
മിക്കാ 2:1-5
മത്താ 12:14-21
“നീതിയെ വിജയത്തിലെത്തിക്കുന്നതുവരെ അവന്‍ ചതഞ്ഞ ഞാങ്ങണ ഒടിക്കുകയില്ല; പുകഞ്ഞ തിരി കെടുത്തുകയില്ല.”
നീതിക്കുവേണ്ടി അവസാനശ്വാസം വരെ നിലനിൽക്കണമെന്ന് പഠിപ്പിക്കുകയാണ്. ക്രിസ്തുനാഥൻ. അവശരോട് അനീതി പ്രവർത്തിച്ച് അവശതയിലേക്കു തള്ളിവിടരുത്. സമ്പത്തോ ശക്തിയോ കാട്ടി അനീതിയിലൂടെ സഹോദരന്റെ ജീവിതം നശിപ്പിക്കാതെ നീതി കാട്ടി അവന് തണലായി മാറേണ്ടതുണ്ട്.
സ്നേഹമുള്ളവരെ, സാമൂഹ്യ നീതിയും, ദൈവീക നീതിയും, മാനുഷിക നീതിയും ഇടകലർന്ന ജീവിതമാണ് നാം നയിക്കേണ്ടത്. മനുഷ്യത്വം കൈവിടാതെ നീതിക്കുവേണ്ടി പോരാടുമ്പോൾ നമുക്ക് വിജയം കണ്ടെത്താൻ കഴിയും. സഹോദരന്റെ ബലഹീനത മുതലെടുത്തുകൊണ്ട് അവനെ നശിപ്പിക്കുക എന്ന തോന്നൽ നമ്മുടെ ഉള്ളിലെ നീതിയെ കെടുത്തും. മാനുഷിക നീതി നശിപ്പിച്ചാൽ ദൈവീക നീതി തിരിച്ചറിയാനോ സാമൂഹിക നീതിയിൽ ജീവിക്കാനോ കഴിയുകയില്ല.
സത്യത്തിനും, നീതിക്കും വേണ്ടി ജീവിക്കുമ്പോൾ മാത്രമേ ദൈവം ദാനമായി നൽകിയ നമ്മുടെ ജീവിതത്തിന് അർത്ഥമുണ്ടാകുകയുള്ളു. നീതിക്കുവേണ്ടി ജീവിക്കുക. നീതിക്കുവേണ്ടി പോരാടുക. നീതിക്കുവേണ്ടി നീ ‘തീ’യാകുക. നമ്മിലെ ശക്തികൊണ്ടോ, സമ്പത്തുകൊണ്ടോ നീതിയെ നശിപ്പിക്കാതെ നീതിക്കുവേണ്ടി പോരാടാനായി ശ്രമിക്കാം.
സ്നേഹനാഥ, സഹോദരന്റെ ആവശ്യം മനസ്സിലാക്കി ദൈവീക നീതിയാലും മാനുഷികനീതിയാലും, സാമൂഹികനീതിയാലും ജീവിക്കാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.