Categories: Articles

പറക്കാനുള്ള സ്വാതന്ത്ര്യം

മറിയത്തിന്റെ സ്വര്‍ഗാരോപണത്തിരുനാള്‍ ദിനം ഭാരതത്തിന്റെ സ്വാതന്ത്ര്യദിനവും കൂടിയാണ്...

ഫാ.ജോഷി മയ്യാറ്റിൽ

പറക്കുന്ന ഓരോ പക്ഷിയുടെയും നഖങ്ങളില്‍ അനന്തതയുടെ ഒരു നൂലുണ്ട്” എന്ന വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങളി’ലെ ഒരു മൊഴി പറക്കലിന് നിത്യതയുടെ കൈയൊപ്പ് ചാര്‍ത്തിക്കൊടുക്കുന്നു.

‘പറക്കൽ’ എന്നും മനുഷ്യന് കൗതുകമേകിയിട്ടുണ്ട്. പക്ഷേ, അത് ഉത്തരവാദിത്വമേറിയതാണ്. വെറുതെ പറക്കാമെന്നു വിചാരിച്ചാല്‍ നടപ്പില്ല. മുന്നൊരുക്കങ്ങള്‍ ആവശ്യമാണതിന്:
(1) ഭാരമുള്ള ഒന്നും മുകളിലേക്ക് പോകുന്നില്ല. ഭാരക്കുറവുണ്ടെങ്കില്‍ പറക്കാന്‍ എളുപ്പമായി.
(2) ചരടുകള്‍ പറക്കലിന് തടസ്സമാകുന്നു. എത്ര വേഗതയുള്ള പക്ഷിയാണെങ്കിലും ഭൂമിയോട് ബന്ധിക്കപ്പെട്ടിരിക്കുകയാണെങ്കില്‍ അതിന് ഉയരങ്ങളിലേക്കു പറക്കാനാവില്ല.
(3) മഴയും മഞ്ഞും മര്‍ദ്ദവ്യത്യാസങ്ങളുമെല്ലാം പറക്കലിനെ സാരമായി ബാധിക്കുന്നവയാണ്. ഉയര്‍ന്നു പോകുന്തോറും ഈ വ്യത്യാസങ്ങളോട് സമരസപ്പെട്ടുപോകാനുള്ള കഴിവും വര്‍ദ്ധിക്കേണ്ടതുണ്ട്.
(4) പറക്കലിന് അത്യന്താപേക്ഷിതമാണ് ഊര്‍ജ്ജം. അതു മതിയാവോളം കരുതുന്നവനാണ് വിവേകി.

സ്വര്‍ഗത്തിലേക്ക് പിടിച്ചുകയറ്റപ്പെട്ടവളാണ് മറിയം. എങ്കിലും പറക്കാനാവശ്യമായ സകല സന്നാഹങ്ങളും ഈ ഭൂമിയില്‍ മറിയം നടത്തിയിരുന്നു. സ്വര്‍ഗാരോപണത്തിനുള്ള മുന്നൊരുക്കങ്ങളുടെ കാലമായിരുന്നു മറിയത്തിന്റെ ഈലോക ജീവിതം:
(1) ഭാരക്കുറവുണ്ടായിരുന്നതിനാല്‍ മറിയത്തിന് പറക്കാനായി. ‘അഹം ഭാര’വും അതിന്റെ ഉപോത്പന്നങ്ങളും അവളില്‍ തീരെ കാണാനില്ലായിരുന്നു. സ്വയം വിശേഷിപ്പിക്കാന്‍ മറിയം ഉപയോഗിച്ച ഇഷ്ടപദം ‘ദാസി’ എന്നതായിരുന്നല്ലോ (ലൂക്കാ1:38, 48).
(2) ആശാപാശബന്ധനങ്ങളില്ലാതിരുന്നതിനാല്‍ മറിയത്തിന് പറക്കാനായി. നിര്‍മമത്വത്തിന്റെ അനന്തവിഹായിസ്സുകള്‍ സ്വന്തമാക്കാത്തവന് ആകാശം എന്നും അന്യമാണ്. ‘ലോകത്തിലാണെങ്കിലും ലോകത്തിന്റേതല്ല’ എന്ന ക്രിസ്തുവചസ്സ് (യോഹ 17,14) പറക്കല്‍പരിശീലനത്തിന്റെ ആദ്യപാഠങ്ങളിലൊന്നാണ്.
(3) മറിയത്തിന്റെ ആത്മീയോത്കര്‍ഷത്തിന്റെ പറക്കല്‍അനുഭവങ്ങളില്‍പോലും പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടായി. പന്ത്രണ്ടുകാരന്റെ വാക്കുകള്‍ മനസ്സിലാകാത്ത അമ്മ മുനിയാകാനാണല്ലോ തീരുമാനിച്ചത്. പുത്രന്റെ സഹനവും മരണവും കര്‍ത്തൃദാസിയെ തളര്‍ത്തിയിരിക്കില്ല എന്നു നിങ്ങള്‍ കരുതുന്നുണ്ടോ? പക്ഷേ, ഈ മര്‍ദ്ദവ്യതിയാനങ്ങളിലും മഞ്ഞിലും മഴയിലും ചാരമേഘത്തിലും അവളുടെ പറക്കല്‍ നിന്നുപോയില്ല. സര്‍വസംഗപരിത്യാഗിയായ ഒരു മുനിയെ തടയാന്‍ ഒന്നിനുമാവില്ലല്ലോ.
(4) ദൈവസ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും അക്ഷയനിധിയായിരുന്നു പരിശുദ്ധ മറിയം. അതിനാല്‍ അവളുടെ പറക്കല്‍ ആയാസരഹിതവും അവിസ്മരണീയവുമായി. പ്രാരംഭ ശൂരത്വത്തിന്റെ ഇന്ധനക്കമ്മിയില്‍ ആരംഭിക്കുന്ന സംരംഭങ്ങളൊന്നും ശാശ്വതമല്ല.

മറിയത്തിന്റെ സ്വര്‍ഗാരോപണത്തിരുനാള്‍ ദിനം ഭാരതത്തിന്റെ സ്വാതന്ത്ര്യദിനവും കൂടിയാണ്. ആകസ്മികമല്ല ഈ ഏകത. ഭാരതം പറക്കേണ്ടതാണെന്ന സന്ദേശം ഇതിലുണ്ടെന്നു ഞാന്‍ കരുതുന്നു. ഗാന്ധിജിയുടെ സ്വപ്നം ഭാരരഹിതവും, ബന്ധനവിമുക്തവും, സമത്വസുന്ദരവും, ആത്മീയോര്‍ജ്ജ പ്രദീപ്തവുമായ ഒരു ഭാരതമായിരുന്നു. സ്വാതന്ത്ര്യച്ചിറകിലേറിയുള്ള ഭാരതത്തിന്റെ പറക്കലിന് പ്രായം 72. നമ്മുടെ മംഗള്‍യാന്‍ ഇപ്പോഴും അന്വേഷണപാതയിലാണ്. “…സ്വാതന്ത്ര്യ സ്വര്‍ഗത്തിലേക്ക്, അല്ലയോ പിതാവേ, ഭാരതീയരെ സ്വന്തം കൈകൊണ്ടു നിര്‍ദ്ദയം കരുപ്പിടിപ്പിച്ച് ഉന്മുഖരാക്കിത്തീര്‍ക്കണമേ” എന്നു ടാഗോറിനൊപ്പം നമുക്കും പാടിയേ തീരൂ.

ഏവര്‍ക്കും നല്ല പറക്കല്‍ നേരുന്നു!

vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 week ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 month ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago