Categories: Articles

ഈശോയുടെ അതിദാരുണമാം… – ആ പാട്ടു പിറന്നത് ഇങ്ങനെയാണ്!

ഈശോയുടെ അതിദാരുണമാം... – ആ പാട്ടു പിറന്നത് ഇങ്ങനെയാണ്!

ഷാജൻ സി. മാത്യു

ക്രിസ്ത്യാനികൾ നോമ്പുകാലത്ത് പ്രധാനമായി ആലപിക്കുന്ന ഈ കാരുണ്യഗാനത്തിന്റെ ചിന്ത പിറന്നത് ഇവിടൊന്നുമായിരുന്നില്ല  പാട്ടുപോലെതന്നെ സുന്ദരമാണ് അതിനു പിന്നിലുള്ള കഥകളും. ക്രിസ്ത്യാനികളുടെ ഇടയിൽ ഒരു വ്യാഴവട്ടമായി വൻപ്രചാരം നേടിക്കൊണ്ടിരിക്കുന്ന സാന്ത്വന ഗാനമായ ‘ഈശോയുടെ അതിദാരുണമാം പീഡാസഹനങ്ങളെ  യോർത്തെന്നും പിതാവേ, ഞങ്ങളുടെമേൽ  ലോകം മുഴുവന്റെ മേൽ കരുണയുണ്ടാകേണമേ…’ ജനിച്ചതിനു പിന്നിലൊരു കഥയുണ്ട്.

വിശ്വാസികളുടെ ഇടയിൽ ‘കരുണക്കൊന്ത’ എന്ന പേരിൽ നിലനിന്നിരുന്ന പ്രാർഥന മേൽപറഞ്ഞ ഗാനരൂപം സ്വീകരിച്ചു വൻപ്രചാരം നേടുകയായിരുന്നു. ഈ രൂപാന്തരീകരണത്തിനു കാരണമായ ചിന്ത ഉടലെടുത്തത് ഇവിടെങ്ങുമല്ല; യുഎസിലെ നോർത്ത് കാരലീനയിൽ വച്ചായിരുന്നു.  എറണാകുളം കറുകുറ്റി കാർമൽ ധ്യാനകേന്ദ്രത്തിലെ ഫാ. ബോസ്കോ ഞാളിയത്ത് നോർത്ത് കാരലീനയിൽ ധ്യാനിപ്പിക്കാൻ പോയതായിരുന്നു. ധ്യാനത്തിന്റെ ഇടവേളയിൽ ആലുവ സ്വദേശിയായ ജോസ് പെരുമാട്ടിയുമായി സംസാരിക്കുന്നു.

സമൂഹത്തിൽ കാരുണ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവർ ചർച്ച ചെയ്തു. വിശുദ്ധയായ സിസ്റ്റർ ഫൗസ്റ്റീനയുടെ കരുണക്കൊന്ത (divine mercy) യുടെ അദ്ഭുതകരമായ മാനസാന്തര സിദ്ധിയെപ്പറ്റി ജോസ് പെരുമാട്ടി അച്ചനോടു വാചാലനായി. ആ പ്രാ‍ർഥന മലയാളികൾക്കിടയിൽ പ്രചരിപ്പിക്കാൻ അച്ചൻ ശ്രമിക്കണമെന്നും ചെലവ് താൻ വഹിച്ചുകൊള്ളാമെന്നും ജോസ് പറഞ്ഞു.

ധ്യാനത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തിയ ഫാ. ബോസ്കോ തന്റെ സുഹൃത്തും പ്രശസ്ത സംഗീത സംവിധായകനുമായ പീറ്റർ ചേരാനെല്ലൂരുമായി ഇക്കാര്യം സംസാരിച്ചു. ഗദ്യരൂപത്തിലുള്ള പ്രാർഥനയും കൈമാറി.  പ്രാർഥന പദ്യരൂപത്തിലാക്കാൻ ഭക്തിഗാന രചയിതാവ് ബേബി ജോൺ കലയന്താനിയെ പീറ്റർ ഏൽപിച്ചു.  അങ്ങനെയാണ്, ക്രിസ്ത്യാനികളുടെ സാന്ത്വന ഗാനമായ ‘ഈശോയുടെ അതിദാരുണമാം…’ പിറക്കുന്നത്.

കെസ്റ്റർ, മനോജ് ക്രിസ്റ്റി, സിസിലി, കലാഭവൻ സാബു എന്നിവർ ആലപിച്ചു.

രചയിതാവ് കലയന്താനി പറയുന്നു: ‘എറണാകുളം ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ പ്രാർഥന കഴിഞ്ഞിറങ്ങുമ്പോഴാണ് ആ പ്രാർഥനയുടെ പദ്യരൂപം മനസ്സിൽ രൂപമെടുത്തത്. പീറ്റർ അതിനു ഹൃദയം ഉരുകുന്ന സംഗീതവും നൽകി.’  ഒരു പാട്ടു മാത്രമായി ആൽബം ഇറക്കാനാവില്ലല്ലോ… അങ്ങനെയാണ് സംഘത്തിലേക്ക് ഷൈജു കേളന്തറ എന്ന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥൻ കടന്നു വരുന്നത്. ഗായകൻ കെസ്റ്ററാണ് ഷൈജുവിനെ പീറ്ററിനു പരിചയപ്പെടുത്തുന്നത്. പീറ്റർ ഈണമിട്ടു, ഷൈജു രചിച്ചു.

‘കരുണയുള്ള ദൈവമേ
കനിവു തോന്നണമേ
പാപിയാണെങ്കിലും
അലിവു തോന്നണമേ..’

പീറ്ററിന്റെ ചേരാനെല്ലൂരിലെ വീട്ടിലിരുന്നാണ് ഈ പാട്ടെഴുതിയത്. ‘പീറ്ററുമൊന്നിച്ച് കുറച്ചുനേരം പ്രാർഥിച്ചതിനുശേഷമാണ് പേനയെടുത്തത്. പീറ്റർ ട്യൂൺ മൂളിത്തരുകയും അതനുസരിച്ച് പാട്ടെഴുതുകയുമായിരുന്നു. അങ്ങനെ ഏകദേശം ഒരു മണിക്കൂർ കൊണ്ട് കരുണയുള്ള ദൈവമേ… എന്ന ആമുഖഗാനം പിറന്നു.’ ഷൈജു പറയുന്നു. ഈ ഗാനവും വലിയ പ്രസിദ്ധി നേടി. ഷൈജുവിന്റെതന്നെ ‘എന്തിനുവേണ്ടി നീയലയുന്നു…’, ബാസ്റ്റിൻ ചേർത്തലയുടെ ‘കാരുണ്യം തൂകുന്ന മാതാവേ…’ എന്നീ ഗാനങ്ങളും ആൽബത്തിൽ ഉൾപ്പെടുത്തി.

2006 നോമ്പുകാലത്ത് ‘കരുണയുടെ ജപമാല’ എന്ന പേരിൽ സിഡി പുറത്തുവന്നു. പ്രതിസന്ധികളിലുഴലുന്ന ഹൃദയങ്ങൾ ആവേശപൂർവം ഈ സാന്ത്വന പ്രാർഥനകൾ ഏറ്റുവാങ്ങി. ഒന്നരലക്ഷത്തിലധികം സിഡികൾ ചുരുങ്ങിയ കാലംകൊണ്ടു വിറ്റഴിഞ്ഞു. ശാലോം ടിവി കഴിഞ്ഞ എട്ടു വർഷമായി എല്ലാ ഞായറാഴ്ചയും മൂന്നു മണിക്ക് കരുണക്കൊന്ത സംപ്രേഷണം ചെയ്യുന്നു. ഫാ. ബോസ്കോ ഞാളിയത്ത് അവതാരകൻ.  മനോരമ മ്യൂസിക്കാണ് ഇപ്പോൾ ‘കരുണയുടെ ജപമാല’ വിതരണം ചെയ്യുന്നത്.

‘നന്നായി പ്രാർഥിച്ചൊരുങ്ങിയാണ് ആ സംഗീതം ചെയ്തത്. ലോകപ്രശസ്തമായ ആ പ്രാർഥന മലയാളത്തിൽ ആവിഷ്കരിക്കുമ്പോൾ പരമാവധി നന്നാകണമെന്നും സങ്കടഹൃദയങ്ങൾക്ക് ആശ്വാസമാകണമെന്നും ആഗ്രഹിച്ചിരുന്നു. രണ്ടുമൂന്നാഴ്ച എടുത്താണ് അതു സംഗീതം ചെയ്തത്. ആ ഗാനങ്ങൾ മനസ്സിന്റെ ദുഃഖം മാറ്റിയ അനുഭവങ്ങൾ ലോകത്തു പലയിടത്തുനിന്നും മലയാളികൾ പങ്കുവയ്ക്കുന്നതു കേൾക്കുമ്പോൾ സന്തോഷം.’ സംഗീത സംവിധായകൻ പീറ്റർ ചേരാനെല്ലൂർ പറയുന്നു.

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

1 week ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago