ള ഈ സംഭവങ്ങൾ വിവരിച്ചുകൊണ്ട് ‘വളരുന്ന’, ‘അന്വേഷിക്കുന്ന’, ‘കണ്ടെത്തുന്ന’ വിശ്വാസം എന്താണെന്ന് സുവിശേഷകൻ ആദിമ ക്രൈസ്തവസഭയേയും നമ്മെയും പഠിപ്പിക്കുകയാണ്.

ക്രൂശിതനായ യേശുവിന്റെ ആണിപ്പഴുതുകളേയും, പാർശ്വത്തെയും ഉത്ഥിതനായ യേശുവിൽ കാണുവാൻ ആഗ്രഹിക്കുന്ന വി.തോമസ് തങ്ങൾ അനുഗമിച്ച യേശു തന്നെയാണ് ഉത്ഥാനം ചെയ്തതെന്ന് ഉറപ്പുവരുത്തുന്നു. പലപ്പോഴും സംശയത്തെ വിശ്വാസത്തിന്റെ ശത്രുവായി കാണുന്നുണ്ടങ്കിലും സംശയം വിശ്വാസത്തിന്റെ മുന്നോടിയാണ്. അതുകൊണ്ട് തന്നെ വി.തോമസിന്റെ സംശയത്തെ യേശു അനുഭാവപൂർവ്വം കാണുകയും, അവൻ എന്താണോ കാണുവാൻ ആഗ്രഹിച്ചത് അത് അവന് കാണിച്ചു കൊടുക്കുകയും ചെയ്യുന്നു. യേശുവിനറിയാം ഉത്ഥിതനെ കാണാത്തവന് ഉത്ഥാനത്തെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും പ്രയാസമാണെന്ന്. “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്നുള്ള ഏറ്റുപറച്ചിലിൽ യേശുവിലുള്ള അഗാധമായ സ്നേഹവും, വിശ്വാസവും, യേശുവിനെ അവിശ്വസിച്ചതിലുള്ള കുറ്റബോധവും നിറഞ്ഞ് നിൽക്കുന്നു.

കാര്യങ്ങളെ സൂഷ്മമായി നിരീക്ഷിക്കുന്ന, യുക്തിയുടെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്ന, അത്ഭുതങ്ങളും അടയാളങ്ങളും കാണാതെ ഞാൽ വിശ്വസിക്കില്ല എന്ന് വാശിപിടിക്കുന്ന, ഈ ലോകത്തിലെ ഭയപ്പെടുത്തുന്ന സംഭവവികാസങ്ങളിൽ ദൈവം എവിടെയെന്നന്വേഷിക്കുന്ന ആധുനിക മനുഷ്യന്റെ പ്രതിനിധിയാണ് വി.തോമസ് അപ്പോസ്തലൻ. അന്ന് വി.തോമസിനോട് പറഞ്ഞത് യേശു ഇന്ന് നമ്മോടും പറയുകയാണ്: “നീ എന്നെ കണ്ടത്കൊണ്ട് വിശ്വസിച്ചു; കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ”.

ആമേൻ.

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

3 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

4 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

7 days ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

7 days ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

7 days ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago