Categories: Meditation

1st Sunday of Lent_Year C_പരീക്ഷണങ്ങൾ (ലൂക്ക 4:1-13)

മൂന്നു പരീക്ഷണങ്ങളിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ഒരു കാര്യം മനുഷ്യനുമായി കച്ചവട സാധ്യത തിരയുന്ന പ്രലോഭകന്റെ ചിത്രമാണ്...

തപസ്സുകാലം ഒന്നാം ഞായർ

തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന പൈശാചികമായ പ്രലോഭനങ്ങളെ വചനത്തിന്റെ ശക്തിയാൽ യേശു അതിജീവിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷ ഭാഗം. അവന് അഭിമുഖീകരിക്കേണ്ടിവന്ന മൂന്ന് പ്രലോഭനങ്ങൾ മനുഷ്യകുലത്തിന് എക്കാലവും സംഭവിക്കാവുന്ന പ്രലോഭനങ്ങളാണ്. എന്താണ് പ്രലോഭനങ്ങൾ? ബന്ധങ്ങളുടെ ആഴമായ തലത്തിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങളുടെ തകിടം മറിച്ചിലുകളാണത്.

ആദ്യ പരീക്ഷണം: “ഈ കല്ലിനോട് അപ്പമാകാൻ കൽപ്പിക്കുക” (v.3). കല്ലോ അതോ അപ്പമോ? ചോയ്സ് രണ്ടേ ഉള്ളൂ. പക്ഷേ അവൻ മൂന്നാമത്തെ വഴി വെട്ടിത്തെളിക്കുകയാണ്. കല്ലും അപ്പവും കൊണ്ടുമാത്രമല്ല മനുഷ്യൻ ജീവിക്കുന്നത്, അതിനേക്കാൾ വലിയ കാര്യങ്ങൾക്ക് വേണ്ടിയാണ് അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അപ്പം അവശ്യ ഘടകം തന്നെയാണ്. പക്ഷേ അതിനേക്കാൾ ആവശ്യമുള്ള മറ്റു പലതുമുണ്ട്. സഹജീവികൾ, സ്നേഹ വികാരങ്ങൾ, ബന്ധങ്ങൾ, നമ്മിൽ കുടികൊള്ളുന്ന നിത്യത, ഇവയെല്ലാം കല്ലിനെക്കാളും അപ്പത്തിനേക്കാളും പ്രാധാന്യമർഹിക്കുന്നതാണ്. സ്വർഗ്ഗത്തിനോടുള്ള വിശപ്പായിരിക്കണം നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കേണ്ടത്. അതുകൊണ്ടാണ് യേശു പറയുന്നത് അപ്പംകൊണ്ടു മാത്രമല്ല മനുഷ്യൻ ജീവിക്കുന്നതെന്ന്. മനുഷ്യന് ദൈവത്തിന്റെ നാവിൽ നിന്നും ഉതിരുന്ന വചനങ്ങളും വേണം. കാരണം ആ വചനത്തിൽ നിന്നാണ് പ്രകാശം ഉണ്ടായത്. ഈ ഭൂതലവും അതിന്റെ സൗന്ദര്യവും നമ്മൾ ശ്വസിക്കുന്ന വായുവും ദൈവവചനത്തിൽ നിന്നും രൂപപ്പെട്ടതാണ്. ശരീരത്തിന്റെ തൃഷ്ണകളിലും നമ്മുടേതായ പൊങ്ങച്ചത്തിന്റെ കൽകൂടാരങ്ങളിലും ഒതുങ്ങി നിൽക്കേണ്ടവരല്ല നമ്മൾ.

രണ്ടാമത്തെ പരീക്ഷണം: “നീ എന്നെ ആരാധിച്ചാൽ ഇവയെല്ലാം നിന്റേതാകും” (v.7). പ്രലോഭകനെ അനുഗമിക്കാനുള്ള ക്ഷണമാണിത്. അവന്റെ ലോജിക് സ്വീകരിച്ച് ബാഹ്യമായ പലതും സ്വന്തമാക്കാനുള്ള ക്ഷണം. പ്രലോഭകൻ ഒരു ഉടമ്പടി അല്ലെങ്കിൽ ഒരു കച്ചവടം നടത്താൻ ശ്രമിക്കുന്നു. അവൻ ഉദ്ദേശിക്കുന്നത് നീ നിന്നെ പൂർണമായി എനിക്ക് നൽകുക അപ്പോൾ ഞാൻ നിനക്ക് സ്ഥാനമാനങ്ങൾ നൽകാമെന്നതാണ്. കച്ചവടത്തിനേക്കാൾ ഉപരി അടിമത്തത്തിന്റെ തലം ഇവിടെ അടങ്ങിയിട്ടുണ്ട്. ഇത് ദൈവത്തിൽനിന്നും വിപരീതമായ തലമാണ്. ദൈവ-മനുഷ്യ ബന്ധത്തിൽ കച്ചവടത്തിന് സ്ഥാനമില്ല. പക്ഷെ പ്രലോഭകന്റെ ബന്ധത്തിന്റെ അടിത്തറ കച്ചവടം മാത്രമാണ്. എത്രയോപേർ സ്ഥാനമാനങ്ങൾ ആഗ്രഹിച്ച് ഈ പ്രലോഭനത്തിൽ അകപ്പെട്ടിട്ടുണ്ട്! ആത്മാവിനെ നാശത്തിലേക്ക് നയിക്കുന്ന പ്രലോഭനമാണിത്. വ്യക്തമായ ദൈവീക ബോധവും ആത്മീയ ശക്തിയും ഉള്ളവർക്ക് മാത്രമേ ഈ പ്രലോഭനത്തെ അതിജീവിക്കാൻ സാധിക്കു.

മൂന്നാമത്തെ പരീക്ഷണം: “നീ താഴേക്കു ചാടുക. നിന്നെ സംരക്ഷിക്കാൻ ദൈവം ദൂതന്മാരോടു കല്പിക്കും” (v.10). ഇത് ദൈവത്തിനോടുള്ള വെല്ലുവിളിയാണ്. ദൈവത്തിനോട് സ്വന്തം കാര്യത്തിനു വേണ്ടി അത്ഭുതം പ്രവർത്തിക്കാൻ ആവശ്യപ്പെടുകയാണ്. ഈ പ്രലോഭനം വിശ്വാസത്തിന്റെ ആഴമായ തലം എന്ന പ്രതീതി ഉളവാക്കുന്നുണ്ടെങ്കിലും, ദൈവത്തിലുള്ള വിശ്വാസം മുതലെടുത്ത് സ്വന്തം കാരിക്കേച്ചർ വരയ്ക്കാനുള്ള ശ്രമമാണിത്. ദൈവത്തെയല്ല, മറിച്ച് ദൈവത്തിന്റെ അനുഗ്രഹങ്ങളെ മാത്രം അന്വേഷിക്കുന്ന ഒരു വിചാരം. ദാനം വേണം ദായകനെ വേണ്ട. ദൈവത്തെ ഒരു ദാസനായി കാണുന്ന മനോഭാവമാണിത്. എന്റെ ആവശ്യത്തിന് അവൻ മാലാഖമാരെ അയച്ചുതരണം. ഇനി അഥവാ മാലാഖമാർക്ക് പകരം വല്ല രോഗമോ വേദനയോ മരണമോ വന്നാലോ അപ്പോൾ നമ്മൾ ചോദിക്കും ദൈവം എന്തേ ഇടപെടാത്തതെന്ന്. എവിടെ സംരക്ഷിക്കുമെന്ന് പറഞ്ഞ മാലാഖമാർ? ഓർക്കുക, ദൈവം മാലാഖമാരെ അയക്കുന്നുണ്ട്. നല്ല മനുഷ്യരുടെ രൂപത്തിൽ. നമ്മുടെ ആഗ്രഹങ്ങൾ സഫലമാകുന്നതിന് വേണ്ടിയല്ല, നമുക്കു പോലും അറിയാൻ സാധിക്കാത്ത ദൈവികസ്വപ്നങ്ങൾ നമ്മിൽ പൂവണിയുന്നതിനു വേണ്ടി.

ഈ മൂന്നു പരീക്ഷണങ്ങളിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ഒരു കാര്യം മനുഷ്യനുമായി കച്ചവട സാധ്യത തിരയുന്ന പ്രലോഭകന്റെ ചിത്രമാണ്. ‘ഞാൻ നിനക്ക് തരാം, നീ എനിക്കു തരിക’ എന്നതാണ് ഈ പരീക്ഷണങ്ങളുടെ പിന്നിലുള്ള ലോജിക്. ഇത് ദൈവത്തിന്റെ യുക്തി അല്ല. ഇത് ദൈവത്തിൽ നിന്നും തീർത്തും വിപരീതമാണ്. എന്തുകൊണ്ടെന്നാൽ ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വാണിജ്യമില്ല. അവിടെയുള്ളത് ശൂന്യവൽക്കരണം മാത്രമാണ്.

പ്രലോഭകന്റെ യുക്തി ഇങ്ങനെയാണ്: ‘നിനക്ക് മനുഷ്യരെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ എങ്കിൽ അവർക്ക് അപ്പവും സ്ഥാനമാനങ്ങളും നൽകുക, അവർ നിന്നെ അനുഗമിച്ചു കൊള്ളും’. പക്ഷേ യേശുവിന്റെ യുക്തി തീർത്തും വിപരീതമാണ്. അവൻ ആരെയും സ്വന്തമാക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യുന്നില്ല. ദൈവത്തിന് ഭക്തരായ അടിമകളെയല്ല വേണ്ടത്. മറിച്ച് സ്വാതന്ത്ര്യം അനുഭവിക്കുന്ന, സ്നേഹിക്കുന്ന, ഉദാരമതികളായ മക്കളെയാണ്.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 days ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago