Categories: Meditation

“സൂര്യനെ ഉടയാടയാക്കിയ അനുഗൃഹീത” (ലൂക്കാ 1:39-56)

സ്ത്രീകൾ മാത്രം കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏക ഇതിവൃത്തമാണ് ഇന്നത്തെ സുവിശേഷഭാഗം...

പരി. കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ

സ്വർഗ്ഗാരോപിതയായ കന്യകാമറിയം – ആത്മാവും ശരീരവും സ്വർഗ്ഗത്തിലേക്ക് ആവഹിക്കപ്പെടുന്ന ഒരു ചിത്രം. ക്രൈസ്തവഭാവിയുടെ കണ്ണാടിയാണത്. വിശുദ്ധമായത് – ആത്മാവും ശരീരവും – മണ്ണിൽ അലിയേണ്ട സംഗതികളല്ല. അവയുടെ ഇടം സ്വർഗ്ഗമാണ്. ദൈവത്തിൽ നിന്നും ആരംഭിച്ച നമ്മുടെ ജീവിതം ദൈവത്തിൽ തന്നെ വിലയം പ്രാപിക്കണം. അതിന്റെ നേർചിത്രമാണ് കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണം. അറിയാം, ഈ സ്വർഗ്ഗാരോപണം കത്തോലിക്കാസഭയുടെ വിശ്വാസസത്യമാണെന്ന് (dogma). ഇത് മറിയത്തിനു ലഭിച്ചിരിക്കുന്ന പ്രത്യേകാനുകൂല്യമല്ല, ഒരോ ക്രിസ്തുശിഷ്യർക്കുമുള്ള സ്വത്വാത്മകമായ ഉറപ്പാണ്.

വെളിപാടിന്റെ പുസ്തകത്തിലെ ആ സ്ത്രീദർശനം ശ്രദ്ധിക്കുക: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീയെ ഞാൻ സ്വർഗ്ഗത്തിൽ കാണുന്നു… ഗർഭിണിയാണവൾ… മറുവശത്ത് ഒരു വ്യാളിയും… (12:1-18). സ്വർഗ്ഗത്തിലെ ആ സ്ത്രീ മറിയമാണ്. അത് നിസ്തർക്കമായ കാര്യമാണ്. അപ്പോഴും ഓർക്കുക, ആ സ്ത്രീ തന്നെയാണ് മനുഷ്യകുലവും സഭയും നമ്മളോരോരുത്തരും. അതെ, ആ സ്ത്രീ നമ്മൾ തന്നെയുമാണ്: നിഴലുകളെ ഉടയാടയാക്കി സൂര്യന് വേണ്ടി ദാഹിക്കുന്ന നമ്മൾ തന്നെ.

ക്രിസ്തുശിഷ്യത്വത്തിന്റെ തനിമയെ പ്രതീകാത്മകമായ ഭാഷയാൽ കടഞ്ഞെടുത്ത സൗന്ദര്യമാണ് സൂര്യനെ ഉടയാടയാക്കിയ ആ സ്ത്രീ. നമ്മുടെ ദൈവവിളിയുടെ ചാരുതയേറിയ പ്രതീകമാണവൾ. എന്താണ് നമ്മുടെ ദൈവവിളി? പ്രകാശത്തെ ആഗിരണം ചെയ്യുക, അതിന്റെ സൂക്ഷിപ്പുകാരാകുക, ജീവിതത്തിൽ ജീവൻ നൽകുന്നവരാകുക. സൂര്യനെ ഉടയാടയാക്കിയവൾ, ഉദരത്തിൽ ദൈവികജീവൻ വഹിക്കുന്നവൾ, തിന്മയ്ക്കെതിരെ പോരാടുന്നവൾ: ഇതാണ് വെളിപാടിന്റെ പുസ്തകത്തിലെ മറിയം. ഇതുതന്നെയാണ് ക്രൈസ്തവ ജീവിതവും. പ്രകാശത്തെ ഉടയാടയാക്കുക, ജീവൻ പങ്കുവയ്ക്കുക, തിന്മയ്ക്കെതിരെ പോരാടുക.

നന്മയിൽ അടിയുറച്ച് വിശ്വസിക്കാനുള്ള ആഹ്വാനമാണ് സ്വർഗ്ഗാരോപണ തിരുനാളിന്റെ സന്ദേശം. പരമമായതിനു മാത്രമേ ചരിത്രത്തിൽ സ്ഥാനമുള്ളൂ. ഈ ഭൂമിയും സകല ചരാചരങ്ങളും ഒരു ഗർഭിണിയെപ്പോലെ ജീവന്റെ ഈറ്റുനോവനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഹിംസയുടെ ശക്തികളുടെ മുമ്പിൽ അവയ്ക്ക് തോൽക്കുവാൻ സാധിക്കുകയില്ല. ശരിയാണ്, മുന്നിലേക്ക് നോക്കുമ്പോൾ കാണുന്നത് കൂരിരുട്ടാണെങ്കിലും വ്യാളിയുടെ ഹിംസക്കെതിരെ തലയുയർത്തി നിൽക്കാനുള്ള ഓജസ്സും സൗന്ദര്യവുമുള്ള അമ്മമനസ്സുകൾ ഇന്നും സ്വർഗ്ഗത്തിൽനിന്നു അവതരിക്കുന്നുണ്ട്. അവരുടെ മുൻപിൽ തിന്മയുടെ ശക്തികൾക്ക് അധികനാൾ പിടിച്ചുനിൽക്കാൻ സാധിക്കുകയില്ല.

ഇനി സുവിശേഷത്തിലേക്കു വരാം. സ്ത്രീകൾ മാത്രം കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏക ഇതിവൃത്തമാണ് ഇന്നത്തെ സുവിശേഷഭാഗം. അമ്മമാർ എവിടെയുണ്ടോ അവിടെ ദൈവമുണ്ട്. ഇവിടെയുമുണ്ട് ദൈവവും പ്രവാചകനും. അവരുടെ ഉദരത്തിൽ തുടിപ്പായി, സ്പന്ദനമായി, മൗനമായി.

അനുഗൃഹീതയാണ്. നീ മാത്രമല്ല, നിന്റെ ഉദരഫലവും. എത്ര സുന്ദരമാണ് ഈ അഭിവാദനം. ഒരു സ്ത്രീയെ വിശേഷിപ്പിക്കാൻ ഇതിലും വലിയ പദങ്ങൾ നിഘണ്ടുവിലുണ്ടോ? നമ്മുടെ പദശേഖരങ്ങളിൽ ആദ്യവാക്കായും, നമ്മുടെ ചിന്തകളിലെ ആദ്യമുകുളമായും, നമ്മുടെ സംഭാഷണങ്ങളിലെ ആദ്യവാചകമായും “നീ അനുഗൃഹീതയാണ്” എന്ന വചനം ഉണ്ടാകുകയാണെങ്കിൽ വെറുപ്പിന്റെ ശക്തികൾക്ക് നമ്മുടെ മണ്ണിൽ വേരിറക്കാൻ സാധിക്കില്ല. സ്വർഗ്ഗസ്പർശനം അനുഭവിച്ചവർക്കു മാത്രമേ മുന്നിൽ നിൽക്കുന്നവരെ അനുഗൃഹീതർ എന്ന് വിളിക്കാൻ സാധിക്കു. സുവിശേഷം ചിത്രീകരിക്കുന്നത് സ്വർഗ്ഗം കോർത്തിണക്കിയ രണ്ടുപേർ തമ്മിലുള്ള കണ്ടുമുട്ടലാണ്. ഇതുപോലെ സ്വർഗ്ഗീയ ആന്ദോളനം മുറ്റിനിൽക്കുന്ന മറ്റൊരു രംഗമോ സംഭാഷണ ശകലങ്ങളോ സുവിശേഷത്തിന്റെ മറ്റു താളുകളിൽ എവിടെയെങ്കിലുമുണ്ടോ എന്ന കാര്യം സംശയമാണ്.

“മറിയം പറഞ്ഞു: എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു” (v.46). മഹത്വപ്പെടുത്തുകയെന്നാൽ മഹത്തായ കാര്യങ്ങൾ ചെയ്യുക എന്നാണർത്ഥം. നിസ്സാരരായ നമുക്കെങ്ങനെ ദൈവത്തെ മഹത്വപ്പെടുത്താൻ സാധിക്കും? മനസ്സും സമയവും കർത്താവിന് കൊടുത്താൽ മതി. നിന്റെ നിസ്സാരതയിലേക്ക് ദൈവത്തെ കുടിയിരുത്തിയാൽ മതി. മറിയവും ചെയ്തത് അതുതന്നെയാണ്. അവൾ സ്വർഗ്ഗത്തെ ശരീരത്തിലും മനസ്സിലും ആത്മാവിലും സ്വാംശീകരിച്ച് ദൈവിക ജീവനെ സകലർക്കുമായി പകർന്നുനൽകി. അങ്ങനെ അവൾ അനുഗ്രഹത്തിന്റെ സാന്നിധ്യമായി. സൂര്യനെ ഉടയാടയാക്കി തിന്മയ്ക്കെതിരെ നിലകൊണ്ടു.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

8 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago