Categories: Sunday Homilies

ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുന്നവർ

ആധുനിക നീറോ ചക്രവർത്തിമാർ സഭയെ പീഡിപ്പിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ആത്മീയ ജീവിതത്തിന്റെ ഞെരുക്കത്തിന്റെ "ഇടുങ്ങിയ വാതിലിലൂടെ" പ്രവേശിക്കുവാൻ നമുക്ക് പരിശ്രമിക്കാം...

ആണ്ടുവട്ടം ഇരുപത്തൊന്നാം ഞായർ

ഒന്നാം വായന – ഏശയ്യ 66:18-21
രണ്ടാം വായന – എബ്രായർ 12:5-7,11-13
സുവിശേഷം – വി.ലൂക്കാ 13:22-30

ദിവ്യബലിക്ക് ആമുഖം

“താൻ സ്നേഹിക്കുന്നവന് കർത്താവ് ശിക്ഷണം നൽകുന്നു. മക്കളായി സ്വീകരിക്കുന്നവരെ പരിഹരിക്കുകയും ചെയ്യുന്നു” എന്ന പൗലോസ് അപ്പോസ്തലന്റെ വാക്കുകളോടെയാണ് തിരുസഭ ഇന്ന് നമ്മെ സ്വാഗതം ചെയ്യുന്നത്. ജീവിതത്തിലെ വേദനാജനകമായ അനുഭവങ്ങളെ ദൈവത്തിന്റെ പദ്ധതിയായും, കരുതലായും ഇന്നത്തെ രണ്ടാം വായനയിൽ അപ്പോസ്തലൻ പറയുമ്പോൾ, ദൈവത്തിന്റെ രക്ഷ സകലർക്കും വേണ്ടിയുള്ളതാണെന്ന് ഏശയ്യാ പ്രവാചകൻ ഇന്നത്തെ ഒന്നാം വായനയിൽ വെളിപ്പെടുത്തുന്നു. ഈ രക്ഷപ്രാപിക്കാൻ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ ഇന്നത്തെ സുവിശേഷത്തിൽ യേശു എല്ലാവരെയും ആഹ്വാനം ചെയ്യുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

ആരൊക്കെ സ്വർഗ്ഗരാജ്യം കൈവശമാക്കുമെന്നും, എപ്രകാരമാണവർ സ്വർഗ്ഗരാജ്യത്തിൽ ഇടം നേടുന്നതെന്നും ഇന്നത്തെ തിരുവചനങ്ങൾ നമ്മെ പഠിപ്പിക്കുന്നു. നമുക്കീ വചനങ്ങളെ വിചിന്തന വിധേയമാക്കാം.

എല്ലാവരും സ്വർഗ്ഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നു

ഇന്നത്തെ ഒന്നാം വായനയിൽ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്ന് നമുക്ക് മനസ്സിലാകുന്ന കാര്യം ഇതാണ്; ദൈവത്തിന് പക്ഷപാതമില്ല, അവന്റെ രക്ഷ ഒരു ജനതയ്ക്കൊ, വർഗത്തിനോ, സമുദായത്തിനോ വേണ്ടി മാത്രം കരുതിയിരിക്കുന്നതല്ല. “എല്ലാ ജനതകളെയും സകല ഭാക്ഷകളും സംസാരിക്കുന്നവരെയും ഒരുമിച്ച് കൂട്ടുവാനാണ് ദൈവം വരുന്നത്” (ഏശയ്യ 66:18 ഒന്നാം വായന). നമ്മുടെ വിശ്വാസജീവിതത്തിൽ ഈ യാഥാർഥ്യം വളരെ പ്രധാനപ്പെട്ടതാണ്. ചിലരൊക്കെ ചില സംഖ്യകൾ പറഞ്ഞു കൊണ്ട് (പ്രത്യേകിച്ച് വെളിപാട് പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ) വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇതിനെതിരെ നമുക്ക് ജാഗരൂകരായിരിക്കാം.

രക്ഷ; ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുന്നവർക്ക് മാത്രം

ഒന്നാം വായനയിലെ “സർവ്വ ജനങ്ങളുടെയും രക്ഷ”യുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ സുവിശേഷത്തിൽ യേശുവിനോട് ചോദിക്കപ്പെടുന്ന ചോദ്യം നാം മനസ്സിലാക്കാൻ. “കർത്താവേ, രക്ഷ പ്രാപിക്കുന്നവർ ചുരുക്കമാണോ?” ചുരുക്കമാണ് എന്നൊരുത്തരം യേശു നൽകുന്നില്ല. അതോടൊപ്പം ഒരു സംഖ്യയും മറുപടിയായി പറയുന്നില്ല. എന്നാൽ, യേശു പറയുന്ന ഉത്തരത്തിൽ രണ്ടു കാര്യങ്ങളുണ്ട്.

ഒന്നാമതായി: രക്ഷ പ്രാപിക്കുവാനുള്ള വഴിയേതെന്ന് പറയുന്നു. അത്; ഇടുങ്ങിയ വാതിലിലൂടെ പ്രവേശനമാണ്. ഇതിനായി പരിശ്രമിക്കാനും പറയുന്നു. ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാൻ പറയുന്നത്, വിശാലമായ വാതിലിലൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ വരിനിൽക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്. നമ്മുടെ ജീവിതത്തിൽ അദൃശ്യമായ ഇടുങ്ങിയ വാതിലുകളുണ്ട്; ഞെരുക്കത്തിന്റെയും, സഹനത്തിന്റെയും, കഠിനാധ്വാനത്തിന്റെയും, സമർപ്പണത്തിന്റെയും, അനുസരണത്തിന്റെയും, ചിലപ്പോഴൊക്കെ സ്നേഹത്തിന്റെയും ഇടുങ്ങിയ വാതിലുകൾ. സത്യസന്ധമായി പെരുമാറുമ്പോഴും, നന്മചെയ്യുമ്പോഴും നാം ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുന്നവരെപ്പോലെയാണ്.

രണ്ടാമതായി: എന്തുകൊണ്ടാണ് പലർക്കും സ്വർഗ്ഗരാജ്യത്തിൽ പ്രവേശനം ലഭിക്കാത്തതെന്നും യേശു പറയുന്നു. അടച്ചു കഴിഞ്ഞ വീട്ടിലെ വാതിലിനപ്പുറവും ഇപ്പുറവും നിന്നുള്ള വീട്ടുടമസ്ഥനുമായിട്ടുള്ള സംഭാഷണത്തിൽ, കൊട്ടിയടച്ച വാതിലിന് മുന്നിൽ നിന്നുകൊണ്ട് ചിലർ ഗൃഹനാഥനുമായുള്ള പഴയ ബന്ധം – “ഒരുമിച്ച് ഭക്ഷിച്ചതും, പാനംചെയ്തതും, അവന്റെ വാക്കുകൾ കേട്ടതുമെല്ലാം” പറയുന്നു. ഒരുമിച്ച് ഭക്ഷിക്കുന്നതും, പാനംചെയ്യുന്നതും ബൈബിളിൽ ഏറ്റവും ശക്തമായ ബന്ധത്തിന്റെ അടയാളമാണ്. പഴയബന്ധം പറഞ്ഞുകൊണ്ട് സ്വർഗ്ഗത്തിൽ അനായാസം പ്രവേശിക്കാമെന്ന് കരുതുന്നവർ, അബ്രഹാം തങ്ങൾക്ക് പിതാവായുള്ളതുകൊണ്ട്, തങ്ങൾ ദൈവസന്നിധിയിൽ ഇരിപ്പിടം കിട്ടുമെന്ന് കരുതിയവരാണ്. എന്നാൽ, ‘അനീതി പ്രവർത്തിക്കുന്നവരെ’ എന്ന് വിളിച്ചു കൊണ്ട് ദൈവം അവരെ തട്ടിപ്പായിരുന്നു. അവർ പ്രവർത്തിച്ച അനീതി എന്താണെന്ന് ഇവിടെ പറയുന്നില്ല. എന്നാൽ, ഒരു കാര്യം ഉറപ്പാണ്; അവർ ജീവിതത്തിൽ വിശാലമായ വാതിൽ തേടി നടന്നവരാണ്. സഹനത്തിലൂടെയും, ആത്മസമർപ്പണത്തിലൂടെയും ഇടുങ്ങിയ വാതിലിലൂടെയുള്ള ജീവിതവഴികളിൽ നടക്കാതിരുന്നവരാണിവർ. അതോടൊപ്പം നമുക്ക് ഓർമ്മിക്കാം, കായിക ലോകത്ത് ഒരു ടീമിൽ അംഗമായതുകൊണ്ടു മാത്രം ഒരാളും സമ്മാനം നേടുന്നില്ല; അതിനായി അവൻ കഠിനമായി പരിശ്രമിക്കണം, മത്സരിക്കണം. സ്കൂളിൽ പോകുന്നത് കൊണ്ടോ, ടീച്ചറിനെ പരിചയമുള്ളതുകൊണ്ടോ മാത്രം ആരും വലിയ പരീക്ഷകൾ പാസാകുന്നില്ല; അതിനവർ കഠിനമായി പരിശ്രമിക്കണം, അധ്വാനിക്കണം. സ്വർഗ്ഗരാജ്യത്തിലെ പ്രവേശനവും ഇതുപോലെയാണ്. പാരമ്പര്യമോ, മേന്മയോ അല്ല ഓരോ വ്യക്തിയും അവന്റെ ആത്മീയ ജീവിതത്തിൽ യേശുവിന്റെ കുരിശും എടുത്ത് അവനെ പിഞ്ചെന്ന് ‘ഇടുങ്ങിയ’വാതിലിലൂടെ പ്രവേശിക്കുമ്പോൾ അത് തുറക്കുന്നത് സ്വർഗ്ഗത്തിലേക്ക് ആയിരിക്കും. കാരണം, ഇടുങ്ങിയ വാതിൽ കുരിശിന്റെ വഴിയാണ്.

ഇടുങ്ങിയ വാതിലിലൂടെ കടന്നു പോകുന്നതെങ്ങനെ?

ജീവിതത്തിന്റെ ഇടുങ്ങിയ വാതിലിലൂടെ കടന്നുപോകുന്നത് എങ്ങനെയെന്നും, ആ ഇടുങ്ങിയ വാതിലുകൾ നാം എങ്ങിനെയാണ് മനസ്സിലാക്കേണ്ടത് എന്നും ഇന്നത്തെ രണ്ടാം വായനയിൽ വി.പൗലോസ് അപ്പോസ്തലൻ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ സഹനങ്ങളെയും, കഷ്ടപ്പാടുകളെയും കർത്താവ് നൽകുന്ന പ്രഹരവും, ശിക്ഷണവുമായിട്ട് അവതരിപ്പിക്കുന്നു. ശിക്ഷണം താൽക്കാലികമായി വേദനാജനകമാണെങ്കിലും, പിൽക്കാലത്ത് ദൂരവ്യാപകമായ നല്ല ഫലങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ കർത്താവിന്റെ ശിക്ഷണം ലഭിക്കുന്നതിൽ നാം സങ്കടപ്പെടേണ്ട. അവൻ നമ്മെ വളർത്തുകയാണ്. ഇടുങ്ങിയ വാതിലിലൂടെയുള്ള പ്രവേശനം പോലെ സഹനങ്ങൾ ആയാസകരവും, വേദനാജനകവുമാണ്. എന്നാൽ, അത് തുറന്നത് സ്വർഗ്ഗത്തിലേക്കാണ്.

യേശുവിന്റെ ഉത്ഥാനശേഷം ആദിമസഭയിൽ നിലനിന്നിരുന്ന പീഡനസാഹചര്യങ്ങളിൽ യഥാർത്ഥ വിശ്വാസത്തിൽനിന്നും, വിശ്വാസ ജീവിതത്തിൽനിന്നും ഓടിയകന്ന് സുഖലോലുപതയുടേതായ ഒരു ജീവിതശൈലി തിരഞ്ഞെടുത്തവർക്കുള്ള വി.ലൂക്കായുടെ മുന്നറിയിപ്പാണ് യേശുവിന്റെ വാക്കുകളിലെ “ഇടുങ്ങിയ വാതിൽ”. ഒരു ക്രിസ്ത്യാനി ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കേണ്ടവനാണ്. ആധുനിക നീറോ ചക്രവർത്തിമാർ സഭയെ പീഡിപ്പിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ആത്മീയ ജീവിതത്തിന്റെ ഞെരുക്കത്തിന്റെ “ഇടുങ്ങിയ വാതിലിലൂടെ” പ്രവേശിക്കുവാൻ നമുക്ക് പരിശ്രമിക്കാം. നമ്മെ കാത്തിരിക്കുന്നത് സ്വർഗ്ഗമാണ്.

ആമേൻ.

vox_editor

View Comments

  • dear father
    congrats for your effort to break the Word in such a way. i would like to make a correction in today's introduction that today's second reading is taken from Heb., and it's author is not St. Paul the Apost. hope you understand what i want to communicate with you. regards

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

6 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago