Categories: Articles

കാലത്തിനു മുൻപേ നടന്ന ഇടയന്‍

ഹൈന്ദവവത്കരണം ശക്തയുക്തം എതിർത്ത ചുരുക്കം ചില മെത്രാന്മാരിൽ ഒരാൾ ആയിരുന്നു മൈക്കിൾ പിതാവ്...

ജോസ് മാർട്ടിൻ

ആലപ്പുഴ രൂപതയുടെ പ്രഥമ മെത്രാനായ മൈക്കിൾ ആറാട്ടുകുളം പിതാവ് സ്വർഗീയസവിധം പൂകിയിട്ട് മാർച്ച്‌ 20-ന് 25 വർഷം തികയുകയാണ്. ഡിസംബർ 7, 1952-ൽ പോർച്ചുഗീസ് നിയന്ത്രണത്തിലായിരുന്ന ഗോവയിലെ വേലാഗോവയിലുള്ള വിശുദ്ധ കത്രീനയുടെ കത്തീഡ്രലിൽ വെച്ചാണ് മെത്രാൻപട്ടം സ്വീകരിച്ചത്. മെത്രാൻപട്ടസ്വീകരണ വേളയിലെ പ്രധാന കാർമ്മികൻ ലിസ്ബൻ പാത്രിയാർക്കീസ് ആയിരുന്ന പുണ്യശ്ലോകനായ കർദിനാൾ മാനുവൽ ഗോൺസാൽവേസ് സെർഷീറ ആയിരുന്നു. സഹകാർമ്മികരായത് കിഴക്കൻ ഇന്ത്യയുടെ സ്ഥാനീക പാത്രിയാർക്കീസായ ജോസെ ടാകോസ്റ്റ നുനസും, കൊച്ചി രൂപതയുടെ അവസാനത്തെ പോർച്ചുഗീസ് മെത്രാനായ ജോസെ വിയർനാ അൽവാരെസുമായിരുന്നു. ആ സ്ഥാനാരോഹണത്തോടെ കൊച്ചിയുടെ മേലുള്ള പാദ്രുവാദോ അധികാരം പോർട്ടുഗൽ വേണ്ടെന്നു വെച്ചു. അങ്ങനെ രൂപതകളുടെ മാതാവായ കൊച്ചിയും, അതിന്റെ നവജാത ശിശുവായ ആലപ്പുഴയും പൂർണമായും ഭാരത ഹയരാക്കിയുടെ ഭാഗമായി.

മൈക്കിൾ ആറാട്ടുകുളം പിതാവ് രണ്ടാം വത്തിക്കാൻ സുനഹദോസിന്റെ നാല് സെഷനുകളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. കാനോൻ നിയമത്തിൽ അഗാധപാണ്ഡിത്യം ഉണ്ടായിരുന്ന പിതാവ്, തിരുസഭയുടെ സുപ്രീം കോടതിയായ വത്തിക്കാനിലെ റോമൻ റോട്ടയിലെ ഒരു അഭിഭാഷകൻ കൂടിയായിരുന്നു. കേരള/ഭാരത മെത്രാൻ സമിതികളിൽ ആശയപരമായ/ദൈവശാസ്ത്രപരമായ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടാവുമ്പോൾ പിതാവിന്റെ അഭിപ്രായം തേടാറുണ്ടായിരുന്നു.

കൊച്ചി രൂപതയിൽ നിന്ന് വിഭജിച്ച ആലപ്പുഴ രൂപതയുടെ ഇടയ ദൗത്യം പിതാവ് ഏറ്റെടുക്കുമ്പോൾ ഭൂരിഭാഗവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്ന, സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിൽക്കുന്ന ഒരു ജനതയെയായിരുന്നു അദ്ദേഹത്തിന് അജഗണമായി ലഭിച്ചത്. വിദ്യാഭ്യാസത്തിലൂടെ അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരികയായിരുന്നു പിതാവിന്റെ ആദ്യലക്ഷ്യം. അന്ന് ആലപ്പുഴ, കൊച്ചി, വാരാപ്പുഴ എന്നീ പ്രദേശങ്ങളിൽ നിലനിന്നിരുന്ന അഞ്ഞൂറ്റി, എഴുനൂറ്റി ചേരിപ്പോരുകൾ അദ്ദേഹത്തെ അസ്വസ്ഥനാക്കി. (അതിന്റെ ബാക്കിപത്രങ്ങളാണ് ഇന്ന് കാണുന്ന, ലോകത്ത്‌ ഒരു സ്ഥലത്തും കാണാത്ത, ഒരു ലത്തീൻ രൂപതക്കുള്ളിൽ മറ്റൊരു രൂപതയുടെ പള്ളികൾ: ഉദാ. ആലപ്പുഴ രൂപത അതിർത്തിക്കുള്ളിൽ നിൽക്കുന്ന കൊച്ചി രൂപതയുടെ പൂങ്കാവ്, തങ്കി ദേവാലയങ്ങൾ; കൊച്ചി രൂപത അതിർത്തിക്കുളിൽ നിൽക്കുന്ന സൗദി, മാനാശേരി, മന്ദിരം പള്ളികൾ. അതായത്, കൊച്ചി രൂപത വിഭജിച്ചപ്പോൾ 700 കാർക്ക് പ്രാതിനിധ്യമുള്ള സ്ഥലങ്ങളിൽ ഉള്ള പള്ളികൾ കൊച്ചി രൂപതക്കും, തിരിച്ചും വത്തിക്കാൻ നൽക്കുകയായിരുന്നു).

അന്നുവരെയുള്ള കീഴ് വഴ ക്കങ്ങൾ അനുസരിച്ച് ചില സമുദായങ്ങളിൽപ്പെട്ടവർക്കോ, പാരമ്പര്യം അവകാശപ്പെടുന്ന കുടുംബങ്ങളിൽ നിന്നുള്ളവർക്കോ മാത്രമേ പൗരോഹിത്യം നൽകിയിരുന്നുള്ളൂ. ഇതിനൊരു മാറ്റം വരുത്താനായി ആലപ്പുഴയിൽ ഒരു മേജർ സെമിനാരി പിതാവ് ആരംഭിക്കുകയും, വൈദീകാർഥികളെ അവിടെ പരിശീലിപ്പിക്കാനും, സമുദാത്തിന്റെ താഴെക്കിടെയിൽ നിന്ന് ഒരുപാട് പ്രഗൽഭരായ വൈദീകരെ വാർത്തെടുക്കാനും പിതാവിന് സാധിച്ചു. ആലപ്പുഴ രൂപതയിലെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും സെന്റ് മൈക്കിൾസ് കോളേജ് ഉൾപ്പെടെ ആരംഭിച്ചത് ക്രാന്തദർശിയായ മൈക്കിൾ പിതാവിന്റെ കാലത്താണ്. ആലപ്പുഴയിൽ കാനോഷ്യൻ സന്ന്യസിനീ സമൂഹം വനിതകൾക്കായി ആരംഭിച്ച സെന്റ് ജോസഫ്‌സ് കോളേജിന്റെ പ്രഥമ പ്രിൻസിപ്പലായ ഇറ്റാലിയൻ സ്വദേശിനി സിസ്റ്റർ ഫെർണാണ്ട റീവയുടെ ജീവിതവിശുദ്ധി നേരിട്ട് കണ്ടറിഞ്ഞ പിതാവ്, ആ സന്യാസിനിയുടെ നാമകരണ നടപടികൾ തുടങ്ങാൻ വത്തിക്കാനോടു അനുവാദം തേടിയിരുന്നു.

കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായ ജെറോം ഫെർണാണ്ടസ് പിതാവിനെ പോലെ ഒരു മികച്ച ചരിത്രാന്വേക്ഷികൂടെ ആയിരുന്നു മൈക്കിൾ പിതാവ്. ലത്തീൻ സമുദായത്തിന്റെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളിലെ ഒരു പ്രത്യേക വിഭാഗത്തോടുള്ള ചായ്‌വ് അദ്ദേഹത്തെ അലോസരപ്പെടുത്തി. അങ്ങനെയാണ് കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ചരിത്രം നിഷ്പക്ഷമായി വിവരിക്കുന്ന ഒരു ഈടുറ്റ ഗ്രന്ഥം (ലാറ്റിൻ കാത്തലിക്സ് ഓഫ് കേരള) അദ്ദേഹവും ഡോ.ഈ.പി. ആന്റണിയും ചേര്‍ന്ന് രചിച്ചത്.

ഹൈന്ദവവത്കരണം ശക്തിയുക്തം എതിർത്ത ചുരുക്കം ചില മെത്രാന്മാരിൽ ഒരാൾ:

1971-ൽ ഫാ.അമലോഭവദാസ് ‘വിശുദ്ധ കുർബാനയുടെ ഭാരതവൽക്കരണം’ എന്ന പേരിൽ ഹിന്ദു ആചാരങ്ങളിൽ നിന്ന് ഉൾക്കൊണ്ട 12 ആചാരങ്ങളെ കുത്തി തിരുകി അവതരിപ്പിച്ച ഇന്ത്യൻ അന്നാഫറ (Indian Anapora) 1972 ഏപ്രിൽ 6 മുതൽ 14 വരെ മദ്രാസിൽ വച്ചു നടന്ന ഇന്ത്യൻ ബിഷപ്പുമാരുടെ ജനറൽ മീറ്റിംഗിൽ അവതരിപ്പിച്ചപ്പോൾ, ഭാവിയിൽ ഇത് മൂലം സംഭവിക്കാവുന്ന ഭവിഷത്തുകൾ ദീർഘവീക്ഷണത്തോടെ കണ്ട പിതാവ് ഇതിനെ ശക്തമായി എതിർത്തു. തർക്കം മൂലം വോട്ടിനിട്ടപ്പോൾ ഇതിനെതിരെ വോട്ട് ചെയ്ത വ്യക്തിയാണ് അദ്ദേഹം. തന്റെ അധികാര പരിധിയിലെ ദൈവാലയങ്ങളിൽ ഈ ഹൈന്ദവ ആചാരങ്ങൾ നടപ്പാക്കില്ല എന്ന് പറയാൻ ആർജവം കാണിച്ച വ്യക്തി ആയിരുന്നു മൈക്കിൾ പിതാവ്.

ഇന്ന് ഭാരത സഭയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയങ്ങൾ പ്രത്യേകിച്ച് കേരള കത്തോലിക്കാ സഭ നേരിടുന്ന പ്രതിസന്ധികൾ കൂട്ടിവായിക്കുമ്പോൾ, അന്ന് പിതാവ് എടുത്ത വിശ്വാസപരമായ/ആരാധനാ ക്രമപരമായ നിലപാടുകൾക്ക് വിപരീതമായി പ്രവർത്തിച്ചുകൊണ്ട് നമ്മൾ എവിടെ എത്തി നിൽക്കുന്നു എന്ന് പിതാവിന്റെ ഈ ഇരുപത്തിഅഞ്ചാം ചരമവാർഷിക ദിനത്തിൽ ചിന്തിച്ചാൽ നന്നായിരുന്നു.

അദ്ദേഹത്തിന്റെ കൃതികൾ:

1. ലാറ്റിൻ കാത്തലിക്സ് ഓഫ് കേരള
2. എ സ്റ്റഡി ഓഫ് ദി ഇന്റർ റൈറ്റ്സ് ആൻഡ് ഇന്റർ റൈറ്റ്
3. കോൺഫ്ലിക്റ്റ്സ് ഇൻ വെറപൊലി സെമിനാരി
4. സെയിന്റ് ഫ്രാൻസിസ് സേവ്യർ ഓൺ ദി മലബാർ കോസ്റ്റ്

vox_editor

View Comments

  • Why this Hindu worship "ആരതി " still continues in MCC and other churches in Alleppey Diocese? Almost 4 years back it was not in Cathedral Church at least.

    The new Bishop should seriously look into this matter.

Recent Posts

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

3 weeks ago