Categories: Sunday Homilies

ആരാണ് സ്നാപക യോഹന്നാന്‍? ആരാണ് ക്രിസ്തു?

ആരാണ് സ്നാപക യോഹന്നാന്‍? ആരാണ് ക്രിസ്തു?

ആഗമനകാലം മൂന്നാം ഞായര്‍
ഒന്നാം വായന : സെഫാ. 3:14-17
രണ്ടാംവായന : ഫിലി. 4:4-7
സുവിശേഷം : വി. ലൂക്ക 3:10-18

ദിവ്യബലിക്ക് ആമുഖം

ആഗമന കാലം മൂന്നാം ഞായറിനെ Gaudete (ഗൗദേത്തെ) അഥവാ സന്തോഷിച്ചുല്ലസിക്കുവിന്‍, ആഹ്ളാദിക്കുവിന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. കര്‍ത്താവ് അരികില്‍ എത്തിയിരിക്കുന്നു എന്നതാണ് സന്തോഷത്തിനുളള കാരണം. എല്ലാവര്‍ക്കും പ്രത്യേകിച്ച് ആഗമന കാലത്തില്‍ ഉപവാസം അനുഷ്ഠിക്കുന്നവര്‍ക്കും തീഷ്ണമായി പ്രാര്‍ഥിച്ചൊരുങ്ങുന്നവര്‍ക്കും ഇത് ഒരു സദ് വാര്‍ത്തയാണ്. അതുകൊണ്ടാണ് ഈ ഞായറിനെ ഇപ്രകാരം വിശേഷിപ്പിക്കുന്നത്. യേശുവിനെ കാത്തിരിക്കുന്നതിലെ സന്തോഷവും ആഹ്ളാദവും എപ്രകാരമുളളതാണെന്ന് ഇന്നത്തെ തിരുവചനങ്ങള്‍ വെളിപ്പെടുത്തുന്നു. തിരുവചനം ശ്രവിക്കാനും നിര്‍മ്മലമായ ഒരു ബലി അര്‍പ്പിക്കാനായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണ കര്‍മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹേദരന്മാരെ,

നാമിന്ന് വി.ലൂക്കായുടെ സുവിശേഷം 3-ാം അധ്യായം 10-18 വരെയുളള ഭാഗങ്ങളാണ് നാം ശ്രവിച്ചത്. ഈ സുവിശേഷ ഭാഗത്തെ നമുക്ക് രണ്ടായി തിരിക്കാം. ഇതിന്‍റെ രണ്ടാമത്തെ ഭാഗം (15-18) വരെയുളള വാക്യങ്ങള്‍ യേശുവിനെക്കുറിച്ചുളള സ്നാപക യോഹന്നാന്‍റെ സാക്ഷ്യമാണ്. യേശുവിന്‍റെ അനുയായികളും സ്നാപകന്‍റെ ശിഷ്യന്മാരും സമാന്തരമായി നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹങ്ങളില്‍ നിലനിന്ന പ്രസക്തമായ ചോദ്യമാണ് ആരാണ് സ്നാപക യോഹന്നാന്‍? ആരാണ് ക്രിസ്തു? വി.ലൂക്കാ സുവിശേഷകന്‍ ആ സമൂഹത്തിനും ഇന്നു നമുക്കും വ്യക്തമായ വ്യത്യാസങ്ങളോടെ അവര്‍ ആരൊക്കെയാണെന്ന് കാണിച്ചു തരുന്നു. യോഹന്നാന്‍ ജലം കൊണ്ട് സ്നാനം നല്‍കുന്നു. യേശുവാകട്ടെ പരിശുദ്ധാത്മാവിനാലും അഗ്നിയാലും. എന്തിനേറെ, ദൈവപുത്രനായ യേശുവിന്‍റെ ചെരുപ്പിന്‍റെ കെട്ടഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ലെന്ന് (യജമാനന്‍റെ ചെരുപ്പിന്‍റെ കെട്ടഴിക്കുന്നത് അക്കാലത്ത് അടിമകളുടെ കടമയായിരുന്നു) സ്നാപകന്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് നമുക്ക് യേശുവും സ്നാപക യോഹന്നാനും തമ്മിലുളള വ്യത്യാസം വളരെ വ്യക്തമാണ്.

നമ്മുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നത് സുവിശേഷത്തിന്‍റെ ആദ്യഭാഗമാണ് (10-14). അവിടെ ജനക്കൂട്ടം സ്നാപകനോടു ചോദിക്കുകയാണ് ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? ഉത്തരമായി അദ്ദേഹത്തെപ്പോലെ മരുഭൂമിയില്‍ ജീവിക്കാനോ, ഒട്ടക രോമം ധരിക്കാനോ സ്നാപകന്‍ പറയുന്നില്ല. മറിച്ച് ഓരോരുത്തരും ഏത് ജീവിതാവസ്ഥയിലാണോ ആ അവസ്ഥയില്‍ അവരുടെ തൊഴിലിന്‍റെയും ജീവിത ശൈലിയുടെയും അടിസ്ഥാനത്തില്‍ മറുപടി നല്‍കുന്നു.

ആദ്യത്തെ ഗ്രൂപ്പിനോടു പറയുന്നത് അവര്‍ക്കുളളത് (വസ്ത്രവും ആഹാരവും) അത് ഇല്ലാത്തവരുമായി “പങ്കുവയ്ക്കാനാണ്.”

രണ്ടാമത്തെ ഗ്രൂപ്പുകാര്‍ ചുങ്കക്കാരാണ് റോമന്‍ ഭരണകൂടത്തിന് വേണ്ടി കരം പിരിക്കുന്ന ചുങ്കക്കാര്‍ പലപ്പോഴും ന്യായമായതിലും കൂടുതല്‍ കരം നിര്‍ബന്ധപൂര്‍വം വാങ്ങുമായിരുന്നു. സ്വാഭാവികമായും ഈ സ്വഭാവം അവരെ സമൂഹത്തില്‍ ഏറ്റവും വെറുക്കപ്പെട്ടവരാക്കി. അവരോടു സ്നാപകന്‍ പറയുന്നത് നിങ്ങളോടു ആജ്ഞാപിച്ചതില്‍ കൂടുതല്‍ ഈടാക്കരുത് എന്നാണ്. “അതായത് ജീവിതത്തില്‍ ന്യായമായതേ ചെയ്യാവൂ.”

മൂന്നാത്തെ ഗ്രൂപ്പായ പടയാളികളോട് ഭീഷണിപ്പെടുത്തരുത്, വ്യാജമായ കുറ്റാരോപണം ചെയ്യരുത് എന്ന് പറഞ്ഞുകൊണ്ട് “ചില കാര്യങ്ങള്‍ ചെയ്യരുതെന്ന് നിര്‍ദ്ദേശിക്കുന്നു.”

ക്രിസ്മസിനോട് അടുത്തുകൊണ്ടിരിക്കുന്ന നമുക്ക് യേശുവിനെ കാണാനുളള ഒരുക്കത്തിനായി ഇതിലും നല്ല നിര്‍ദ്ദേശങ്ങള്‍ ലഭിക്കാനില്ല. സ്നാപക യോഹന്നാന്‍ നമ്മുടെ ദൈനംദിന ജീവിതത്തെയും നമ്മുടെ തൊഴിലിനെയും ഉപജീവന മാര്‍ഗ്ഗത്തെയും ബന്ധങ്ങളെയും ആത്മ പരിശോധന നടത്തി പങ്കുവയ്ക്കാനും, ന്യായമായതു മാത്രം ചെയ്യാനും, ചില കാര്യങ്ങള്‍ ചെയ്യാതിരിക്കാനും ആവശ്യപ്പെടുന്നു. ഈ കാര്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഇന്നത്തെ ഒന്നാം വായനയില്‍ സെഫാനിയ പ്രവാചകന്‍റെ പുസ്തകത്തില്‍ ശ്രവിച്ച ആനന്ദ ഗാനാലാപനവും ആര്‍പ്പുവിളിയും രണ്ടാം വായനയില്‍ ശ്രവിച്ച കര്‍ത്താവിലുളള സന്തോഷവും നമ്മുടെ ജീവിതത്തില്‍ നിറയും. ഇത് ഉപരിപ്ലവമായ സന്തോഷമല്ല മറിച്ച്, ദൈവവചനത്താല്‍ നമ്മുടെ ജീവിതം നവീകരിക്കപ്പെടുമ്പോള്‍ ലഭിക്കുന്ന ആത്മീയ സന്തോഷമാണ്. ഈ സന്തോഷത്താല്‍ നിറയാന്‍ സ്നാപക യോഹന്നാന്‍റെ വാക്കുകളനുസരിച്ച് നമുക്കും നമ്മുടെ ദൈനംദിന ജീവിതത്തെ ആത്മ പരിശോധനയ്ക്കായി വിധേയമാക്കാം.

ആമേന്‍

vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 day ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

6 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

1 week ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago