Categories: Articles

ഈശോയുടെ അതിദാരുണമാം… – ആ പാട്ടു പിറന്നത് ഇങ്ങനെയാണ്!

ഈശോയുടെ അതിദാരുണമാം... – ആ പാട്ടു പിറന്നത് ഇങ്ങനെയാണ്!

ഷാജൻ സി. മാത്യു

ക്രിസ്ത്യാനികൾ നോമ്പുകാലത്ത് പ്രധാനമായി ആലപിക്കുന്ന ഈ കാരുണ്യഗാനത്തിന്റെ ചിന്ത പിറന്നത് ഇവിടൊന്നുമായിരുന്നില്ല  പാട്ടുപോലെതന്നെ സുന്ദരമാണ് അതിനു പിന്നിലുള്ള കഥകളും. ക്രിസ്ത്യാനികളുടെ ഇടയിൽ ഒരു വ്യാഴവട്ടമായി വൻപ്രചാരം നേടിക്കൊണ്ടിരിക്കുന്ന സാന്ത്വന ഗാനമായ ‘ഈശോയുടെ അതിദാരുണമാം പീഡാസഹനങ്ങളെ  യോർത്തെന്നും പിതാവേ, ഞങ്ങളുടെമേൽ  ലോകം മുഴുവന്റെ മേൽ കരുണയുണ്ടാകേണമേ…’ ജനിച്ചതിനു പിന്നിലൊരു കഥയുണ്ട്.

വിശ്വാസികളുടെ ഇടയിൽ ‘കരുണക്കൊന്ത’ എന്ന പേരിൽ നിലനിന്നിരുന്ന പ്രാർഥന മേൽപറഞ്ഞ ഗാനരൂപം സ്വീകരിച്ചു വൻപ്രചാരം നേടുകയായിരുന്നു. ഈ രൂപാന്തരീകരണത്തിനു കാരണമായ ചിന്ത ഉടലെടുത്തത് ഇവിടെങ്ങുമല്ല; യുഎസിലെ നോർത്ത് കാരലീനയിൽ വച്ചായിരുന്നു.  എറണാകുളം കറുകുറ്റി കാർമൽ ധ്യാനകേന്ദ്രത്തിലെ ഫാ. ബോസ്കോ ഞാളിയത്ത് നോർത്ത് കാരലീനയിൽ ധ്യാനിപ്പിക്കാൻ പോയതായിരുന്നു. ധ്യാനത്തിന്റെ ഇടവേളയിൽ ആലുവ സ്വദേശിയായ ജോസ് പെരുമാട്ടിയുമായി സംസാരിക്കുന്നു.

സമൂഹത്തിൽ കാരുണ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവർ ചർച്ച ചെയ്തു. വിശുദ്ധയായ സിസ്റ്റർ ഫൗസ്റ്റീനയുടെ കരുണക്കൊന്ത (divine mercy) യുടെ അദ്ഭുതകരമായ മാനസാന്തര സിദ്ധിയെപ്പറ്റി ജോസ് പെരുമാട്ടി അച്ചനോടു വാചാലനായി. ആ പ്രാ‍ർഥന മലയാളികൾക്കിടയിൽ പ്രചരിപ്പിക്കാൻ അച്ചൻ ശ്രമിക്കണമെന്നും ചെലവ് താൻ വഹിച്ചുകൊള്ളാമെന്നും ജോസ് പറഞ്ഞു.

ധ്യാനത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തിയ ഫാ. ബോസ്കോ തന്റെ സുഹൃത്തും പ്രശസ്ത സംഗീത സംവിധായകനുമായ പീറ്റർ ചേരാനെല്ലൂരുമായി ഇക്കാര്യം സംസാരിച്ചു. ഗദ്യരൂപത്തിലുള്ള പ്രാർഥനയും കൈമാറി.  പ്രാർഥന പദ്യരൂപത്തിലാക്കാൻ ഭക്തിഗാന രചയിതാവ് ബേബി ജോൺ കലയന്താനിയെ പീറ്റർ ഏൽപിച്ചു.  അങ്ങനെയാണ്, ക്രിസ്ത്യാനികളുടെ സാന്ത്വന ഗാനമായ ‘ഈശോയുടെ അതിദാരുണമാം…’ പിറക്കുന്നത്.

കെസ്റ്റർ, മനോജ് ക്രിസ്റ്റി, സിസിലി, കലാഭവൻ സാബു എന്നിവർ ആലപിച്ചു.

രചയിതാവ് കലയന്താനി പറയുന്നു: ‘എറണാകുളം ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ പ്രാർഥന കഴിഞ്ഞിറങ്ങുമ്പോഴാണ് ആ പ്രാർഥനയുടെ പദ്യരൂപം മനസ്സിൽ രൂപമെടുത്തത്. പീറ്റർ അതിനു ഹൃദയം ഉരുകുന്ന സംഗീതവും നൽകി.’  ഒരു പാട്ടു മാത്രമായി ആൽബം ഇറക്കാനാവില്ലല്ലോ… അങ്ങനെയാണ് സംഘത്തിലേക്ക് ഷൈജു കേളന്തറ എന്ന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥൻ കടന്നു വരുന്നത്. ഗായകൻ കെസ്റ്ററാണ് ഷൈജുവിനെ പീറ്ററിനു പരിചയപ്പെടുത്തുന്നത്. പീറ്റർ ഈണമിട്ടു, ഷൈജു രചിച്ചു.

‘കരുണയുള്ള ദൈവമേ
കനിവു തോന്നണമേ
പാപിയാണെങ്കിലും
അലിവു തോന്നണമേ..’

പീറ്ററിന്റെ ചേരാനെല്ലൂരിലെ വീട്ടിലിരുന്നാണ് ഈ പാട്ടെഴുതിയത്. ‘പീറ്ററുമൊന്നിച്ച് കുറച്ചുനേരം പ്രാർഥിച്ചതിനുശേഷമാണ് പേനയെടുത്തത്. പീറ്റർ ട്യൂൺ മൂളിത്തരുകയും അതനുസരിച്ച് പാട്ടെഴുതുകയുമായിരുന്നു. അങ്ങനെ ഏകദേശം ഒരു മണിക്കൂർ കൊണ്ട് കരുണയുള്ള ദൈവമേ… എന്ന ആമുഖഗാനം പിറന്നു.’ ഷൈജു പറയുന്നു. ഈ ഗാനവും വലിയ പ്രസിദ്ധി നേടി. ഷൈജുവിന്റെതന്നെ ‘എന്തിനുവേണ്ടി നീയലയുന്നു…’, ബാസ്റ്റിൻ ചേർത്തലയുടെ ‘കാരുണ്യം തൂകുന്ന മാതാവേ…’ എന്നീ ഗാനങ്ങളും ആൽബത്തിൽ ഉൾപ്പെടുത്തി.

2006 നോമ്പുകാലത്ത് ‘കരുണയുടെ ജപമാല’ എന്ന പേരിൽ സിഡി പുറത്തുവന്നു. പ്രതിസന്ധികളിലുഴലുന്ന ഹൃദയങ്ങൾ ആവേശപൂർവം ഈ സാന്ത്വന പ്രാർഥനകൾ ഏറ്റുവാങ്ങി. ഒന്നരലക്ഷത്തിലധികം സിഡികൾ ചുരുങ്ങിയ കാലംകൊണ്ടു വിറ്റഴിഞ്ഞു. ശാലോം ടിവി കഴിഞ്ഞ എട്ടു വർഷമായി എല്ലാ ഞായറാഴ്ചയും മൂന്നു മണിക്ക് കരുണക്കൊന്ത സംപ്രേഷണം ചെയ്യുന്നു. ഫാ. ബോസ്കോ ഞാളിയത്ത് അവതാരകൻ.  മനോരമ മ്യൂസിക്കാണ് ഇപ്പോൾ ‘കരുണയുടെ ജപമാല’ വിതരണം ചെയ്യുന്നത്.

‘നന്നായി പ്രാർഥിച്ചൊരുങ്ങിയാണ് ആ സംഗീതം ചെയ്തത്. ലോകപ്രശസ്തമായ ആ പ്രാർഥന മലയാളത്തിൽ ആവിഷ്കരിക്കുമ്പോൾ പരമാവധി നന്നാകണമെന്നും സങ്കടഹൃദയങ്ങൾക്ക് ആശ്വാസമാകണമെന്നും ആഗ്രഹിച്ചിരുന്നു. രണ്ടുമൂന്നാഴ്ച എടുത്താണ് അതു സംഗീതം ചെയ്തത്. ആ ഗാനങ്ങൾ മനസ്സിന്റെ ദുഃഖം മാറ്റിയ അനുഭവങ്ങൾ ലോകത്തു പലയിടത്തുനിന്നും മലയാളികൾ പങ്കുവയ്ക്കുന്നതു കേൾക്കുമ്പോൾ സന്തോഷം.’ സംഗീത സംവിധായകൻ പീറ്റർ ചേരാനെല്ലൂർ പറയുന്നു.

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

4 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

5 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

1 week ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

1 week ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

1 week ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago