ബാബേൽ ഗോപുരം പണിയുന്നവർ

നൂറുമേനി ഫലമണിയുവാൻ "ദൈവഹിതം" ആരായുവാൻ നാം സദാ സന്നദ്ധരാകണം...

കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അദ്ധ്വാനം വ്യർത്ഥം.
കർത്താവ് നഗരം കാണിക്കുന്നില്ലെങ്കിൽ കാവൽക്കാർ ഉണർന്നിരിക്കുന്നത് നിരർത്ഥകം.
അതിരാവിലെ ഉണരുന്നതും, വൈകി ഉറങ്ങാൻ പോകുന്നതും, കഠിന പ്രയത്നം ചെയ്തു ജീവിക്കുന്നതും അർത്ഥശൂന്യം (സങ്കീർത്തനം 127:1). സങ്കീർത്തകന്റെ പ്രാർത്ഥന നമ്മുടെയും പ്രാർത്ഥനയാക്കാം, നമ്മുക്ക് ധ്യാന വിഷയമാക്കാം. ദൈവത്തെ കൂടാതെ പദ്ധതികൾ ആസൂത്രണം ചെയ്യാനും, പ്രാവർത്തികമാക്കാനും വെമ്പൽ കൊള്ളുന്ന ഒരു തലമുറ വളർന്നു വരികയാണ്. അഹന്തയും, അഹങ്കാരവും, പൊങ്ങച്ചവും, തന്നിഷ്ടവും, ആർജനാസക്തിയും കുത്തിനിറച്ച് “ഉള്ളു പൊള്ളയായ” ഒരു തലമുറയുടെ “നഷ്ട സ്വർഗ്ഗത്തിന്റെ” തന്നെ കഥകളാണ് ആധുനിക സമൂഹം കാഴ്ചവയ്ക്കുന്നത്. പൂഴിയിൽ ഭവനം പണിയുന്നത് പോലെ, മൂലക്കല്ല് ഇല്ലാതെ ഭവനം പണിയുന്നത് പോലെ തകർച്ച തീർച്ചയാണെന്ന് അറിയാമെങ്കിലും വീണ്ടും വീണ്ടും ദൈവത്തെ മാറ്റിനിർത്തി പലതും പണിതുയർത്തുവാനുള്ള വ്യഗ്രത ജീവിതത്തിന്റെ നാനാതുറകളിൽ ദൃശ്യമാണ്. ദൈവത്തെ മാറ്റിനിർത്തി പണിതുയർത്തുന്ന പദ്ധതികളുടെയും, പ്രസ്ഥാനങ്ങളുടെയും, പ്രത്യയ ശാസ്ത്രങ്ങളുടെയും പരിതാപകരമായ അവസ്ഥയുടെ പ്രതീകമാണ് ബാബേൽ ഗോപുരം (ഉല്പത്തി 11:1-9). എന്നാൽ ദൈവത്തോടൊപ്പം യാത്ര ചെയ്യാൻ, ദൈവത്തെ മുൻനിർത്തി അധ്വാനിച്ചാൽ വിജയം സുനിശ്ചിതമാണെന്ന് ലോകത്തോട് വിളിച്ചു പറയാൻ, ചരിത്രത്തിന്റെ തങ്കത്താളുകളിൽ സ്വർണ്ണലിപികളിൽ കുറിച്ചു വയ്ക്കാൻ “ചന്ദ്രനിൽ” കാലുകുത്തിയ ശാസ്ത്രജ്ഞൻമാർക്ക് കഴിഞ്ഞു എന്നത് ചരിത്രസത്യമായി നിലകൊള്ളുകയാണ്.

ഭൂമിയിൽ നിന്ന് ആകാശത്തേക്ക് നോക്കുമ്പോഴുള്ള വിസ്മയത്തെക്കാൾ എത്രയോ മടങ്ങ് അവാച്യമായ വിസ്മയമാണ് ആകാശത്തുനിന്ന് ഭൂമിയിലേക്ക് നോക്കുമ്പോൾ അനുഭവവേദ്യമാകുന്നതെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുമ്പോഴാണ് ദൈവത്തിന്റെ “യജമാന പദ്ധതി”യുടെ രഹസ്യാത്മകതയും ധ്യാനവിഷയമാകുന്നത്. നമ്മുടെ ഭാഷയും, വേഷവും, ആചാര അനുഷ്ഠാനങ്ങളും, സംസ്കാരവും ലോകം മുഴുവനും വ്യാപിക്കുമ്പോൾ “ലോകം ഒരു വലിയ തറവാടായി” മാറുകയാണ്. കിണറ്റിനുള്ളിൽ കിടന്നു വളരുന്ന തവളയുടെ ലോകം തീരെ ചെറുതായിരിക്കും. പുഴയിൽ എത്തുമ്പോൾ കുറച്ചുകൂടെ വിശാലമായി മാറും… കടലിൽ എത്തുമ്പോൾ…! കെട്ടിക്കിടക്കുന്ന ജലത്തിൽ കൂത്താടികൾ പെരുകും, ജലം മലിനമാകും. ജീവിതം ഒരു പുഴപോലെ ഒഴുകണം. ജീവിതം നിലയ്ക്കാത്ത ഒരു പ്രവാഹമാകണം… നന്മ നട്ടുനനച്ചു വളർത്തി പരിപോഷിപ്പിക്കാനുള്ള ആത്യന്തികമായ ലക്ഷ്യം മറക്കാതിരിക്കാം.

ജീവിതയാത്രയിൽ നമ്മുടെ പ്രയത്‌നങ്ങൾക്ക് നൂറുമേനി ഫലമണിയുവാൻ “ദൈവഹിതം” ആരായുവാൻ നാം സദാ സന്നദ്ധരാകണം. ദൈവം വഴി അടച്ചാൽ യാത്ര അവസാനിക്കും. ദൈവം വഴി തുറന്നാൽ ഒരായിരം വഴികൾ മുന്നിൽ തെളിയും. എല്ലാ വഴികളിലും പട്ടുമെത്ത ഉണ്ടാവില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനുള്ള യുക്തിയും, ജീവിതാനുഭവവും കൈമുതലായി ഉണ്ടാവണം. വിശ്വാസമാകുന്ന മൂലകല്ലിൽ ഉറച്ച അടിസ്ഥാനമിടാം. പാറമേൽ പണിത ഭവനം പോലെ പ്രതിസന്ധികളെയും, പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള ഉൾബലം കരുതിവയ്ക്കാം. പദ്ധതികൾ പകുതിവഴിക്ക് ഉപേക്ഷിച്ചുപോയ ബാബേൽ ഗോപുരത്തിന്റെ പണിക്കാരെപ്പോലെ നിരാശരാകാതിരിക്കാൻ തീവ്രമായി യത്നിക്കാം. ജീവിതത്തെ സമ്പന്നമാക്കുന്ന “പ്രത്യാശ”യുടെ വക്താക്കളായി മാറാൻ നിരന്തരം ദിശാബോധത്തോടെ പ്രവർത്തിക്കാം. “കൂട്ടായ്മയുടെ സംഘശക്തി” വിളംബരം ചെയ്യുവാൻ സഹവർത്തിത്വത്തോടെ പ്രവർത്തിക്കുവാൻ പ്രതിജ്ഞയെടുക്കാം. ദൈവദാനമായി കിട്ടിയ വിവിധ താലന്തുകൾ സഹോദരങ്ങളുടെ, സമൂഹത്തിന്റെ ഉന്നമനത്തിനായി ബോധപൂർവ്വം പങ്കുവയ്ക്കാം. “കൊണ്ടും കൊടുത്തും” ജീവിതം ആസ്വദിക്കാം. ആരും പൂർണ്ണരല്ലാ എന്ന തിരിച്ചറിവുണ്ടാകുമ്പോൾ ക്ഷമിക്കാനും, മറക്കാനും, വിട്ടുവീഴ്ച മനോഭാവത്തോടുകൂടെ “രമ്യത”യിൽ വർദ്ധിക്കാനും നാം പ്രാപ്തിയുള്ളവരായി മാറും. പ്രാർത്ഥനാപൂർവ്വം ദൈവകൃപ യാചിക്കാം. മംഗളം നേരുന്നു.

vox_editor

Share
Published by
vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

4 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

5 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

1 week ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

1 week ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

1 week ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago