Categories: Meditation

Feast of Christ the King_Year A_എളിയവരുടെ രാജാവ് (മത്താ 25:31-46)

ദൈവികമായ കാഴ്ചപ്പാടുള്ളവനു മാത്രമേ ജീവൻ നൽകുന്ന പ്രവർത്തികളിൽ മുഴുകാൻ സാധിക്കൂ...

ക്രിസ്തുരാജന്റെ തിരുനാൾ

വിശപ്പും ദാഹവും അപരിചിതത്വവും നഗ്നതയും രോഗവും തടവറയുമെന്നും കവിതകളല്ല. കാവ്യാത്മകതയുടെ ചാരുതകളൊന്നും ചേരാത്ത പച്ചയായ യാഥാർത്ഥ്യങ്ങളാണിവകൾ. ആ യാഥാർത്ഥ്യങ്ങളുടെ മുന്നിലെ നീ ആരാണെന്ന വ്യക്തമായ ബോധത്തിലേക്ക് നിനക്ക് ഉണരാൻ സാധിക്കു. അതുകൊണ്ടാണ് വിധിയാളൻ രാജകീയ പരിവേഷത്തോടു കൂടി പ്രത്യക്ഷപ്പെടുമ്പോഴും പറയുന്നത് ഞാനായിരുന്നു ആ വിശന്നവൻ, ആ ദാഹിച്ചവൻ, ആ അലഞ്ഞുതിരിഞ്ഞു നടന്നവൻ… അന്ത്യവിധി ഒരു കണക്കെടുപ്പാണ്. നന്മകളുടെ കണക്കെടുപ്പ്. ആ ദാരിദ്ര്യത്തിന്റെയും ദൗർബല്യത്തിന്റെയും ഉള്ളിൽ നിന്നാണ് ജീവിതത്തിന്റെ നന്മകളെ അവൻ തിരയുന്നത്. എന്നിട്ട് അവൻ പറയുകയാണ് എനിക്ക് നിങ്ങൾ അപ്പവും വെള്ളവും നൽകി. എത്രയോ മഹോന്നതനാണ് ഈ വിധിയാളൻ! നമ്മുടെ പാപങ്ങളുടെയോ തെറ്റുകളുടെയോ ഒരു ലിസ്റ്റ് നിരത്തിയല്ല അവൻ നമ്മോട് ഇടപെടുന്നത്. ചെയ്ത നന്മകളെ കുറിച്ചാണ് അവന് ആദ്യം അറിയേണ്ടത്. ഇതാണ് നമ്മുടെ ഏക ആശ്വാസം. ഇതുതന്നെയാണ് നമ്മുടെ വിശ്വാസത്തിന്റെ ലാവണ്യവും. അപ്പോഴും ഒരു ചോദ്യം നിന്റെ മുന്നിലുണ്ട്: നിന്റെ സഹജനു വേണ്ടി എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടോ?

രാജാവ് ചോദിക്കുന്ന ചോദ്യങ്ങൾ മല മറിക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നുമല്ല. തീരെ ലളിതമായ കാര്യങ്ങളാണ്. എങ്കിലും ശക്തമാണവകൾ. ജീവൻ നൽകുന്ന പ്രവർത്തികളെ കുറിച്ചാണ് അവൻ ചോദിക്കുന്നത്. ഒരു പാത്രം ചോറ്, ഒരു കവിൾ വെള്ളം, ഒരു ചെറുപുഞ്ചിരി, ഒരു ആലിംഗനം, ഒരു ചേർത്തുനിർത്തൽ, ഒരു സന്ദർശനം, ഇവകളെല്ലാം ചെറിയ പ്രവർത്തികളാണ്, ഒപ്പം ജൈവികവുമാണ്. ദൈവികമായ കാഴ്ചപ്പാടുള്ളവനു മാത്രമേ ജീവൻ നൽകുന്ന പ്രവർത്തികളിൽ മുഴുകാൻ സാധിക്കൂ. അല്ലാത്തവൻ നിസ്സംഗതയുടെ പാത സ്വീകരിക്കും.

അന്ത്യവിധിയുടെ യുക്തിയിലേക്കാണ് ഇനി നമ്മൾ കടക്കേണ്ടത്. അവശേഷിക്കാനായിട്ടു പോലും ഇനി ഒന്നുമില്ല എന്ന അവസ്ഥയുടെ പശ്ചാത്തലത്തിലാണ് വിധി സംഭവിക്കുന്നത്. അപ്പോഴും നൽകിയതും സ്വീകരിച്ചതുമായ സ്നേഹം അവിടെ പൂവിട്ടു നിൽക്കുന്നുണ്ട്. അവസാനം അത് മാത്രമേ ഉണ്ടാകൂ. ആ സ്നേഹത്തിൽ നിന്നാണ് നിങ്ങൾ കണ്ടുമുട്ടിയ എളിയവർ ഞാൻ തന്നെയാണ് എന്ന് രാജാവ് വെളിപ്പെടുത്തുന്നത്. ഇത്തിരിയോളം ദൈവ സ്നേഹം ഉള്ളിലുണ്ടെങ്കിൽ മാത്രമേ സഹജരിൽ ക്രിസ്തുവിനെ കാണാൻ സാധിക്കു.

എളിയവരുമായി താദാത്മ്യം പ്രാപിക്കുന്ന ക്രിസ്തുവിന്റെ ചിത്രത്തിന് മറ്റൊരു വശം കൂടിയുണ്ട്. നീ വിശക്കുന്നവനാണോ നിന്നിൽ യേശുവും വിശക്കുന്നുണ്ട്, നീ സഹിക്കുന്നവനാണോ നിന്നിൽ യേശുവും സഹിക്കുന്നുണ്ട്… അങ്ങനെ നോക്കുമ്പോൾ ക്രിസ്തുവിന്റെ മാംസ രക്തം തന്നെയാണ് നമ്മളോരോരുത്തരും. ഇതാണ് ക്രിസ്തുവിന്റെ രാജകീയതയുടെ തനിമ. മാറി നിന്നുകൊണ്ടുള്ള ഒരു ഭരണമല്ല ഇത്. മറിച്ച് ഓരോ എളിയവരുടെയും സ്വത്വത്തിലേക്ക് ഇറങ്ങി അവരുടെ നൊമ്പരങ്ങളിലും ആനന്ദത്തിലും ഭാഗഭാക്കാകുന്നു. നിന്റെ സഹനത്തിൽ നിന്നോടൊപ്പം നിൽക്കുന്ന ഈ രാജാവ് നിന്റെ സഹജരുടെ സഹനത്തിലും കൂടെ നിൽക്കുന്നവനാണ്. അങ്ങനെയാകുമ്പോൾ അവരുടെ വേദനകളിൽ കരുണയായി മാറാതിരിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ പാപം.

ഇനി സുവിശേഷത്തിന്റെ രണ്ടാമത്തെ ഭാഗം ഒന്ന് ശ്രദ്ധിക്കാം. ഇടതുഭാഗത്തേക്ക് മാറ്റിനിർത്തിയവരെ ശപിക്കപ്പെട്ടവർ എന്നാണ് വിളിക്കുന്നത്. കഠിനമാണ് ഈ വിശേഷണം. എന്ത് തെറ്റായിരിക്കാം അവർ ചെയ്തിട്ടുണ്ടായിരിക്കുക? നന്മകൾ ഒന്നും തന്നെ ചെയ്തില്ല എന്നതാണ് അവരുടെ പാപം. അവർ മോശമായവരോ അക്രമികളോ ആയിരുന്നില്ല. അവർ തിന്മയുടെ മേൽ തിന്മ പ്രവർത്തിച്ചവരോ, വെറുപ്പിന്റെ പ്യൂപ്പയിൽ സമാധിയടഞ്ഞുവരോ അല്ലായിരുന്നു. അവർ എളിയവരുടെ നൊമ്പരങ്ങളുടെ മുമ്പിൽ ഒന്നും ചെയ്യാതെ നിസ്സംഗരായി നിന്നവരായിരുന്നു.

മോശമായതൊന്നും ഞാൻ ചെയ്യുന്നില്ല എന്ന് ആത്മഗതം ചെയ്തു സ്വയമൊരു വിശുദ്ധനായി പ്രഖ്യാപിക്കാൻ ഏറ്റവും എളുപ്പമുള്ള കാര്യമാണ്. അപ്പോഴും ഓർക്കണം, നിശബ്ദതയിലൂടെയും സഹജനെ ഹനിക്കാൻ സാധിക്കും. നിന്റെ വീടിന്റെ ജനലഴിയിൽ വെറുതെ ഒരു കാഴ്ചക്കാരനായി നിന്നുകൊണ്ടും എളിയവരെ ഇല്ലാതാക്കാനും സാധിക്കും. സാമൂഹികമായ നന്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാതിരിക്കുകയും വേദനിക്കുന്നവരെയും വിശക്കുന്നവരെയും വെറും കാഴ്ച വസ്തുവായി കരുതുന്നവർക്ക് നിസ്സംഗത എന്ന പാതകത്തിലൂടെ പലരെയും കൊല്ലാൻ പറ്റും. സ്നേഹത്തിന്റെ വിപരീതം വെറുപ്പാണെന്ന് കരുതരുത്. അത് ഉദാസീനതയാണ്. നിസ്സംഗതയാണ്. നിസ്സംഗ മനസ്സുള്ളവൻ കൺമുന്നിലുള്ളതൊന്നും കാണില്ല. അവൻ കാണുന്നത് അവനെ മാത്രമായിരിക്കും. അങ്ങനെ അവൻ ആത്മരതിയുടെ വലിയൊരു കാരിക്കേച്ചറുമായി അവസാനം രാജാവിന്റെ അരികിലെത്തും. അങ്ങനെയുള്ളവരെ ശപിക്കപ്പെട്ടവർ എന്നല്ലാതെ വേറെ എന്ത് വിശേഷണമാണ് നൽക്കേണ്ടത്?

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 week ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago