Categories: Daily Reflection

ഏപ്രിൽ 14: ഓശാന ഞായർ

യേശു ഏതാനും ദിവസങ്ങൾക്കുള്ളിൽ അപമാനചിഹ്നമായ കുരിശും വഹിച്ചുകൊണ്ട് ജെറുസലേമിന് പുറത്തേക്കു പോകുന്നതും നാം ധ്യാനിക്കും

ഇന്ന് നാം, യേശുവിന്റെ പീഡാസഹങ്ങളും മരണവും ഉയിർപ്പും അനുസ്മരിക്കുന്ന വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുകയാണ്. യേശു, രക്ഷാകര സംഭവങ്ങൾ പ്രാവർത്തികമാക്കാൻ ജെറുസലേമിലേക്കു രാജകീയമായി പ്രവേശിച്ചതിന്റെ ഓർമ്മ ആചരിച്ചുകൊണ്ടാണ് വിശുദ്ധവാരത്തിലേക്കു കടക്കുന്നത്. ഈ ദിവസങ്ങളിലെ ആരാധനക്രമം മുഴുവനും ഒത്തിരിയേറെ നാടകീയമായ അനുസ്മരണങ്ങൾ നിറഞ്ഞു മനോഹരമാണ്. നമുക്കുവേണ്ടി യേശു സഹിച്ച പീഡനങ്ങൾ നേരിട്ട് കാണുന്നപോലെ മനസ്സിലാക്കാനും, നമ്മുടെ രക്ഷയ്ക്കുവേണ്ടിയുള്ള യേശുവിന്റെ കുരിശുമരണത്തെ വിലമതിക്കാനും ദൈവത്തോടുള്ള സ്‌നേഹത്തിൽ വളരാനും വൈകാരികമായിപോലും നമ്മെ സഹായിക്കുന്നവയാണ് ഈ ദിവസങ്ങളിലെ അനുഷ്ഠാനങ്ങൾ.

ഇന്ന്, യേശുവിന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശം അനുസ്മരിച്ചു നടത്തുന്ന പ്രദക്ഷിണത്തിനു മുൻപുള്ള വായനയിൽ (ലൂക്ക 19:28-40) സുവിശേഷകൻ യേശുവിനെ കഴുതക്കുട്ടിയുടെ പുറത്തുകയറി വരുന്ന രാജാവായി ചിത്രീകരിക്കുന്നു. “സിയോൺ പുത്രീ, അതിയായി ആനന്ദിക്കുക. ജെറുസലേം പുത്രീ, ആർപ്പുവിളിക്കുക. ഇതാ,നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവൻ പ്രതാപവാനും ജയശാലിയുമാണ്. അവൻ വിനയാന്വിതനായി, കഴുതപ്പുറത്തു, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു” (സഖറിയാ 9:9) എന്ന്, വരാനിരിക്കുന്ന രാജാവിനെക്കുറിച്ചുള്ള പ്രവചനത്തിന്റെ പൂർത്തീകരണമായിരുന്നു കഴുതക്കുട്ടിയുടെ പുറത്തുള്ള യേശുവിന്റെ ജെറുസലേം പ്രവേശനം. യേശുവാണ് വരാനിരിക്കുന്ന രാജാവ് എന്ന പ്രഘോഷണമാണ് കഴുതക്കുട്ടിയുടെ പുറത്തുള്ള സഞ്ചാരം.

ആവേശഭരിതരായ ശിഷ്യഗണം, “കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനുഗ്രഹീതൻ, സ്വർഗത്തിൽ സമാധാനം, അത്യുന്നതങ്ങളിൽ മഹത്വം” എന്ന് ആർപ്പുവിളിച്ചു. സങ്കീർത്തനം 118:26 ൽ “കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ” എന്നുള്ള വാക്യം ജെറുസലേമിലേക്കു കടന്നുവരുന്ന തീർത്ഥാടകരെ സ്വാഗതം ചെയ്തുകൊണ്ടുള്ളതാണ്. ഈ വാക്യം ലൂക്ക സുവിശേഷകൻ ഒരു മാറ്റം വരുത്തിക്കൊണ്ട് യേശുവിന്റെ ജെറുസലേം പ്രവേശനത്തിൽ ഉപയോഗിച്ചിരിക്കുന്നു. “കർത്താവിന്റെ നാമത്തിൽ വരുന്നവൻ” എന്നതിന് പകരം “കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ്” എന്നാണ് ലൂക്ക സുവിശേഷകൻ മാറ്റിയിരിക്കുന്നത്. ‘കഴുതപ്പുറത്തു വരുന്ന യേശു വരാനിരിക്കുന്ന രാജാവാണ്’ എന്ന് ഒരിക്കൽക്കൂടി സുവിശേഷകൻ വ്യക്തമാക്കുന്നു. സാധാരണ രാജാക്കന്മാർ കുതിരപ്പുറത്താണ് വരുന്നത്; എന്നാൽ യേശു എന്ന രാജാവാകട്ടെ കഴുത്തകുട്ടിയുടെപുറത്തും. മറ്റുള്ള രാജാക്കന്മാരെപോലെയല്ല യേശു. അവിടുന്ന് വരുന്നത് ശുശ്രൂഷിക്കുവാനും മറ്റുള്ളവർക്കുവേണ്ടി ജീവൻ അർപ്പിക്കുവാനും വേണ്ടിയാണ്.

ഇന്ന് ജയാരവത്തോടെ ജെറുസലേമിലേക്കു പ്രവേശിക്കുന്ന യേശു ഏതാനും ദിവസങ്ങൾക്കുള്ളിൽ അപമാനചിഹ്നമായ കുരിശും വഹിച്ചുകൊണ്ട് ജെറുസലേമിന് പുറത്തേക്കു പോകുന്നതും നാം ധ്യാനിക്കും. ഈ ഒരാഴ്ചക്കാലം നമുക്ക് കൂടുതൽ തീക്ഷ്ണതയോടെ യേശുവിനോടൊപ്പം പീഡാസഹനങ്ങളുടെ വഴിയിലൂടെ ധ്യാനാത്മകമായി സഞ്ചരിക്കാം. കൂടുതൽ തീവ്രമായ പ്രാർത്ഥനയുടെയും വ്യക്തിപരമായ ധ്യാനത്തിന്റെയും സമയമായിരിക്കട്ടെ വിശുദ്ധമായ ഈ ദിനങ്ങൾ.

vox_editor

Share
Published by
vox_editor

Recent Posts

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

1 week ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

2 weeks ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

2 weeks ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

3 weeks ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

4 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

1 month ago