Categories: Meditation

20th Sunday_അമ്മമനസ്സിന്റെ നൊമ്പരം (മത്താ 15: 21-28)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ

അപ്പക്കഷണങ്ങൾ തേടുന്ന ഒരു അമ്മ. കാനാൻകാരിയാണവൾ. യേശുവിനെ പോലും വിസ്മയിപ്പിച്ച വിശ്വാസമുണ്ടായ ഒരുവൾ. അവളാണ് ഇസ്രായേല്യർക്ക് വേണ്ടി മാത്രം വന്ന രക്ഷകനെ ലോകത്തിലെ എല്ലാ നൊമ്പരം പേറുന്നവരുടെയും ഇടയനാക്കി മാറ്റുന്നത്. കരഞ്ഞപേക്ഷിച്ചുകൊണ്ടാണ് അവൾ യേശുവിന്റെ അടുത്തേക്ക് വരുന്നത്; “കർത്താവേ, എന്നോടും എന്റെ കുഞ്ഞിനോടും കരുണയുണ്ടാകണമേ”. ആ കരച്ചിലിനു മുമ്പിൽ യേശു ഒരു വാക്കു പോലും മിണ്ടുന്നില്ല. നിശബ്ദതയുടെ ഏതോ തടവറയിലാണോ അവൻ?

മൗനം അമ്മയുടെ മുമ്പിൽ വലിയൊരു മതിൽ കെട്ടി കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവൾ തളർന്നില്ല. അവൾ കരഞ്ഞുകൊണ്ട് അവനെ അനുഗമിക്കുന്നവരുടെ കൂട്ടത്തിൽ ചേരുകയാണ്. സ്വർഗ്ഗം മൂകമായാലും അമ്മയ്ക്ക് നിശബ്ദയാകാൻ സാധിക്കില്ല. അവൾ കരയും, ഉത്തരം കിട്ടുന്നതുവരെ. അങ്ങനെയാണ് പരുഷമായ ഒരു ഉത്തരം പെട്ടെന്ന് അവൻ പറയുന്നത്; “ഞാൻ വന്നിരിക്കുന്നത് ഇസ്രായേൽക്കാർക്ക് വേണ്ടി മാത്രമാണ്, നിങ്ങൾക്കു വേണ്ടിയല്ല”. തീർത്തും തളർന്നു പോകാവുന്ന ഒരു മറുപടിയാണിത്. പക്ഷേ അവൾ തോറ്റു പിന്മാറുന്നില്ല. എല്ലാ അമ്മമാരെയും പോലെ അവളുടെ ചിന്ത തന്റെ കുഞ്ഞിനെക്കുറിച്ച് മാത്രമാണ്. അവൾക്ക് മനസ്സിലായിക്കഴിഞ്ഞു, ഇനി കരഞ്ഞിട്ട് കാര്യമില്ല. വേണ്ടത് പൂർണ്ണമായ സമർപ്പണമാണ്. അവൾ നിലത്ത് വീണു ദൈവപുത്രനെ പ്രണമിക്കുന്നു. ഇതാ, മറ്റൊരു പ്രാർത്ഥന അവളുടെ ഉള്ളിൽ നിന്നും പൊട്ടി ഒഴുകുന്നു; “കർത്താവേ, എന്നെ സഹായിക്കണമേ”.

മറുപടി അപ്പോഴും പരുഷമാണ്: “മക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്ക് എറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല”. ഇവിടെയാണ് ഒരു അമ്മയുടെ കൂർമ്മബുദ്ധിയും സ്നേഹംകൊണ്ട് അവൾ സൃഷ്ടിക്കുന്ന ഭാവനാലോകത്തെയും നമ്മൾ കാണേണ്ടത്. അത് അവളുടെ വാക്കുകളിലുണ്ട്: “അതേ, കർത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയിൽ നിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ”. ഒരു കഷണം അത്ഭുതം ഞങ്ങൾക്കായും നിനക്ക് ചെയ്യാവുന്നതാണ്. ഇവിടെയാണ് കഥയുടെ വഴിത്തിരിവ്. സൗമ്യമായി അവൾ യേശുവിനോട് പറഞ്ഞുകഴിഞ്ഞു താൻ വന്നിരിക്കുന്നത് നഷ്ടപ്പെട്ട അപ്പക്കഷണങ്ങൾ തേടിയാണ് എന്ന കാര്യം. ഒരു ഞെട്ടലാണ് അവൾ യേശുവിന് നൽകിയത്.

വരികളുടെയിടയിൽ കുഞ്ഞുങ്ങളോട് താൽപര്യമില്ലാത്ത ഒരു ദൈവചിത്രത്തെ അവൾ മറച്ചു വെച്ചിട്ടുണ്ടോ? ഇല്ല, യേശുവിന്റെ പിതാവ് തന്റെ മക്കളുടെ വിശ്വാസത്തെക്കാൾ അവരുടെ വേദനയെ കരുതുന്നവനാണ്, വിശ്വസ്തതയെക്കാൾ അവരുടെ സന്തോഷം ആഗ്രഹിക്കുന്നവനാണ്. അവളുടെ വാക്കുകൾ ഒരു മിന്നൽ പോലെയാണ് അവന്റെ മനസ്സിലേക്ക് കയറിയത്. അവൻ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു; “സ്ത്രീയെ, നിന്റെ വിശ്വാസം വലുതാണ്”. ദേവാലയത്തിൽ പോകാത്ത, തിരുവെഴുത്തുകൾ ഒന്നും വായിക്കാത്ത, കാനാന്യ വിഗ്രഹങ്ങളോട് പ്രാർത്ഥിക്കുന്ന ഒരു സ്ത്രീയെയാണ് യേശു ഇപ്പോൾ വലിയ വിശ്വാസം ഉള്ളവളായി പ്രഖ്യാപിക്കുന്നത്. ഒരു മതബോധനവും അവൾക്ക് ലഭിച്ചിട്ടില്ല, എന്നിട്ടും അവൾ ദൈവത്തെ അറിയുന്നു. അമ്മമനസ്സിന്റെ ഉള്ളിലെ സ്പന്ദനമായി ദൈവം അവൾക്ക് അനുഭവപ്പെടുന്നു.

കണ്ണീരിൽ പവിഴങ്ങൾ ഉള്ളതുപോലെ, നൊമ്പരങ്ങൾക്ക് എന്നും ഒരു പവിത്രമാനം ഉണ്ട്. കാരണം അവയിൽ ദൈവം ഉണ്ട്. ദൈവത്തിന്റെ സാന്നിധ്യം ഒരു അപ്പക്കഷണം പോലെ ചെറുതാകാം, തരിയാകാം, ഭക്ഷണമേശയ്ക്ക് കീഴേയുമാകാം. അപ്പോഴും അത് ദൈവത്തോളം തന്നെ വലുതാണ്. ആ സത്യം മനസ്സിലാക്കണമെങ്കിൽ വലിയ വിശ്വാസം വേണം. ആകാശത്തിനു കീഴിലുള്ള നല്ല ശതമാനം അമ്മമാരിലും ആ വിശ്വാസമുണ്ട്. അവരിൽ പലർക്കും എന്താണ് വിശ്വാസപ്രമാണം എന്നറിയില്ല. പക്ഷേ ദൈവത്തിന് ഒരു മാതൃഹൃദയം ഉണ്ടെന്ന കാര്യം അവർക്ക് വ്യക്തമായി അറിയാം. ആ മാതൃഹൃദയത്തിന്റെ ഒരു ഭാഗം അവരിലുമുണ്ട്. അതുകൊണ്ടാണ് എന്ത് തടസ്സങ്ങൾ മുന്നിൽ വന്നാലും അമ്മമാരുടെ പ്രാർത്ഥനകളെ സ്വർഗ്ഗത്തിന് നിരസിക്കാൻ സാധിക്കുകയില്ല എന്നു പറയുന്നത്.

vox_editor

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

6 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago