Categories: Daily Reflection

ഏപ്രിൽ 13: കയ്യഫാസ്

വളഞ്ഞ വരകളിലൂടെ നേർവര വരക്കുന്നവനാണ് ദൈവം

ഇന്നത്തെ ദിവ്യബലിമധ്യേ, യേശുവിനെ വധിക്കാൻ യഹൂദർ നടത്തുന്ന ആലോചനയെകുറിച്ചാണ് വായിച്ചുകേൾക്കുന്നത് (യോഹന്നാൻ 11:45-56). ആലോചനയ്ക്കിടയ്ക്ക്, “ജനം മുഴുവൻ നശിക്കാതിരിക്കാനായി അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതു യുക്തമാണെന്ന്” പ്രധാന പുരോഹിതനായ കയ്യഫാസ് ഉപദേശിക്കുന്നു. എന്നാൽ, ഈ ഉപദേശം ഒരു പ്രവചനമായിരുന്നെന്നാണ് സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നത്. പ്രധാന പുരോഹിതൻ, തന്റെ വസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന ഉറീം, തുമീം എന്നിവ വഴിയാണ് ദൈവത്തിന്റെ ഹിതം അറിഞ്ഞു തീരുമാനങ്ങൾ പ്രവചിച്ചിരുന്നത് (പുറ 28:30; സംഖ്യ 27:21). അതനുസരിച്ചായിരുന്നു ദൈവജനമായ ഇസ്രായേൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. ഇതാ ഇവിടെ, പ്രധാന പുരോഹിതൻ കയ്യഫാസ് നൽകിയ ഒരു ഉപദേശം മനുഷ്യരക്ഷയെ സംബന്ധിച്ച്
ദൈവത്തിന്റെ തീരുമാനം വെളിവാക്കുന്ന ഒരു പ്രവചനമായി മാറുന്നു. സുവിശേഷകൻ അല്പംകൂടി വിശദമാക്കികൊണ്ട് പറയുന്നു “ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചു കൂട്ടുന്നതിന് വേണ്ടിയും”.

കയ്യഫാസിന്റെ വാക്കുകൾക്കു രണ്ട് തരത്തിലുള്ള അർത്ഥതലങ്ങൾ ഉണ്ടായിരുന്നു: ഒന്ന്; യേശുവിന്റെ മരണത്തിലൂടെ രാഷ്ട്രീയമായ സമാധാനവും, അങ്ങനെ ഇസ്രയേലിന്റെ നിലനിൽപ്പും ഉറപ്പാക്കാം എന്ന ഭാവേന കയ്യഫാസ് ആഗ്രഹിച്ചിരുന്നത് യേശുവിനെ കൊന്ന് ആ പ്രശ്നകാരനെ ഒഴിവാക്കുക എന്നായിരുന്നു. രണ്ട്; യേശുവിന്റെ കുരിശിലുള്ള മരണത്തിലൂടെ രക്ഷ സാധ്യമാക്കി, പുതിയ ഇസ്രയേലിന്റെ അടിസ്ഥാനമിടുന്നതിന്റെ പ്രഖ്യാപനമായിട്ടായിരുന്നു ദൈവിക പദ്ധതിയിലെ അർത്ഥം. ഈ രണ്ടാമത്തെ അർത്ഥതലം കയ്യഫാസിനു അറിയില്ലായിരുന്നു. ഒരു പ്രശ്നക്കാരനെ ഒഴിവാക്കാൻ കയ്യഫാസ് നൽകിയ ഉപദേശം, ദൈവം താൻ പദ്ധതിയിട്ടിരിക്കുന്ന രക്ഷയെകുറിച്ചുള്ള പ്രവചനമാക്കി മാറ്റുന്നു. മനുഷ്യൻ കാണുന്നതും തീരുമാനിക്കുന്നതും ഒരു കാര്യം; എന്നാൽ ദൈവം വിഭാവനം ചെയ്യുന്നത് മറ്റൊന്നും.

നാം പലപ്പോഴും കേട്ടിട്ടുള്ള വചനമാണ്, വളഞ്ഞ വരകളിലൂടെ നേർവര വരക്കുന്നവനാണ് ദൈവമെന്ന്. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഏതൊരു സംഭവവും ദൈവത്തിന്റെ പദ്ധതിയുടെ പൂർത്തീകരണമാണ് എന്ന് കാണാൻ സാധിക്കട്ടെ. ഒരു പക്ഷെ, പലതും സംഭവിക്കുമ്പോൾ ഇത് എന്തുകൊണ്ട് എന്ന് ചോദിക്കാനേ മനുഷ്യന് സാധിക്കൂ. എന്നാൽ, ഇതിനും ദൈവിക പദ്ധതിയിൽ ഒരു ലക്ഷ്യമുണ്ടെന്നു മനസ്സിലാക്കാൻ ആഴമായ വിശ്വാസം ആവശ്യമാണ്. ദൈവിക പദ്ധതി നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാകാൻ നമുക്ക് നമ്മെതന്നെ അവിടുത്തെ കരങ്ങളിലേക്ക് വിട്ടുകൊടുക്കാം.

vox_editor

Share
Published by
vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

4 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago