Categories: Meditation

2nd Easter Sunday_Year A_”എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 19-31)

സമാധാനം. അതൊരു അഭിവാദനമല്ല, വാഗ്ദാനവുമല്ല, അതൊരു ഉറപ്പാണ്...

ഉയിർപ്പുകാലം

ഇന്നത്തെ സുവിശേഷം തുടങ്ങുന്നത് ശിഷ്യരുടെ ഭയത്തെ ചിത്രീകരിച്ചു കൊണ്ടാണ്; “ശിഷ്യന്മാർ യഹൂദരെ ഭയന്ന് കഥകടച്ചിരിക്കുകയായിരുന്നു”(v.19). ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. അവന്റെ സങ്കട നിമിഷങ്ങളിൽ അവനിൽ നിന്നും ഓടിയൊളിച്ചവരാണവർ. ഇന്നവർ ആരെയോ ഭയന്ന് കഥകടച്ചിരിക്കുന്നു. ഈയൊരു ചെറിയ ഗണത്തെ ഇനി എങ്ങനെയാണ് വിശ്വസിക്കുക? എന്നിട്ടും യേശു അവരിലേക്ക് വരുന്നു. അവരുടെ മധ്യത്തിലേക്ക് തന്നെ വരുന്നു. എന്നിട്ട് അവരോട് പറഞ്ഞു: “നിങ്ങൾക്കു സമാധാനം” (v.19). സമാധാനം. അതൊരു അഭിവാദനമല്ല. വാഗ്ദാനവുമല്ല. അതൊരു ഉറപ്പാണ്. ഭയചകിതരായ ശിഷ്യരുടെ മേൽ നിറയുന്ന ദൈവീകമായ ശക്തിയാണത്. അത് നമ്മിലെ ഭയത്തിനും കുറ്റബോധത്തിനും പൂർത്തീകരിക്കാത്ത സ്വപ്നങ്ങൾക്കുമേൽ പതിയുന്ന ഊർജവും ശാന്തതയും ഉന്മേഷവുമാണ്. എന്നിട്ടവൻ തോമസിനോട് പറഞ്ഞു: “നിന്റെ വിരൽ ഇവിടെ കൊണ്ടുവരുക… നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക” (v. 27).

ഒരു ഇളം കാറ്റുപോലെ ഉത്ഥിതൻ അടഞ്ഞുകിടന്ന വാതിലിലൂടെ വരുകയും പോകുകയും ചെയ്തു. തോമസും അതുപോലെതന്നെ ആ മുറിയിലേക്ക് വരുകയും പുറത്തു പോവുകയും ചെയ്തിരുന്നു; ഒരു ഭയവുമില്ലാതെ, സ്വാതന്ത്ര്യത്തോടെ. രണ്ടുപേരും അന്വേഷികളാണ്, പരസ്പരം അന്വേഷിക്കുന്നവർ.

യേശു തങ്ങളുടെ അടുത്ത് വന്നിരുന്ന കാര്യം സഹശിഷ്യർ തോമസിനോട് പറഞ്ഞിരുന്നു. പക്ഷേ അവൻ തൃപ്തനല്ല. അവനു വേണ്ടത് ഉത്ഥിതന്റെ വരവിനെ കുറിച്ചുള്ള വിവരണങ്ങളല്ല. തന്റെ ഗുരുവുമായിട്ടുള്ള നേർക്കാഴ്ചയാണ്. എട്ടു ദിവസങ്ങൾക്കുശേഷം വീണ്ടും യേശു പ്രത്യക്ഷനാകുന്നുണ്ട്, തോമസിനു വേണ്ടി മാത്രമായിട്ട്. അപ്പോൾ ഗുരു ഒന്നും അവനോട് നിർബന്ധിക്കുന്നില്ല. മറിച്ച് അഭ്യർത്ഥിക്കുന്നു. സംശയ കണ്ണുകളുടെ മുന്നിൽനിന്നും വേണമെങ്കിൽ യേശുവിന് പിൻവലിയാമായിരുന്നു. പക്ഷേ ആ കണ്ണുകളുടെ മുന്നിലേക്ക് അവൻ തന്റെ മുറിവേറ്റ കരങ്ങൾ നീട്ടുകയാണ് ചെയ്തത്. വരൂ, കാണൂ, നിന്റെ കരങ്ങൾ നീട്ടി ഈ മുറിവുകളിൽ സ്പർശിക്കൂ.

ഉത്ഥാനം ക്രൂശിതന്റെ മുറിവുകളെ ഉണക്കിയില്ല. മുറിവുകൾ ഉണ്ടാക്കിയ വിടവുകൾ ഉത്ഥിതന്റെ ശരീരത്തിൽ അങ്ങനെ തന്നെ ഇരിക്കുന്നുണ്ട്. എന്തുകൊണ്ട് ഇപ്പോഴും ഈ മുറിവുകൾ? കാരണം കാൽവരിയിൽ സംഭവിച്ചത് ഒരു അവസാനമല്ല. അവിടെനിന്നും അവൻ ഏറ്റ മുറിവുകൾ ഒരു തുടക്കം മാത്രമാണ്. ആ മുറിവുകളിലാണ് ദൈവത്തിന്റെ മഹത്വം അടങ്ങിയിരിക്കുന്നത്. ആ മുറിവുകളാണ് സ്നേഹത്തിന്റെ സുന്ദരമായ അടയാളം. ആ മുറിവുകളാണ് ഉത്ഥിതനു നൽകാൻ സാധിക്കുന്ന വ്യക്തമായ ഉത്തരം. അതുകൊണ്ട് ആ മുറിവുകൾ എന്നെന്നേക്കുമായി തുറന്നിരിക്കട്ടെ. ചിലപ്പോൾ നാളെയും മറ്റന്നാളോ ഞാനോ നീയോ തോമസിനെ പോലെ അസ്വസ്ഥനായി അലഞ്ഞുതിരിഞ്ഞു വന്നേക്കാം. അപ്പോൾ ഇതേ മുറിവുകളുമായി ഉത്ഥിതൻ ആരുടെയെങ്കിലും രൂപത്തിൽ നമ്മുടെ മുന്നിലും വന്നു നിൽക്കും. ഒരു കാര്യം നീ അപ്പോഴും ഓർക്കണം. മുറിവുകളാകുന്ന അക്ഷരങ്ങൾ കൊണ്ടാണ് ക്രൂശിതൻ കാൽവരിയിൽ തന്റെ സ്നേഹ കാവ്യം തീർത്തത്. അതിനാൽ ആ മുറിവുകൾ അവന്റെ ശരീരത്തിൽ നിന്നും ഒരിക്കലും മായില്ല. കാരണം അത് സ്നേഹം തന്നെയാണ്.

സുവിശേഷം നമ്മോട് പറയുന്നില്ല യേശുവിന്റെ മുറിവിൽ തോമസ് സ്പർശിച്ചോ എന്ന കാര്യം. അവനെ സംബന്ധിച്ച് തന്റെ ഗുരുവിന്റെ സാന്നിധ്യം മാത്രം മതിയായിരുന്നു അവന്റെ എല്ലാ ആഗ്രഹങ്ങളുടെ പൂർത്തികരണത്തിനും. അവൻ അനുഭവിച്ചറിയുകയായിരുന്നു തന്റെ ഗുരുവിന്റെ എളിമയും വിശ്വസ്തതയും സ്നേഹവുമെല്ലാം. ഒന്ന് വാശിപിടിച്ചാൽ ഇനിയും തന്റെ അരികിലേക്ക് ഓടിയെത്തുന്നവനാണ് തന്റെ ഗുരു എന്ന സ്നേഹപൂരിതമായ അറിവിന്റെ നിറവിലായിരുന്നു അവൻ.

ജ്ഞാനസക്രാരിയായ ഉത്ഥിതൻ തന്റെ ശിഷ്യന്മാർക്ക് ജീവിതത്തിന്റെ ആഴമായ പല സത്യങ്ങളും ഈ കണ്ടുമുട്ടലിലൂടെ വെളിപ്പെടുത്തുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് സ്വാതന്ത്ര്യം എന്ന സത്യം. ബാഹ്യമായ അടയാളങ്ങളിൽ തങ്ങിനിൽക്കാതെ യാഥാർത്ഥ്യങ്ങളുടെ ഗൗരവപരമായ സത്യത്തിലേക്ക് ശിഷ്യർ സ്വതന്ത്രരാകണം. സ്വാതന്ത്ര്യത്തിലേക്കുള്ള പറന്നുയരൽ തോമസിൽ സംഭവിക്കുന്നുണ്ട്. അവനിനി കാഴ്ചകളിൽ ഒതുങ്ങുന്ന കാര്യങ്ങളിൽ തങ്ങി നിൽക്കില്ല. അവൻ അതിനുമപ്പുറത്തുള്ള സൗന്ദര്യത്തിലേക്ക് പറന്നുയർന്നു കഴിഞ്ഞു. എത്രയോ നന്നായിരുന്നേനെ സഭയും അവളുടെ മക്കളെ ഈയൊരു സൗന്ദര്യത്തിലേക്ക് പറന്നുയരാൻ സഹായിച്ചിരുന്നെങ്കിൽ! അനുസരണത്തേക്കാൾ ഉപരി ദൈവീകാനുഭവത്തിന് പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ! വിധേയത്വത്തിനേക്കാൾ ഉപരി ആഴമേറിയ പരസ്പര ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ! ഉത്ഥിതനിൽ നിന്നും തോമസിൽ നിന്നും നമ്മൾ ഇനിയും ഒത്തിരി പഠിക്കേണ്ടിയിരിക്കുന്നു.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

1 hour ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

4 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

4 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

5 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

1 week ago

ഇടുക്കി രൂപത കെ.സി.വൈ.എം എസ്.എം.വൈ.എം ന് പുതിയ നേതൃത്വം

സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…

1 week ago