Categories: Sunday Homilies

കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

അവൻ ഒരു വാക്കുപോലും ഉരിയാടുന്നില്ല. അനിർവചനീയമായ ഏതോ മൗനത്തിൽ മുഴുകുകയാണവൻ...

ക്രിസ്തുരാജന്റെ തിരുനാൾ

കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്. മറഞ്ഞിരിക്കുന്ന ഒരു നിധിയെന്ന പോലെ വായനക്കാരൻ കണ്ടെത്തേണ്ട സ്വർഗീയതയാണത്. രാജാവാണ് അവൻ, ക്രൂശിതനായ രാജാവ്. ശാപമെന്ന് കരുതിയ ഒരു മരക്കുരിശിന്റെയും മരണം പതിയിരിക്കുന്ന തലയോട്ടിടത്തിന്റെയും രാജാവ്. ഇനിമുതൽ ആ കുരിശ് ഒരു ശാപമല്ല. ദൈവം സ്നേഹിതനായി മാറിയ ഒരു ഇടമാണത്: “സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല…” (യോഹ 15:13)

ശക്തി പ്രകടിപ്പിക്കാനാണ് യഹൂദ പ്രമാണികളും പടയാളികളും ഒരു കുറ്റവാളിപോലും അവനോട് ആവശ്യപ്പെടുന്നത്. “നീ ദൈവത്തിന്റെ ക്രിസ്തുവല്ലേ, യഹൂദരുടെ രാജാവല്ലേ, സ്വയം രക്ഷിക്കൂ!” അഭിഷിക്തൻ അത്ഭുതം പ്രവർത്തിക്കേണ്ടവനാണ്. കുരിശിൽ നിന്നും ഇറങ്ങാനാണ് അവർ ആവശ്യപ്പെടുന്നത്. അവസാനത്തെ പ്രലോഭനങ്ങളാണിത്. ഇറങ്ങിയാൽ ലോകത്തിന്റെ മുൻപിൽ അവൻ ശക്തനാകും, മനുഷ്യരുടെ മുൻപിൽ ഒരു രാജാവുമാകും. എന്നിട്ടും, അവൻ ഒരു വാക്കുപോലും ഉരിയാടുന്നില്ല. അനിർവചനീയമായ ഏതോ മൗനത്തിൽ മുഴുകുകയാണവൻ.

അവന് ചുറ്റും അവഹേളനങ്ങളുടെയും പ്രലോഭനങ്ങളുടെയും സ്വരങ്ങളാണ്. എല്ലാം അവൻ കേൾക്കുന്നുണ്ട്. എല്ലാം അതുപോലെ തന്നെ അവഗണിക്കുകയും ചെയ്യുന്നു. ആ സ്വരത്തിനിടയിലാണ് ഒരു മനുഷ്യന്റെ കരുണയ്ക്കായുള്ള യാചന അവൻ കേൾക്കുന്നത്. ഒരു കുറ്റവാളിയുടെ സ്വരമാണത്. അയാൾക്ക് വേണ്ടത് ദയയാണ്. അയാൾ യാചിക്കുന്നു: “എന്നെ ഓർക്കണമേ!”. അയാൾക്കു മാത്രം യേശു ഉത്തരം നൽകുന്നു. അയാൾക്കു മാത്രം താൻ ദൈവത്തിന്റെ ക്രിസ്തുവാണെന്നും യഹൂദരുടെ രാജാവാണെന്നും വെളിപ്പെടുത്തുകയും ചെയ്യുന്നു.

എല്ലാവരുടെയും അവഹേളനങ്ങൾക്ക് പാത്രമായി കുരിശിൽ കിടക്കുന്ന യേശുവിൽ ആ മനുഷ്യൻ എന്താണ് കണ്ടത്? “ഇവൻ ഒരു തെറ്റും ചെയ്തിട്ടില്ല” (v.41). അതിഗംഭീരമാണ് ഈ സാക്ഷ്യം. ഒപ്പം തീർത്തും ലളിതവും. ഈ വാക്കുകളിൽ യേശുവിന്റെ രാജകീയതയുടെ ആധികാരികതയും രഹസ്യവും അടങ്ങിയിട്ടുണ്ട്. ഈ മനുഷ്യനിൽ ഒരു തെറ്റുമില്ല. ഈ മനുഷ്യനിൽ വിദ്വേഷത്തിന്റെയോ ഹിംസയുടെയോ വിത്തുകളില്ല. ചരിത്രം ഇതുവരെയും കണ്ടിട്ടില്ലാത്ത നിഷ്കളങ്കതയാണ് ഈ മനുഷ്യൻ. ഇതാ, കുരിശിൽ ഒരു രാജാവ്.

“യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!” (v.42) യേശുവിന്റെ നിഷ്കളങ്കതയിൽ ആ മനുഷ്യൻ മറ്റൊരു ലോകം കാണുന്നു. സാഹോദര്യത്തിന്റെയും ക്ഷമയുടെയും, നീതിയുടെയും സമാധാനത്തിന്റെയും രാജ്യമാണത്. യഥാർത്ഥ മനുഷ്യത്വത്തിന്റെ ഇടമാണത്. ആ ഇടത്തിലേക്കാണ് അവനും പ്രവേശിക്കാൻ ആഗ്രഹിക്കുന്നത്.

“എന്നെയും ഓർക്കണമേ”, മരണാസന്നൻ പ്രാർത്ഥിക്കുന്നു.
“നീ എന്റെ കൂടെയുണ്ടാകും”, സ്നേഹിതൻ മറുപടി പറയുന്നു.
“എന്നെ ഓർക്കണമേ”, ഭയം പ്രാർത്ഥിക്കുന്നു.
“നീ എന്റെ കൂടെയുണ്ടാകും”
ആലിംഗനം ചെയ്തുകൊണ്ട് ധൈര്യം മറുപടി പറയുന്നു.
“എന്നെ ഓർക്കണമേ”, അതുമാത്രമായിരിക്കും നമ്മുടെയും അവസാനത്തെ പ്രാർത്ഥന. അപ്പോൾ “നീ എന്റെ കൂടെയുണ്ടാകും” എന്ന് ജീവദാതാവ് ഉത്തരം നൽകും.

“യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!” ഇതു തന്നെയാണ് “നിന്റെ രാജ്യം വരേണമേ” എന്ന നമ്മുടെ അനുദിന പ്രാർത്ഥനയും. പശ്ചാത്തപിച്ചവന്റെ വാക്കുകൾ ആവർത്തിക്കുന്നത് പോലെയാണത്. ദൈവരാജ്യം – കണ്ണീരിനേക്കാൾ തീവ്രവും ഇരുളിൽ ജീവിച്ചു മരിച്ചവരുടെ സ്വപ്നങ്ങളേക്കാൾ മനോഹരവുമായ യാഥാർത്ഥ്യം. ദൈവത്തിന്റേതായ ഒരു രാജ്യം, അത് മനുഷ്യനുള്ളതാണ്.

നമ്മൾ അനുദിനം പ്രാർത്ഥിക്കുന്നു: “നിന്റെ രാജ്യം വരേണമേ”. അങ്ങനെ ലോകം മാറുമെന്ന് വിശ്വസിക്കുന്നു. അപ്പോഴും ഇന്നലെകളിലെ വേദനാജനകമായ കുരുക്കിനുള്ളിൽ നിന്നും പുറത്ത് കടക്കാമെന്ന് നമ്മൾ കരുതുന്നില്ല. മറിച്ച് കുരിശിലൂടെ ദൈവം ഇടപെടുമെന്നാണ്.

“നിന്റെ രാജ്യം വരേണമേ”. പ്രത്യാശയാണത്. തെളിവുകളേക്കാൾ ശക്തമാണ് പ്രത്യാശ. നിരപരാധിത്വം തിന്മയെക്കാൾ ശക്തമാണെന്ന പോലെയാണത്. ലോകം ആരുടെയും സ്വന്തമല്ല, അതിനെ മെച്ചപ്പെടുത്തുന്നവരുടേതാണെന്ന ഓർമ്മപ്പെടുത്തലാണത്.

“നിന്റെ രാജ്യം വരേണമേ”. ക്രൂശിതന് സമാനമായ സ്‌നേഹത്തിനായുള്ള പ്രാർത്ഥനയാണത്. വാശിയോടെ സ്‌നേഹിച്ചു മരിച്ചവനാണവൻ. തന്റെ കൂടെ ക്രൂശിക്കപ്പെട്ടവനെ ഓർത്ത് ആകുലപ്പെട്ടവൻ, സ്വയം മറന്ന് ആശ്വസിപ്പിച്ചവൻ.

ദൈവരാജ്യം വരും എല്ലാവരുടെയും ഹൃദയങ്ങളിൽ സ്നേഹം വാശിയോടെ പിറക്കുമ്പോൾ, അതിരുകളിലേക്ക് തള്ളി മാറ്റപ്പെട്ടവർ കേന്ദ്ര സ്ഥാനങ്ങളിലേക്ക് നടന്നടുക്കുമ്പോൾ… അന്ന് മാത്രമേ തിക്തമായ നമ്മുടെ ചരിത്രം വിശുദ്ധമായി തീരുകയുള്ളൂ.

vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 day ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

6 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

1 week ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

2 weeks ago