Categories: Meditation

28th Sunday_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ഈ വസ്ത്രം ചർമ്മത്തിൽ ധരിക്കുന്ന ഒന്നല്ല, ഇത് ഹൃദയത്തിന്റെ വസ്ത്രമാണ്...

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ

നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ പറഞ്ഞു ഒഴിഞ്ഞു മാറുകയാണ്. അവർക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. അവർക്ക് അവരുടെ കച്ചവടതാൽപര്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ഇതുപോലെയുള്ള വിരുന്നുകളിൽ പങ്കെടുക്കാൻ സമയമില്ല. അതെ, ദൈവം ഒരു വിരുന്നു ഒരുക്കിയിരിക്കുന്നു. ആ വിരുന്നിൽ നിന്നെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും നല്ലതും സന്തോഷകരവുമായ വിഭവങ്ങളാണ് അവൻ മേശപ്പുറത്ത് ഒരുക്കിയിരിക്കുന്നത്. പക്ഷേ ചോദ്യമിതാണ്; ആ വിരുന്നിൽ പങ്കെടുക്കാൻ നിനക്ക് സമയമുണ്ടോ?

ജീവിതത്തെ സന്തോഷം തേടിയുള്ള നിരന്തരമായ അലച്ചിലായിട്ടാണ് നിങ്ങൾ മനസ്സിലാക്കുന്നതെങ്കിൽ ഇനി നിങ്ങൾ എത്തേണ്ട ഇടം യേശു മാത്രമാണ്. എന്നിട്ടും വിരുന്നുശാല ഒഴിഞ്ഞുകിടക്കുകയാണ്. പരുഷമാണ് രാജാവിന്റെ പ്രതികരണം. ഒപ്പം വിസ്മയനീയം കൂടിയാണത്. ജീവിതാനന്ദത്തെ കച്ചവടങ്ങളിലും ലൗകികസുഖങ്ങളിലും തേടുന്നവർക്ക് ഈ വിരുന്നിന്റെ തന്മയത്വത്തെ അംഗീകരിക്കാൻ സാധിക്കില്ല. അങ്ങനെയുള്ളവരെ രാജാവിനും ആവശ്യമില്ല. വഴിക്കവലകളിലും നിരത്തുകളിലും ജനങ്ങൾ ഉള്ള കാലംവരെ ഒരു വിരുന്നുശാലയും ശൂന്യമാകുകയില്ല. ക്ഷണിതാക്കൾ അവരുടെ ഹൃദയത്തെ കൊട്ടിയടക്കുകയാണെങ്കിൽ മുന്തിരിത്തോട്ടം ഫലം പുറപ്പെടുവിക്കുന്ന ഒരു ജനതയ്ക്ക് നൽകിയതുപോലെ വിരുന്നുശാലയും നിസ്വരെന്ന് ലോകം കരുതുന്നവരാൽ നിറയപ്പെടും.

നിങ്ങൾ വഴിക്കവലയിൽ കണ്ടെത്തുന്നവരെ എല്ലാവരെയും വിവാഹ വിരുന്നിന് ക്ഷണിക്കുക എന്നാണ് രാജാവ് ഭൃത്യന്മാരോട് കൽപ്പിക്കുന്നത്. യോഗ്യതയോ ഔപചാരികതയോ ഇവിടെ ഒരു വിഷയമല്ല. രാജാവ് ഒന്നും ആവശ്യപ്പെടുന്നില്ല. എല്ലാം നൽകാൻ സന്നദ്ധനാണവൻ. നിരസനങ്ങളുടെ മുൻപിൽ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്ന രാജാവാണ് ദൈവം. ക്ഷണിക്കപ്പെട്ടവരല്ല ഇനി അവന്റെ വിരുന്നു ശാലയിലേക്ക് വരേണ്ടത്. ആ വാതിൽ എല്ലാവർക്കുമായി തുറന്നു കിടക്കുകയാണ്. ചുരുക്കം ചില അതിഥികളിൽ നിന്നും എല്ലാവരും അതിഥികളായി മാറുന്ന വിശാലതയാണ് ഈ വിരുന്നുശാല. അവിടെ ദുഷ്ടരും ശിഷ്ടരും എന്ന വ്യത്യാസമില്ല. അതെ, വിരുന്നിൽ ആദ്യ പരിഗണന ദുഷ്ടരോട് തന്നെയാണ്.

വിരുന്നുശാല എല്ലാവരാലും നിറഞ്ഞുനിൽക്കുന്നു. ഇതാ, രാജാവ് വിരുന്നുശാലയിലേക്ക് ഇറങ്ങിവരുന്നു. ദുഷ്ടരും ശിഷ്ടരുമെന്ന് നമ്മൾ കരുതുന്നവരുടെ ഇടയിലേക്ക് ദൈവം ഇറങ്ങിവരുന്നു. എല്ലാ മനുഷ്യരിൽ നിന്നും അകലെയായി ഒരു ന്യായാധിപ പീഠത്തിൽ കയറിയിരിക്കുന്നവനല്ല ഈ ദൈവം. മറിച്ച് നമ്മോടൊപ്പം നമ്മുടെ വിരുന്നുശാലകളിൽ ആനന്ദം പങ്കിടുന്നവനാണവൻ.

ഇനിയാണ് ഉപമയുടെ വഴിത്തിരിവ്. ക്ഷണിതാക്കളിൽ ഒരുവൻ വിവാഹവസ്ത്രം ധരിച്ചിട്ടില്ല. രാജാവ് അവനെ പുറത്താക്കുന്നു. എന്ത് വിരോധാഭാസമാണിത്? അവൻ തന്നെയാണ് നിരത്തുകളിൽ വസിച്ചിരുന്നവരെ വിരുന്നിലേക്ക് ക്ഷണിക്കുന്നത്. ഇപ്പോഴിതാ, വിവാഹവസ്ത്രത്തിന്റെ പേരിൽ ഒരാളെ പുറത്താക്കുന്നു. അപ്പോൾ എന്താണീ വിവാഹ വസ്ത്രം? ഈ വസ്ത്രം ചർമ്മത്തിൽ ധരിക്കുന്ന ഒന്നല്ല, ഇത് ഹൃദയത്തിന്റെ വസ്ത്രമാണ്. അത് അണയാത്ത, പ്രകാശിക്കുന്ന, ജീവിതത്തിന്റെ ആഘോഷത്തെ സ്വപ്നം കാണുന്ന, വിരുന്നിൽ വിശ്വസിക്കുന്ന ഹൃദയം തന്നെയാണ്. നിരസനമില്ലാത്ത ആന്തരികതയാണ് ആ വസ്ത്രം. ഉള്ളിൽ നെഗറ്റിവിറ്റിയുമായി നടക്കുന്നവർക്ക് ഒരു വിരുന്നും സംതൃപ്തമാവുകയില്ല. അങ്ങനെയുള്ളവരുടെ ഇടം എപ്പോഴും വിരുന്നുശാലയ്ക്ക് പുറത്തു തന്നെയായിരിക്കും. അവർ കപടരാണ്. ദുഷ്ടരെ പോലും ദൈവം ചേർത്തുപിടിക്കും, പക്ഷേ കപടതയോട് കൂട്ടുപിടിക്കുന്നവരുടെ സ്ഥാനം എന്നും വിരുന്നുശാലയ്ക്ക് പുറത്ത് തന്നെയായിരിക്കും.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

15 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago