Categories: Meditation

യേശുവെന്ന സുവിശേഷം (മർക്കോ 1:1-8)

ഇടതിങ്ങിയ ജീവിത നൊമ്പരങ്ങളുടെ ഇടയിൽ കുടുങ്ങി കിടക്കുന്ന ദൈവപുത്രനാണ് യേശു...

ആഗമനകാലം രണ്ടാം ഞായർ

രണ്ട് പ്രവാചകന്മാരുടെ വാക്കുകളെ കോർത്തിണക്കി കൊണ്ടാണ് മർക്കോസിന്റെ സുവിശേഷം ആരംഭിക്കുന്നത്. വലിയ ആർഭാടങ്ങൾ ഒന്നുമില്ല. വളരെ ലളിതമായാണ് സുവിശേഷകൻ യേശുവിനെ അവതരിപ്പിക്കുന്നത്. ശക്തനായവൻ വരുന്നു. അതെ, ആർദ്രതയെ കരുത്താക്കി മാറ്റിയവൻ. “കുനിഞ്ഞ് അവന്റെ ചെരുപ്പിന്റെ വള്ളികൾ അഴിക്കാൻ പോലും ഞാൻ യോഗ്യനല്ല”. യോഹന്നാന്റെ എളിമയാണിത്. ജലമാണ് അവന്റെ പ്രതീകം. അനുതാപത്തിന്റെ സ്നാനം അവൻ നൽകുന്നു. പക്ഷേ വരുവാനിരിക്കുന്നവൻ അഗ്നിയാണ്. അവൻ നൽകും വിശുദ്ധിയുടെ സ്നാനം.

ഏശയ്യായും യോഹന്നാനും വരുവാനിരിക്കുന്നവനെ കുറിച്ചാണ് പ്രഘോഷിക്കുന്നത്. വരുന്നത് മറ്റാരുമല്ല, ദൈവം തന്നെയാണ്. ഒരു യാത്രക്കാരന്റെ മുഖം ദൈവത്തിന് കൈവരുന്നു. യുഗങ്ങൾ താണ്ടി ഹൃദയങ്ങളിൽ വാസമുറപ്പിക്കാൻ അവൻ വരുന്നു. മരമായി മാറുന്ന വിത്തു പോലെ, അരിമാവിനെ വളർത്തുന്ന പുളിമാവ് പോലെ, ജീവനിലേക്കുള്ള സൗരഭ്യമായി അവൻ വരുന്നു. ഉണർവുള്ളവർ അവനെ ദർശിക്കും. തൊടികളിലെ പ്രഭാത ഹിമകണങ്ങളിൽ ദൈവികത ദർശിക്കുന്നവരെ പോലെ പ്രവാചകൻ മരുഭൂമിയുടെ ഊഷരതയിൽ ദൈവത്തിന്റെ കാലടികൾ കാണുന്നു. എന്നിട്ടവൻ തൊണ്ട പൊട്ടുന്ന സ്വരത്തിൽ വിളിച്ചു പറയുന്നു: “കർത്താവിന്റെ വഴി ഒരുക്കുവിൻ. അവന്റെ പാത നേരെയാക്കുവിൻ”. ദൈവം കടന്നുവരുന്നു. നമ്മുടെ അനുദിന ജീവിതത്തിന്റെ ആലസ്യത്തിലേക്കും ആകുലതകളിലേക്കും. നമ്മുടെ ഉണർവിന്റെ ഉമ്മറപ്പടിയിൽ അവൻ നമ്മെയും കാത്തു നിൽക്കുന്നുണ്ട്.

മർക്കോസിന്റെ സുവിശേഷത്തിലെ ആദ്യവാക്യം ശ്രദ്ധിക്കുക: “ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം”. വളച്ചു കെട്ട് ഒന്നുമില്ല. കാര്യങ്ങൾ ഋജുവായി അവതരിപ്പിക്കുന്നു. ഒരു ആരംഭം കുറിക്കലാണിത്. നമ്മെ സംബന്ധിച്ച് ഇതൊരു പുനരാരംഭമാണ്. എന്തിന്റെ പുനരാരംഭം? കടന്നുവരുന്നവന്റെ മാർഗ്ഗത്തിലൂടെ വീണ്ടും സഞ്ചരിക്കുന്നതിനുവേണ്ടി, ആർദ്രതയുടെ ചക്രവാളത്തിലേക്ക് ഒന്നുംകൂടി അടുക്കുന്നതിനുവേണ്ടി. യേശുവെന്ന സുവിശേഷത്തിന്റെ ആരംഭമാണിത്. ഈ “സുവിശേഷത്തിൽ” നിന്നേ ജീവിതവും ബന്ധങ്ങളും പദ്ധതികളും നമുക്ക് പുനരാരംഭിക്കാൻ സാധിക്കൂ. ഈ നിത്യ-നൂതന സൗന്ദര്യമാണ് ജീവിതത്തെ പ്രകാശമാനമാക്കുന്നത്. ഇതൊരു ഊർജ്ജമാണ്. സ്വർഗ്ഗം വരെ എത്തിച്ചേരാനുള്ള ഏക ഊർജ്ജം. നൊമ്പരങ്ങളുടെ അധ്യായങ്ങളും മോശമായ ദിനങ്ങളും ജീവിതത്തിലുണ്ടാകും അപ്പോൾ യേശുവെന്ന സുവിശേഷം സാന്ത്വനമായും സ്നേഹമായും കൂടെ നിൽക്കും. ഹൃദയത്തിന്റെ ഇരുൾ നിറഞ്ഞ കോണുകളിൽ അവൻ തിരി തെളിക്കും.

ഇടതിങ്ങിയ ജീവിത നൊമ്പരങ്ങളുടെ ഇടയിൽ കുടുങ്ങി കിടക്കുന്ന ദൈവപുത്രനാണ് യേശു. ദൈവിക ആർദ്രതയുടെ ഒരു ഇതിവൃത്തം അവന്റെ ജീവിതത്തിലുണ്ട്. സുവിശേഷമാണവൻ. ഒരു നല്ല പ്രഘോഷണം. സ്നേഹ നിർഭരമായ ഒരു ജീവിതം സാധ്യമാണ് എന്ന പ്രഘോഷണം. അതിനുള്ള പോംവഴി അവന്റെ കയ്യിലുണ്ട്. അത് അവൻ ഒരു സ്നേഹമന്ത്രണം പോലെ നമ്മളോട് പറഞ്ഞിട്ടുമുണ്ട്; ദൈവം നിന്റെ തൊട്ടരികിലുണ്ട് നിശ്വാസമായി, ഹൃദയത്തുടിപ്പായി, സ്നേഹ സൗരഭ്യമായി…

പ്രവാചകൻ പറയുന്നു: “എന്നെക്കാൾ ശക്തനായവൻ എന്റെ പിന്നാലെ വരുന്നു”. ശക്തനാണ് യേശു. ആർദ്രതയാണ് അവന്റെ ശക്തി. അതുകൊണ്ടാണ് അവന് ഹൃദയങ്ങളോട് സംസാരിക്കാൻ സാധിക്കുന്നത്. അവന്റെ ഭാഷ സൗമ്യമാണ്. അവനു മുൻപും പിൻപും വന്നവരുടെ സംസാരങ്ങൾ പുറമേ നിന്നും വരുന്ന ശബ്ദങ്ങൾ ആയി അനുഭവപ്പെടുന്നു. പക്ഷേ അവന്റെ വാക്കുകൾ ആത്മാവിന്റെ ഉള്ളിൽ ആന്ദോളനം ഉണ്ടാക്കുന്നു. മനുഷ്യ ഹൃദയത്തിന്റെ അടിത്തട്ടിലാണ് ആ വാക്കുകൾ പ്രകമ്പനം കൊള്ളുന്നത്. ആ വാക്കുകളെ ഉൾക്കൊണ്ടവർക്ക് വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ഭാഷ സംസാരിക്കാൻ പറ്റില്ല. അവരുടെ ചിന്തകളിൽ സാഹോദര്യത്തിന്റെ പൂവിടലുണ്ടാകും. അവരുടെ മനോഭാവങ്ങൾ കരുണയുടെ തെളിനീരുറവയായിരിക്കും. അവരുടെ പ്രവർത്തികൾ ആർദ്രതയുടെ ആഘോഷമായിരിക്കും. യേശുവെന്ന സുവിശേഷം ഹൃദയത്തെ സ്പർശിക്കുമ്പോൾ ആർദ്രതയുടെ കെടാവിളക്കായി നമുക്ക് തെളിഞ്ഞു നിൽക്കാൻ സാധിക്കും. അപ്പോൾ നൊമ്പരങ്ങളുടെ മുൻപിൽ ഒഴിവു കഴിവുകളുടെ സിദ്ധാന്തം നമ്മൾ പറയില്ല. കഷ്ടപ്പാടുകളെ നിമിത്തങ്ങളായി കണക്കാക്കില്ല. സ്നേഹരാഹിത്യവുമായി പൊരുത്തപ്പെടില്ല. മരണ സംസ്കാരത്തിന്റെ ആവിർഭാവങ്ങളുടെ മുകളിൽ ദൈവീക ജീവന്റെ കൊടി നമ്മൾ ഉയർത്തി പിടിക്കും.

വരുന്നത് ശക്തനായവനാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ രാജാവ് തന്നെയാണ്. ഇനി സംഭവ്യമാകുന്നത് ദൈവരാജ്യമാണ്. സമ്പത്തിനോ വ്യാപാരത്തിനോ അധികാരത്തിനോ ഏതെങ്കിലും വ്യവസ്ഥിതിക്കോ പ്രസ്ഥാനത്തിനോ പ്രത്യയശാസ്ത്രത്തിനോ അവന്റെ രാജ്യത്തെ കീഴടക്കാൻ സാധിക്കില്ല. കാരണം സ്വാതന്ത്ര്യത്തിന്റെ അവബോധമാണ് ഈ രാജ്യം. സ്ത്രൈണതയുടെ വസന്തമാണത്, നിഷ്കളങ്കതയോടുള്ള ആദരവാണത്, പ്രകൃതിയോടുള്ള സ്നേഹമാണത്. അതിലുപരി അനുകമ്പയുടെ ഇതിഹാസമാണ് യേശുവെന്ന സുവിശേഷം. അവനിലേക്കടുക്കുമ്പോൾ ദൈവം ഒരു ആലിംഗനാനുഭവമായി മാറും. അങ്ങനെ നമ്മുടെ ജീവിതം സ്നേഹം പരത്തുന്ന ഒരു പരിമളമായി തീരും.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago