Categories: Daily Reflection

ഡിസംബർ – 19 ബത്‌ലഹേമിലെ കാലിത്തൊഴുത്ത്

ഉണ്ണിയേശുവിന് ആതിഥ്യമേകിയ കാലിത്തൊഴുത്തിനെ കുറിച്ച് ഇന്ന് നമുക്ക് ധ്യാനിക്കാം

ലോകാരംഭംമുതലുള്ള മനുഷ്യരാശിയുടെ ചിന്തകൾക്കതീതമായി, രണ്ടായിരം വർഷങ്ങൾക്കു മുൻപ് ദൈവപുത്രന്റെ ജനനം അപ്രതീക്ഷിതമായ വഴിത്താരയിലൂടെയായിരുന്നു. ഉല്പത്തി പുസ്തകത്തിൽ, സൃഷ്ടികർമ്മത്തെ കുറിച്ച് മനോഹരമായി വിവരിക്കുന്നുണ്ട്. ഒന്നാം ദിവസം പകലും രാത്രിയും സൃഷ്ടിച്ച ദൈവം, രണ്ടാം ദിവസം ആകാശം സൃഷ്ടിച്ചു. എന്നാൽ മനുഷ്യനെ സൃഷ്ടിക്കുന്ന ആറാം ദിവസത്തിന് മുൻപായി കന്നുകാലികൾ, ഇഴ ജന്തുക്കൾ, കാട്ടു മൃഗങ്ങൾ എന്നിവയെ സൃഷ്ടിച്ചു. സൃഷ്ടിയിൽ ദൈവം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയതും മനുഷ്യനാണ്. എന്നാൽ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യർ ദൈവത്തെ തിരിച്ചറിഞ്ഞില്ല. അതുകൊണ്ടാണല്ലോ, സ്വാർത്ഥ ലാഭത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിൽ കുഞ്ഞിന് ജന്മംനൽകാൻ വേണ്ടി സ്ഥലമന്വേഷിച്ച ജോസഫിന്റെയും മറിയത്തിന്റെയും പ്രതിസന്ധിയിൽ തുണയാകാൻ ആർക്കും കഴിയാതെ പോയത്.

ദൈവം പ്രതീക്ഷയർപ്പിച്ചിരുന്ന മനുഷ്യരുടെ അവഗണനയുടെ ഫലമായി ദൈവസുതന് കാലിത്തൊഴുത്തിൽ – മൃഗങ്ങളുടെ ഇടയിൽ – ജനിക്കേണ്ടിവന്നു. ആർക്കുവേണ്ടി താൻ ഭൂമിയിലേക്ക് വന്നുവോ, അവർ ഉണ്ണിയേശുവിനെ തിരസ്കരിച്ചപ്പോൾ തങ്ങളുടെ തമ്പുരാന് കൂട്ട് കന്നുകാലികളായിരുന്നു. (ഭാരതത്തിൽ കാലികൾക്ക് വളരെയേറെ മതപരമായും സാംസ്കാരികപരമായും അഭേദ്യമായ പ്രാധാന്യമുണ്ട്. ഈ മിണ്ടാപ്രാണിയുടെ പേരിൽ അക്രമങ്ങളും ലഹളകളും കൊലപാതകങ്ങളും ഭാരതത്തിൽ പലപ്പോഴും ഉടലെടുക്കുന്നത് നിർഭാഗ്യകരമാണെന്നത് മറക്കാനാകില്ല). സമാധാന ദൂതന്റെ തിരുപ്പിറവിയും ഈ കന്നുകാലികളുടെ മധ്യേയാണ്. അവനുവേണ്ടി അവർ ഇടമൊരുക്കിയപ്പോൾ ഒരുപക്ഷേ പ്രപഞ്ചസൃഷ്ടാവിനോടുള്ള അവരുടെ വിധേയത്വം പ്രകടിപ്പിക്കുകയായിരുന്നിരിക്കാം. അതിനാലാണല്ലോ ഏശയ്യ പ്രവാചകൻ ഇപ്രകാരം പറഞ്ഞത്: “കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാൽ ഇസ്രായേൽ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്സിലാക്കുന്നില്ല”. നമ്മുടെ എളിയവരിൽ ദൈവത്തിന്റെ മുഖം ദർശിക്കുവാൻ കഴിയാതെ പോകുമ്പോൾ, ദൈവത്തിന്റെ ഈ ഹൃദയവേദന ആവർത്തിച്ചുകൊണ്ടിരിക്കും.

“ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു” (ലൂക്കാ 4 :18) എന്നു പറഞ്ഞുകൊണ്ടാണ് ക്രിസ്തു സിനഗോഗിൽ തന്റെ പ്രഭാഷണം ആരംഭിക്കുന്നത് തന്നെ. പാവപ്പെട്ടവരുടെ അധ്വാനത്തിന്റെയും, വിയർപ്പിന്റെയും ഗന്ധം കാലിത്തൊഴുത്തിലുണ്ട്. തന്റെ ഉപജീവനമാർഗ്ഗം മുഴുവൻ സമർപ്പിച്ച ദരിദ്രയായ വിധവയുടെ കാണിക്കയെക്കുറിച്ചുള്ള യേശുവിന്റെ നിരീക്ഷണം ദരിദ്രരോടുള്ള അവന്റെ പരിഗണന വ്യക്തമാക്കുന്നുണ്ട്. സമ്പന്നതയുടെ അന്ധതയിൽ കാഴ്ച മങ്ങുമ്പോൾ, കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശു നമുക്ക് പ്രകാശനമാകട്ടെ.

യേശു ജനിച്ചത് ബത്‌ലഹേമിലെ കാലിതൊഴുത്തിലാണെന്ന് വേദപുസ്തകവും ചരിത്രവും സാക്ഷ്യപ്പെടുത്തുന്നു. ബത്‌ലഹേം എന്ന വാക്കിനർത്ഥം തന്നെ “അപ്പത്തിന്റെ ഭവനം” എന്നാണ്. യേശു ജനിച്ചതും അവിടുത്തെ ജനത, ജീവിതമാർഗ്ഗമായി കണ്ട കന്നുകാലികളുടെ വാസസ്ഥലത്താണ്. മരുഭൂമിയിൽ ദൈവം തന്റെ ജനതത്തിന് വേണ്ടി ‘മന്ന’ പൊഴിച്ചതിന്റെ ഓർമ്മ കാലിത്തൊഴുത്തിൽ മുഴങ്ങുന്നുണ്ട്. മറ്റുള്ളവർക്ക് അപ്പമാകാൻ വന്നവൻ വിശപ്പുകൊണ്ട് ആദ്യമായി നിലവിളിച്ചതും ഈ കാലിത്തൊഴുത്തിലാണ്. വിശപ്പകറ്റാനായി അന്നമെടുത്തതിന്റെ പേരിൽ, മധു എന്ന ചെറുപ്പക്കാരന്റെ പ്രാണന്‍ തല്ലി കെടുത്തിയ “ദൈവത്തിന്റെ നാടാണ്” നമ്മുടേത്. സഹജീവികളുടെ വിശപ്പിനും, ദാരിദ്ര്യത്തിനും നേരെ കണ്ണടച്ചു കൊണ്ട് സ്വർഗ്ഗരാജ്യത്തിലേക്കുള്ള പ്രവേശനം ‘ഒട്ടകം സൂചി കുഴലിലൂടെ’ കടക്കുന്നതുപോലെ തന്നെ പ്രയാസകരമാക്കി മാറ്റുന്ന നമുക്ക്, ഉണ്ണി പിറന്ന കാലിത്തൊഴുത്ത് പ്രതീക്ഷയുടെ വെളിച്ചമാകുന്നു. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടാൻ പറ്റുന്നവനാണ് നമ്മുടെ ദൈവം എന്ന വിശ്വാസമുണ്ടെങ്കിൽ, നമ്മുടെ ദുർഘടം നിറഞ്ഞ ജീവിതസാഹചര്യമാകുന്ന കാലിത്തൊഴുത്തിലും ക്രിസ്തു ജനിക്കും. ഈ ആഗമനകാലത്ത് അതിനായി നമുക്ക് പരിശ്രമിക്കാം.

ലൂക്കാ 9:58 നമുക്ക് മനഃപ്പാഠമാക്കാം: “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളുമുണ്ട്; മനുഷ്യപുത്രന് തലചായ്ക്കാൻ ഇടമില്ല”.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Share
Published by
vox_editor

Recent Posts

12th Sunday_Ordinary Time_2026_”ഭയപ്പെടേണ്ട” (മത്താ 10: 26-33)

ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…

6 days ago

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

3 weeks ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

1 month ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

2 months ago