Categories: Sunday Homilies

നമ്മുടെ ആര്‍പ്പുവിളികള്‍ ആര്‍ക്കുവേണ്ടിയാണ്?

നമ്മുടെ ആര്‍പ്പുവിളികള്‍ യേശുവിനു വേണ്ടിയാണോ? യേശുവിനെതിരെയാണോ?

കര്‍ത്താവിന്റെ പീഡാനുഭവത്തിന്റെ കുരുത്തോല ഞായറാഴ്ച

സുവിശേഷം : വി. ലൂക്ക 19:28-40

ദിവ്യബലി വായനകൾ

ഒന്നാം വായന : ഏശ. 50:4-7
രണ്ടാം വായന : ഫിലി. 2:6-11
സുവിശേഷം : വി. ലൂക്ക 22:14-23:56

ദൈവവചന പ്രഘോഷണ കര്‍മ്മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,

‘വിശുദ്ധവാരത്തിലേക്കുളള വാതില്‍’ എന്ന് വിശേഷിപ്പിക്കാറുളള “ഓശാന ഞായറി”ലേക്കു നാം പ്രവേശിച്ചിരിക്കുകയാണ്. നമ്മുടെ ആരാധനാ ക്രമത്തില്‍ ഈ ഞായറിനെ ‘കര്‍ത്താവിന്റെ പീഡാനുഭവത്തിന്‍റെ കുരുത്തോല ഞായറാഴ്ച’ എന്നു വിശേഷിപ്പിക്കുന്നു. കുതിരയും ചെങ്കോലും കിരീടവും മേലങ്കിയും ഇല്ലാത്ത ഒരു രാജാവ് കഴുതക്കുട്ടിയുടെ പുറത്ത് വിനയാന്വിതനായി, നന്മയുടെ ചെങ്കോലും സ്നേഹത്തിന്റെ മേലങ്കിലും സാഹോദര്യത്തിന്റെ കിരീടവുമണിഞ്ഞ്, ജനമനസുകളിലെ നിരത്തുകളിലൂടെ സമാധാനത്തിന്‍റെ രാജാവായി പ്രവേശിക്കുന്നു. ഈ കുരുത്തോല ഞായറിനെ നമുക്ക് വിചിന്തന വിധേയമാക്കാം.

കര്‍ത്താവിന് ഇതിനെക്കൊണ്ടാവശ്യമുണ്ട്:

തനിക്കു സഞ്ചരിക്കാനുളള കഴുതക്കുട്ടിയെ അഴിക്കുമ്പോള്‍ ആരെങ്കിലും അതിനെ ചോദ്യം ചെയ്യുകയാണെങ്കില്‍ അതിന് മുറുപടിയായി പറയാന്‍ ശിഷ്യന്മാര്‍ക്ക് യേശു പറഞ്ഞുകൊടുക്കുന്ന ഉത്തരമാണ് ‘കര്‍ത്താവിന് ഇതിനെക്കൊണ്ടാവശ്യമുണ്ട്’. കര്‍ത്താവിന് എന്നെക്കൊണ്ട് ആവശ്യമുണ്ടോ? എന്ന് നാം ഓരോരുത്തരും ചോദിക്കണം. നമ്മുടെ ആത്മീയ ജീവിത യാത്രയില്‍ നാം നിരന്തരം ചോദിക്കേണ്ട ചോദ്യമാണിത്. നാം ഏത് ജീവിതാവസ്ഥയില്‍ ആണെങ്കിലും കര്‍ത്താവിന് എന്നെക്കൊണ്ട് ആവശ്യമുണ്ടോ? ആവശ്യമുണ്ടെങ്കില്‍, എന്താണ് ആ ആവശ്യം? ആ ആവശ്യം നിറവേറ്റാന്‍ തയ്യാറാണോ? യേശുവിനെ വഹിക്കാന്‍ നാം ഒരുക്കമാണെങ്കില്‍, നമ്മുടെ ജീവിതവും ജെറുസലേമിലെ സാഘോഷ പ്രവേശനം പോലെ മനോഹരമാകും. ആര്‍പ്പു വിളികളും ജയഘോഷവും ഹൃദ്യമായ സ്വീകരണവും ആത്മീയ ജീവിതത്തില്‍ ഉണ്ടാകും. നാം യേശുവിന് സഞ്ചരിക്കാന്‍ നമ്മുടെ ജീവിതം നല്‍കണമെന്നു മാത്രം. ജനങ്ങള്‍ നല്‍കിയ സ്വീകരണം കണ്ട് പിറ്റേ ദിവസം യേശു ഇല്ലാതെ ജെറുസലേം നഗരത്തിലേക്ക് അതേ വഴിയിലൂടെ വന്ന കഴുതയുടെ കഥ നമുക്കെല്ലാവര്‍ക്കും അറിയാം. അവന്‍ സ്വീകരിക്കപ്പെടുകയല്ല ആട്ടിപ്പായിക്കപ്പെടുകയാണ് ചെയ്തത്. യേശുവില്ലാത്ത ക്രിസ്ത്യാനിയുടെ ജീവിതവും അപ്രകാരമായിരിക്കും.

നമ്മുടെ ആര്‍പ്പുവിളികള്‍ ആര്‍ക്കുവേണ്ടിയാണ്?

‘കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന രാജാവ് അനുഗ്രഹീതന്‍ സ്വര്‍ഗ്ഗത്തില്‍ സമാധാനം. അത്യുന്നതങ്ങളില്‍ മഹത്വം’ എന്ന് അവര്‍ ആര്‍ത്തുവിളിച്ചു. യേശുവിന്റെ ജനന സമയത്ത് മാലാഖമാരുടെ സ്തുതി ഗീതങ്ങള്‍ക്കു തുല്യമായ വാക്യങ്ങളാണിത്. യേശുവിന്‍റെ ജീവിതവും വാക്കുകളും പ്രവര്‍ത്തിയും എല്ലാറ്റിനുമുപരി അവന്‍ ചെയ്ത അത്ഭുതങ്ങളും കണ്ട് അവന്‍റെ ശിഷ്യഗണവും ജനക്കൂട്ടവും ആര്‍ത്തുവിളിച്ചുവെന്ന് സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ ചരിത്ര സംഭവം കഴിഞ്ഞ് രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം ഇത് അനുസ്മരിക്കുമ്പോള്‍ നമുക്ക് വിചിന്തന വിധേയമാക്കേണ്ടത് നമ്മുടെ ആര്‍പ്പുവിളികള്‍ ആര്‍ക്കുവേണ്ടിയുളളവയാണ് എന്നതാണ്. കായിക മേഖലയിലും സിനിമാ ലോകത്തും ആര്‍പ്പുവിളികള്‍ ഉണ്ട്. നമ്മുടെ ആര്‍പ്പുവിളികള്‍ ആര്‍ക്കുവേണ്ടിയാണ്. സമൂഹ മാധ്യമങ്ങളില്‍ ഏതെങ്കിലും ഒരു കാര്യത്തെ അനുകൂലിച്ചു കൊണ്ട് ശബ്ദമില്ലാതെ എന്നാല്‍ വാക്കുകള്‍ കൊണ്ട് ആര്‍പ്പുവിളിക്കുന്നവരുണ്ട്. നമുക്കു ചിന്തിക്കാം നമ്മുടെ ആര്‍പ്പുവിളികള്‍ യേശുവിനു വേണ്ടിയാണോ? യേശുവിനെതിരെയാണോ? സഭയ്ക്കു വേണ്ടിയാണോ? അതോ സഭയ്ക്ക് എതിരെയുളള ആക്രോശങ്ങളാണോ?

യേശുവിന്‍റെ രാജകീയ പ്രവേശനത്തില്‍ സന്തോഷിച്ച് അവന്റെ ശിഷ്യഗണവും അവനെ സ്നേഹിക്കുന്നവരും ആര്‍പ്പുവിളിച്ചപ്പോള്‍ യേശുവിനെ വെറുക്കുന്നവരും അവനോട് അസൂയ ഉളളവരും ദുഃഖിതരാകുന്നു. എന്നാല്‍, പിന്നീട് യേശു പിടിക്കപ്പെടുമ്പോള്‍ യേശുവിനെ സ്നേഹിച്ചവര്‍ ദുഃഖിക്കുകയും അവന്‍റെ ശത്രുക്കള്‍ സന്തോഷിക്കുകയും “അവനെ ക്രൂശിക്കുക” എന്ന് ആക്രോശിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഇത്തരത്തിൽ തത്തുല്യമായ ഒരു അവസ്ഥയിലൂടെ നാമും കടന്നുപോയിട്ടുണ്ട്. നമ്മെ സ്നേഹിക്കുന്നവരും, നമ്മോടു വെറുപ്പുളളവരും, നമ്മുടെ ജയപരാജയങ്ങളില്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍, കുരിശില്‍ കിടന്നുകൊണ്ട് യേശു എല്ലാവരോടും ക്ഷമിക്കുന്നു.

ഓശാന ഞായര്‍ പ്രദക്ഷിണവും, കുരിശിന്റെ വഴിയും, യേശു കടന്നുപോയ നമ്മുടെ ജീവിത വഴികള്‍ തന്നെയാണ്. ഈ രണ്ട് വഴികളിലൂടെയും സഞ്ചരിച്ചുകൊണ്ട് നമ്മുടെ ജീവിത യാത്രയ്ക്ക് അവന്‍ മാതൃക നല്‍കുന്നു. നമുക്ക് അവനെ അനുഗമിക്കാം.

ആമേന്‍

vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 day ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

5 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

1 week ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago