
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ
യഹൂദർ യേശുവിനെതിരെ പിറുപിറുക്കുന്നു. വിശുദ്ധഗ്രന്ഥ പശ്ചാത്തലത്തിൽ ഭക്ഷണ സംബന്ധമായ കാര്യത്തിലാണ് പിറുപിറുപ്പ് എന്ന പദം കാണാൻ സാധിക്കുന്നത്. ഇതാ, സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ജീവന്റെ അപ്പം ഞാനാണെന്ന് പറഞ്ഞവനെതിരെയും പിറുപിറുക്കുന്നു. ഇവൻ ജോസഫിന്റെ മകനല്ലേ എന്നതാണ് ചോദ്യം. സ്വർഗ്ഗീയതയെ ഉൾക്കൊള്ളാൻ ഇവനെങ്ങനെ സാധിക്കും എന്നതുതന്നെയാണ് അവരുടെ സംശയം.
ഒരു വ്യക്തിത്വത്തെ അതിന്റെ തനിമയോടെ ഗ്രഹിക്കാൻ സാധിക്കുകയെന്നത് മാനുഷികമായ പ്രവർത്തിയല്ല, ദൈവികമാണ്. അതുകൊണ്ടാണ് ഗുരു പറയുന്നത് എന്നെ അയച്ച പിതാവ് ആകർഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്ക് വരാൻ സാധിക്കുകയില്ലെന്ന് (v. 44). ക്രിസ്തുവിനെക്കുറിച്ചുള്ള നമ്മുടെ ധാരണയ്ക്ക് മുന്നിലുള്ള ഒരു ചോദ്യചിഹ്നമാണ് ഇത്. വചനം മാംസമായവനെ മാനുഷികചിന്തകളിൽ ക്രമീകരിക്കാൻ ശ്രമിച്ചിട്ടുള്ളവർ എല്ലാവരുംതന്നെ പിറുപിറുപ്പിന്റെ ചുഴികളിൽ വട്ടം കറങ്ങുകയാണ് ഇന്നും. ചില കാര്യങ്ങളുടെ യുക്തി അറിയുന്നതിന് ഹൃദയം കൊണ്ട് ചിന്തിക്കണമെന്ന് പറയുന്നതുപോലെ, ഈശോ എന്ന വ്യക്തിയെ അറിയണമെങ്കിൽ സ്വർഗ്ഗത്തിന്റെ കണ്ണുകളിലൂടെ നോക്കണം അവനെ.
ദൈവപുത്രന്റെ അവതാരമാണ് മനുഷ്യചരിത്രത്തിന്റെ ഭ്രമണകേന്ദ്രം. നിത്യത കണ്ണിനു കുളിരായും കാതിന് ഇമ്പമായും നാവിന് രസമായും ഹൃദയത്തിന് തുടിപ്പായും മാറിയത് അവനിലൂടെയാണ്. കാഴ്ച്ചക്കതീതമായ യാഥാർത്ഥ്യത്തെ ആത്മപ്രകാശിതമാക്കി പകുത്തുനൽകി അവൻ. എന്നിട്ട് വിശ്വസിക്കുന്നവർക്ക് നിത്യജീവന്റെ ഉറപ്പുനൽകി.
മുന്നിൽ നിൽക്കുന്ന വ്യക്തി സ്വർഗ്ഗീയ അപ്പമാണെന്നും, ആ അപ്പം ഭക്ഷിക്കുകയും ചെയ്യണമെന്നു പറയുന്നത് യുക്തിക്കു നിരക്കാത്തതും പ്രകോപനപരവുമായ ഭാഷയാണ്. പക്ഷേ ആ പ്രകോപനപരതയാണ് ക്രൈസ്തവ വിശ്വാസത്തിന്റെ ലാവണ്യം. തിന്നുക, കുടിക്കുക, ജീവിതം ആസ്വദിക്കുക എന്ന ചിന്താധാരയുടെ ദൈവീകഭാഷ്യമാണ് തന്റെ ശരീരം ഭക്ഷിക്കുക, രക്തം പാനംചെയ്യുക, നിത്യജീവിതം ആസ്വദിക്കുക എന്ന ക്രിസ്തു ചിന്തയും.
ഭക്ഷിക്കുക എന്ന ക്രിയയാണ് ഈ സുവിശേഷ ഭാഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. തീർത്തും ലളിതവും ഒപ്പം അനുദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതുമായ ക്രിയയാണിത്. “സുഖമാണോ” എന്ന ചോദ്യത്തിനേക്കാൾ ആർദ്രവും ജൈവികവുമാണ് “എന്തെങ്കിലും കഴിച്ചോ” എന്ന ചോദ്യത്തിനുള്ളതെന്ന കാര്യം നമുക്കറിയാം. അമ്മ മനസ്സിൽനിന്നേ അങ്ങനെയുള്ള ചോദ്യവും ചിന്തയും നിർഗ്ഗളിക്കു. അവൻ പറഞ്ഞു: “ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്” (v.51).
യോഹന്നാന്റെ സുവിശേഷത്തിൽ “ഭക്ഷിക്കുക” എന്നത് നിത്യജീവനിലേക്ക് നയിക്കുന്ന അതി-പ്രായോഗികമായ പ്രവർത്തിയാണ് (Meta-pragmatics of faith). അതിനു പ്രതീകാത്മകവും വാചികവുമായ അർത്ഥങ്ങളുണ്ട്. അതിൽ ജീവനും മരണവും എന്ന പച്ചയാഥാർത്ഥ്യങ്ങളുടെ വിപര്യാസം സംഭവിക്കുന്നുണ്ട്. നിത്യത ഒരു ആത്മീയ യാഥാർത്ഥ്യമല്ല ഇവിടെ. അത് ശാരീരികതലത്തെ കൂടി ആലിംഗനം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഒരു കത്തോലിക്കനെ സംബന്ധിച്ച് പരിശുദ്ധ കുർബാന ഏറ്റവും മൂല്യമുള്ളതാകുന്നത്.
മരുഭൂമിയിലെ മന്നാ നിത്യജീവനെ ഒരു ആശയമായും സങ്കല്പമായും പ്രതിഷ്ഠിക്കുമ്പോൾ യേശു എന്ന അപ്പം നിത്യജീവന്റെ വ്യക്തിരൂപമാണ്. യേശുവിലാണ് നിത്യജീവൻ എന്ന ആശയവും രൂപവും സങ്കലിതമാകുന്നത്. അതായത് നിത്യജീവൻ എന്നത് ഒരു വ്യക്തിയാണ്. ആ വ്യക്തി യേശുവാണ്. അതുകൊണ്ടാണ് അവന്റെ ഭാഷയിൽ ശരീരവും രക്തവുമെല്ലാം കടന്നുവരുന്നത്, കാൽവരിയുടെയും കുരിശിന്റെയും നിഴൽ പതിയുന്നത്, സ്വർഗ്ഗീയഭോജനത്തിന്റെ രസക്കൂട്ടുകൾ നമ്മുടെ നാവുകൾക്ക് മാധുര്യം നൽകുന്നത്.
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
This website uses cookies.